ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ദുരിതത്തിന്റെ ഈ നാളുകളിൽ പ്രവാസി ഇന്ത്യക്കാരെ കൂടുതൽ സഹാനുഭൂതിയോടെയും മനുഷ്യത്വപരമായ രീതിയിലും പരിഗണിക്കണം. പാവങ്ങൾക്കും തൊഴിൽരഹിതർക്കും അഭയാർഥികൾക്കുമെല്ലാംവേണ്ടി വാദിക്കുന്നതും രോഷത്തോടെയുള്ളതുമായ നിരവധി സ്വരങ്ങൾ സമൂഹത്തിൽ ഉയർന്നുകേൾക്കുന്നുണ്ട്. അതിനിടയ്ക്കു പ്രവാസികളുടെ സങ്കടങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല.
പ്രവാസികളുടെ തികച്ചും ന്യായമായ പല ആവശ്യങ്ങളിലും ശ്രദ്ധ കൊടുക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരെ ചൂഷണം ചെയ്യുകയായിരുന്നു. തിരക്കുള്ള സീസണുകളിൽ ആവശ്യത്തിനു ഫ്ലൈറ്റുകൾ അനുവദിക്കാതെ വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നത് ഒരു ഉദാഹരണം മാത്രം. വിദേശനാണ്യം നേടുന്ന കയറ്റുമതിക്കാർക്കു സർക്കാർ പല ഇളവുകളും അനുവദിക്കാറുണ്ട്. എന്നാൽ, വിദേശത്തുനിന്നു പണമയയ്ക്കുന്ന പ്രവാസികൾക്ക് അത്തരം ഒരു ആനുകൂല്യവും സർക്കാർ നൽകുന്നില്ല. എന്നുമാത്രമല്ല അവർ വിദേശത്തുനിന്നു നാട്ടിൽ വരുന്പോൾ എന്തെങ്കിലും ഇലക്ട്രോണിക് ഗൃഹോപകരണങ്ങളോ മറ്റോ കൂടെ കൊണ്ടുവന്നാൽ അതിനു ഭീമമായ നികുതി ചുമത്തുകയും ചെയ്തിരുന്നു. പലപ്പോഴും വിമാനത്താവളങ്ങളിൽ മോശമായ പെരുമാറ്റം പ്രവാസികൾക്കു നേരിടേണ്ടിവന്നിട്ടുണ്ട്.
നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു കോവിഡ് മൂലം സർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ വിമാനം കിട്ടുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇപ്പോൾ നാട്ടിലേക്കു മടങ്ങിവരാൻ ആഗ്രഹിക്കുന്ന പൗരന്മാരെ അതിനനുവദിക്കാത്ത ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയായിരിക്കും. മറ്റു രാജ്യങ്ങളൊക്കെ വിദേശത്തു പെട്ടുപോയ തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനം ഏർപ്പാടാക്കി നാട്ടിലേക്കു കൊണ്ടുപോയി. കോവിഡ്-19 രോഗം രാജ്യത്തു പടരുന്നതു നിയന്ത്രിക്കാനാവാം കേന്ദ്രസർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്.
രോഗം പടരുന്നത് ഏതുവിധത്തിലും തടയുക എന്നതിലായിരുന്നു മുൻഗണന. മാരകമായ കൊറോണ വൈറസിനെ തടയാൻ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ കടുത്ത ലോക്ക് ഡൗൺ നടപടികൾ മാത്രമായിരുന്നു ഒരു മാർഗം. സാമൂഹ്യ അകലം പാലിക്കലായിരുന്നു അതിലൊരു വഴി. ആ തരത്തിൽ നോക്കിയാൽ അന്താരാഷ്ട്ര വിമാനസർവീസുകൾ റദ്ദാക്കിയതിനു കേന്ദ്രസർക്കാരിനെ കുറ്റം പറയാൻ പറ്റില്ല.
വഴികൾ തേടണമായിരുന്നു
എന്നാൽ, അത്തരമൊരു തീരുമാനമെടുക്കുംമുന്പ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വഴികൾ തേടണമായിരുന്നു. അതിനു മറ്റു രാജ്യങ്ങൾ അവലംബിച്ച രീതികൾ പരിശോധിക്കണമായിരുന്നു. പ്രാഥമിക കോവിഡ് ടെസ്റ്റിൽ രോഗമില്ലെന്നു കണ്ടെത്തുന്നവരെയെങ്കിലും നാട്ടിൽ തിരിച്ചെത്തിച്ച് വിമാനത്താവളങ്ങൾക്കു സമീപം ക്വാറന്റൈൻ കേന്ദ്രങ്ങളൊരുക്കി അവിടെ പാർപ്പിക്കണമായിരുന്നു.
