അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി ഒരിക്കൽ പറഞ്ഞു: “അമേരിക്കക്കാരേ, അമേരിക്ക നിങ്ങൾക്ക് എന്തു ചെയ്തുതരുമെന്ന് ചോദിക്കരുത്. അമേരിക്കയ്ക്കുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്നു ചോദിക്കുക?’’ലോകജനത ഒന്നടങ്കം ഏറ്റുപറയേണ്ട ഒരു വാക്യമാണിത്.
കോവിഡ് എന്ന മഹാമാരി ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാതെ എല്ലാവരെയും ഭയപ്പെടുത്തുന്നു. ഇത് അതിസന്പന്നന്നെ സന്പന്നനും സന്പന്നനെ സാധാരണക്കാരും സാധാരണക്കാരനെ പാവപ്പെട്ടവനും പാവപ്പെട്ടവനെ ദരിദ്രരനുമാക്കി മാറ്റിയിരിക്കുന്നു. വിവേചനമില്ലാതെ എല്ലാവരെയും പിടികൂടുന്ന ഈ വ്യാധി പാവപ്പെട്ടവനെയും ദരിദ്രനെയുമാണു കൂടുതൽ ബാധിക്കുന്നത്. സർക്കാരിനെയും സർക്കാർ സ്ഥാപനങ്ങളെയും ആശ്രയിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും അവർക്കില്ല.
തൊഴിൽമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. കാർഷികരംഗവും ചെറുകിടവ്യാപാര-വ്യവസായികളും എന്നല്ല സമസ്ത മേഖലകളിലും തളർച്ച നേരിടുന്നു. അതിസന്പന്നരെ തത്കാലത്തേക്കെങ്കിലും ഇതു ബാധിക്കില്ലായിരിക്കാം. കാരണം പത്തു ശതമാനംവരുന്ന അവരാണ് 80 ശതമാനം വരുന്ന സന്പത്തും കൈയാളുന്നത്. ബാക്കി 90 ശതമാനംപേരുടെ കൈയിലുള്ളത് 20 ശതമാനം സന്പത്താണ്. പരമദരിദ്രരായ പത്തുശതമാനംപേരുടെ ആസ്തി 0.2 ശതമാനം മാത്രം.
കേരളവും ഇതിന്റെയൊരു പരിച്ഛേദമാണ്. വഴിമുട്ടിനിൽക്കുന്ന അവരുടെ ജീവിതത്തിൽ അതിജീവനത്തിനുള്ള എല്ലാ മാർഗവും ഒന്നൊന്നായി അടയുകയാണ്. വേലയില്ല, കൂലിയില്ല, മറ്റു ഗാർഹികാവശ്യങ്ങൾ ഒന്നും നടത്താൻ വഴിയില്ല. വേറേ അസുഖങ്ങൾ വന്നാൽ മരുന്നിനോ മറ്റ് ആവശ്യങ്ങൾക്കോ നിവൃത്തിയില്ല. സർക്കാരിൽനിന്നു കിട്ടുന്ന ഭക്ഷ്യവസ്തുക്കൾ ഒരളവുവരെ വലിയ അനുഗ്രഹമാണെങ്കിലും ഇത്രവലിയ ഒരു ജനതതിയെ എത്രനാൾ സർക്കാരിനു പോറ്റാൻ കഴിയും?
