അനന്തപുരി / ദ്വിജൻ
പാടത്തു ജോലിക്കു വരന്പത്തു കൂലി കൊടുക്കണമെന്ന് പിണറായി ഭരണം ആരംഭിച്ച കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി സഖാക്കളോടു നിർദേശിച്ചിരുന്നു. അക്കാര്യത്തിൽ അവർ കൃത്യമായ നിഷ്ഠയും പാലിച്ചിരുന്നു. സഖാക്കളെ കേസിൽ പിടിക്കുന്ന പോലീസുകാരോടു പോലും ഇക്കാര്യത്തിൽ അലംഭാവം കാണിച്ചിട്ടില്ല. കൊറോണക്കാലത്തും പൂർവാധികം വീര്യത്തോടെ അതു നടത്തണമെന്ന് കാണിച്ചുകൊണ്ട് കടകംപള്ളി മന്ത്രി തന്നെ മാതൃക കാണിച്ചിരിക്കുന്നു.
കൂലിച്ചടങ്ങ്
കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശന്പളം പിടിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപക സംഘടനാ നേതാവിന് കൂലി കൊടുക്കുവാൻ കടകംപള്ളി മന്ത്രി സംഘടനാ നേതാവിന്റെ തന്നെ വിദ്യാലയത്തിലെത്തി. അദ്ദേഹത്തിന്റെ വിദ്യാർഥികളുടെതന്നെ മുന്നിൽ വച്ച് മന്ത്രിയുടെ സ്വന്തം നിലവാരത്തിലുള്ള വാക്കുകൾ ഉപയോഗിച്ച് അധ്യാപനെയും കൂട്ടരെയും വല്ലാതെ ചീത്തവിളിച്ചു. ആ ചടങ്ങിനായി എല്ലാ ലോക്കൗട്ട് നിയമങ്ങളും കാറ്റിൽ പറത്തി. മന്ത്രിയുടെ ആക്രോശവും ക്രിയകളും കാണാൻ ഒപ്പം കൊണ്ടു പോയ സഖാക്കളും ചാനലുകാരും സർക്കാർ ക്രമീകരിച്ച വിദ്യാർഥികളും അടക്കം വൻ ജനാവലി വിദ്യാലയ മുറ്റത്ത് തടിച്ചുകൂടി. പള്ളിയിൽ കുർബാനയ്ക്ക് അച്ചനടക്കം ആറുപേരായാൽ അറസ്റ്റ് ചെയ്യുന്ന പോലീസ് മന്ത്രിയുടെ കലാപരിപാടി കണ്ടുനിന്നതല്ലതെ കമാന്ന് ഒരക്ഷരം മിണ്ടിയതു പോലുമില്ല.
മന്ത്രിയെ അല്ല, ഒരു ഡിഫി നേതാവിനെ ലോക്കൗട്ട് ലംഘിച്ചതിന് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ അനുഭവം പോലീസുകാർക്കുണ്ട്. അന്നു തന്നെ സഖാക്കൾ സ്റ്റേഷൻ വളഞ്ഞ് പ്രതിയെ കൂട്ടിക്കൊണ്ടു പോയി. ഇടതു ഭരണകാലത്ത് സഖക്കൾ ജയിലിൽ കിടക്കാനോ?
കൂലിച്ചടങ്ങ് വളരെ മനോഹരമായി സംഘടിപ്പിക്കാൻ മന്ത്രിക്കായി. കുറെ കുട്ടികൾ തങ്ങളുടെ നിക്ഷേപവുമായി ചടങ്ങിനെത്തി. ഒരു തുണി സഞ്ചിയുമായി മന്ത്രിയും വന്നു. ചാനലുകാരും എത്തി. ചാനലുകാരൊക്കെ വന്നാൽ ഏതു കുട്ടിയാണ് സംഭാവന കൊടുക്കാത്തത് എന്ന് ചോദിച്ചുപോയാൽ നല്ലകാര്യങ്ങൾക്കെതിരുനിൽക്കുന്നവൻ എന്നു വരുമോ ആവോ? ഏതായാലും കുട്ടികളുടെ ആത്മാർഥതയെ സംശയിക്കുന്നില്ല. പക്ഷേ മന്ത്രിയുടെ ചടങ്ങിന്റെ ഉദ്ദേശ്യശുദ്ധിയെ വിശ്വസിക്കുവാനും സാധിക്കുന്നില്ല.