ലേബർ ക്യാന്പുകളിലെ കുടുസുമുറികളിൽ അഞ്ചോ ആറോ പേർ വീതം കഴിയാൻ വിധിക്കപ്പെട്ട നിർമാണത്തൊഴിലാളികൾക്ക് അതിൽ മുൻഗണന നൽകണമായിരുന്നു. കൈയിൽ പണമില്ലാതെ വിഷമിച്ച അവരിൽ പലരും ഗൾഫിലെ ഇന്ത്യക്കാർ സംഘടിപ്പിച്ച ദുരിതാശ്വാസ സഹായംകൊണ്ടാണു കഴിഞ്ഞു പോന്നത്. യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഉള്ളവർ സാമൂഹ്യമായും സാന്പത്തികമായും താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണ്.
ഫാക്ടറികളും ഓഫീസുകളും അടച്ചിടുകയും ലേ ഓഫുകളും വർക്ക് അറ്റ് ഹോമും പ്രഖ്യാപിക്കുകയും ചെയ്തതോടെ നിരവധി പേർക്കു ജോലി നഷ്ടമായി. കൈയിൽ എന്തെങ്കിലും സന്പാദ്യം മിച്ചമുണ്ടെങ്കിൽ അതുകൊണ്ടു വിദേശരാജ്യത്തു കഴിയാൻ അവരൊക്കെ നിർബന്ധിതരായി. അവരെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ടുവന്നിരുന്നെങ്കിൽ അവർക്കു പ്രയോജനകരമായിരുന്നു. അതുപോലെ ലീവിൽ ഇന്ത്യയിൽ വന്നശേഷം വിമാനം കിട്ടാത്തതുമൂലം വിദേശത്തേക്കു മടങ്ങാൻ കഴിയാത്ത നിരവധി പേരുണ്ട്. ലീവിനുശേഷം മടങ്ങിയെത്തി ഡ്യൂട്ടിക്കു റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന അവരിൽ പലരുടെയും ജോലി തുലാസിലാണ്.
വിമാനസർവീസുകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സമയത്ത് രണ്ടുമൂന്ന് ആഴ്ചത്തെ ഹ്രസ്വസന്ദർശനത്തിനു വിദേശത്തുപോയ നിരവധി പേരുണ്ടായിരുന്നു. ഹ്രസ്വകാല സന്ദർശനമായതിനാൽ അതിനുള്ള പണമേ അവരുടെ പക്കലുണ്ടാവൂ. ബന്ധുക്കൾക്കൊപ്പം കഴിയാൻ ഭാഗ്യം ലഭിച്ച ചിലരുണ്ടാവാം. ബാക്കിയുള്ളവർ പണമില്ലാതെ ഞെരുങ്ങുന്നു. എന്തായാലും ഇങ്ങനെ പോയവരെല്ലാം ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. അവരുടെ അന്താരാഷ്ട്ര മെഡിക്കൽ ഇൻഷ്വറൻസ് സൗകര്യങ്ങളുടെ കാലാവധി തീർന്നു. ചില രാജ്യങ്ങൾ വീസ കാലാവധി ഏതാനും മാസത്തേക്കു നീട്ടിക്കൊടുത്തിട്ടുണ്ട്. ചില ഗൾഫ് രാജ്യങ്ങൾ ആദ്യം മൂന്നുമാസത്തേക്കും പിന്നീട് 2020 അവസാനം വരേയ്ക്കും വീസ കാലാവധി നീട്ടി. എന്നാൽ, സാധുവായ ഇൻഷ്വറൻസ് പോളിസികൾ ഇല്ലാതെ അവർക്കു മെഡിക്കൽ സഹായം കിട്ടില്ല. വിദേശത്ത് ഇൻഷ്വറൻസ് സൗകര്യങ്ങളില്ലാതെ ആശുപത്രിച്ചെലവുകൾ വളരെ കൂടുതലാണ്. അതിനാൽ വലിയ ആശങ്കയോടെയാണു പലരും അവിടെ കഴിയുന്നത്.
ഇന്ത്യയിൽനിന്നെടുത്ത ഇൻഷ്വറൻസ് പോളിസികൾ, വിമാന സർവീസുകൾ പുനരാരംഭിക്കുന്നതു വരെയെങ്കിലും മാനുഷിക പരിഗണന വച്ചു നീട്ടിക്കൊടുക്കണം. കേന്ദ്രസർക്കാർ വിമാനസർവീസുകൾ റദ്ദാക്കിയത് ആളുകളുടെ കുറ്റമല്ലല്ലോ. ഇന്ത്യക്കാരുടെ ഇൻഷ്വറൻസ് പോളിസികളുടെ കാലാവധി നീട്ടിക്കൊടുക്കാൻ സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിനുമേൽ സമ്മർദം ചെലുത്തണം. ഇത്തരം ഇൻഷ്വറൻസുകൾ ഭൂരിഭാഗവും നൽകിയിട്ടുള്ളത് പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളാണ്. സ്വകാര്യകന്പനികൾ നൽകിയിട്ടുള്ള ഇത്തരം ഇൻഷ്വറൻസ് പോളിസികൾ കുറച്ചേ കാണൂ. ഇവയുടെ ഇൻഷ്വറൻസ് ക്ലെയിമുകളും അത്ര ഉയർന്നതൊന്നുമല്ല.