ഇവിടെയാണ് സമൂഹമനഃസാക്ഷി ഉണർന്നു പ്രവർത്തിക്കേണ്ടത്. ആരും ഒറ്റപ്പെട്ട തുരുത്തുകളല്ല. പരസ്പര പൂരകമാണ് മനുഷ്യജീവിതം. ഉദാഹരണമായി ഒരു കഷണം മീൻ കൂട്ടി ഊണു കഴിക്കുന്നുവെന്നിരിക്കട്ടെ. കൈയിൽ എത്ര പണമുണ്ടെങ്കിലും ഊണുമേശയിൽ മീൻകറി എത്തണമെങ്കിൽ എത്രയോ പേരുടെ കഠിനാധ്വാനം അതിന്റെ പിന്നിലുണ്ട്. നടുക്കടലിൽ പാതിരാനേരത്ത് മീൻപിടിക്കാൻ പോകുന്ന തൊഴിലാളിയുടെ കഠിനാധ്വാനം, കരിന്തിരി കത്തുന്ന വിളക്കുമായി അയാളുടെ തിരിച്ചുവരവും കാത്തിരിക്കുന്ന ഭാര്യയുടെയും കുടുംബത്തിന്റെയും മനോവ്യഥ, തീരത്ത് എത്തിയാൽ അത് വീടുകളിൽ എത്തുന്നതുവരെ നിരവധി പേരുടെ സേവനം. വീട്ടിലെത്തിയാൽ അതു സ്വാദിഷ്ടമായ കറിയാക്കിത്തരുന്നവരുടെ സേവനം, അതിനുള്ള ചേരുവകൾ ഉണ്ടാക്കുന്നവരുടെ അധ്വാനം, അത് കറിവയ്ക്കാൻ ഉപയോഗിക്കുന്ന പാത്രം ഉണ്ടാക്കുന്നവരുടെ അധ്വാനം... ഇങ്ങനെ ഒരു നീണ്ട ശൃംഖലതന്നെ കാണാൻ കഴിയും.
പ്രകൃതിയിൽ എവിടെയും ഈ പ്രതിഭാസമുണ്ട്. ഒറ്റയ്ക്കുനിന്നാൽ ഒന്നിനും നിലനിൽപില്ല. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ ഇവ ഒന്നിച്ചുചേർന്നാൽ അത് ഒരു ആറ്റമായിത്തീരും. ഒറ്റയ്ക്ക് അതിൽത്തന്നെ അതിനു നിലനിൽപില്ല. ഇതുതന്നെയാണ് സമൂഹഗാത്രത്തിന്റെയും സ്ഥിതി. സഹജീവിയുടെ ദുഃഖവും ദുരിതവും കാണാതെയുള്ള ജീവിതത്തിന് നിലനിൽപില്ല എന്നതാണു സത്യം. ചെറുപ്പകാലത്ത് സ്കൂളിൽ രചനബുക്കിൽ ഉപന്യാസം എഴുതാൻ നല്ല നല്ല സന്ദേശങ്ങളടങ്ങിയ വിഷയങ്ങൾ കിട്ടുമായിരുന്നു. പരസ്നേഹം, രാജ്യസ്നേഹം, പൗരധർമം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് എത്രയോ പേജുകൾ എഴുതിയിരിക്കുന്നു! പക്ഷേ ജീവിതത്തിൽ എന്നെങ്കിലും അതു പ്രയോഗത്തിൽ വരുത്തിയിട്ടുണ്ടോ?
ഇതാണ് ആസമയം, അതിനുള്ള അവസരം. സുപ്രസിദ്ധ എഴുത്തുകാരനായിരുന്ന സാം ലെവിൻസൺ പറയുന്നു, “നിങ്ങൾക്ക് ദൃഢതയുള്ള കരങ്ങൾ വേണോ? എങ്കിൽ ഒരു കരം പാവപ്പെട്ടവന്റെ നേർക്കു നീട്ടുക. മറുകരം ദൈവത്തിങ്കലേക്കും.’’
നാം എന്തുചെയ്യണം ?
എന്തിനും ഏതിനും സർക്കാരിനെ മാത്രം നോക്കിനിൽക്കുന്ന മനോഭാവം മാറണം. പരസ്പര സഹകരണത്തിലും വിട്ടുവീഴ്ചയിലും അധിഷ്ഠിതമായ ഒരു സ്വയംപര്യാപ്ത സമൂഹത്തിന്റെ സൃഷ്ടിക്കായി ശ്രമിക്കണം. സമീപഭാവിയിൽ വരാൻപോകുന്ന ഭീകരമായ ക്ഷാമത്തെപ്പറ്റി ലോകാരോഗ്യസംഘടന ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. സാമാന്യബുദ്ധിയുള്ള ആർക്കും ഇതു മനസിലാക്കാൻ സാധിക്കും.
