ഡേറ്റ ഈസ് ദ ന്യൂ ഓയിൽ. ഇത് അറിയാത്തവരല്ല ഡേറ്റയുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും വാ തോരാതെ സംസാരിച്ചിരുന്ന സിപിഎമ്മും ആ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവുമായ കേരള മുഖ്യമന്ത്രി പിണറായി വിജയനും. പക്ഷേ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ കന്പനിയുടെ പ്രലോഭനത്തിൽ പിണറായി വിജയൻ അതെല്ലാം മറന്നു. ഡേറ്റയുടെ സ്വകാര്യതയെക്കുറിച്ച് അനവധി പ്രസ്താവനകളിറക്കിയ സിപിഎമ്മിന്റെ സമുന്നത നേതാക്കൾ മൗനം പാലിക്കുകയാണ്. ആധാർ കാർഡുമായി ബന്ധപ്പെട്ട സ്വകാര്യതാ പ്രശ്നത്തിൽ പറഞ്ഞ വാക്കുകൾ അതിനേക്കാളും പ്രധാനപ്പെട്ട ആരോഗ്യവിവരങ്ങളുടെ കാര്യത്തിലെത്തിയപ്പോൾ അവർ വിഴുങ്ങി. സിപിഎമ്മിന്റെ കപടമുഖം വീണ്ടും തെളിഞ്ഞു.
കോവിഡ്- 19 എന്ന മഹാമാരിയുടെ പേരിലാണ് കേട്ടുകേൾവി പോലുമില്ലാത്ത രീതിയിൽ ഒരു വിദേശകന്പനിക്ക് കേരളത്തിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് എന്നത് മരണവീട്ടിൽ മോഷണം നടത്തുന്നതുപോലെ നികൃഷ്ടമാണ്. പുരകത്തുന്പോൾ വാഴ വെട്ടാൻ സഹായിക്കുന്ന ചില ഉദ്യോഗസ്ഥരും അവർക്കൊപ്പമുണ്ട്. സ്പ്രിംഗ്ളർ ഇടപാടിലെ അഴിമതിയെക്കുറിച്ച് മാത്രമല്ല, അടുക്കള വഴി കയറിയ ഈ സ്ഥാപനത്തിന്റെ ദുരൂഹ ഇടപാടുകളെക്കുറിച്ചും കേരളത്തിലെ ജനങ്ങൾ അറിയുന്നത് ഈ മാസം 10 ന് ഞാൻ നടത്തിയ പത്രസമ്മേളനത്തിലൂടെയാണ്. ദിനംപ്രതി മാധ്യമങ്ങളെക്കണ്ട് ഉറുന്പിന്റെ തീറ്റക്കാര്യം വരെ പറഞ്ഞ മുഖ്യമന്ത്രി അതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞുമാറി. പിന്നീട് ഐ.ടി.വകുപ്പ് അടിമുടി വൈരുധ്യങ്ങൾ നിറഞ്ഞ ഒരു വിശദീകരണക്കുറിപ്പിറക്കി. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി എഴുതിക്കൊണ്ടുവന്ന പ്രസ്താവന വായിച്ചു. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചതോടെ അദ്ദേഹത്തിനു സമനില തെറ്റി.
എല്ലാ നുണകളും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ ഐ.ടി സെക്രട്ടറി കുറ്റസമ്മതവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. എല്ലാം ചെയ്തത് താൻ ആണെന്ന കുറ്റസമ്മതം രാഷ്ട്രീയയജമാനന്മാരെ സംരക്ഷിക്കാനുള്ളതാണെന്ന് കേരളത്തിലെ ജനങ്ങൾക്കു ബോധ്യമായിട്ടുണ്ട്.
അദ്ദേഹം സമ്മതിച്ച പിഴവുകൾ ഇവയാണ്: കേരളത്തിൽ കോവിഡ്- 19 മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരും വീടുകളിൽ കഴിയുന്നവരുമായ ലക്ഷത്തിൽപരം പേരുടെ വിവരങ്ങൾ സ്വകാര്യ കന്പനിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇവരുമായി കരാർ ഒപ്പിടുന്നതിന് മുന്പാണ്. സ്പ്രിംഗ്ളർ തട്ടിപ്പ് പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിനുശേഷമാണ് വിഷു ദിനത്തിൽ ഇവരുമായി നോണ്ഡിസ്കോഷർ എഗ്രിമെന്റ് ഒപ്പിടുന്നത്. ഡേറ്റ ഇന്ത്യയിലെ സർവറുകളിലായിരിക്കും സൂക്ഷിക്കുക എന്നതു സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് വാങ്ങിയത് പ്രതിപക്ഷം ആരോപണം ഉന്നയിച്ച ശേഷമാണ്. രാജ്യാന്തര കരാർ ആയിട്ടും ഇത് നിമയവകുപ്പിനെ കാണിച്ചിട്ടില്ല. സ്പ്രിംഗ്ളർ കന്പനിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാം. ഐ.ടി. സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണ്. ഈ കുറ്റസമ്മതം മാത്രം മതി എന്താണ് നടന്നതെന്ന് മനസിലാക്കാൻ, സാമാന്യബുദ്ധിയുള്ള ഒരാൾക്ക്.
