സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് എഴുപത്തിയഞ്ചു വയസ്.
വ്യക്തിത്വസവിശേഷതകൾകൊണ്ട ും സഭാശുശ്രൂഷകളിലെ സംഭാവനകൾകൊണ്ടും വ്യക്തിബന്ധങ്ങളിലെ ഉൗഷ്മളതകൊണ്ട ും കണ്ടുമുട്ടിയവരുടെയെല്ലാം ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയ ആലഞ്ചേരി പിതാവിന്റെ ജീവിതയാത്ര ഏഴരപതിറ്റാണ്ട് പൂർത്തിയാകുന്നു. ദൈവദത്തമായ സിദ്ധികളെ കഠിനപ്രയത്നംകൊണ്ടു വർധിപ്പിച്ച് സഹോദരങ്ങളെ വിശ്വാസത്തിൽ ബലപ്പെടുത്തുന്നതിന് ജീവിതം സമർപ്പിച്ചിരിക്കുന്ന വലിയ പിതാവിന്റെ ജീവതത്തിലേക്കും കാഴ്ചപ്പാടുകളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം.
ജനനവും വിദ്യാഭ്യാസവും
1945 ഏപ്രിൽ 19 നാണ് ജനനം. ചങ്ങനാശേരി തുരുത്തി ആലഞ്ചേരി ഫിലിപ്പോസ്-മറിയാമ്മ ദന്പതികളുടെ പത്തുമക്കളിൽ ആറാമൻ. മൂന്നു വൈദികരും ഒരു സന്യാസിനിയുമുള്ള ദൈവവിളികളാൽ സന്പന്നമായ കുടുംബം. പഠനത്തിൽ സമർഥനായിരുന്ന വറീച്ചൻ പ്രസംഗകല ചെറുപ്പത്തിലേ വശമാക്കിയിരുന്നു. അൾത്താരബാലനായി വിശുദ്ധബലികളിൽ സജീവമായി പങ്കെടുത്തു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും വൈദികനാകണമെന്ന ആഗ്രഹം ഉറച്ച തീരുമാനമായി. ജ്യേഷ്ഠൻ ചങ്ങനാശേരി മൈനർ സെമിനാരിയിൽ പ്രവേശനം നേടിയിരുന്നു. അന്നത്തെ മെത്രാപ്പോലീത്ത ദൈവദാസൻ കാവുകാട്ട് പിതാവ് വറീച്ചനെയും പാറേൽ സെമിനാരിയിൽ ചേർത്തു.
ഒരു സന്യാസസമൂഹത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന വറീച്ചന്റെ ജീവിതത്തിൽ ദൈവം നടത്തിയ ആദ്യത്തെ വഴിതിരിച്ചുവിടൽ ഇതായിരുന്നുവെന്നു വേണം കരുതാൻ. മൈനർസെമിനാരി പഠനത്തോടനുബന്ധിച്ചുതന്നെ, ചങ്ങനാശേരി എസ്ബി കോളേജിൽ ബിരുദപഠനം നടത്തി. കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ആ വർഷം സാന്പത്തികശാസ്ത്രത്തിൽ രണ്ടാം റാങ്കോടെ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. തുടർന്ന് ആലുവ മേജർ സെമിനാരിയിൽ വൈദികപരിശീലനം. 1972 ഡിസംബർ 18ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റർബിരുദം ഒന്നാം റാങ്കോടെ പൂർത്തിയാക്കി.