കേരളത്തെ സംബന്ധിച്ചാണെങ്കിൽ മഴക്കാലം അതിന്റെ വരവ് അറിയിച്ചുതുടങ്ങി. കോവിഡിൽനിന്ന് എന്നു മോചനം കിട്ടും എന്നറിയില്ലാത്ത അവസ്ഥയിൽ മഴക്കാല സാംക്രമികരോഗങ്ങൾകൂടി വന്നാലത്തെ സ്ഥിതി ഊഹിക്കാൻപോലും കഴിയില്ല.
ഏതാനും നിർദേശങ്ങൾ
1. ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കാൻ കൂട്ടായ ശ്രമം ഉണ്ടാകണം. തരിശുകിടക്കുന്ന ഭൂമി കർഷകത്തൊഴിലാളികളെയും ഭൂരഹിത കർഷകരെയും കൂട്ടി വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ കൃഷിചെയ്യാൻ ശ്രമിക്കണം. പത്താമുദയത്തോടനുബന്ധിച്ച ഈ സമയം നടീൽവസ്തുക്കൾ, കരനെല്ല്, പയർവർഗങ്ങൾ തുടങ്ങിയവ കൃഷിചെയ്യാൻ അനുയോജ്യമായ സീസണാണ്. പഞ്ചായത്തുകൾ, ക്ലബ്ബുകൾ, മതസംഘടനകൾ എന്നിവയ്ക്കൊക്കെ ഇതിനു നേതൃത്വം കൊടുക്കാം.
2. അധ്യാപകരും അറിവുള്ളവരും മറ്റു വിദ്യാഭ്യാസപ്രവർത്തകരും വിദ്യാർഥികൾക്കാവശ്യമായ അറിവുകൾ പകർന്നുനൽകണം. സോഷ്യൽമീഡിയ ഇതിനായി ഫലപ്രദമായി ഉപയോഗിക്കണം. ബാങ്ക് ടെസ്റ്റുകൾ, വിവിധ പരീക്ഷകൾ തുടങ്ങിയവയ്ക്കാവശ്യമായ ജനറൽ നോളജ് ഉൾപ്പെടെയുള്ളവ പങ്കുവയ്ക്കണം.
3. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ അവരുടെ അറിവുകൾ സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ പകർന്നുകൊടുക്കണം.
4. ഗ്രാമീണമേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം.
5. പലിശരഹിതമായി പാവപ്പെട്ടവർക്ക് വായ്പ നൽകാൻ സാധിക്കുന്ന സന്പന്നർ അതിനു തയാറാകണം.
6. സ്വയം സംയമനം പാലിച്ച് സർക്കാർ നിർദേശങ്ങൾ പാലിക്കണം.
7. ചാണക്യകൃതി അർഥശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നതുപോലെ എന്തിന്റെയും ചക്രം കറങ്ങണമെങ്കിൽ എണ്ണ ആവശ്യമാണ്. അതായത് പണം വേണം. അതുകൊണ്ട് കൈയയച്ച് സമൂഹത്തെ സഹായിക്കാൻ തയാറാകണം.
“നാം നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ മരണത്തോടെ ഇല്ലാതാകും. എന്നാൽ മറ്റുള്ളവർക്കും ലോകത്തിനുംവേണ്ടി ചെയ്യുന്ന കാര്യങ്ങൾ എല്ലാക്കാലവും നിലനിൽക്കും.”(ആൽബർട്ട് ഒപെക്).
“മറ്റുള്ളവരെ സഹായിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നതാവണം ജീവിതലക്ഷ്യം.’’ (ആൽബർട്ട് ഷ്വൈറ്റ്സർ).
ഡോ. താർസീസ് ജോസഫ്
(റിട്ടയേർഡ് കോളജ് പ്രിൻസിപ്പലാണു ലേഖകൻ)
നിൽക്കൂ ശ്രദ്ധിക്കൂ, ഇതാണ് ആ സമയം
10:45 PM Apr 27, 2020 | Deepika.com