ലോക്ക്ഡൗണ്‍ ഭൂമിയ്ക്കു നൽകിയ വരദാനങ്ങളെക്കുറിച്ചു ചിന്തിക്കാൻ സമയമായി കഴിഞ്ഞിരിക്കുന്നു. പ്രകൃതിക്കു ലഭിച്ചിരിക്കുന്ന സ്വച്ഛതയും നൈർമല്യവും നിലനിർത്തേണ്ടത് അനിവാര്യമാണ്. ലോക്ക്ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണം, ആഗോളതാപനം എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ഏറെ പ്രാധാന്യമുള്ളത്. 1992 -ലെ റയോ ഡി ജനീറോ ഉച്ചകോടിയിലെ തീരുമാനങ്ങൾ ഗൗരവമായി എടുക്കാതിരുന്ന രാജ്യങ്ങളിൽ നടപ്പാക്കിയിരിക്കുന്ന ലോക്ക്ഡൗണ്‍ അന്തരീക്ഷ മലിനീകരണത്തെ ശമിപ്പിക്കുന്നു.
യൂറോപ്പിലും അമേരിക്കയിലുമുള്ള ഫാക്ടറികൾ അടച്ചുപൂട്ടിയതുവഴി കാർബണ്‍ മലിനീകരണം ഗണ്യമായി കുറഞ്ഞു. ഒരു വൈറസ് ബാധ ഉണ്ടായതിനാൽ തങ്ങളുടെ വ്യവസായശാലകൾ അടച്ചിടുകയും നിരത്തുകളിൽ നിന്ന് വാഹനങ്ങളെ പിൻവലിക്കുകയും ചെയ്തു. നമ്മുടെ മണ്ണും ജലവും വായുവും നിർമലമാകാൻ പോകുന്നുവെന്നത് കൊറോണക്കാലത്തിന്റെ നല്ലവശമായി കാണേണ്ടതുണ്ട്. താളം തെറ്റിയ പ്രകൃതിയെ നേർവഴിയ്ക്കു നടത്താൻ ഒരു പരിധി വരെ കൊറോണയ്ക്കു കഴിഞ്ഞു.
ആഗോള താപനത്തിന്റെ മുഖ്യ ഉത്തരവാദികൾ യൂറോപ്പ്, അമേരിക്ക, ചൈന എന്നിവയാണ്. മനുഷ്യൻ വിവേകത്തോടെ മനസിലാക്കേണ്ട ഒരു വലിയ പാഠമാണ് ഈ വൈറസ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ആർട്ടിക് - അന്റാർട്ടിക് മേഖലകളിലെ മഞ്ഞുകട്ടകൾ ഉരുകുകയും ലോകത്തിന്റെ ഇതരഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്യുമെന്നും വേനൽ കഠിനമാകുമെന്നും പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും 28 വർഷം മുന്‍പുതന്നെ പ്രവചിച്ചിട്ടും അനുസരിക്കാത്ത ലോകനേതാക്കൻമാർ വരെ ഇപ്പോൾ ക്യോട്ടോ, മോണ്ട്രിയോൾ പ്രോട്ടോകോളുകൾ താനേ അനുസരിക്കുന്നുവെന്നു കാണുന്പോൾ പ്രകൃതി സ്നേഹികൾ സന്തോഷിക്കുകതന്നെ ചെയ്യും.
കൊറോണ കാലത്തിനു ശേഷം മറ്റ് ഏതു മേഖലയിൽ മാറ്റങ്ങൾ ഉണ്ടായാലും പ്രകൃതിയുടെ ശാന്തത ഇനിയും ഭഞ്ജിക്കപ്പെടാൻ അനുവദിക്കപ്പെടരുത്. ഐക്യരാഷ്ട്രസഭ മുന്നോട്ടുവന്ന് വർഷത്തിൽ ഒരു ദിവസം ലോകം മുഴുവൻ ലോക്ക് ഡൗണ്‍ ആക്കാനുള്ള പ്രഖ്യാപനം നടത്തണം. നമ്മുടെ ഭൂമിയെ അതിന്റെ സ്വാഭാവികതയിലൂടെ താളം തെറ്റാതെ തിരികെ കൊണ്ടുവരാനുള്ള നല്ല അവസരമായി മാറ്റാൻ കഴിയണം.
കോവിഡ് ബാധയെ തുടർന്ന് ആഗോളതലത്തിലുണ്ടായ മാറ്റങ്ങൾ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാക്കുകൾ അനുസരിക്കുന്ന ഒരു ജനതതിയായി നാം മാറി എന്നുള്ളത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ലോക്ക് ഡൗണ്‍ കാലം തിരിച്ചറിവിന്റെ കാലമായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവിൽ എക്കാലവും ആഴ്ന്നു കിടക്കുന്ന ചിന്തകൾ പാകിയ നമ്മുടെ രാഷ്ട്രപിതാവിന്റെ വലിയ ആശയമായിരുന്നല്ലോ ഗ്രാമസ്വരാജ് എന്നത്. നഗരങ്ങളിൽ സന്തോഷമുണ്ടെന്നു വിശ്വസിച്ച് ജോലിക്കായി അവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ലോക്ക്ഡൗണിന്റെ ആദ്യദിനങ്ങളിൽ തിരക്കുകൂട്ടിയതു സ്വന്തം ഗ്രാമങ്ങളിൽ എത്താനായിരുന്നല്ലോ. ഗ്രാമങ്ങളിൽ സമൃദ്ധി ഉണ്ടെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ. നമ്മുടെ നാട്ടിൻ പുറങ്ങൾ തന്നെ ഉദാഹരണമായി എടുക്കാം.
