അന്താരാഷ്ട്ര തൊഴിലാളിദിനമായി മേയ് ഒന്ന് ആചരിക്കുന്പോൾ ഈവർഷം ലോകം തികച്ചും അസാധാരണമായ സാഹചര്യത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ്- 19 വൈറസ് രോഗബാധ ലോകത്തെ മരണവക്ത്രത്തിലേക്കു തള്ളിവിട്ടിരിക്കുന്നു. ലോകം മുഴുവൻ ലോക്ക് ഡൗണ് എന്ന സ്ഥിതിയിലും എത്തിനിൽക്കുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾക്കുതൊഴിൽ നഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ 2020 ലെ മേയ്ദിനം കണ്ണീരിൽ കുതിർന്ന, വേദനിപ്പിക്കുന്ന അനുഭവങ്ങളുമായിട്ടാണ് കടന്നുവന്നിരിക്കുന്നത്.
കോവിഡിനു ശേഷം ഉണ്ടാവാനിടയുള്ള അനന്തര പ്രത്യാഘാതങ്ങൾ ലോകത്തിനു മുന്പിൽ വലിയ വെല്ലുവിളിയായി നിലനിൽക്കുന്നു. ഇത്തരുണത്തിൽ പ്രത്യേകം സ്മരണാർഹമായ സേവനം നിർവഹിക്കുന്ന സഹോദരങ്ങളുണ്ട്. രാവും പകലും രോഗികളുടെ ജീവൻ രക്ഷിക്കാൻ ജീവൻ പണയം വച്ചു സേവനം നിർവഹിക്കുന്ന ആരോഗ്യപ്രവർത്തകരെ വലിയ ആദരവോടും നന്ദിയോടും കൂടി മാത്രമേ ഓർമിക്കാനാവൂ. അതീവ ഗുരുതരമായ പകർച്ചവ്യാധിരോഗത്തെ നേരിടുന്പോൾ തങ്ങളുടെ ജീവനും ആരോഗ്യവും അപകടത്തിലാണെന്നതു മറന്ന് രോഗാവസ്ഥയിലുള്ളവരുടെ പരിചരണം പരിമിതവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ പോലും നിർവഹിക്കുന്ന സഹോദരങ്ങളാണ് ഈ വർഷത്തെ മേയ്ദിനത്തെ പ്രകാശിപ്പിക്കുന്നത്.
അത്യാവശ്യ മേഖലകളിൽ സേവനം ചെയ്യുന്നവരെ മറ്റുള്ളവരെയും മറക്കാനാവില്ല. പോലീസ് സേനാംഗങ്ങൾ, മാധ്യമ പ്രവർത്തകർ, അവശ്യ സർവീസിൽ ഡ്യൂട്ടി ചെയ്യുന്ന മറ്റുള്ളവർ, ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ എന്നിവർ തൊഴിലിന്റെ അടിയന്തരസാഹചര്യം മനസിലാക്കി ആത്മാർപ്പണം ചെയ്യുന്നവരാണ്. ഈ സഹോദരങ്ങളുടെ ത്യാഗോജ്വലമായ സമർപ്പണത്തിനു മുന്പിൽ ഈ തൊഴിലാളിദിനത്തിൽ സമൂഹം മുഴുവൻ "ബിഗ് സലൂട്ട്' അർപ്പിക്കുന്നു.
1856 ൽ ഓസ്ട്രേലിയയിലാണ് അന്താരാഷ്ട്ര തൊഴിലാളിദിനമായി മേയ് ഒന്ന് ആചരിക്കണം എന്ന ആശയം ഉടലെടുത്തത്. തൊഴിൽസമയം ദിവസം എട്ടു മണിക്കൂറായി നിജപ്പെടുത്തിയതിന്റെ സ്മരണ ആഘോഷിക്കുക എന്നതാണു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ സമൂഹം മുഴുവന്റെയും ഹൃദയം തൊഴിലാളി സമൂഹത്തോടൊപ്പമുണ്ടെന്ന സന്ദേശമാണ് മേയ്ദിനം നൽകുന്നത്. ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങളും മേയ് ഒന്ന് തൊഴിലാളിദിനമായി ആചരിക്കുന്നു.
മേയ്ദിനത്തിൽ തൊഴിലാളി സഹോദരങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവരുടെ സുസ്ഥിതിയും ക്ഷേമവും ഉറപ്പാക്കുമെന്നതിൽ സമൂഹം ഒപ്പംനിൽക്കുന്നുവെന്ന സന്ദേശമാണ് കൈമാറ്റപ്പെടുന്നത്. ഇന്ന് സംഘടിത തൊഴിലാളി മേഖലയിൽ കാര്യങ്ങൾ നീതിനിഷ്ഠമായി നീങ്ങുന്നുവെന്ന് അഭിമാനിക്കുന്പോഴും അസംഘടിത തൊഴിൽ മേഖലയിലെ അരാജകത്വവും അനീതിയും അവഗണനയും ശ്രദ്ധിക്കപ്പെടാതെ പോകരുത്.
