വികസിതരാജ്യമെന്നോ വികസ്വര രാജ്യമെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുംകൂടാതെ എല്ലാവരും കോവിഡ്-19 മഹാമാരിയിൽ തുല്യദുഃഖിതരാണ്. ലോകത്തെ പ്രസിദ്ധ മരുന്നുകന്പനികൾ രോഗപ്രതിരോധത്തിനുള്ള മരുന്ന് കണ്ടുപിടിക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ശ്രമഫലമായി ഒരു മരുന്നു കണ്ടുപിടിച്ചാൽപോലും അത് രോഗികളിലെത്താൻ 18 മാസമെങ്കിലും വേണ്ടിവുമെന്നാണു വിദഗ്ധർ പറയുന്നത്.
കൊറോണ വൈറസ് രോഗം ബാധിച്ചവരിൽ സന്പന്നർ എന്നോ ദരിദ്രരെന്നോ വ്യത്യാസമില്ല. വെളുത്തവർഗക്കാരെന്നോ കറുത്തവർഗക്കാരെന്നോ മറ്റ് ഏതെങ്കിലും വർഗക്കാരെന്നോ ഉള്ള വ്യത്യാസമില്ല. ചൈനയിൽ ആരംഭിച്ചെന്നു പറയുന്ന ഈ മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പടർന്നുകഴിഞ്ഞു. ലോകചരിത്രത്തിൽ പലഘട്ടത്തിലും മഹാമാരികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രത്തോളം രാജ്യങ്ങളിൽ ഇത്രയും വേഗത്തിൽ പടർന്നുപിടിച്ച ഒരു രോഗം വേറെയില്ലെന്നു വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധർ പറയുന്നു.
ഈ വൈറസിന്റെ ആരംഭദശയിൽ ഇത് ഇത്രയും മരണകാരിയാണെന്നു പല രാജ്യങ്ങളും കരുതിയില്ല. പലരും ലാഘവബുദ്ധിയോടെ കണ്ടു. രോഗം പടർന്നു വളരെയധികം ആളുകളെ കൊന്നൊടുക്കിയപ്പോൾ മാത്രമാണ് ഇതിന്റെ കാഠിന്യം മനസിലാക്കിത്തുടങ്ങിയത്. അപ്പോഴേക്കും രോഗം നിയന്ത്രണാതീതമായി. ഈ വൈറസ് എല്ലാവരെയും ബാധിക്കുമെങ്കിലും പ്രതിരോധശക്തി നഷ്ടമായിക്കൊണ്ടിരിക്കുന്ന വൃദ്ധജനങ്ങൾക്കാണു കൂടുതൽ ഭീഷണി. എന്നാൽ, കുട്ടികളും യുവജനങ്ങളുമെല്ലാം വൈറസിന്റെ പിടിയിൽപ്പെടാവുന്നവരാണ്.
പൗരസ്വാതന്ത്ര്യം
പല ജനാധിപത്യരാജ്യങ്ങളിലും മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്നതൊന്നും സ്വീകരിക്കാൻ ജനങ്ങൾ തയാറല്ല. ലോകത്തിൽ ഏറ്റവും കൂടുതൽ പൗരസ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്ന് അമേരിക്ക ആണ്. അതുപോലുള്ള പല രാജ്യങ്ങളിലും സ്വാതന്ത്ര്യത്തിന്റെ ദുർവിനിയോഗവും കാണുന്നു. അതുതന്നെയാണ് അമേരിക്കയിലും യൂറോപ്പിലും കോവിഡ് വ്യാപനത്തിനുള്ള ഒരു പ്രധാന കാരണവുമെന്നു പലരും ചൂണ്ടിക്കാട്ടുന്നുണ്ട
ഇന്ത്യ വിജയകരമായ വിധത്തിൽ കോവിഡിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. മരണസംഖ്യയും മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുന്പോൾ ഇന്ത്യയിൽ ക്രമാതീതമായി വർധിച്ചിട്ടില്ല.
കോവിഡിനെ നേരിടാൻ കേരളത്തിലെ ഭരണകൂടം എടുത്ത ചില നിലപാടുകൾ പ്രശംസനീയംതന്നെ. കേരളത്തിലേക്കു വരുന്നവരെ താത്കാലിക നിരീക്ഷണകേന്ദ്രങ്ങളിലാക്കിയതും സാമൂഹ്യ അകലം പാലിക്കണമെന്നു നിർദേശിച്ചതുമെല്ലാം ഫലം കണ്ടു. അതുപോലെ യാത്രാനിയന്ത്രണവും കൈകഴുകലും മുഖംമൂടി, കൈയുറ എന്നിവയുടെ ഉപയോഗവുമെല്ലാം രോഗത്തെ തടഞ്ഞുനിറുത്താൻ വളരെ സഹായിച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾ സ്വാതന്ത്ര്യം കൂടുതലായി അനുഭവിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളെ എതിർക്കുന്നവരെയും ഈ ദിവസങ്ങളിൽ പലയിടത്തും കാണുകയുണ്ടായി. അതിന്റെ ദോഷങ്ങളും പിന്നീടു കണ്ടു.