അമേരിക്കക്കാരെ മിക്കവാറും എല്ലാക്കാര്യത്തിലും കുറ്റംപറയുന്ന കമ്യൂണിസ്റ്റുകാരനായ മന്ത്രി പണ്ട് അമേരിക്കൻ പ്രസിഡന്റ് ബുഷ് ഇന്ത്യക്കാരെയാകെ പരമാർശിച്ച് നടത്തിയ വാക്കാണ് മന്ത്രി പ്രതിപക്ഷ അധ്യാപകരെയും സംഘടനക്കാരെയും പരാമർശിക്കുവാൻ ഉപയോഗിച്ചത്. ആർത്തിപ്പണ്ടാരം. വേറെയും വാക്കുകൾ അദ്ദേഹം ഉപയോഗിച്ചു. അന്ന് ബുഷ് ഈ വാക്കു ഉപയോഗിച്ചതിന് മൻമോഹൻ സിംഗിനെ ചീത്ത പറഞ്ഞവരാണ് സഖാക്കൾ. ഈ അധ്യാപകനേതാവ് മുഖ്യാധ്യാപകനായി ഇരിക്കുന്ന വിദ്യാലയം ചന്തവിളയാകും എന്ന് പ്രവചിക്കാനും മന്ത്രി മറന്നില്ല എന്നാണ് ചാനലിൽ കണ്ടത്. വിദ്യാലയങ്ങളെ ചന്ത വിളകളാക്കുക എന്നാൽ എന്താണു മന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയില്ല. ചന്ത സംസ്്കാരത്തിലെത്തിക്കും എന്നായിരിക്കണം. എങ്കിൽ അതിന് തുടക്കം കുറിക്കുകയല്ലേ മന്ത്രി ചെയ്തത്. മന്ത്രി ഉപയോഗിച്ച വാക്കുകൾ വിദ്യാർഥികൾ അധ്യാപകർക്കെതിരേ ഉപയോഗിച്ചാലോ? നല്ല മാതൃക!
കുറ്റം പറയരുതല്ലോ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോണ്ഗ്രസ് എംപി അടൂർ പ്രകാശ് പാവങ്ങൾക്ക് കിറ്റ് വിതരണം ചെയ്തതു പോലീസ് കേസാക്കി. നടപടിയും എടുത്തു. അതോടെ കൊറോണക്കാലത്തെ പോലീസ് പ്രവർത്തനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് എല്ലാവർക്കും കൂടുതൽ ബോധ്യമായി. എങ്ങനെ ഭരിക്കണം എന്ന് കോണ്ഗ്രസുകാർ കണ്ടു പഠിക്കണം എന്ന് കോണ്ഗ്രസ് തീവ്രവാദികൾക്ക് പറയാം.
ഇത്തരം പ്രവൃത്തികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരിൽ ചിലരിലെങ്കിലും സന്ദേഹം വളർത്തും.
വെളുക്കാൻ തേച്ചത്!
അധ്യാപകർക്ക് സംഘടനാ സ്വാതന്ത്ര്യം വന്നതോടെ പഠനത്തിന്റെ ഗുണനിലവാരം മാത്രമല്ല സ്ഥാപനങ്ങളിലെ അച്ചടക്കവും നഷ്ടപ്പെട്ടു എന്ന് "മൂരാച്ചികൾ' പറഞ്ഞിരുന്നത് മന്ത്രിയും ശരിവച്ചതുപോലുണ്ട്.
സർക്കാർ ഉത്തരവ് കത്തിച്ചുകൊണ്ട് അധ്യാപകർ വിദ്യാർഥികൾക്കു കൊടുത്ത മാതൃകയും വല്ലാത്തതായി. അനുസരിക്കാതിരിക്കുവാൻ മാത്രമല്ല അധികാരികളെ കൈകാര്യം ചെയ്യുവാൻതന്നെ വിദ്യാർഥികൾക്കു മാതൃക കാട്ടുകയായിരുന്നില്ലേ ആ അധ്യാപകർ.സംഘടനകളുടെ സമീപനത്തോടുള്ള പെതുസമൂഹത്തിന്റെ മനോഭാവം പ്രകടമാക്കുന്നതായിരുന്നു അവരുടെ കത്തിക്കൽ ചടങ്ങിന് കിട്ടിയ വളരെ ചെറിയ മാധ്യമ ശ്രദ്ധ. എന്നാൽ കടകംപള്ളിയുടെ കൂലിച്ചടങ്ങും ആ അധ്യാപക നേതാവിന്റെ പ്രതികരണങ്ങളും അവർപോലും പ്രതീക്ഷിക്കാത്ത മാധ്യമശ്രദ്ധ നേടി.