യുവവൈദികൻ
വൈദികനായശേഷം ആദ്യം നിയമിക്കപ്പെടുന്നത് ചങ്ങനാശേരി കത്തീഡ്രൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിട്ടാണ്. അന്നുമുതലേ ദൈവജനം ആലഞ്ചേരിയച്ചനിൽ കണ്ടെത്തിയ സ്നേഹിക്കുന്ന ഹൃദയം അദ്ദേഹത്തിന്റെ ശുശ്രൂഷകളെയെല്ലാം കൂടുതൽ സ്വീകാര്യതയുള്ളതാക്കി. തങ്ങളിലൊരുവനായി, സാധാരണ ജനങ്ങളോടു ചേർന്ന്, അവരുടെ ക്ഷേമമന്വേഷിച്ച്, അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്ന് ഉൗർജസ്വലതയോടെ പ്രവർത്തിക്കുന്ന കൊച്ചച്ചനിൽ അവർ പൗരോഹിത്യത്തിന്റെ മനുഷ്യത്തുടിപ്പുകൾ കണ്ടെത്തി. യുവദീപ്തി എന്ന യുവജനസംഘടനയിലൂടെ ധാരാളം യുവജനങ്ങൾ പ്രവർത്തനരംഗത്തേക്കു വന്നു. അവർക്ക് നേതൃത്വവും കാഴ്ചപ്പാടുകളും നൽകാൻ ജോർജ് ആലഞ്ചേരിയച്ചനു കഴിഞ്ഞു. പ്രസരിപ്പാർന്ന വ്യക്തിത്വവും പ്രസന്നമായ വാക്കുകളും നല്ലയിടയനായ ഈശോയുടെ ഈ പ്രതിപുരുഷൻ അന്നുമുതലേ സ്വന്തമാക്കിയിരുന്നു. മാനുഷിക ബന്ധങ്ങളിലെ ഹൃദ്യതയും "പൗരോഹിത്യഹൃദയം' കൈമോശം വരുത്താതെയുള്ള സൗഹൃദവും ഈ യുവവൈദികന്റെ സാന്നിധ്യത്തിലൂടെ അനേകർ അനുഭവിക്കാൻ ആരംഭം കുറിച്ചത് ഈ കാലഘട്ടത്തിലാണ്.
ഉപരിപഠനം
അതിരൂപതാധികാരികൾ അച്ചനെ ഉപരിപഠനത്തിനായി അയച്ചത് ഫ്രാൻസിലേക്കായിരുന്നു. അത്ര എളുപ്പമല്ലാത്ത ഫ്രഞ്ച് ഭാഷയിലായിരുന്നു ഉപരിപഠനം. പാരീസിലെ സൊർബോണ് സർവകലാശാലയിൽനിന്നും കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നുമായി ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.
നേതൃത്വശുശ്രൂഷകളിലേക്ക്
ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതൽ ആറു വർഷക്കാലം കെസിബിസിയുടെ ആസ്ഥാനകേന്ദ്രമായ പിഒസിയുടെ ഡയറക്ടറായി നിയമിതനായി. കെസിബിസിയുടെ നേതൃത്വത്തിൽ ബൈബിൾ കലോത്സവങ്ങൾ ആരംഭിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യത്തിലായിരുന്നു. കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചു. തുടർന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരിജനറാളായി നിയമിതനായത് സ്വാഭാവികമായ ഒരു കാര്യമായിരുന്നു. ഇതിനിടയിൽ, വടവാതൂർ സെമിനാരിയിൽ ദൈവശാസ്ത്ര അധ്യാപകനായി പത്തുവർഷത്തോളം സേവനം ചെയ്തു. ഗഹനമായ ദൈവശാസ്ത്രവിഷയങ്ങൾ ലളിതമായ ഭാഷയിൽ അദ്ദേഹം പങ്കുവച്ചുകൊടുത്തു. എടുത്തുപറയേണ്ട മറ്റൊരു സംഭാവന സഭയുടെ വിശ്വാസപരിശീലന ഗ്രന്ഥങ്ങൾ തയാറാക്കുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും സമർപ്പണവുമാണ് സഭയ്ക്ക് തനതായ വിശ്വാസപരിശീലന ഗ്രന്ഥങ്ങൾ രൂപപ്പെട്ടതിനു പിന്നിലെന്നത് നിസ്തർക്കമായ വസ്തുതയാണ്.
