കൊറോണ എന്ന മഹാവ്യാധിയെ നേരിടുന്നതിൽ കേരളം കൈവരിച്ചു എന്ന് അവകാശപ്പെടുന്ന ആശ്വാസകരമായ നേട്ടങ്ങളിൽ ഒട്ടും അഹങ്കരിക്കാനില്ലെന്നു കൊറോണ രഹിത പ്രദേശങ്ങൾ എന്ന നിലയിൽ ഗ്രീൻസോണായി പ്രഖ്യാപിക്കപ്പെട്ട രണ്ടു ജില്ലകൾ ഒരാഴ്ചയ്ക്കകംതന്നെ ഓറഞ്ച് ജില്ലകളായി മാറ്റേണ്ടിവന്നു എന്നതിൽനിന്നു വ്യക്തമാവുകയാണ്. കൊറോണയ്ക്കെതിരേ പോരാടുന്നതിൽ ഒറ്റക്കെട്ടായി പൊരുതുന്പോഴും സമൂഹത്തിൽ നിലനിൽക്കുന്ന ഐക്യവും യോജിപ്പും സ്വാർഥനേട്ടങ്ങൾക്കായി ഭരണകക്ഷിക്കാർ ദുരുപയോഗിക്കുന്നു എന്ന സംശയം ശക്തമാവുകയാണ്.
സ്പ്രിങ്ക്ളർ ബന്ധം
കൊറോണ രോഗത്തിന്റെയും അതു സംബന്ധിച്ച പ്രവർത്തനങ്ങളുടെയും കൃത്യമായ വിവരം ശേഖരിച്ച് സംസ്കരിക്കുന്നതിന് സർക്കാർ കൈക്കൊണ്ട അസാധാരണ നടപടിയായ സ്പ്രിങ്ക്ളര് കരാർ അസാധാരണ സാഹചര്യത്തിൽ കൈക്കൊണ്ട "വല്ലാത്ത' നടപടി ആയിപ്പോയെന്ന സന്ദേഹം അനുദിനം ശക്തമാകുന്നു. നാട്ടുകാർക്കു വിതരണം ചെയ്യുന്നതിന് സർക്കാർ തയാറാക്കിയ പലവ്യഞ്ജന കിറ്റുകൾ സിപിഐയുടെയും സിപിഎമ്മിന്റെയും പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ചതും ഉദ്യോഗസ്ഥരുടെ നടപടി ആയി വേണമെങ്കിൽ ചിത്രീകരിക്കാം. എന്നാലത് മറ്റു പാർട്ടിക്കാർക്ക് എതിർപ്പു പറയാനുള്ള സ്വാതന്ത്യം പോലുമില്ലാത്ത പ്രവൃത്തിയാണെന്നും അങ്ങനെ ചെയ്യുന്നവർ ഈ വലിയ പ്രതിരോധ പ്രവർത്തനത്തെയാണ് എതിർക്കുന്നതെന്നുമൊക്കെ പറഞ്ഞാൽ, ബിജെപിയെ എതിർക്കുന്നവൻ ദേശവിരുദ്ധനാണ് എന്നു പറയുന്ന സംഘിചിന്തയുടെ മറ്റൊരു മുഖമായല്ലേ അതിനെ കാണാനാവൂ. അപകടകരമെന്നു കരുതിപ്പോകാവുന്ന ഇത്തരം നടപടികൾക്കെതിരേ ജാഗ്രത പുലർത്തുന്നവരെ നേരിടാൻ സർക്കാർ സഹായകർ നടത്തുന്ന മാധ്യമപോരാട്ടം "മറുകുറ്റി പായുന്നതു'പോലാവുകയാണ് എന്നല്ലേ വ്യക്തമായി വരുന്നത്?.