സംഘടനാ നേതാക്കളുടെ പ്രതികരണങ്ങൾ പക്ഷേ നിലവാരമുള്ളവയായിരുന്നു. ബുദ്ധികൂർമതയുള്ളതും. ഉത്സവപ്പറന്പിലെ മൂച്ചീട്ടുകളിക്കാരനെപ്പോലെ പലരെയും കബളിപ്പിച്ച് പണം മേടിക്കുന്നതിന് ആദ്യം സ്വന്തക്കാരുടെ സംഭാവനക്കാര്യങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുകയും അതിലൂടെ ഉണ്ടാക്കുന്ന പണം കണക്കില്ലാതെ സ്വന്തക്കാർക്കു കൊടുക്കുകയും ചെയ്യുന്നു എന്നൊക്കെ അവർക്കു പറയാനായി. പ്രളയഫണ്ട് ചില സഖാക്കളുടെ അക്കൗണ്ടിൽ വ്യാജമായി എത്തിയതെല്ലാം ഉദാഹരണവുമായി.. അങ്ങനെ വടി കൊടുത്ത് നല്ല അടി വാങ്ങി..
ഇരട്ടത്താപ്പ്
കേരളത്തിൽ നടാടെയാണോ തൊഴിലാളികൾ സർക്കാർ ഉത്തരവ് കത്തിക്കുന്നത്. നിയമസഭയിൽ തങ്ങൾക്കിഷ്ടമില്ലാത്ത ബില്ലുകൾ പോലും കത്തിക്കാൻ മടിക്കാത്തവരാണ് ഇന്ന് പ്രതിപക്ഷ സംഘടനകൾ ചെയ്തപ്പോൾ വല്ലാതെ ഹാലിളകുന്നത് എന്നതാണ് കൗതുകകരം. ജനാധിപത്യമുന്നണി സർക്കാരാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു ഇത്തരം ഒരു ഉത്തരവിനോടുള്ള ഇടതു സംഘടനകളുടെ സമീപനം! അസാധാരണകാലം എന്ന മറയുണ്ടാക്കി തങ്ങൾക്കു വേണ്ടത് ചെയ്യുന്നു!
എല്ലാക്കാര്യങ്ങളിലും ഇടതു സമീപനം അതാണല്ലോ? പണ്ട് ജനാധിപത്യമുന്നണി അധികാരത്തിലിരുന്നപ്പോൾഎല്ലാ യോഗ്യതയും ഉണ്ടായിരുന്നിട്ടും കേരള സർവകലാശാലയിൽ കെ. സുലേഖയെ നിയമിച്ചപ്പോൾ അതു കോണ്ഗ്രസ് നേതാവായ ജി .കാർത്തികേയന്റെ ഭാര്യക്ക് അവിഹിതമായി കൊടുത്ത പദവിയാണെന്ന് പറഞ്ഞ് സമരം നടത്തിയ ഡിഫിയുടെ നേതാക്കൾ ഉത്തരക്കടലാസ് പോലും ഇല്ലാതാക്കി തട്ടിപ്പു നടത്തി സർവകലാശാലകളിൽ നിയമനം നടത്തി. അവരുടെ വക്താവായി ചാനലിൽ പ്രത്യക്ഷപ്പെടുന്ന നേതാവിന്റെ ഭാര്യക്കും കിട്ടി നിയമനം. പഴയ, എംപിയുടെ ഭാര്യക്കു കിട്ടിയ നിയമനത്തിലും അവിഹിതത്തിന്റെ ആക്ഷേപം ഉയരുന്നു. അതൊക്കെ ഒളിക്കാനും തങ്ങളുടെ ആൾക്കാരെ ഇഷ്ടപ്പെട്ട പദവികളിൽ നിയമിക്കുവാനും കമ്യൂണിസ്റ്റുകാർക്കാവുന്നു.
കൊറോണക്കാര്യത്തിലുള്ള കേരള സർക്കാരിന്റെ അതിരുവിട്ട ആത്മവിശ്വാസമാണ് അപകടമുണ്ടാക്കുന്നത് എന്ന മട്ടിൽ ബിജെപിക്കാരാനായ കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തിയ പ്രതികരണത്തിനും കൂലി കൊടുക്കാൻ ഇറങ്ങിയത് കടകംപള്ളിയായിരുന്നു. എങ്കിലും വാക്കുകളിൽ മാന്യത ഉണ്ടായിരുന്നു. വിവരക്കേട് എന്നൊക്കെ പറഞ്ഞ് അവസാനിപ്പിച്ചു.