തക്കലയുടെ "ആയർ'
ചങ്ങനാശേരി അതിരൂപത പതിറ്റാണ്ടുകൾക്കുമുന്പ് തുടങ്ങിയ തക്കല മിഷനിലെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി 1996ൽ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത് ജോർജ് ആലഞ്ചേരിയച്ചനായിരുന്നു. വി. ജോണ് പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ മെത്രാനായി നിയമിച്ചത്. 1997 ഫെബ്രുവരി രണ്ടാം തീയതി അഭിവന്ദ്യ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത അദ്ദേഹത്തിന് മെത്രാൻപട്ടം നൽകി. സ്ഥാനാരോഹണകർമം നടത്തിയത് സീറോമലബാർസഭയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ വർക്കി വിതയത്തിൽ പിതാവും. മിഷൻപ്രദേശമായ തക്കലയിലേക്കുള്ള യാത്ര ദൈവത്തിന്റെ രണ്ടാമത്തെ വഴിതിരിച്ചുവിടലായിരുന്നു. തമിഴ് ഭാഷ പഠിച്ച് തമിഴ് മക്കളുടെ ഹൃദയം കവർന്നു. തക്കല രൂപതയിലെ ഒാരോ വീടും സന്ദർശിച്ചു. ഒന്നുമില്ലായ്മയിൽ നിന്നെന്നവിധം രൂപതയ്ക്ക് അടിസ്ഥാനസൗകര്യങ്ങൾ രൂപപ്പെടുത്തി. ഒരു പിതാവിന്റെ വാത്സല്യവും സഹോദരന്റെ കരുതലും സുഹൃത്തിന്റെ സൗഹൃദവും അവിടത്തെ നാനാജാതി മതസ്ഥരായ ജനങ്ങൾക്ക് പകർന്നുനൽകി. അങ്ങനെ ആലഞ്ചേരി പിതാവ് തക്കലയിലെ ജനങ്ങളുടെ മുഴുവൻ "ആയർ' ആയി മാറി.
സീറോ മലബാർ സഭയുടെ അമരക്കാരൻ
2011 ഏപ്രിൽ ഒന്നിന് അന്നത്തെ മേജർ ആർച്ച്ബിഷപ് അഭിവന്ദ്യ വർക്കി വിതയത്തിൽ പിതാവ് കാലം ചെയ്യുന്പോൾ ജോർജ് ആലഞ്ചേരി പിതാവ് സിനഡിന്റെ സെക്രട്ടറിയായിരുന്നു. അഭിവന്ദ്യ വിതയത്തിൽ പിതാവിന്റെ സംസ്കാരകർമങ്ങൾക്കുശേഷം 2011 മേയ് മാസത്തിൽ നിയമാനുസൃതം കൂടിയ സീറോമലബാർ മെത്രാൻ സിനഡ് സഭയുടെ നേതൃത്വം ഏറ്റെടുക്കാൻ പ്രാപ്തനായി കണ്ടത് അഭിവന്ദ്യ ആലഞ്ചേരി പിതാവിനെയായിരുന്നു. മെത്രാൻ സിനഡിന്റെ ഈ തെരഞ്ഞെടുപ്പിനെ മാർപാപ്പ അംഗീകരിച്ചതോടെ, സഭയുടെ സിനഡ് തെരഞ്ഞെടുക്കുന്ന ആദ്യത്തെ മേജർ ആർച്ച്ബിഷപ് എന്ന സ്ഥാനത്തേക്ക് ആലഞ്ചേരി പിതാവ് അവരോധിതനായി. 2011 മേയ് 29 ന് സ്ഥാനം ഏറ്റെടുത്തു. ഇവിടെയാണ് ദൈവം മൂന്നാമത്തെ തവണ പിതാവിന്റെ വഴി തിരിച്ചുവിടുന്നത്.
മനുഷ്യന്റെ സ്വാഭാവിക ചിന്തകൾക്കും കണക്കുകൂട്ടലുകൾക്കുമുപരി ദൈവാത്മാവിന്റെ പ്രവർത്തനങ്ങളാണ് സഭയെ നയിക്കുന്നതെന്ന ബോധ്യം സഭയിൽ ആഴപ്പെട്ടു. പീന്നടങ്ങോട്ട് സത്യത്തിന്റെയും സ്നേഹത്തിന്റെയും സംവാദത്തിലൂടെ ഇടയശുശ്രൂഷ നിർവഹിക്കുന്ന ആലഞ്ചേരി പിതാവിനെ സഭയും സമൂഹവും ദർശിക്കുകയായിരുന്നു.
