കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള വലിയ പ്രത്യാഘാതങ്ങളാണ് കോവിഡ്- 19 എന്ന മഹാവ്യാധി സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ അലയടികൾ എത്രനാൾ തുടരും എന്ന കാര്യം വ്യക്തമായി ആർക്കുമറിയില്ല. ലോകത്തൊട്ടാകെ ഇരുനൂറിൽപ്പരം രാജ്യങ്ങളെ ബാധിച്ച് രണ്ടു ലക്ഷത്തിനടുത്ത് ആളുകളെ ഇതുവരെ കൊന്നൊടുക്കിയ ഈ മഹാമാരി സാമൂഹ്യമായും സാന്പത്തികമായും ഒട്ടുമിക്ക ജനസമൂഹങ്ങളെയും വരുംനാളുകളിൽ തളർത്തിക്കളയുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലോകജനത ഒന്നായിയെന്നു പറഞ്ഞിരുന്ന നമ്മൾ സാമൂഹ്യ അകലത്തെപ്പറ്റിയും യാത്രാവിലക്കുകളെപ്പറ്റിയുമാണ് ഇപ്പോൾ സംസാരിക്കുന്നത്. ഏതാണ്ട് തൊണ്ണൂറിൽപ്പരം രാജ്യങ്ങൾ അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായത്തിനായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ കോവിഡ് കാലം കഴിയുന്പോഴേക്കും അന്താരാഷ്ട്ര ബന്ധങ്ങളിലും പ്രാദേശിക രാഷ്ട്രീയത്തിലും പല പുനഃക്രമീകരണങ്ങളും ആവശ്യമായി വന്നേക്കും.
കേരളത്തിൽ കോവിഡ്- 19 എത്തിയത് ജനുവരി 30നാണ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ മെഡിസിൻ പഠിക്കാൻപോയ ഒരു വിദ്യാർഥിനിയായിരുന്നു ഇവിടത്തെ ആദ്യത്തെ രോഗി. 2020 മാർച്ച് 30-ലെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായിരുന്നു കേരളം (219 പേർ). എന്നാൽ രണ്ടാഴ്ചയ്ക്കുശേഷം, ഏപ്രിൽ 15-ന് 388 പോസിറ്റീവ് കേസുകൾ മാത്രമായി കേരളം കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് പത്താം സ്ഥാനത്തേക്കു മാറി. നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ കേരളം കർണാടകത്തിന്റെയും പശ്ചിമബംഗാളിന്റെയും താഴെ 12-ാം സ്ഥാനത്താണ്. കേരളത്തിൽ രോഗവ്യാപനം തീരെ കുറവാണെന്നാണ് ഇതിന്റെയർഥം. രോഗികളുടെ എണ്ണത്തിലുള്ള വർധനവിനേക്കാൾ വേഗം രോഗികൾ ഇവിടെ സുഖം പ്രാപിക്കുന്നു. അതായത് രോഗവ്യാപനം തടയുന്നതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം വിജയിച്ചു എന്നു മനസിലാകും.
ലോകത്തിൽ കോവിഡിനെ ഏറ്റവും നന്നായി പ്രതിരോധിച്ച രാജ്യങ്ങളാണ് സിംഗപ്പൂർ, ഹോങ്കോഗ്, തായ്വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവ. കേരളത്തിൽ കോവിഡ് മൂലം മരിച്ചവരുടെ നിരക്ക് ഇവയ്ക്കൊപ്പമാണ്. ആഗോളതലത്തിൽ കോവിഡ് മരണം ഏതാണ്ട് അഞ്ചു ശതമാനമായിരിക്കെ കേരളത്തിൽ ഇത് 0.55 ശതമാനം മാത്രമാണ്. സ്വയം സംരക്ഷിക്കുക, സുരക്ഷിതരായിരിക്കാൻ മറ്റുള്ളവരെ സഹായിക്കുക എന്ന മനോഭാവം പുലർത്തുന്നതിൽ വലിയൊരളവുവരെ നാം വിജയിച്ചുവെന്നു പറയാം. മാർച്ച് 22-ലെ ജനതാ കർഫ്യൂവും തുടർന്ന് മാർച്ച് 25 മുതൽ മൂന്നാഴ്ച നീണ്ട ലോക്ക് ഡൗണുമായി നാം നന്നായി സഹകരിച്ചു.
എങ്ങനെ സാധിച്ചു?
ഇതുപോലുള്ള ഒരു മഹാദുരന്തമുണ്ടാകുന്പോൾ രാഷ്ട്രീയമായും സാമൂഹികമായും അതിനെ എങ്ങനെ നേരിടുന്നു എന്നുള്ളതാണു പ്രധാനപ്പെട്ട കാര്യം. നമ്മുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ത്യാഗസന്നദ്ധതയും വിഭവശേഷിയുമെല്ലാം പരീക്ഷിക്കപ്പെടും. എങ്ങനെ ഇവിടത്തെ ജനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും ഈ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നുള്ളത് നിർണായകമാണ്.
