കോവിഡ് -19 കൂടുതൽ പടരുന്നത് തടയുക എന്ന വലിയ വെല്ലുവിളിയെ നേരിടുന്നതിൽ അത്ഭുതാവഹമായ ഐക്യവും ക്ഷമയുമാണു നമ്മുടെ രാജ്യം പുലർത്തിയത്. ഇന്ത്യ പോലൊരു രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നപ്പോൾ അത് അസംഭവ്യം എന്നാണു പരക്കെ കരുതപ്പെട്ടിരുന്നത്. എന്നാൽ, തങ്ങളെയും തങ്ങൾക്കു ചുറ്റുമുള്ളവരെയും ഈ വൈറസിൽ നിന്നു സംരക്ഷിക്കും എന്ന പ്രതിജ്ഞയ്ക്കു പിന്നിൽ നമ്മുടെ ജനങ്ങൾ ഉറച്ചുനിൽക്കുന്ന കാഴ്ചയാണ് ലോക്ക് ഡൗൺ നീട്ടിയ ഈ സാഹചര്യത്തിലും നമുക്കു കാണാനാവുന്നത്.
കോവിഡ് മഹാമാരിക്കെതിരെ രാജ്യത്തെ 130 കോടി ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന ഈ കാഴ്ച ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്തതാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ഇതുപോലൊരു നടപടി എങ്ങനെ ഇത്ര ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു എന്ന് വരുംതലമുറ അത്ഭുതപ്പെടുമെന്നു തീർച്ച! അസാധാരണ മികവ് പുലർത്തുന്ന, ശക്തമായ ഒരു നേതൃത്വമില്ലായിരുന്നെങ്കിൽ ഈ നേട്ടം കൈവരിക്കാൻ നമുക്ക് കഴിയുമായിരുന്നില്ലെന്ന് എനിക്കു തീർച്ചയാണ്.
കോവിഡ് വ്യാപനം രാജ്യത്ത് ഇപ്പോഴും തുടരുകയാണ്. അതിനെതിരായ പോരാട്ടത്തിൽ നാം അന്തിമവിജയം നേടിയിട്ടുമില്ല. എങ്കിലും, നമുക്ക് ആശ്വസിക്കാൻ വകയുണ്ട്. കാരണം, മറ്റു ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കിയാൽ, കോവിഡ് മഹാമാരിയുടെ വ്യാപനം നമ്മുടെ രാജ്യത്ത് വളരെ കുറഞ്ഞ തോതിലെ സംഭവിച്ചിട്ടുള്ളൂ. ഇന്ത്യ പോലെ ഉയർന്ന ജനസാന്ദ്രതയും പരിമിത പൊതുജനാരോഗ്യ സൗകര്യങ്ങളും വിഭവങ്ങളും ഉള്ള ഒരു വികസ്വര രാജ്യത്ത് രോഗവ്യാപനം തുലോം കുറവാണ് എന്നത് പലർക്കും ആശ്ചര്യകരമായി തോന്നാം.
അപകടകാരിയായ ഒരു വൈറസിന്റെ വ്യാപനം തടയാനുള്ള ഏക മാർഗം സഹജീവികളുമായുള്ള ഇടപെടൽ ഒഴിവാക്കുക എന്നത് മാത്രമായി അവശേഷിക്കുമ്പോൾ, ആ പോരാട്ടത്തിൽ വിജയസാധ്യത വളരെ കുറവാണ്. ആ വൈറസിനെതിരായ പോരാട്ടത്തിനു തുടക്കം കുറിക്കും മുമ്പു തന്നെ അതിന്റെ അന്തിമഫലം ഏറെക്കുറെ നിശ്ചയിക്കപ്പെടാനും സാധ്യതയുണ്ട്. സാക്ഷരതയിലും, വാർത്താമാധ്യമങ്ങളുടെ ലഭ്യതയിലും വ്യത്യസ്ത നിലവാരം പുലർത്തുന്ന, ഒട്ടനവധി സാംസ്കാരിക പ്രതിബന്ധങ്ങൾ നിലനിൽക്കുന്ന ഒരു വലിയ ജനസഞ്ചയത്തിലേക്ക് ഇങ്ങനെയൊരു സന്ദേശം, എത്തിക്കാൻ എങ്ങനെ സാധിക്കും? ലോക്ക് ഡൗൺ പോലെ രാജ്യവ്യാപകമായി വലിയതോതിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, അതിന്റെ ആവശ്യകതയെപ്പറ്റിയും ഇത്തരമൊരു നടപടിയിലേക്ക് നയിച്ച കാരണങ്ങളെപ്പറ്റിയും ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകേണ്ടതുണ്ട്. നിലവിലെ അവസ്ഥയെപ്പറ്റി ജനങ്ങളെ പറഞ്ഞു മനസിലാക്കാൻ ഒരു ഭരണകൂടത്തിന് സാധിച്ചില്ലെങ്കിൽ ഇത്തരമൊരു നടപടി ഒരിക്കലും നടപ്പാക്കാനുമാവില്ല.
എന്നിട്ടും, അസംഭവ്യമെന്ന് കരുതിയിരുന്നത് നാം നടപ്പിൽ വരുത്തി. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അങ്ങിങ്ങായി ചില വ്യതിയാനങ്ങൾ ഉണ്ടായി. ശരിയാണ്, ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായി. രാജ്യതലസ്ഥാനത്ത് കഴിഞ്ഞമാസം ഉണ്ടായ തബ്ലീഗ് ജമാഅത്ത് സംഭവവും ലോക്ക് ഡൗണിന്റെ ആദ്യനാളുകളിൽ നഗരങ്ങളിൽ നിന്ന് ഉൾനാടൻ പ്രദേശങ്ങളിലേക്ക് ഉണ്ടായ കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള ഒഴുക്കും നിർഭാഗ്യകരം തന്നെയാണ്. പക്ഷേ വലിയൊരു വിഭാഗം ജനങ്ങൾ താത്കാലികമായി തങ്ങളുടെ സഞ്ചാരം ഒഴിവാക്കി.