അപ്രിയ ചോദ്യങ്ങൾക്കു മുഖത്തടിക്കുന്നതുപോലെ മറുപടി കൊടുത്ത് വരന്പത്ത് കൂലി എന്ന തത്വം നടപ്പാക്കുകയും സ്വന്തം തടിരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് കടകംപള്ളിയുടെ പ്രവൃത്തിയിൽ ഒരു അപകതയും തോന്നിയില്ല. അദ്ദേഹം ലോക്കൗട്ട് ലംഘിക്കാനല്ല അവിടെ പോയതെന്നാണ് അദ്ദേഹം പറഞ്ഞത്. അടൂർ പ്രകാശിന്റെ കാര്യത്തിലോ? അതു മുഖ്യമന്ത്രിക്ക് ഉറപ്പുമില്ല.! കേന്ദ്രമന്ത്രിക്കു വിവരമില്ല എന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും അഭിപ്രായ വ്യത്യാസം ഒന്നും ഉണ്ടായില്ല.
കൊറോണ എന്ന അസാധരണ സാഹചര്യത്തിൽ നാട്ടുകാരുടെ എല്ലാ സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കി ഭരിക്കുന്ന സർക്കാർ തങ്ങൾ തങ്ങളുടെ കമ്യൂണിസ്റ്റ് രീതിയിൽതന്നെ മുന്നോട്ടു പോകുമെന്നുവരുന്നത് നിശ്ചയമായും അമർഷവും പ്രതിഷേധവും ഉണ്ടാക്കും. നിയമലംഘനം ആരു നടത്തിയാലും നടപടി ഉണ്ടാകുന്നില്ലെങ്കിൽ നിയമപാലനത്തിനു തന്നെ ബുദ്ധി മുട്ട് വർധിക്കും. തങ്ങൾ ഇഷ്ടംപോലെ പ്രവർത്തിക്കും, മറ്റുള്ളവർ എല്ലാം കണ്ടിരുന്നുകൊള്ളുക എന്നാണ് സർക്കാരിന്റെ മനസിലിരിപ്പ് എന്ന് ചിന്തിപ്പിക്കുന്നത് ശരിയല്ല.
കൊറോണക്കാലവും ശന്പളവും
കൊറോണ ദുരന്തത്തിൽ പെട്ടിരിക്കുന്ന കേരളത്തിൽ മിക്കവാറും സർക്കാർ ഓഫീസും വിദ്യാലയങ്ങളും കോടതികളും അടഞ്ഞു കിടക്കുന്നു.അത്യാവശ്യം വേണ്ട ജീവനക്കാരാണ് മിക്കവാറും എല്ലാ ഓഫീസിലും ഉള്ളത്. ഓഫീസിൽ വരാത്തവർക്കും ശന്പളം മുടങ്ങില്ല. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും കൃത്യമായി വരുമാനമുണ്ട്.
കൃഷിക്കാർക്കോ? ദിവസക്കൂലിക്കാർക്കോ? അടഞ്ഞ ഫാക്ടറികളിലെ തൊഴിലാളികൾക്കോ? ഇവർക്കെല്ലാം ശന്പളം മുടക്കരുതെന്ന് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി അഭ്യർഥിക്കുന്നുണ്ട്. എന്നാൽ പാർലമെന്റിന്റെ സമിതി പോലും അങ്ങനെ ഫാക്ടറി ഉടമകളെ നിർബന്ധിക്കരുതെന്നാണ് ശിപാർശ ചെയ്യുന്നത്. അടച്ചു പോയവയിൽ എത്ര തുറക്കും എന്നു പോലും സംശയമുണ്ട്. അതുകൊണ്ട് ഈ ബുദ്ധിമുട്ടിൽ എല്ലാവരും പങ്കാളികളാകണം എന്ന ആഹ്വാനം ന്യായമാണ്. അഞ്ചു ലക്ഷം രൂപ ശന്പളമുള്ളവർക്ക് 30 ശതമാനം കുറയ്ക്കുന്നതുപോലെയല്ല 25,000 രൂപ പ്രതിമാസം കിട്ടുന്നവന്റെ 30 ശതമാനം കുറയ്ക്കുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്. അതിനും അപ്പുറം സർക്കാർ എക്കാലത്തെയും പോലെ പണം ധൂർത്തടിക്കുന്നതിന്റെ അടയാളങ്ങൾ കാണുന്പോൾ ജീവനക്കാർക്ക് വിഷമം ഉണ്ടാവില്ലേ?