പൗരന്മാർ സ്വയം നിയന്ത്രണത്തിനു വിധേയമാകാതെവരുന്പോൾ, നിയമംവഴി നിയന്ത്രിക്കേണ്ടിവരും. നമ്മുടെ സമൂഹത്തിലെ ചടങ്ങുകൾ പലതും അനിയന്ത്രിതമായിപ്പോകുന്നില്ലേ എന്നു ചിന്തിക്കേണ്ട സമയമാണിത്. വിവാഹാഘോഷങ്ങളും വിവാഹം ഉറപ്പിക്കലും മനഃസമ്മതവുമെല്ലാം ആയിരങ്ങൾവരെ പങ്കെടുക്കുന്ന ചടങ്ങുകളായി മാറിയില്ലേ? ഇതു പല കുടുംബങ്ങളെയും സാന്പത്തികനാശത്തിലേക്കു നയിച്ചിട്ടില്ലേ? ചില സ്ഥലങ്ങളിൽ മൃതസംസ്കാര ചടങ്ങുകൾപോലും അനിയന്ത്രിതമായിപ്പോയിട്ടില്ലേ? ഇവിടെയെല്ലാം മനുഷ്യനെ നിയന്ത്രിക്കാൻ കോവിഡ് പഠിപ്പിച്ചില്ലേ? പെരുന്നാളുകളും ഉത്സവങ്ങളുമൊക്കെ ആർഭാടത്തിന്റെ അതിർവരന്പുകൾ ലംഘിച്ചത്, കോവിഡ്-19 എന്ന മഹാമാരി വന്നപ്പോൾ നിയന്ത്രണ വിധേയമായില്ലേ?
പ്രകൃതിയുടെ ദുരുപയോഗം
മലിനജലവും മലിനവായുവും നൽകി ജനങ്ങളെ ശ്വാസംമുട്ടിച്ചില്ലേ? അങ്ങനെ എത്രയെത്ര നാശകാരണങ്ങൾ ഭൂമിയിൽ മനുഷ്യൻ ഉണ്ടാക്കിവച്ചു. അതുകൊണ്ട് ഈ കോവിഡ് കാലഘട്ടം ശുദ്ധവായുവുള്ള, ശുദ്ധജലമുള്ള ശാന്തമായ ഒരു കാലഘട്ടമാകട്ടെ. ഇതാണു പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയയെന്നു നമുക്കു മനസിലാക്കാം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ നോക്കുന്പോൾ കോവിഡ്-19 വരുത്തിവച്ച മനുഷ്യനാശത്തോടൊപ്പം മനുഷ്യകുലത്തിന്റെ നന്മയ്ക്കായി മനുഷ്യനെ ശാന്തനാക്കി, അവനു വിശ്രമം നൽകി. അങ്ങനെ ഭൂമിയുടെ നന്മ വീണ്ടെടുക്കുമെന്നതിൽ സന്തോഷിക്കാം.
നമ്മുടെ തിരക്കുകളെല്ലാം ഒഴിഞ്ഞില്ലേ? വീടുകളിൽ ശാന്തമായിരിക്കാൻ പഠിച്ചില്ലേ? കുടുംബത്തിൽ ഒന്നിച്ചിരുന്നു ഭക്ഷിക്കാനും ചർച്ചകൾ നടത്താനും പഠിച്ചില്ലേ. വീട്ടിലെ ഭക്ഷണംകൊണ്ടു തൃപ്തരാകാൻ പഠിച്ചില്ലേ? തങ്ങളുടെ കഴിവുകൾക്കും നേട്ടങ്ങൾക്കും അതീതമായ ഒരു ശക്തിക്കു മാത്രമേ നമ്മെ രക്ഷിക്കാൻ സാധിക്കുവെന്നും സമ്മതിച്ചില്ലേ? ഈശ്വരവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതാണു ദൈവം. നമുക്ക് ദൈവത്തിലേക്കു തിരിയാം. അനുഗ്രഹം യാചിക്കാം.
കോവിഡിന്റെ ഭയാനകത ഒരുവശത്തുണ്ടെങ്കിലും എത്രയോ നല്ലകാര്യങ്ങൾ പ്രകൃതിയിൽ സംഭവിച്ചു. അതുകൊണ്ടു രോഗത്തെ ഭയപ്പെടാതിരിക്കാം. ജാഗ്രതയോടെ അതിനെ അഭിമുഖീകരിക്കാം. രോഗം പടർത്തുന്ന ചങ്ങലയുടെ കണ്ണികൾ പൊട്ടിക്കാം.
കോവിഡ് കണ്ണികൾ പൊട്ടിക്കാം
11:28 PM Apr 26, 2020 | Deepika.com