മനസുണ്ടെങ്കിൽ മാർഗവുമുണ്ട്
എന്തായാലും വിദേശത്തു കഴിയുന്ന ഇവർക്കെല്ലാം കേന്ദ്ര- സംസ്ഥാന സർക്കാരുടെ പിന്തുണ വേണം. ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കു സർവീസ് നടത്താൻ വിദേശ രാജ്യങ്ങൾക്കു സമ്മതമായതിനാൽ ഹ്രസ്വസന്ദർശനത്തിനു വിദേശത്തു പോയവരെങ്കിലും എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണം.
ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതു ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികളാണ്. ചെറിയ ശന്പളത്തിനു ജോലി ചെയ്യുന്നവരാണ് അവരിൽ ഭൂരിഭാഗവും. ആ തുകകൊണ്ടാണ് അവർ സ്വയം കഴിഞ്ഞുകൂടുന്നതും നാട്ടിലുള്ള കുടുംബത്തെ സംരക്ഷിക്കുന്നതും. ഇത്തരത്തിൽ കടുത്ത ബുദ്ധിമുട്ടുകളിൽ കഴിയുന്നവരെ അതാതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ കണ്ടെത്തി നാട്ടിലേക്ക് ആദ്യം തിരിച്ചെത്തിക്കണം.
നാട്ടിലേക്കു മടങ്ങാൻ അതിയായി ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസർക്കാർ സംസ്ഥാന ഏജൻസികളുടെ സഹായത്തോടെ ഒരു പദ്ധതി ആവിഷ്കരിക്കണം. ഇന്ത്യാ ഗവൺമെന്റിനാണ് അവരെ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം. ഭൂരിഭാഗം പ്രവാസികളും ഇന്ത്യൻ വിദേശനാണ്യശേഖരത്തിലേക്കു സംഭാവന ചെയ്തിട്ടുള്ളവരാണ്. അവർ തങ്ങളുടെ കുടുംബങ്ങളെ സഹായിച്ചതിനു പുറമേ പ്രകൃതി ദുരന്തങ്ങളുണ്ടായ സമയത്തു സംഭാവനകൾ നൽകിയിട്ടുമുണ്ട്.
തെരഞ്ഞെടുപ്പുസമയത്തു സംഭാവന സമാഹരിക്കാൻ പല രാഷ്ട്രീയ നേതാക്കളും ഈ രാജ്യങ്ങൾ സന്ദർശിക്കാറുണ്ട്. വലിയ വരുമാനമുള്ളവരുടെ ഗ്രൂപ്പിൽ പെട്ടില്ലെങ്കിലും ഇന്ത്യയുടെ താത്പര്യങ്ങൾക്കുവേണ്ടി സഹാനുഭൂതിയോടെ പ്രവർത്തിച്ചിട്ടുള്ളവരാണ് ഈ പ്രവാസികൾ. ഇന്ത്യൻ തുണിത്തരങ്ങളുടെയും സുഗന്ധ ദ്രവ്യങ്ങളുടെയും ഭക്ഷണത്തിന്റെയുമൊക്കെ പ്രചാരകരുമായിരുന്നു ഇവർ.
കോവിഡ്-19 രോഗവ്യാപനവും ക്രൂഡോയിൽ വില കുറഞ്ഞതും പല ഗൾഫ് രാജ്യങ്ങളുടെയും സന്പദ് വ്യവസ്ഥയെ ബന്ധിച്ചിട്ടുള്ളതിനാൽ പലരുടെയും തൊഴിൽ നഷ്ടപ്പെടാനിടയുണ്ട് എന്ന വസ്തുതയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഗണിക്കണം. ഇങ്ങനെ മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനും ഇന്ത്യയിൽ അവർക്കു ജോലി നൽകാനും ഒരു പദ്ധതി തയാറാക്കണം. മോഡേൺ മാനേജ്മെന്റ്, ഐടി മേഖല, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ രംഗങ്ങളിൽ ജോലിപരിചയമുള്ളവരാണു പലരും. അവരുടെ സേവനം ഇന്ത്യ പ്രയോജനപ്പെടുത്തണം. ഇപ്പോൾത്തന്നെ പദ്ധതി ആസൂത്രണം ചെയ്യാൻ തുടങ്ങിയാൽ തിരിച്ചുകൊണ്ടുവരലും ആശ്വാസ നടപടികളും ഭംഗിയായി നടത്താൻ കഴിയും.
പ്രവാസികൾ കുറേക്കൂടി പരിഗണന അർഹിക്കുന്നു
11:48 PM Apr 19, 2020 | Deepika.com