ഒരിക്കലും വാടാതെ വിടർന്നുനിൽക്കാൻ, ദൈവം സ്വന്തം ഹൃദയത്തിലേക്കു പറിച്ചുനടുന്ന ചില അൾത്താരപ്പൂക്കളുണ്ട്. അത്തരത്തിൽ ത്യാഗധന്യമായ ഓർമകൾക്കൊണ്ട് മനുഷ്യമനസിലും, വീരോചിതമായ ജീവസാക്ഷ്യംകൊണ്ട് സ്വർഗത്തിലും വാടാതെ വിടർന്നുനിൽക്കുന്ന പുണ്യസ്പർശിയായ സുഗന്ധസൂനമാണ് ലയോളാമ്മ എന്ന സിസ്റ്റർ ലയോള സിഎംസി. കേരള ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത കറുത്ത അധ്യായങ്ങളിലൊന്നായ 1981ലെ ആലപ്പുഴ ക്ലോറിൻ വാതക ദുരന്തത്തിലെ രക്തസാക്ഷിയാണ് സിസ്റ്റർ ലയോള സിഎംസി.
കുട്ടനാട്ടിൽ ചന്പക്കുളം ഫൊറോന ഇടവകയിൽ കോയിപ്പള്ളി കുന്നുതറ കുടുംബത്തിൽ 1915 ഫെബ്രുവരി 14ന് ജനിച്ച അന്നക്കുട്ടി, അധ്യാപികയായാണ് ജീവിതം ആരംഭിച്ചത്. 1945-ൽ ആലപ്പുഴ സിഎംസി മഠത്തിൽ ചേർന്നതോടെ സിസ്റ്റർ ലയോളയായി. 1975 വരെ സെന്റ് ആന്റണീസ് സ്കൂളിൽ അധ്യാപന ശുശ്രൂഷയിൽ തുടർന്നു. വിരമിച്ചശേഷം മഠത്തിനോടു ചേർന്നുള്ള സെന്റ് റോസ് വനിതാ ഹോസ്റ്റലിന്റെ വാർഡനായി.
വിവിധ ദേശങ്ങളിൽനിന്നുള്ള നൂറ്റന്പതോളം അധ്യാപികമാരാണ് അന്നു സെന്റ് റോസ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. 1981 ഏപ്രിൽ 23നാണ് അവരുടെ ജീവിതത്തെ തകർത്തെറിഞ്ഞ ആ ദുരന്തം സംഭവിച്ചത്. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയത്തിനായി എത്തിയവരായിരുന്നു അധ്യാപികമാരിലേറെയും. സന്ധ്യയായപ്പോൾ ആരംഭിച്ച മഴ പേമാരിയായി പെയ്തിറങ്ങിയപ്പോഴും അപകടസൂചനയറിയാതെയാണ് അവർ ഉറങ്ങിയത്.
രാത്രി ഒന്പതോടെ നാടിനെ നടുക്കിയ സ്ഫോടനശബ്ദം കേട്ട് അവർ ഞെട്ടിയുണർന്നു. വൈദ്യുതിബന്ധവും വിച്ഛേദിക്കപ്പെട്ടു. ചീറിയടിക്കുന്ന കാറ്റിനും മഴയ്ക്കുമൊപ്പം അസഹ്യമായ രൂക്ഷ ഗന്ധംകൂടി ഹോസ്റ്റലിൽ നിറഞ്ഞു. ജലം ശുദ്ധീകരിക്കുന്നതിനായി വാട്ടർടാങ്കിനടുത്തു വച്ചിരുന്ന ക്ലോറിൻ വാതക സിലിണ്ടറുകൾ ശക്തമായ കാറ്റിൽ മറിഞ്ഞുവീണു. അതു പൊട്ടി പുറത്തുവന്ന വാതകം ശ്വസിച്ചവർ അലറിക്കരഞ്ഞു ബോധമറ്റു വീണു. കുറച്ചുപേർ നിലവിളിയോടെ പുറത്തേക്കോടി.
വിശുദ്ധ ഗ്രന്ഥം വായിച്ചുകൊണ്ടിരുന്ന ലയോളാമ്മ ശബ്ദംകേട്ട് ഇറങ്ങിയോടി ഗേറ്റ് തുറന്നുകൊടുത്തു. കൈയിൽ ഒരു റാന്തലുമായി വാർധക്യം മറന്ന് ലയോളാമ്മ മുറികളിലൂടെ മക്കളേ എന്നു വിളിച്ചുകൊണ്ട് ഓടിനടന്നു. കട്ടിലിലും വാരന്തയിലും ബോധമറ്റുകിടന്നവരെ തോളിലെടുത്തു മുറ്റത്തുകൊണ്ടുവന്ന് കിടത്തി. ഓടിക്കൂടിയ നാട്ടുകാരും മറ്റു സിസ്റ്റേഴ്സും ചേർന്ന് പുറത്തെത്തിച്ചവരെയെല്ലാം ആശുപത്രിയിലാക്കി.
വിഷവായു തിങ്ങിനിറഞ്ഞ ഹോസ്റ്റലിലേക്ക് കരഞ്ഞുകൊണ്ട് ലയോളാമ്മ ഓടിക്കൊണ്ടിരുന്നു. അവസാനത്തെ ടീച്ചറിനെയും തോളിലെടുത്ത് രക്ഷപ്പെടുത്തിയിട്ടും സംശയം ബാക്കി. ഓടിത്തളർന്ന ലയോളാമ്മ മറ്റുള്ളവരുടെ എതിർപ്പുകൾ അവഗണിച്ച് വീണ്ടും ഹോസ്റ്റലിലേക്ക്... എല്ലാവരെയും രക്ഷിച്ചു എന്ന സന്തോഷത്തോടെ പുറത്തുവന്ന ലയോളാമ്മ നടക്കല്ലിൽ തളർന്നുവീണു. ആശുപത്രിയിലേക്കുള്ള യാത്രയിൽ അവർ അന്ത്യശ്വാസം വലിച്ചു. മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിക്കാനുള്ള ആ കന്യാസ്ത്രീയുടെ ധീരത അനേകം കുടുംബങ്ങളിലെ അമ്മമാർക്ക് ആയുസ് നീട്ടിക്കൊടുത്തു. നാലു പതിറ്റാണ്ടിനപ്പുറം, ക്ലോറിൻ വാതക ദുരിത രക്ഷയ്ക്കായി ജീവനർപ്പിച്ച ലയോളാമ്മയുടെ സ്മരണ, ഈ കോവിഡ് കാലത്ത് ഏവർക്കും പ്രചോദനമാണ്.
സിസ്റ്റർ സൂസി മരിയ സിഎംസി
ഇവിടെ അൾത്താരപ്പൂക്കൾ വാടുന്നില്ല
11:57 PM Apr 22, 2020 | Deepika.com