വല്ലാത്ത മാതൃക
കേരള ഭരണചരിത്രത്തിൽ നടാടെയാണു സർക്കാർ നടപടികൾ ഒരു പാർട്ടി നേതാവിന് വിശദീകരിച്ചു കൊടുക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ പാർട്ടി ഓഫീസിൽ പോകുന്നത്. കേരളത്തിലെ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയുമായ എം. ശിവശങ്കർ സിപിഐയുടെ ഓഫീസിൽ ചെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടു സംഭവങ്ങൾ വിശദീകരിച്ചു. ഐടി സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമായില്ലെന്ന സംശയം വ്യക്തമാക്കിക്കൊണ്ടു കാനം രാജേന്ദ്രൻ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എകെജി സെന്ററിലെത്തി കണ്ടു കാര്യങ്ങൾ സംസാരിച്ചു. കാനത്തിനു സന്ദേഹങ്ങൾ ഉണ്ട് എന്ന കാര്യം മറച്ചുവയ്ക്കാതെ കോടിയേരി പത്രസമ്മേളനവും നടത്തി. എല്ലാം ഇടതു മുന്നണിയിൽ ചർച്ച ചെയ്യുമെന്നും കൊടിയേരി പറഞ്ഞു. അതായത് ഇടതുമുന്നണിയിൽ തന്നെ സ്പ്രിംഗ്ളർ ഇടപാട് വിവാദമായിട്ടുണ്ട് എന്നർഥം.
കാനത്തിന്റെ നസ്രത്ത് ഉപമ
സിപിഐയുടെ പാർട്ടിപത്രത്തിലെ മുഖപ്രസംഗത്തിലും അതിൽ ദേശീയ സെക്രട്ടറി എഴുതിയ ലേഖനത്തിലും എടുത്ത നിലപാടിനു വ്യത്യസ്തമായിരുന്നു പിറ്റേന്ന് വെള്ളിയാഴ്ച കാനം രാജേന്ദ്രൻ പാർട്ടി പത്രത്തിലെഴുതിയ ലേഖനം. അല്ലെങ്കിൽ സർക്കാരിനെ പിന്താങ്ങിയും പ്രതിപക്ഷത്തെ വിമർശിച്ചും കാനം എഴുതിയ ആ ലേഖനം ഉപസംഹരിക്കപ്പെട്ടിരിക്കുന്നത് വലിയ സർക്കാർവിരുദ്ധ പ്രയോഗത്തോടെയാണ്. കേരള സർക്കാരിന്റെ ആർക്കും എതിരഭിപ്രായമില്ലാത്ത നല്ല കാര്യങ്ങളെല്ലാം വിവരിച്ചശേഷം കാനം രാജേന്ദ്രൻ പ്രതിപക്ഷ- ബിജെപി വിമർശനങ്ങളെ നേരിടാൻ നസ്രത്തിനെക്കുറിച്ചുള്ള ബൈബിൾ വചനവുമായി വന്നപ്പോഴാണ് ഈ ഗൂഢാർഥം വരുന്നത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ ഇസ്രായേൽക്കാരനായ നഥാനിയേൽ പറയുന്ന വചനമാണത്. ഈശോയുടെ ശിഷ്യരിൽ ഒരാളായ പീലിപ്പോസ് ഈശോയെക്കുറിച്ച് നഥാനിയേലിനോട് പറയുന്നതാണ് പശ്ചാത്തലം. ഈശോയെ അവതരിപ്പിച്ചുകൊണ്ട് പീലിപ്പോസ് പറയുന്ന് നസ്രത്തിൽ നിന്നുള്ള ജോസഫിന്റെ മകനാണ് ഈശോ, അദ്ദേഹമാണ് ഇസ്രയേൽക്കാർ കാത്തിരുന്ന മിശിഹ എന്നൊക്കെയായിരുന്നു. അതുകേട്ട നഥാനിയേൽ ഒരു ശരാശരി ഇസ്രായേൽക്കാരന്റെ മനസിലിരുപ്പ് വച്ച് ചോദിക്കുന്നു, നസ്രത്തിൽ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്ന്. പീലീപ്പോസ് സധൈര്യംപറയുന്നു, വന്നു കാണുക. ആ നഥാനിയേൽ ഉടൻ തന്നെ യേശുവുമായി കണ്ടുമുട്ടി. സംസാരിച്ചു. അതുകഴിഞ്ഞ ഉടൻ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: റബ്ബി അങ്ങ് ദൈവപുത്രനാണ്, ഇസ്രായേലിന്റെ രാജാവാണ്.
