പ്രതിരോധ വാക്സിനോ ഔഷധമോ കണ്ടെത്തിയിട്ടില്ലാത്ത കോവിഡ്- 19ന്റെ വ്യാപനം തടയാൻ ഇന്ത്യ ഒരു മാസത്തിലേറെയായി ലോക്ക് ഡൗണിലാണ്. ആഗോള മഹാമാരിയായ ഈ വൈറസ് ബാധ മാരകമാണ്.
രോഗവ്യാപനം നിയന്ത്രിക്കാൻ ആൾക്കാർ തമ്മിൽ അഞ്ചടി അകലം പാലിക്കുകയാണ് ഏറ്റവും നല്ല മാർഗം. ഇതിന്റെകൂടി വെളിച്ചത്തിൽ പൊതുഗതാഗതവും റെയിൽവേയും നിർത്തിവച്ചു. വ്യോമഗതാഗതവും വിലക്കി. കന്പോളങ്ങൾ അടച്ചു. ബാക്കി ചരിത്രം.
രോഗബാധയുടെ തുടക്കത്തിൽത്തന്നെ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ദൗർബല്യം അറിയാമായിരുന്നു. രോഗം വ്യാപകമായി പടർന്നാൽ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യമില്ല. ആരോഗ്യപ്രവർത്തകർക്കുവേണ്ട വ്യക്തിഗത സുരക്ഷാ വസ്ത്രം, വെന്റിലേറ്റർ, മുഖാവരണം ഇവയൊന്നും വേണ്ടത്രയില്ല. ആശുപത്രികളും കിടത്തി ചികിത്സാ സൗകര്യവും കുറവ്.
ഇതെല്ലാമായാലും സംസ്ഥാന സർക്കാരുകളും കേന്ദ്രവും പരമാവധി പ്രവർത്തിച്ചു. വൈറസ് വ്യാപനം ഒരു പരിധിവരെ പിടിച്ചുനിർത്തി.
ഒപ്പം ദുർബല വിഭാഗങ്ങളിൽപ്പെട്ട കോടിക്കണക്കിനാൾക്കാർക്കു ഭക്ഷണവും പണവും ലഭ്യമാക്കി. സാന്പത്തികമായും സാങ്കേതികമായും മുന്നിൽ നിൽക്കുന്ന പല രാജ്യങ്ങളേക്കാൾ മെച്ചമായി ഇന്ത്യ പ്രവർത്തിച്ചു.
കോവിഡ് നമുക്കു പല പാഠങ്ങളും നല്കുന്നുണ്ട്.കുടിയേറ്റ തൊഴിലാളികൾ മടങ്ങിപ്പോകാൻ കുട്ടികളുമായി തെരുവുകളിലൂടെ നീങ്ങിയ കാഴ്ച ദയനീയമായിരുന്നു. നൂറുകണക്കിന്, ചിലർ ആയിരക്കണക്കിന്, കിലോമീറ്ററുകളാണു താണ്ടിയത്. പണമില്ലാതെ, ഭക്ഷണമില്ലാതെ അവർ തെരുവുകളിലൂടെ നീങ്ങി. ഇതാദ്യമാണ് ഇക്കൂട്ടർ ലോകശ്രദ്ധയിൽപ്പെട്ടത്. അവർ ഇവിടെ വർഷങ്ങളായി ഉണ്ടായിരുന്നു. പക്ഷേ, ഇങ്ങനെ നിസഹായരായി അവർ കാണപ്പെട്ടത് ആദ്യം.
രാജ്യത്തു സന്പത്തു സൃഷ്ടിക്കുന്നവരെ രാജ്യം ആദരിക്കുമെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. അവർ ഉദ്ദേശിച്ചത് വലിയ കോർപറേറ്റുകളെയാകും. നികുതി ഭീകരതയിലും മറ്റു പ്രശ്നങ്ങളിലുംനിന്ന് അവരെ രക്ഷിക്കുമെന്നാകും മന്ത്രി ഉദ്ദേശിച്ചത്.
പക്ഷേ, ആരാണു സന്പത്ത് ഉണ്ടാക്കുന്നത്? പിരമിഡിന്റെ താഴേത്തട്ടിലുള്ളവർ സന്പത്ത് ഉണ്ടാക്കുന്നില്ലേ? അവരില്ലാതെ സന്പദ്ഘടനയുടെ മുഖ്യചാലകമായ അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാകില്ല. അവരില്ലാതെ വിളവെടുക്കാനോ ഭക്ഷ്യശൃംഖല നിലനിർത്താനോ പറ്റില്ല. നഗരങ്ങളും വീടുകളും ശുചിയാക്കാനും അവർ വേണം.
ഒരു പിരമിഡിനെ താങ്ങിനിർത്തുന്നത് അതിന്റെ അടിത്തട്ടാണ്. അടിത്തട്ടില്ലാത്തതിനാൽ തലതിരിഞ്ഞ പിരമിഡിനു നിലനിൽക്കാൻ പറ്റില്ല. പക്ഷേ, ദൗർഭാഗ്യകരമെന്നു പറയട്ടെ; ഉദാരവത്കരണശേഷം വ്യവസായികളും സംരംഭകരും പുതിയ ആവിഷ്കാരകരും- ചുരുക്കത്തിൽ മൂലധനം മുടക്കുന്നവർ - മാത്രമാണു സന്പത്ത് സൃഷ്ടിക്കുന്നവരായി അംഗീകരിക്കപ്പെട്ടു പോരുന്നത്. ബാക്കിയെല്ലാവരും ജോലിക്കാരോ സേവനദാതാക്കളോ മാത്രം.