സംഘടിത തൊഴിലാളി മേഖലയിൽ വേതനവും ക്ഷേമപദ്ധതികളും തൃപ്തികരമായി അനുഭവപ്പെടുന്പോൾ അതിന്റെ പത്തു മടങ്ങിലധികം വരുന്ന അസംഘടിത മേഖലയിലെ ജനങ്ങളുടെ ദുരിതം തുടർന്നുകൊണ്ടിരിക്കുന്നു എന്നതു വാസ്തവമാണ്.
അസംഘടിത തൊഴിൽ മേഖലകളിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണു ജനങ്ങൾ. കർഷകരും കർഷകത്തൊഴിലാളികളും വൻപ്രതിസന്ധിയെ നേരിടുന്നു. സ്വന്തം ഭൂമിയിൽ പകലന്തിയോളം വിയർപ്പൊഴുക്കുന്ന കർഷകർ ഒരിക്കലും തൊഴിലാളികളുടെ സംഘടിത മേഖലയിൽ എണ്ണപ്പെടുന്നില്ല. അതുകൊണ്ടുതന്നെ യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത അനിശ്ചിതാവസ്ഥയെ സദാ കണ്മുന്പിൽ കാണുന്ന സ്ഥിതിവിശേഷമാണ് അവർ നേരിടുന്നത്. വർഷങ്ങളായി തങ്ങൾ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന തുണ്ടു ഭൂമിക്കുപോലും പട്ടയം ലഭിക്കാത്ത സ്ഥിതിയിൽ പതിനായിരങ്ങൾ ഉത്കണ്ഠയുടെ മുൾമുനയിലാണ്. ഭൂമിയിൽ അധ്വാനിച്ചുണ്ടാക്കുന്ന ഉല്പന്നങ്ങൾക്ക് വിലയില്ലാതാകുന്നതും വിറ്റഴിക്കാനാവാത്തതും പ്രകൃതിക്ഷോഭങ്ങളിലും വന്യമൃഗ ആക്രമണങ്ങളിലും നശിക്കുന്നതും അധ്വാനിക്കുന്ന ജനത്തിന്റെ ഇന്നത്തെ പ്രശ്നങ്ങളാണ്.
കോവിഡ് പകർച്ചവ്യാധിമൂലം വിദേശരാജ്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് സഹോദരങ്ങളുടെ ആശങ്കയും ഭാവിയിലേക്ക് പ്രതിവിധി കാത്തിരിക്കുന്നതും അസാധാരണമായ സ്ഥിതിവിശേഷമാണ്. പ്രവാസികൾ തങ്ങളുടെ തൊഴിൽ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളും അവരുടെമേൽ ചുമത്തപ്പെടുന്ന അന്യായമായ ഭാരപ്പെടുത്തലുകളും പരിഹരിക്കപ്പെടണം. വംശീയമായ തരംതിരിവുകൾ ഈ ആധുനിക കാലഘട്ടത്തിലും പല രാജ്യങ്ങളിലും നിലവിലിരിക്കുന്നുവെന്നത് കോവിഡ് ബാധയുടെ കാലഘട്ടത്തിൽ കൂടുതൽ വെളിച്ചം കണ്ടു.
ലോകമെങ്ങുമുള്ള അഭയാർഥികളുടെ പ്രശ്നങ്ങളും ഈ തൊഴിലാളിദിനത്തിൽ വേദനിക്കുന്നവരോടുള്ള പക്ഷംചേരലിൽ ശ്രദ്ധിക്കപ്പെടണം. ലോകത്തിലെ പല രാജ്യങ്ങളിലും ഇപ്പോഴും നിലവിലിരിക്കുന്ന ലേബർ ക്യാന്പുകളുടെ ശോചനീയമായ അവസ്ഥ തീർച്ചയായും ഹൃദയമുള്ളവരെ നൊന്പരപ്പെടുത്തുന്നതാണ്. അതിഥി തൊഴിലാളികളുടെ ആശങ്കകളും ഉത്കണ്ഠകളും സമൂഹത്തിന്റെ മുഴുവൻ പരിഗണനയർഹിക്കുന്നു.