കാനം താൻ ചെയ്യാനിരിക്കുന്ന വലിയ പ്രഖ്യാപനത്തെക്കുറിച്ചുള്ള സൂചനയാണോ ഈ പ്രയോഗത്തിൽ ഒളിച്ചുവച്ചിരിക്കുന്നത് എന്നാണ് അറിയേണ്ടത്. നസ്രത്തിൽനിന്നു വന്നത് നന്മയാണ് എന്നു നഥാനിയേൽ പ്രഖ്യാപിച്ചതുപോലെ ഒരു മറുകണ്ടം ചാടൽ!
കോടിയേരിയും ചാരക്കഥയും
അതുപോലെ മറുകണ്ടം ചാടിയതോ ഏറെ വ്യാഖ്യാനസാധ്യത ഉള്ളതോ ആയ ഒന്നായി മാറുകയാണ് കോടിയേരിയുടെ ചാരക്കഥയുമായുള്ള ഉപമ. സ്പ്രിംഗ്ളർ വിവാദത്തിൽ പിണറായിയോട് കാണിക്കുന്നത് ചാരക്കഥയുടെ പേരിൽ കരുണാകരനോടു കാണിച്ച സമീപനമാണ് എന്നാണു കോടിയേരി പറഞ്ഞത്. അതും വളരെ അർഥഗർഭമാണെന്ന് ചരിത്രം അറിയുന്നവർക്കറിയാം. സുപ്രീം കോടതി വിധി എന്തായാലും ചാരക്കഥ കഴന്പുള്ളതാണെന്ന് വിശ്വസിക്കുന്ന ധാരാളം പേർ ഇന്നും ഉണ്ട്. അതു രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല താനും. കേസ് അന്വേഷിച്ച സിബി മാത്യുവിനെപ്പോലുള്ള ഉദ്യോഗസ്ഥരുടെ സത്യസന്ധതയിലുള്ള വിശ്വാസം അക്കാലത്തെ ഹൈക്കോടതി ജഡ്ജി ശ്രീധരനും മറ്റും നടത്തിയ നിരീക്ഷണങ്ങൾ, പത്രക്കാർക്കു കിട്ടിയിട്ടുള്ള വിവരങ്ങൾ എല്ലാം അതിനു കാരണമാണ്.
അന്നു കരുണാകരനു രാജിവയ്ക്കേണ്ടിവന്നത് എന്തുകൊണ്ടായിരുന്നു? അദ്ദേഹം ഒരു തരത്തിലും ചാരക്കേസിൽ പ്രതിയായിരുന്നില്ല. ആർക്കും അദ്ദേഹത്തെ സംശയവും ഉണ്ടായിരുന്നില്ല. പ്രതിപക്ഷം അദ്ദേഹത്തിനെതിരേ വലിയ സമരത്തിലായിരുന്നു. പാർട്ടിയിൽ അദ്ദേഹത്തിന് വലിയ എതിർപ്പും ഉണ്ടായിരുന്നു. എങ്കിലും പാർട്ടിയിൽ ഭൂരിപക്ഷം അദ്ദേഹത്തിന്റെ ഒപ്പംതന്നെയായിരുന്നു. കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാകണമെന്ന് കോണ്ഗ്രസ് നടത്തുന്ന തീരുമാനത്തിൽ ഘടകകക്ഷികൾ ഇടപെടാറില്ല. ചിലർ ആകണമെന്നോ ചിലർ ആകരുതെന്നോ ഒക്കെ ആഗ്രഹിക്കുന്നവർ ഘടകകക്ഷികളിൽ ഉണ്ടാവാം. എന്നാൽ, കരുണാകരൻ തനിക്കു വേണ്ടവർ ഓരോ പാർട്ടിയിൽ നിന്നും എത്താൻ പല കളികളും കളിച്ചിരുന്നു.