അദ്ദേഹം മേജർ ആർച്ച്ബിഷപ്പായശേഷം സീറോ മലബാർ സഭയ്ക്കു കൈവന്ന വളർച്ചയും വിപുലീകരണവും ശ്രദ്ധേയമാണ്. ഷംഷാബാദ്, ഹോസൂർ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതം മുഴുവനിലും അജപാലനശുശ്രൂഷ ചെയ്യാനുള്ള സാധ്യത സീറോമലബാർ സഭയ്ക്ക് പരിശുദ്ധ പിതാവ് നൽകി. സഭയുടെ ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത്. അതുപോലെതന്നെ ഫരീദാബാദ്, മെൽബൺ, മിസ്സിസാഗ, ഗ്രേറ്റ് ബ്രിട്ടൻ എന്നീ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്ററുടെ നിയമനവും സഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോളസഭയുടെ കേന്ദ്രമായ റോമിൽ സീറോമലബാർസഭയ്ക്ക് സ്വന്തമായി ഒരു ഭവനത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിലും പിതാവിന്റെ നേതൃത്വം നിർണായകമായിരുന്നു. പ്രേഷിതാഭിമുഖ്യത്തിന് ഉതകുന്ന അജപാലന സൗകര്യങ്ങളുടെ വർധനവോടെ സീറോമലബാർസഭയുടെ പ്രേഷിത പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും കാര്യക്ഷമമാക്കാനും സാധിച്ചതിലും അഭിവന്ദ്യ പിതാവിന്റെ ശ്രദ്ധയും താത്പര്യവും ഏറെ പ്രകടമാണ്.
സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് എന്ന നിലയിൽ, 35 രൂപതകളിലും അതിനു പുറത്തുമായി ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാർ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിർവഹിക്കുന്ന പിതാവ് എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്. അതോടൊപ്പം, കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റ് എക്യുമെനിക്കൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിലെ കൗൺസിൽ പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങളും പിതാവ് ഇപ്പോൾ വഹിക്കുന്നു. സഭയിലെ വൈദിക പരിശീലനകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂർ ധർമാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാൻസലർ പദവിയും പിതാവാണ് വഹിക്കുന്നത്. അദ്ദേഹം നിർവഹിക്കേണ്ട ശുശ്രൂഷകളുടെ ബാഹുല്യം കണക്കിലെടുത്ത് എറണാകുളംഅങ്കമാലി അതിരൂപതയുടെ സാധാരണ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിന് മെത്രാപ്പോലീത്തൻ വികാരിയായി മാർ ആന്റണി കരിയിലിനെ നിയമിച്ചത് അടുത്തകാലത്താണ്.
സാർവത്രികസഭയിൽ
സീറോ മലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പായ ജോർജ് ആലഞ്ചേരി പിതാവിനെ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമൻ പാപ്പാ 2012 ഫെബ്രുവരി 18 ന് വത്തിക്കാനിൽ നടന്ന ചടങ്ങിൽ കർദിനാൾ സ്ഥാനത്തേക്കുയർത്തി. 2013 ൽ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുത്ത കൊൺക്ലേവിൽ അദ്ദേഹം പങ്കെടുത്തു. സാർവത്രിക സഭയിൽ മാർപാപ്പയെ തെരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 115 കർദിനാൾമാരിൽ ഒരാളാണ് ആലഞ്ചേരി പിതാവ്. കർദിനാളെന്ന നിലയിൽ അഭിവന്ദ്യ പിതാവ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിലും വിശ്വാസ തിരുസംഘ കാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കൽ കൗൺസിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗൺസിലിലും അംഗമാണ്.
വ്യക്തിയും ദർശനവും
സമകാലിക യാഥാർഥ്യങ്ങൾ ഉൾക്കൊള്ളുന്ന ആത്മീയനേതാവാണ് അഭിവന്ദ്യ ജോർജ് ആലഞ്ചേരി പിതാവ്. കാര്യശേഷിയും കറതീർന്ന ആത്മീയതയും തീരുമാനങ്ങളിലെ ദൃഢതയും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. ആശയങ്ങളിലുള്ള വ്യക്തതയും സംവാദങ്ങളിൽ പ്രദർശിപ്പിക്കുന്ന സമഭാവനയും സുതാര്യമായ ആശയങ്ങളും ലളിതവും എന്നാൽ ശക്തവുമായ പ്രഭാഷണശൈലിയും വലിയ പിതാവിന്റെ നേതൃത്വശുശ്രൂഷയെ കൂടുതൽ ഫലപ്രദമാക്കുന്നു. തിരക്കുകൾക്കും ആൾക്കൂട്ടങ്ങൾക്കുമിടയിലും പരിചിതമായ മുഖങ്ങൾ കണ്ടെത്താനും അവരോട് സാധ്യമാകുന്ന രീതിയിൽ സംവദിക്കാനും പിതാവ് കാണിക്കുന്ന ശ്രദ്ധയും കരുതലും അനേകായിരങ്ങൾക്ക് ഹൃദ്യമായ അനുഭവം പകർന്നു കൊടുത്തിട്ടുണ്ട്.