രാഷ്ട്രീയ യജമാനന്മാർ പറയുന്ന എന്തിനും ഏതു കൊള്ളയ്ക്കും ഒപ്പുചാർത്തുകയല്ല ഉദ്യോഗസ്ഥരുടെ ജോലി. തങ്ങളുടെ സ്വകാര്യമായ ചില ഇംഗിതങ്ങൾ നടപ്പിലാക്കേണ്ട തുണ്ടെ ങ്കിൽ അത് നടപ്പിലാക്കുംമുന്പ് റൂള്സ് ഓഫ് ബിസിനസ് എങ്കിലും വായിച്ചുനോക്കണ്ടേ? അമേരിക്കയിലെ ഒരു കന്പനിയുമായി ഉണ്ടാക്കുന്ന കരാർ നടപടിക്രമം അനുസരിച്ച് നിയമവകുപ്പിന് വിട്ടാൽ പിന്നെ ഉദ്ദേശിച്ച കച്ചവടം പൂട്ടും. ഡേറ്റ രംഗത്ത് പ്രവർത്തിക്കുന്ന കന്പനിക്കു വേണ്ട തു കിട്ടില്ല.
വസ്തുതകൾ ഒന്നൊന്നായി പ്രതിപക്ഷം പുറത്തുകൊണ്ടുവന്നപ്പോൾ അണിയറയിലെ ഉപജാപകർ തിരക്കഥ തയാറാക്കിയിരുന്നു. പക്ഷേ ഇതു വേണ്ട രീതിയിൽ രേഖപ്പെടുത്താൻ മറന്നു. അങ്ങനെ പറ്റിപ്പോയ മറ്റൊന്നാണ് കന്പനിയുടെ ലെറ്റർ ഹെഡിൽ തയാറാക്കിയ കരാർ. കേരള സർക്കാർ ഒപ്പിടുന്ന കരാർ എന്നു പറയുന്ന രേഖ സ്പ്രിംഗ്ളറിന്റെ ലെറ്റർ ഹെഡിൽ!
തിരുവിതാംകൂർ രാജഭരണകാലം തൊട്ടുള്ള ഒരു പൊതുജനാരോഗ്യസംവിധാനത്തിന്റെ തുടർച്ചയാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ. ഏതെങ്കിലും ഒരു വ്യക്തിയുടെ നേട്ടമല്ല, കേരളത്തിലെ പൊതുജനാരോഗ്യരംഗത്ത നേട്ടങ്ങളാണ് കോവിഡ് 19 ന്റെ ആദ്യ ഘട്ടത്തിലെ ഫലപ്രദമായ ചെറുത്തുനില്പ്പിന് സഹായകരമായത്. ഒപ്പം ജനങ്ങളുടെ സഹകരണവും. സംസ്ഥാന സർക്കാറിന്റെ എല്ലാ ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണയും നല്കി. ഇതിനർഥം കോവിഡ് കാലത്തെ കച്ചവടത്തിന് ചൂട്ടുപിടിക്കുക എന്നല്ല.
സംസ്ഥാന സർക്കാറുമായി കരാർ ഒപ്പിടും മുന്പ് സ്പ്രിംഗ്ളർ കന്പനി ചെയ്തത് അവരുടെ കച്ചവടവ്യാപനമായിരുന്നു. കേരളം പതിറ്റാണ്ടുകൾ കൊണ്ടു നേടിയെടുത്ത ആരോഗ്യപുരോഗതി ഏതാനും ദിവസം മുന്പ് കേരളത്തിൽ രംഗപ്രവേശനം ചെയ്ത ഒരു സ്വകാര്യകന്പനിയുടെ നേട്ടമാണെന്ന് പരോക്ഷമായി മുഖ്യമന്ത്രിയുടെ സെക്രട്ടറി പറഞ്ഞത് ഏതായാലും സ്വന്തം ഇഷ്ടപ്രകാരമാകില്ല. ഒപ്പം കന്പനിയുടെ നേതൃത്വത്തിൽ വ്യാപമായ പി ആർ കാമ്പെയിൻ നടത്തുക. അങ്ങനെ കന്പനി മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കോവിഡ് -19 ന്റെ പേരിൽ കച്ചവടശ്രമം നടത്തുക.
ഡേറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംബന്ധിച്ച നിർണായക വിധിയാണ് സുപ്രീം കോടതി മൂന്നു വർഷം മുന്പ് ആധാർ കേസുമായി ബന്ധപ്പെട്ട് നടത്തിയത്. ഭരണഘടനയുടെ 21-ാം അനുഛേദത്തിന്റെ ഭാഗമാണ് സ്വകാര്യതയെന്ന കോടതി വിധി പരിഷ്കൃത സമൂഹം സ്വാഗതം ചെയ്യുകയും ചെയ്തു. സ്പ്രിംഗ്ളർ എന്ന അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കന്പനി വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ, അതും അതിപ്രധാനമായ ആരോഗ്യവിവരങ്ങൾ, ശേഖരിക്കുന്നത് നിസ്സാരമാക്കിത്തള്ളിക്കളയാനുള്ള ഭരണകക്ഷിയുടെ ശ്രമമാണ് ഇപ്പോൾ പാളിപ്പോയിരിക്കുന്നത്.
പത്തോളം രോഗവിവരങ്ങളാണ് സ്പ്രിംഗ്ളർ കന്പനിക്ക് ലഭിക്കുന്നത്. വ്യക്തികളുടെ അനുമതിയില്ലാതെയാണ് ഈ വിവരങ്ങൾ സർക്കാർ ശേഖരിച്ച് അവർക്ക് കൈമാറിയത്. മാരക രോഗങ്ങൾ തൊട്ട് ജീവിതശൈലീരോഗങ്ങൾ വരെയുള്ള ഈ വിവരങ്ങളുടെ വിപണമൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഡേറ്റ വിശകലന രംഗത്ത് പ്രവർത്തിക്കുന്ന സ്പ്രിംഗ്ളർ. കോടിക്കണക്കിന് രൂപ നൽകി മരുന്നു ഗവേഷണം നടത്തുന്ന ഫാർമാ കന്പനികൾക്ക് വിലപ്പെട്ട വിവരങ്ങളാണ് സ്പ്രിംഗ്ളറിന്റെ ആപ്പിലേക്ക് അപ് ലോഡ് ചെയ്ത 41 ഇന ചോദ്യാവലിയുടെ 17 ാം നന്പർ ചോദ്യത്തിലുള്ളത്. അവയവ കച്ചവട കന്പനികൾക്കും ഇത് വിലപ്പെട്ട വിവരങ്ങളാണ്. ഇതിന്റെ വിപണി മൂല്യം കോടികളാണ്.
കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ മറിച്ചുകൊടുത്ത ശേഷം സർക്കാരിന് സാന്പത്തികബാധ്യതയില്ലെന്ന ന്യായം പരിഹാസ്യമാണ്. കന്പനി ഈ വിവരങ്ങൾ മറിച്ചു വിറ്റാൽ അത് ചോദ്യം ചെയ്യണമെങ്കിൽ നമുക്ക് അമേരിക്കയിലെ കോടതിയിലേക്ക് പോകണം! അതാണ് ഈ കരാർ.
എനിക്ക് ഹൃദ്രോഗമുണ്ട് അല്ലെങ്കിൽ മറ്റേതെങ്കിലും രോഗമുണ്ടെന്ന് സർക്കാറിനെ വിശ്വസിച്ചു നല്കുന്ന ഡേറ്റയിൽ ഈ സ്വകാര്യ കന്പനിക്ക് ആക്സസ് ഉണ്ട്. നാളെ ഇതേ വിവരങ്ങൾ ഒരു ഇൻഷ്വറൻസ് കന്പനിക്ക് നല്കിയാൽ ആരോഗ്യ ഇൻഷ്വറൻസ് പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ച ശേഷം സർക്കാർ തട്ടിക്കൂട്ടിയ രേഖകൾ ഇപ്പോഴും വിശ്വാസയോഗ്യമല്ല. ഇത് സംബന്ധിച്ച് ഐ.ടി. സെക്രട്ടറിയെ മാറ്റി നിർത്തി വിശദമായ അന്വേഷണം വേണം. സ്പ്രിംഗ്ളർ കന്പനിക്ക് നല്കിയ കരാർ റദ്ദാക്കി സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐ.ടി. ഏജൻസികളിലൊന്നിനെക്കൊണ്ട് പകരം സംവിധാനം തയാറാക്കണം.
കോവിഡിനെതിരേ ഒന്നിച്ചു പൊരുതാം. മുഖമറയാകാം, പക്ഷേ പുകമറ അനുവദിച്ചു തരാൻ ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷത്തിനു സാധിക്കില്ല.
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ് )
കോവിഡ് കാലത്തെ കൊള്ള
10:51 PM Apr 19, 2020 | Deepika.com