ചാരക്കേസിന്റെ കാലത്ത് കരുണാകരന് അപകടം ഉണ്ടായത് പ്രധാനമായും മറ്റു രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് അദ്ദേഹം തന്റെ വിശ്വസ്തനായ പോലീസ് ഓഫീസർ രമണ് ശ്രീവാസ്തവയെ സംരക്ഷിക്കാൻ വഴിവിട്ടും ശ്രമിച്ചു. ഹൈക്കോടതി പറയുന്നതു വരെ കാത്തിരുന്നു നടപടി എടുക്കാൻ. രണ്ട്. ഏകാധിപത്യപരമായ നടപടികളിലൂടെ അദ്ദേഹം ജനാധിപത്യ മുന്നണി ഘടക കക്ഷികളെ എല്ലാം വെറുപ്പിച്ചു. മാണിക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം കരുണാകരനോട് അതൃപ്തിയായി. അവർ അക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തു.
കരുണാകരനെ ഒതുക്കാൻ അവസരം നോക്കിയിരുന്ന അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു പാർട്ടിയിലെ എതിർപ്പും പ്രതിപക്ഷ ബഹളവും മുന്നണി നേതാക്കളുടെ എതിർപ്പും എല്ലാം മറയാക്കി ശരിക്കും കളിച്ചു. അവസരം ശരിക്കും വിനിയോഗിച്ചു. അതറിയുന്ന കെ. മുരളീധരൻ ഇപ്പോഴും റാവുവിനോടുള്ള പക മറച്ചുവയ്ക്കാറില്ല.
ഏറെ സമാനതകളുണ്ട് പിണറായിയുടെ സ്ഥിതിയുമായി എന്ന് ഓർമിപ്പിക്കകയായിരുന്നുവോ കോടിയേരി. മുഖ്യമന്ത്രി ശിവശങ്കറിനെ വല്ലാതെ സംരക്ഷിക്കുന്നു. ഘടകകക്ഷികൾക്കു പോലും മടുപ്പാകുന്നുണ്ട് മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ ശൈലി. കേരളത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു വകുപ്പും മന്ത്രിയും ഉണ്ട്. റവന്യൂ വകുപ്പാണത്. മഹാമാരിയെക്കുറിച്ചുള്ള പത്രസമ്മേളനങ്ങളിൽ വാ തുറക്കാത്ത മാപ്പുസാക്ഷി പോലാണ് ആ മന്ത്രിയുടെ ഇരിപ്പ്. ജനാധിപത്യ മുന്നണിയിലെ റവന്യു മന്ത്രിമാരായിരുന്നെങ്കിൽ ഇങ്ങനെ വായടച്ചു കൂട്ടിരിക്കുമായിരുന്നോ?
ഘടകകക്ഷികളിൽ മുറുമുറുപ്പ് ഉണ്ടെന്ന് വ്യക്തമാക്കിയശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് കോടിയേരി ചാരക്കേസ് സംബന്ധിച്ച വിവരം ഓർമിപ്പിച്ചത്. സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി യെച്ചൂരി പിണറായിയോട് അത്ര മമത ഇല്ലാത്ത ആളാണ് എന്ന് അറിയാത്തവർ ഉണ്ടാവില്ല. കേരളത്തിലെ പാർട്ടിയിലും പിണറായിയുടെ രീതികളിൽ എതിർപ്പുള്ളവരുണ്ട്. അവർ കരുണാകരന്റെ കാര്യത്തിലെന്ന പോലെ ന്യൂനപക്ഷമാണ്. എന്നാൽ, പ്രതിപക്ഷ ആക്ഷേപത്തിൽ കഴന്പുണ്ടെന്നു വരികയും ഘടക കക്ഷികൾ, പ്രത്യേകിച്ചു സിപിഐ, യുദ്ധപാതയിലാവുകയും ചെയ്താൽ യെച്ചൂരി വല്ലതും ചെയ്തേക്കുമോ എന്ന ഭീഷണിയല്ലേ കോടിയേരി ഉയർത്തിയത് എന്നു വിലയിരുത്താൻ ന്യായമുണ്ട്.