ചരിത്രപരമായി വിലയിരുത്തുന്പോൾ തൊഴിലാളികളുടെയും അവരുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനു കത്തോലിക്കാ സഭയ്ക്കു സുവ്യക്തവും സുനിശ്ചിതവുമായ നിലപാടാണ് ഉണ്ടായിരുന്നത് എന്നു കാണാവുന്നതാണ്. എ.ഡി. 1750 കളിൽ ആരംഭിച്ച വ്യവസായവിപ്ലവം ഉയർത്തിയ വെല്ലുവിളികൾക്ക് സഭയുടെ പ്രബോധനാധികാരം ശക്തമായും പ്രവാചകപരമായും പ്രത്യുത്തരം നൽകി. 1891 മെയ് 15-ന് ലെയോ 13-ാമൻ മാർപാപ്പായുടെ വിഖ്യാതമായ റേരും നോവാരും ചാക്രികലേഖനം യഥാർഥത്തിൽ വ്യവസായിക വിപ്ലവത്തെ തുടർന്നുണ്ടായ സാമൂഹിക പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു. തൊഴിലാളികളെയും അവരുടെ അവകാശങ്ങളെയും പിന്താങ്ങുന്ന സാർവത്രിക സാധുതയുള്ളതും ശാശ്വത പ്രസക്തിയുള്ളതുമായ തത്വങ്ങൾ ഉറപ്പിച്ചു പറയുന്നതായിരുന്നു കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ.
റേരും നോവാരും തൊഴിലാളികളുടെ മാഗ്നകാർട്ട തന്നെയായിരുന്നു. സഭ ദരിദ്രരോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഈ ചാക്രികലേഖനം. സമൂഹത്തിൽ വിഭജനം സൃഷ്ടിച്ച് പ്രശ്നങ്ങൾ ഗുരുതരമാക്കുകയല്ല, പ്രത്യുത അനീതിയും അസമത്വവും പരിഹരിച്ച് ആരോഗ്യമുള്ള ഒരു സാമൂഹ്യവ്യവസ്ഥിതി ദൈവാധിഷ്ഠിതമായി ഉണ്ടാവണമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
തൊഴിലിന് അതിന്റെ സമസ്ത മേഖലകളിലും പുതിയ രൂപവും ഭാവവും കൈവന്നിരിക്കുന്നുവെന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രത്യേകത. ആഗോളീകരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിങ്ങനെ നവീന സാഹചര്യങ്ങളിൽ ശാസ്ത്ര സാങ്കേതിക മേഖലകളിലുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങളും മധ്യകാലഘട്ടങ്ങളിൽ യൂറോപ്പിലുണ്ടാക്കിയ വ്യവസായ വിപ്ലവസമാനമായ നവീന മാറ്റങ്ങളുമാണ് സാന്പത്തിക, തൊഴിൽ സാഹചര്യങ്ങളിലെ പുതിയ സംഭവവികാസങ്ങൾ. അതിന്റെ പരിണിത ഫലങ്ങൾ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും എല്ലാ മേഖലകളിലും അനുഭവപ്പെടുന്നു.
പുതിയ സാഹചര്യങ്ങളിലും തൊഴിൽ മേഖലകൾ വന്പൻ സ്രാവുകളായ കോർപറേറ്റ് ഭീമന്മാർ വിഴുങ്ങുകയും അതിന്റെ ഫലമായി സാമൂഹ്യതലത്തിൽ അസമത്വങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.
പഴയ സാമ്രാജ്യത്വ വ്യവസ്ഥിതിയുടെ അനുകരണങ്ങൾ പുതിയ തോൽക്കുടങ്ങളിൽ ആകർഷകമായ ലേബലുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ സംഘടിത തൊഴിൽ മേഖലകളിൽ കാര്യമായി ബാധിക്കുന്നില്ലെന്ന് തോന്നുമെങ്കിലും സാവധാനം സംഘടിതമേഖല ദുർബലപ്പെടുവാനും അസംഘടിത തൊഴിൽ സാഹചര്യങ്ങൾ പ്രബലപ്പെടുവാനും ചൂഷണം വർധിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ മാനവിക മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന സാന്പത്തിക വികസനമായിരിക്കണം രാഷ്ട്രങ്ങൾ ലക്ഷ്യംവയ്ക്കേണ്ടത്. സാന്പത്തിക ലാഭത്തിൽ മാത്രം കണ്ണുനട്ടിരിക്കുന്ന കന്പോളസംസ്കാരം മൂല്യാധിഷ്ഠിതമായ സമൂഹസൃഷ്ടിക്കു വെല്ലുവിളിയാണ്. ഉല്പാദനം വർധിക്കുന്നതു മാത്രമല്ല വികസനം. ഒരു പദ്ധതി ജനങ്ങളുടെ സന്തോഷം എത്ര മാത്രം വർധിപ്പിച്ചു എന്നതു കൂടുതൽ പരിഗണനയർഹിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചിന്താവിഷയമാക്കാൻ ഈ മേയ്ദിനം ഉപകരിക്കട്ടെ.
ബിഷപ് ജേക്കബ് മുരിക്കൻ
തൊഴിലിന്റെ മഹത്വവും തൊഴിലാളിക്ഷേമവും
11:58 PM Apr 30, 2020 | Deepika.com