കേരളത്തിന്റെ സാന്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനും ജനജീവിതം സാധാരണ നിലയിലാക്കാനും സർക്കാർ 20,000 കോടി രൂപയുടെ ഒരു സാന്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. എല്ലാവർക്കും ഒരു മാസത്തെ സൗജന്യറേഷൻ നല്കാൻ സർക്കാർ തീരുമാനിച്ചു. സമൂഹ അടുക്കളകൾ തുടങ്ങാനും പാവപ്പെട്ടവർക്കും നിരാലംബർക്കും സൗജന്യമായി ഉച്ചഭക്ഷണം ലഭ്യമാക്കാനും നടപടിയെടുത്തു. കോവിഡ് പ്രതിരോധ ചികിത്സാ പാക്കേജിനായി 500 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തി.
കേരളം എന്നും ഒരു രാഷ്ട്രീയ പരീക്ഷണശാലയായിരുന്നു. ഇവിടെ മാറിമാറി അധികാരത്തിൽവന്ന ഗവൺമെന്റുകൾ ജനങ്ങളെ രാഷ്ട്രീയത്തിനും സാമൂഹ്യപ്രവർത്തനങ്ങൾക്കുമായി ഒരുക്കിയെടുത്തുകൊണ്ടേയിരുന്നു. ജനങ്ങളുടെ ഇത്തരത്തിലുള്ള ഒരു ചലനാത്മകത കോവിഡിനെതിരെയുള്ള പോരാട്ടത്തിനു സഹായകമായി. സ്വാതന്ത്ര്യത്തിനുമുന്പുതന്നെ മേല്പറഞ്ഞ രീതിയിലുള്ള പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്. 1930കളിലെ ക്ഷേത്ര പ്രവേശന സമരങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും ഇമ്മാതിരിയുള്ളവയായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷമുണ്ടായ സാക്ഷരതാ പ്രവർത്തനങ്ങളും ജനകീയാസൂത്രണ പരിപാടികളും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും ലിംഗ സമത്വ പ്രസ്ഥാനങ്ങളുമൊക്കെ കേരളത്തിലെ ആളുകളെ പ്രവർത്തനശേഷിയുള്ള ഒരു ജനതയാക്കി മാറ്റിയെടുത്തുവെന്നുള്ളത് ഒരു സത്യമാണ്. ഇതിന്റെകൂടെ വിവിധ തലങ്ങളിലുള്ള സാമൂഹ്യ ബോധവത്കരണ പരിപാടികളും ഇത്തരത്തിൽ ഒരു നല്ല പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ നമുക്കുണ്ടായിരുന്ന പഴയകാല സമുദായ നേതാക്കന്മാരുടെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും ആധുനിക കാലഘട്ടത്തിലെ പുരോഗമനപരമായ ചിന്താഗതികളും നടപടികളും കേരളത്തിൽ സാമൂഹ്യവികസനം സാധ്യമാക്കി. ഈ സാമൂഹ്യവികസനം കോവിഡ് പോരാട്ടത്തിനെതിരേ കേരളജനതയെ വളരെയേറെ സഹായിച്ചു.
പ്രവർത്തനങ്ങളുടെ ഏകോപനം
കോവിഡ് പോലെയുള്ള ഒരു വലിയ സാമൂഹ്യദുരന്തം കേരളത്തിൽ ആദ്യമായിട്ടാണുണ്ടാകുന്നത്. തെക്കുമുതൽ വടക്കുവരെയുള്ള എല്ലാ ജില്ലകളെയും ഇതൊരുപോലെ അസ്വസ്ഥമാക്കി. പ്രളയദുരിതം കുറെയൊക്കെ സൂക്ഷ്മതയോടെ ജീവിക്കാൻ നമ്മളെ പഠിപ്പിച്ചുവെന്നത് ഒരു സത്യമാണ്. കോവിഡ് ദുരന്തമുണ്ടായപ്പോൾത്തന്നെ അതിന്റെ ഗൗരവം മനസിലാക്കാനും ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ എന്തെല്ലാം പരിപാടികൾ അവലംബിക്കണമെന്നും ഗവൺമെന്റ് പെട്ടെന്നുതന്നെ തീരുമാനമെടുത്തു. എല്ലാവരെയും ഈ രോഗം ബാധിക്കാമെന്ന കാര്യം ജനങ്ങളെ പറഞ്ഞുമനസിലാക്കി. തന്മൂലം എല്ലാവരും ലോക്ക് ഡൗണുമായി പൊരുത്തപ്പെട്ട് തങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കാൻ തയാറായി.