ഉപേക്ഷിക്കേണ്ടി വന്ന പിടിവാശി
ഡേറ്റാ കളക്ഷനു വേണ്ടി അമേരിക്കൻ കന്പനിയായ സ്പ്രിംഗ്ളറിനെ നിയോഗിച്ചതിനെതിരേ പത്രസമ്മേളനത്തിൽ സംസാരിക്കില്ല എന്ന പിടിവാശി മുഖ്യമന്ത്രിക്ക് ഉപേക്ഷിക്കേണ്ടിവന്നതും ഒരു മാറ്റമാണ്. സ്പ്രിങ്ക്ളര് കരാറിനെക്കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചു. എല്ലാം സ്വന്തം തീരുമാനം. അതിലെ അംഗങ്ങളോ? കേന്ദ്രത്തിൽ നിന്നു വരുന്ന ആളെക്കുറിച്ചു വലിയ വിവരങ്ങളൊന്നും പുറത്തു വരുന്നില്ലെങ്കിലും മറ്റൊരംഗമായ രാജീവ് സദാനന്ദനെക്കുറിച്ച് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ഇടതുപക്ഷ കൂറ് പ്രസിദ്ധമാണ്.
മാത്രവുമല്ല അദ്ദേഹം ആരോഗ്യ സെക്രട്ടറിയായിരുന്ന കാലത്ത് ഇത്തരം ഒരു വിദേശ ഡേറ്റാ ഏർപ്പാട് വന്നതാണ് എന്നാണ് വാർത്ത. അദ്ദേഹം മുൻകൈ എടുത്തു കൊണ്ടുവന്ന നിർദേശം സർക്കാരിനും പിടിച്ചതായിരുന്നു. അക്കാലത്ത് ജനാധിപത്യത്യമുന്നണി ഭരണമായിരുന്നു. അതുകൊണ്ട് ഇടതു മുന്നണി എതിർത്തു. നിയമസഭയിൽ വിവാദമായി. പദ്ധതി മടക്കികെട്ടേണ്ടി വന്നു. ആ നഷ്ടബോധമുള്ള ഒരു ഉദ്യോഗസ്ഥൻ എന്താവും എഴുതാൻ പോവുക എന്ന കാര്യത്തിൽ മിക്കവർക്കും വലിയ സംശയമുണ്ട്.
ഏകാധിപത്യപരം
സർക്കാർ സമീപനങ്ങൾ ഏകാധിപത്യപരമാണെന്ന് കരുതാൻ ന്യായങ്ങൾ പലതുണ്ട്. ജീവനക്കാരുടെ 30 ദിവസത്തെ ശന്പളം പിടിക്കാനുള്ള തീരുമാനം തന്നെ എടുക്കുക. സംഘടനകളുമായി ആലോചിച്ച ശേഷം തീരുമാനിക്കാമായിരുന്നില്ലേ? ഇത്രയും വലിയ ഒരു വിഷയം പ്രതിപക്ഷത്തോട് ചോദിക്കാമായിരുന്നില്ലേ?