കോവിഡ് നല്കുന്ന പാഠം ഇതാണ്: താഴെത്തട്ടിലുള്ള വലിയ ജനസഞ്ചയം എന്തെങ്കിലും സൗജന്യങ്ങൾകൊണ്ടു നിശബ്ദരാക്കപ്പെടേണ്ട ഒരു വിഭാഗമല്ല. മറിച്ച് നിയതമായ സാമൂഹ്യ സുരക്ഷാപദ്ധതികളും മറ്റു സംവിധാനങ്ങളുമൊരുക്കി സംരക്ഷിക്കപ്പെടേണ്ട നിർണായകമായ ഉൽപാദനശക്തിയാണവർ. ഈ വിഭാഗത്തിലുണ്ടാകുന്ന അസ്വസ്ഥതയും തടസങ്ങളും സാന്പത്തിക- സാമൂഹിക സന്തുലനം തകർക്കും. ഇനിയും അതുണ്ടായാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സന്പത്ത് സൃഷ്ടിക്കുന്ന എല്ലാവരെയും, മുകൾത്തട്ടിനെ മാത്രമല്ല, ആദരിക്കണം.
പൊതുജനാരോഗ്യമേഖലയുടെ അപര്യാപ്തത ഏറെക്കാലമായുള്ള പ്രശ്നമാണ്. വിവിധ സ്കീമുകളിലായി തുക അനുവദിക്കുന്നതു വർധിക്കുന്നുണ്ട്. പക്ഷേ, സംവിധാനം ആരോഗ്യ അടിയന്തരാവസ്ഥകൾ കൈകാര്യം ചെയ്യാൻ മാത്രം പ്രാപ്തരാകണം. ഇതേപോലുള്ള മഹാമാരികൾ ഇനിയും പ്രതീക്ഷിക്കാമെന്നാണല്ലോ വിദഗ്ധർ പറയുന്നത്. ഇതിനൊക്കെ എവിടെനിന്നു പണം കണ്ടെത്തും എന്നു പലരും ചോദിക്കും. മുൻഗണനകൾ ശരിയായി നിർണയിച്ച് ചോർച്ചയില്ലാതെ ചെലവാക്കിയാൽ വേണ്ടത്ര പണം ഉണ്ടാകും.
ജിഡിപിയുടെ മൂന്നു ശതമാനത്തിൽ ധനകമ്മി ഒതുക്കണമെന്ന് 2003-ൽ പാസാക്കിയ ധനകാര്യോത്തരവാദ- ബജറ്റ് മാനേജ്മെന്റ് നിയമം (എഫ്ആർബിഎം ആക്ട്) നിർബന്ധിക്കുന്നു. പക്ഷേ, ഇതു മാറ്റാനാവാത്ത നിയമമായി കണക്കാക്കേണ്ടതില്ല. കമ്മി കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടായാൽ പണം കണ്ടെത്താൻ പ്രയാസമുണ്ടാവില്ലെന്നു ധനശാസ്ത്രജ്ഞർ പറയുന്നു. റിസർവ് ബാങ്കും ധനമന്ത്രാലയവും ഇക്കാര്യത്തിൽ ഒരേ നിലപാടിലെത്തുമെന്നു പ്രതീക്ഷിക്കാം.
വൈവിധ്യത്തിലെ ഏകത്വവും ഫെഡറലിസവും നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ആഴത്തിൽ ചേർന്ന ധാരണകളാണ്. ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തിയ മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ സ്ഥാപനപരമായ കരുത്ത് നാം വീണ്ടുമറിഞ്ഞു; രാജ്യത്തെ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ ദുർബലമാകുന്നതായ ആശങ്കകൾക്കു നടുവിലും ഇതു സാധിച്ചു.
ഭരണഘടനാ നിർമാതാക്കളുടെയും രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരുടെയും നൈസർഗിക ജ്ഞാനത്തിൽ വിശ്വാസമർപ്പിച്ച് ആശങ്കകൾ ഉപേക്ഷിച്ചു നമുക്കു മുന്നോട്ടുപോകാം എന്നതാണ് ഈ പ്രതിസന്ധി നല്കുന്ന മൂന്നാമത്തെ പാഠം. ഐക്യം ഊട്ടിയുറപ്പിക്കാൻ പ്രധാനമന്ത്രി അവതരിപ്പിച്ച പ്രതീകാത്മക കാര്യങ്ങൾ ഇത്തരുണത്തിൽ പ്രശംസനീയമാണ്.
വാൽക്കഷണം
ഇപ്പോൾ രാജ്യത്തെ വലിയ കോവിഡ് പ്രഭവകേന്ദ്രമായി മാറിയ മുംബൈയിലെ ധാരാവിയിൽ വിശാലമായ പഠനം നടത്തിയാണു മാനേജ്മെന്റ് വിദഗ്ധൻ സി.കെ. (കോയന്പത്തൂർ കൃഷ്ണറാവു) പ്രഹ്ലാദ് പിരമിഡിന്റെ അടിത്തട്ട് എന്ന ആശയം 1980-കളിൽ ആവിഷ്കരിച്ചത്.
ടി.ടി. തോമസ്
(എഫ്എസിടിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ലേഖകൻ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു)
കോവിഡിന്റെ പാഠങ്ങൾ
10:52 PM Apr 27, 2020 | Deepika.com