ഒരു മഹാവിപത്തിനെതിരെ പോരാടുമ്പോൾ, ചിലയിടങ്ങളിൽ ഉണ്ടായ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി മാത്രം കണ്ടാൽ മതി. ഇന്ത്യയുടെ വടക്കുകിഴക്കുള്ള അരുണാചൽപ്രദേശ് മുതൽ, ഇങ്ങേത്തലക്കൽ ഉള്ള കച്ച് വരെ, വടക്കുള്ള കാഷ്മീർ മുതൽ തെക്കുള്ള കന്യാകുമാരി വരെ ഉള്ള ഭാരതീയർ പൊതുനന്മ ലക്ഷ്യമാക്കി ഒറ്റക്കെട്ടായി ഈ പോരാട്ടത്തിൽ അണിചേർന്നു.
ആത്മനിയന്ത്രണം പാലിച്ചുകൊണ്ടു ജനങ്ങൾ നടപ്പാക്കിയ ഈ അത്ഭുതത്തെ നാം എങ്ങനെ മറ്റുള്ളവർക്കു മുന്നിൽ വിശദീകരിക്കും? നമ്മുടെ രാജ്യത്തിന്റെ ആത്മാവാണ് അതിനുള്ള ഒരുത്തരം. മറ്റൊന്ന് നമ്മുടെ സാംസ്കാരിക പൈതൃകങ്ങളും. ഈ അത്ഭുതം സംഭവ്യമാക്കിയതിനു പിന്നിൽ ഇനിയും ഏറെ ഘടകങ്ങൾ ഉണ്ടാവാം. എങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ടതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവം. രാജ്യം കോവിഡ് പോലെയൊരു ഒരു വലിയ വെല്ലുവിളി നേരിടുന്ന ഇത്തരമൊരു സന്ദർഭത്തിൽ, അദ്ദേഹത്തെപോലെയൊരു പ്രധാനമന്ത്രിയെ ലഭിച്ചതിൽ നാം ഭാഗ്യവാന്മാരാണ്. ഈ ഒരു അവസ്ഥയിൽ, തന്നിൽ അന്തർലീനമായ എല്ലാ ഗുണങ്ങളും കൃത്യമായി ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു.
രോഗബാധിതർ കുറവുള്ള സമയത്താണ് ലോക്ക് ഡൗൺ പോലെയൊരു കർശനനടപടി രാജ്യത്തുടനീളം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ ധൈര്യം മാത്രമല്ല രാജ്യത്തോടുള്ള കരുതലും ഇതു വെളിവാക്കുന്നു. മറ്റുചില സന്ദർഭങ്ങളിലും ഇത് നാം നേരിട്ട് അനുഭവിച്ചിട്ടുണ്ട്. തന്റെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി, രാജ്യത്തെ സമ്പദ്വ്യവസ്ഥയെ നിശ്ചലമാക്കാനുള്ള തീരുമാനം എടുക്കുക എന്നത് വളരെ ശ്രമകരമാണ്. കോവിഡിനോട് മറ്റു രാജ്യങ്ങൾ പുലർത്തിയ സമീപനത്തിൽ നിന്ന് ഇതു വ്യക്തവുമാണ്.
ഇത്തരമൊരു ധീരമായ തീരുമാനത്തെ എതിർക്കാതെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഈ രാജ്യത്തെ ജനങ്ങൾ തയാറായെങ്കിൽ അതിനു പ്രധാന കാരണം നമ്മുടെ പ്രധാനമന്ത്രിക്ക് അവർക്കിടയിലുള്ള സ്വാധീനമാണ്. രാജ്യത്തെ മുഴുവൻ ജനങ്ങളും, ഈ തീരുമാനത്തെ അവരുടേതായി കണക്കാക്കി. ലോക്ക് ഡൗണിനു മുന്നോടിയായി നടന്ന ജനത കർഫ്യൂവിലടക്കം ജനങ്ങൾ തങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചുകൊണ്ട് സജീവമായി പങ്കെടുത്തു. ഏതാനും മണിക്കൂറുകൾ കൊണ്ടു ജനങ്ങളുടെ പെരുമാറ്റത്തിൽ ഇത്തരമൊരു വലിയ മാറ്റം കൊണ്ടുവരാൻ മോദിക്കല്ലാതെ ഇന്ത്യയിലെയോ മറ്റു രാജ്യങ്ങളിലെയോ ഏതെങ്കിലും ഒരു നേതാവിനു സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളോടു മോദി നടത്തിയ അഭ്യർഥനകൾ, ഡോക്ടർമാരടക്കമുള്ളവരോടുള്ള ആദരസൂചകമായി പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കാൻ ആവശ്യപ്പെട്ടതും,ഐക്യദാർഢ്യത്തിന്റെയും ശുഭചിന്തകളുടെയും പ്രതീകമായി ദീപം തെളിക്കാൻ അഭ്യർഥിച്ചതും, അവ കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇത്തരം നൂതന ആശയങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയുള്ള ശുഭചിന്തകൾ നമ്മുടെ ഉൾനാടൻ പ്രദേശങ്ങളിൽ എത്തില്ലായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്, ഇത് അടിവരയിടുന്ന ചില സംഭവങ്ങളും.
രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി
ലോക്ക് ഡൗൺ കാലം ഐക്യം, സഹിഷ്ണുത, നേതൃത്വം എന്നിവയുടെ വീരഗാഥ
11:32 PM Apr 20, 2020 | Deepika.com