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഒക്കെ 30 ശതമാനം ശന്പളം കുറയ്ക്കുന്നതുപോലല്ല ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം കുറയ്ക്കുന്നത്. രാഷ്ട്രപതിയുടെ ശന്പളം അഞ്ചു ലക്ഷം രൂപയാണ്. 2018 ൽ കൂട്ടിയത് 1.5 ലക്ഷം രൂപ. ഉപരാഷ്ട്രപതിക്കു നാലു ലക്ഷം. ഇതിൽ നിന്നു 30 ശതമാനം പിടിച്ചാൽ എന്താണ് കുഴപ്പം? അതുപോലാണോ സാധാരണ ജീവനക്കാരൻ. കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം രൂപയാണ് ശന്പളം. കർണാടക മുഖ്യമന്ത്രിക്ക് രണ്ടു ലക്ഷമാണ് ശന്പളം. സിക്കിമിൽ 1.9 ലക്ഷവും. കേരളത്തിൽ താരതമ്യേന ശന്പളം കുറവാണ്. എന്നാൽ, യാത്രപ്പടി ഇനത്തിൽ വലിയ വരുമാനം കിട്ടും. ജനപ്രതിനിധികളുടെ കാര്യവും അങ്ങനെതന്നെ. അവരുടെ ശന്പളം പിടിക്കുന്നതും ജീവനക്കാരുടെ ശന്പളം പിടിക്കുന്നതും ഒന്നു പോലെ കരുതരുത്.
ഇടതു സമീപനങ്ങൾ
തീരുമാനം എടുത്തു, അനുസരിക്കണം എന്നുപറയുന്പോൾ കേരളത്തിൽ ഇടതുപക്ഷംതന്നെ വളർത്തിയെടുത്ത സംസ്കാരത്തിനു നിരക്കില്ലല്ലോ? എങ്കിലും ജനം ആ തിരുമാനത്തെ അംഗീകരിക്കും. കാരണം അവർക്ക് എല്ലാ വരുമാനവും ഇല്ലാതായിരിക്കുകയാണ്. എ.കെ. ആന്റണി മുഖ്യമന്ത്രി ആയി ചുമതല ഏറ്റ കാലം. കേരളം വല്ലാത്ത സാന്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സ്ഥാനം ഒഴിഞ്ഞ നായനാർ സർക്കാരിന്റെ അവസാന കാലം സംസ്ഥാന ട്രഷറി പൂട്ടിത്തന്നെ കിടക്കുകയായിരുന്നു. വിലയിടിവു മൂലം കർഷകരും ദുരിതത്തിൽ. അധികാരത്തിലെത്തിയ ആന്റണി ജീവനക്കാരോട് ഇത്തിരി സഹകരിക്കണം എന്നു പറഞ്ഞു. ചില നിബന്ധനകൾ.
അക്കാലത്തെ പ്രതിപക്ഷ സംഘടനകൾ, അതായത് ഇപ്പോൾ പിണറായിയെ കണ്ണടച്ചു പിന്താങ്ങുന്നവർ, സമ്മതിച്ചില്ല. 60 ദിവസമാണ് സമരം നടത്തിയത്. ധനമന്ത്രി ശങ്കരനാരായണനു ബജറ്റ് സർക്കാർ പ്രസിൽ അടിക്കാനായില്ല. തലസ്ഥാനത്തെ സെന്റ് ജോസഫ് പ്രസിലാണ് അടിച്ചത്. അങ്ങനെ സർക്കാരിനെതിരേ സമരം ചെയ്തവരാണ് ഇപ്പോൾ മിണ്ടാതെ അനുസരിക്കുന്നത്! അന്നു ജനം ജീവനക്കാർക്ക് എതിരായിരുന്നു. കാട് കത്തി ജീവനുവേണ്ടി എല്ലാവരും ഓടുന്പോൾ ചൂടു കൂടുന്നതിൽ സിംഹം പരാതി പറയുന്നതുപോലെയാണ് ജീവനക്കാർ എന്ന് അന്ന് ഒരു സാധാരണക്കാരൻ പറഞ്ഞത് ഓർക്കുന്നു. അന്നു പക്ഷേ അതൊന്നും കൂട്ടാക്കാതിരുന്നവർ ഇന്ന് പ്രതിപക്ഷ സംഘടനകൾ സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്നതുപോലും പാപവും ദേശദ്രോഹവും ആയി കാണുന്നു.