എടുത്തു പറയേണ്ട മറ്റൊരു കാര്യം കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനവും അതിന്റെ പ്രവർത്തനങ്ങളുമാണ്. നമ്മുടെ ജനാരോഗ്യ വ്യവസ്ഥിതി മുന്പുതന്നെ ആഗോള സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ സംവിധാനം കുറ്റമറ്റതും കാര്യക്ഷമവുമാണെന്ന് ഇപ്പോൾ വീണ്ടും തെളിഞ്ഞുകഴിഞ്ഞു. ഇവിടത്തെ പൊതുജനാരോഗ്യ സൗകര്യങ്ങൾ ഏവർക്കും എളുപ്പത്തിൽ പ്രാപ്യമാണ്. നമ്മുടെ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വളരെയെളുപ്പത്തിൽ രോഗികൾക്കു ചികിത്സ ലഭ്യമാണ്. ഇതിനു വലിയ ഫീസില്ല താനും.
എന്നാൽ, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ രോഗികൾക്കു പലപ്പോഴും സ്വകാര്യ ആശുപത്രികളിൽ പോകേണ്ടതായി വരുന്നു. ഇതു വളരെ ചെലവേറിയ കാര്യമാണ്. കോവിഡ് രോഗമുണ്ടോയെന്നു സ്വകാര്യ ആശുപത്രികളിൽ പോയി പരിശോധന നടത്തുക എത്രയെളുപ്പമല്ല.
മൂന്നാമതായി എടുത്തുപറയേണ്ട കാര്യം കേരളത്തിലെ ജില്ലാ പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന പ്രാദേശിക ഗവൺമെന്റുകളുടെ പ്രവർത്തനമാണ്. വർഷങ്ങളായി പഞ്ചായത്തുതല ഗവൺമെന്റുകൾ വളരെ ശക്തമായ പ്രവർത്തനങ്ങളാണു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ അതിവ്യാപന മേഖലകൾ കണ്ടെത്തുന്നതും ദുരിതം പേറുന്നവർക്ക് മരുന്നും ആഹാരവും കൊണ്ടെത്തിക്കുന്നതും പ്രാദേശിക ഭരണ സംവിധാനങ്ങളാണ്.
പ്രായമായവരെയും ഭിന്നശേഷിക്കാരെയും മറ്റും സഹായിക്കുന്നതിനായി ധാരാളം പ്രാദേശിക നേതാക്കന്മാർ എപ്പോഴും ഓടിനടക്കുന്നു. രോഗികളുമായി സന്പർക്കത്തിലേർപ്പെട്ടവരെയും നിരീക്ഷണം ആവശ്യമുള്ളവരെയും ക്വാറന്റൈനിൽ സൂക്ഷിക്കേണ്ടത് പ്രാദേശിക ഗവൺമെന്റുകളുടെ ഉത്തരവാദിത്വമാണ്. പാവപ്പെട്ടവർക്കും മറ്റാവശ്യക്കാർക്കും സമൂഹ അടുക്കള വഴി ഭക്ഷണമെത്തിച്ചുകൊടുക്കുന്നതും ഇവരാണ്. ഇതുകൂടാതെ സാനിറ്റൈസറും മാസ്കുകളും പിപിഇ കിറ്റുകളും ഇവർ ജനങ്ങൾക്കായി എത്തിക്കുന്നുണ്ട്.
സിവിൽ സമൂഹത്തിന്റെ പങ്ക്
ഒരു ജനാധിപത്യത്തിലെ സിവിൽ സമൂഹമെന്നു പറയുന്നത് അവിടെക്കാണുന്ന വിവിധങ്ങളായ സാമുദായിക- സാംസ്കാരിക സംഘടനകളും യുവജന പ്രസ്ഥാനങ്ങളും റസിഡന്റ്സ് അസോസിയേഷനുകളും മറ്റു പല തല്പര ഗ്രൂപ്പുകളുമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇവയൊക്കെ വിലയിരുത്തുകയും ആപത്ഘട്ടങ്ങളിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. കോവിഡ് രോഗം കേരളത്തിലെത്തിയതിനുശേഷം ഈ സാമൂഹ്യ സംഘടനകൾ പൗരബോധത്തോടുകൂടി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഇതു കേരളത്തിന് അഭിമാനിക്കാവുന്ന ഒരു സംഗതിയാണ്.
കോവിഡ് രോഗബാധയ്ക്കെതിരേയുള്ള വിജയം കേരളത്തിന്റെ ജനാധിപത്യ സംവിധാനങ്ങളുടെ വിജയംതന്നെയാണ്. ഗവൺമെന്റിന്റെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമാണു നാം കണ്ടത്. ഈ പോരാട്ടം ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം പിടിക്കുമെന്നതിൽ സംശയമില്ല. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമഭാവനയുടെയും സമാധാനത്തിന്റെയും നല്ല പാഠങ്ങൾ പറഞ്ഞുതന്നെ പൂർവകാല നേതാക്കളോടും ജനാധിപത്യ സംവിധാനങ്ങളോടും നമുക്കു നന്ദി പറയാം.
ഡോ. എം.എം. മാത്യു
(ലേഖകൻ കോട്ടയം ഡോ. എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടറാണ്)
കേരളത്തെ തുണച്ചതു സാമൂഹ്യവികസനം
12:13 AM Apr 25, 2020 | Deepika.com