ഇന്ദ്രപ്രസ്ഥത്തിൽ
കൊറോണക്കാലത്തെ കച്ചവടങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാം സംശയകരമായ പലതും നടക്കുന്നതായി ഇന്ദ്രപ്രസ്ഥത്തിൽനിന്നു വരുന്ന സൂചനകൾ സന്ദേഹം വളർത്തുന്നു. ചൈനയിൽ നിന്നും കിറ്റ് വാങ്ങിച്ചതിനു പിന്നിൽ നടന്ന തട്ടിപ്പ് ഡൽഹി ഹൈക്കോടതി പുറത്തു കൊണ്ടുവന്നു. 400 രൂപ വിലയുള്ള കിറ്റ് 600 രൂപയ്ക്ക് വാങ്ങുന്നതായി കണക്കുണ്ടാക്കി. കാർഗിൽ യുദ്ധകാലത്ത് നടന്ന ശവപ്പെട്ടിക്കച്ചവടം പോലാവുന്നുണ്ട് കഥകൾ.. കാര്യങ്ങൾ വർഗീയമായി കൈകാര്യം ചെയ്യുന്നു എന്ന സോണിയയുടെ നിരീക്ഷണവും ശക്തമാകുന്ന ജനവികാരമാണ്.
നല്ല അടയാളങ്ങൾ
കൊറോണ പല നല്ല മാറ്റങ്ങൾക്കും കാരണമാവുകയാണ്. വ്യക്തിപരമായ ശുദ്ധി പാലിക്കുവാനും അകലം പാലിക്കുവാനും ഒക്കെ മലയാളി പഠിക്കുന്നു. സ്വയം ജോലി ചെയ്യേണ്ടി വരുന്നു. എല്ലായിടത്തും മിതത്വം പാലിക്കപ്പെടുന്നു. ആർക്കും വേണ്ടാതിരുന്ന കൃഷിയോട് ഇപ്പോൾ എല്ലാവർക്കും വലിയ താത്പര്യമായി. കാര്യവട്ടത്ത് തരിശായി കിടക്കുന്ന കന്പസിലെ 20 ഏക്കറിൽ നെല്ലും അഞ്ചേക്കറിൽ കിഴങ്ങു വർഗങ്ങളും കൃഷി ചെയ്യാൻ കേരള സർവകലാശാല തീരുമാനിച്ചു. നല്ല കാര്യമാണ്. നെല്ലു വിതയ്ക്കാൻ കൊള്ളുന്ന സ്ഥലമാണോ കാര്യവട്ടം എന്നു പരിശോധിച്ചശേഷമല്ല നടപടി എങ്കിൽ കുറെ സർക്കാർ പണം പാഴാക്കുവാനാകും അതുകാരണമാവുക. കൃഷി ചെയ്യാതെ സ്ഥലം തരിശായി കർഷകർ ഇടുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതു പരിഹരിച്ച് അവരെക്കൊണ്ട് കൃഷി ചെയ്യിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ പൊതുഖജനാവ് ചിലർക്ക് ചോർത്താനുള്ള അവസരമാവും ഉണ്ടാക്കുക. കുട്ടനാട്ടിലെ മുരിക്കന്റെ കായൽ പിടിച്ചെടുത്തു സ്വന്തമാക്കിയതു പോലെ വരും. കൃഷി നിലയ്ക്കും. കാശു പോകും. നെല്ലും ഇല്ലാതാകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പഴയ വാർഡുകൾ വച്ചു തന്നെ തെരഞ്ഞെടുപ്പു നടത്താൻ അവസാനം കൊറോണ സർക്കാരിനെക്കൊണ്ട് സമ്മതിപ്പിച്ചു. കൊറോണയുടെ ഓർമയിൽ തെരഞ്ഞെടുപ്പിനു പോയാൽ നേട്ടം ഉണ്ടാകും എന്ന വിലയിരുത്തലാകണം ഈ പിന്നാക്കം പോകലിന് കാരണം. സർക്കാർ ആഗ്രഹിച്ചതുപോലെ നടക്കാത്തതുകൊണ്ട് 70 കോടി രൂപ ലാഭമായി എന്ന് ഒരു കണക്കുണ്ട്. പുതുതായി 1712 ജനപ്രതിനിധികൾക്കുകൂടി അവസരം ഉണ്ടാക്കാനായിരുന്നു സർക്കാർ പരിപാടി. അവരുണ്ടായെങ്കിൽ സർക്കാരിന് വരുന്ന അധികച്ചെലവ് ഇന്നത്തെ കണക്കനുസരിച്ച് 70 കോടി രൂപയാണ്. ഏതായാലും കൊറോണ കാരണം അതു നടന്നില്ല.
കടകംപള്ളി മന്ത്രിയും വരന്പത്തു കൂലിയും
11:57 PM May 02, 2020 | Deepika.com