കഠിനാധ്വാനിയായ വലിയ പിതാവ് സഭയുടെ വളർച്ചയ്ക്കുവേണ്ടി നിരന്തരം പരിശ്രമിക്കുന്നു. വിശ്വാസപ്രതിബദ്ധതയോടൊപ്പം സാമൂഹികപ്രതിബദ്ധതയും പിതാവിന്റെ കൈമുതലാണ്. കെസിബിസി പ്രസിഡന്റ് എന്ന നിലയിൽ കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയിൽ പിതാവ് നടത്തിയ ഇടപെടലുകൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. പിതാവിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും മറ്റ് ഇടപെടലുകളുമെല്ലാം പൊതുസമൂഹത്തിന്റെ താത്പര്യങ്ങളെക്കൂടി കണക്കിലെടുക്കുന്നതാണ്. ദൈവദാനമായ പ്രകൃതിയുടെ സംരക്ഷണവും മനുഷ്യജീവന്റെ അമൂല്യതയും പിതാവിന്റെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും ആവർത്തിച്ചുവരുന്ന പ്രമേയങ്ങളാണ്. ഒരു മതവിഭാഗത്തിന്റെ ആത്മീയ നേതാവ് എന്ന ചട്ടക്കൂടിൽ മാത്രം ഒതുങ്ങാതെ മാനവികതയെ മുഴുവൻ ആശ്ലേഷിക്കുന്ന വലിയ ഹൃദയമാണ് ആലഞ്ചേരി പിതാവിന്റേത്. ലാളിത്യം ജീവിതസാഹചര്യങ്ങളുടെയും സൗകര്യങ്ങളുടെയും തെരഞ്ഞെടുപ്പിൽ മാത്രമല്ല, മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും എല്ലാവരെയും ഉൾക്കൊള്ളാനുള്ള കാഴ്ചപ്പാടുകളിലും നിഴലിക്കുന്നുണ്ട്. ഹൃദ്യവും സരസവുമായ സംസാരശൈലി സ്വന്തമായ പിതാവിന്റെ നിശബ്ദതയും വാചാലമാണ്. പ്രതിസന്ധിഘട്ടങ്ങളിലും സഭയുടെ നന്മയ്ക്കുവേണ്ടി വ്യക്തിതാത്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട ് അദ്ദേഹം പുലർത്തുന്ന നിശബ്ദത ചുറ്റും മുഴങ്ങുന്ന വാചകവിസ്ഫോടനങ്ങളെക്കാൾ ശക്തവും ഫലപ്രദവുമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
സത്യത്തിന്റെയും സ്നേഹത്തിന്റെയും സംവാദത്തിലൂടെ മുന്നോട്ട്
വലിയപിതാവിന്റെ ആപ്തവാക്യമാണ് "സത്യത്തിന്റെയും സ്നേഹത്തിന്റെയും സംവാദത്തിലൂടെ' എന്നത്. 75 വർഷങ്ങൾ പിന്നിടുന്ന ആലഞ്ചേരിപിതാവിനെ സീറോമലബാർസഭയുടെ വലിയപിതാവായി തന്നതിന് ദൈവത്തിന് നന്ദി പറയാം. സഭയെ തീക്ഷ്ണതയോടെ ഇനിയും മുന്നോട്ടു നയിക്കാൻ ആലഞ്ചേരി പിതാവിനെ അനുഗ്രഹിക്കണമേ എന്ന് നമുക്കു പ്രാർത്ഥിക്കാം. അതിർവരന്പുകളില്ലാത്ത ഹൃദയവിശാലതയും എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടുകളും എന്നത്തേക്കാളധികം ആവശ്യമായിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, സ്നേഹത്തിലും കൂട്ടായ്മയിലും ശുശ്രൂഷചെയ്യുന്ന വലിയ പിതാവിനോടൊപ്പം നമുക്കും ദൈവത്തിന്റെ വഴിയിൽ തോളോടുതോൾ ചേർന്ന് യാത്ര തുടരാം. ആദ് മുൾത്തോസ് ആന്നോസ്!
ആർച്ച്ബിഷപ് ആൻഡ്രൂസ് താഴത്ത്
വലിയ പിതാവിന് 75 വയസ്
11:30 PM Apr 18, 2020 | Deepika.com