ലാവ്ലിനും പിണറായിയുടെ മകളും വീടും
ലാവ്ലിൻ കേസിൽ പിണറായി വിജയൻ നിരപരാധിയാണ് എന്ന് ഇനിയും അവസാന തീരുമാനമായിട്ടില്ല. മകൾ വീണയുടെ കോയന്പത്തൂരിലെ അമൃത കോളജ് പ്രവേശന കാര്യം വിവാദമായതിൽ പിണറായി പറയുന്നതല്ലാത്ത ഒരു മാനം ഉണ്ട്. അക്കാലത്ത് ഡിവൈഎഫ്ഐ സ്വാശ്രയ കോളജുകൾക്കെതിരേ സമരം നടത്തുകയായിരുന്നു. അപ്പോഴാണ് പിണറായിയുടെ മകൾ ഒരു സ്വാശ്രയ കോളജിൽ പ്രവേശനം നേടിയത്. അതിനു ശേഷം കുട്ടി പഠിച്ച് ഒറാക്കിളിൽ ജോലി നേടി. ആ സെലക്ഷനിൽ ആരും ആക്ഷേപം ഉന്നയിച്ചില്ല എന്നത് സത്യം. അതിനു ന്യായം ഉണ്ടായില്ല. വീണയുടെ വിലാസം പിണറായിയുടെതാണ് എന്നതുകൊണ്ട് എകെജി സെന്ററും വരും. അതു വലിയ തെറ്റായി കരുതാനാവുമോ? അങ്ങനെ ഇല്ല എന്ന് പറയുന്പോഴാണ് സംശയം. ഇപ്പോൾ വീണ നടത്തുന്നു എന്നു പറയുന്ന സ്ഥാപനത്തെക്കുറിച്ചും വിവാദങ്ങൾ വരുന്നുണ്ട്.
പിണറായിയിലെ തന്റെ വീട് വിവാദമായ കാര്യവും പിണറായി അനുസ്മരിപ്പിച്ചു. ആർ. ബാലകൃഷ്ണപിള്ളയുടെ തലസ്ഥാനത്തെ രണ്ടു വീടുകളുടെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയത് മറന്നുപോയതുപോലെ! ചരിത്രം തിരിച്ചടിക്കുന്നോ എന്നു ചിലപ്പോൾ തോന്നിപ്പോകുന്നു.
കോണ്ഗ്രസിലെ തനിപ്പിടികൾ
ഇത്തരം കാര്യങ്ങളിൽ കോണ്ഗ്രസും ബിജെപിയും കാണിക്കുന്ന ആഭ്യന്തര കലാപം അപമാനകരമാണ്. കോണ്ഗ്രസിലെ പി.ടി തോമസ് ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് ചാനൽ ചർച്ചയ്ക്കു വരുന്ന വി.ഡി. സതീശന് അറിയില്ല. ഞാനങ്ങനെ പറഞ്ഞില്ലല്ലോ എന്നാണ് സതീശൻ ചോദിക്കുന്നത്. എൽദോ പറയുന്ന ആരോപണത്തെക്കുറിച്ച് ലിജുവിനും പ്രതികരണമില്ല. പാർട്ടിയുടെ വക്താക്കളായി ചാനലിൽ പോകുന്നവർ സ്വന്തം ഇമേജ് മാത്രം നോക്കുന്ന അനുഭവമാണ് ഇവരുടെ പ്രതികരണം ഉണ്ടാക്കുന്നത്. പഠിച്ചു പോകണം. വളരെ ദുർബലമായ കേസിൽ പോലും ഇടതു വക്താക്കൾ കാണിക്കുന്ന ഐക്യവും ബുദ്ധികൂർമതയും അഭിനന്ദനീയമാണ്.
അനന്തപുരി/ ദ്വിജൻ
നസ്രത്തിലെ നന്മയും കൊറോണക്കാലവും
11:18 PM Apr 25, 2020 | Deepika.com