ലോക്ക്ഡൗണ്‍ നീട്ടിയാലും നമ്മുടെ ഗ്രാമങ്ങൾ അതിജീവിക്കുമെന്നതിൽ സംശയം വേണ്ട. നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറത്തിന്റെ ഭംഗിയും ഐശ്വര്യവും ആസ്വദിക്കാനുള്ള അവസരം കൂടിയാണിത്. ഗ്രാമസ്വരാജ് എന്ന ആശയത്തിലേക്കു ശ്രദ്ധ തിരിക്കാൻ ഇനി വൈകിക്കൂടാ. ഭക്ഷ്യവസ്തുക്കൾ സമൃദ്ധമായുള്ള ഗ്രാമങ്ങളിലെ തൊടികൾ വീണ്ടെടുത്താൽ ഭക്ഷ്യ ദാരിദ്രത്തിൽ നിന്ന് നമുക്ക് അതിജീവനം നേടാം. ഭാരതം അതിന്റെ ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന സത്യത്തെയും തിരിച്ചറിയാൻ ഈ രോഗകാലം നമ്മോട് ആവശ്യപ്പെടുന്നു. എല്ലാവിധ ജോലികളുടെയും സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ലോക്ക്ഡൗണിനു ശേഷം സംഭവിച്ചേക്കാം. ഇപ്പോൾ തന്നെ വലിയ കന്പനികൾ തങ്ങളുടെ ജോലിക്കാരോട് വീടിനുള്ളിലിരുന്ന് തൊഴിൽ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. (വർക്ക് ഫ്രം ഹോം) വീട്ടിലിരുന്ന് തങ്ങളുടെ ജീവനക്കാർ തൃപ്തികരമായി ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ അംബരചുംബികളായ കോർപറേറ്റ് ഓഫീസുകൾ തങ്ങൾക്കാവശ്യമുണ്ടോയെന്ന് വൻകിട തൊഴിൽ ദാതാക്കൾ ചിന്തിക്കുവാനിടയുണ്ട്. അതിന്റെ ഫലമെന്തായിരിക്കും ?
വലിയ കെട്ടിടങ്ങൾ പണിതുയർത്തേണ്ട ആവശ്യമില്ല. ജീവനക്കാർക്കു വസിക്കാൻ ഫ്ലാറ്റ് സമുച്ചയങ്ങളുടെ എണ്ണം കുറയ്ക്കാം. വാഹനങ്ങൾ അധികം പുറത്തിറങ്ങേണ്ട. റസ്റ്ററന്റുകളും ഹോട്ടൽ ശൃംഖലകളും എണ്ണത്തിൽ കൂടുതൽ ഉണ്ടാവുകയില്ല.
വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ ഉണ്ടായിക്കൂടെന്നില്ല. ഇപ്പോൾ തന്നെ ഓണ്‍ലൈൻ ക്ലാസുകളെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചിന്തിക്കുകയോ പ്രാവർത്തികമാക്കുകയോ ചെയ്തു കഴിഞ്ഞു. ക്ലാസുകളിലിരുന്ന് പഠിക്കുന്ന വിദ്യാർഥികൾക്ക് പകരം വീട്ടിലിരുന്നു പഠിക്കുന്നവരുടെ എണ്ണം കൂടിയേക്കാം. അധ്യാപകരുടെ പ്രവർത്തന രീതി മാറിയേക്കാം. ഗൈഡ് ചെയ്യുന്നവരായി ഇവരിൽ ചിലർ മാറാം. വിദ്യാർഥികൾക്ക് മറ്റു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തങ്ങളുടെ പഠനം പൂർത്തിയാക്കാനാവും. പരീക്ഷണശാലകളിൽ ചെയ്തു പഠിക്കേണ്ട കാര്യങ്ങൾക്കോ വർക്ക്ഷോപ്പുകളിലേയ്ക്കോ പോകാനല്ലാതെ വിദ്യാലയങ്ങളിലേയ്ക്ക് പോകേണ്ടി വരാത്ത ഒരു സാഹചര്യം സംജാതമായേക്കാം.
എല്ലാ രംഗത്തും മാറ്റങ്ങൾ പ്രകടമാകുന്ന നാളുകളായിരിക്കും മുന്നിൽ. കോവിഡ് - 19 ന്റെ മറുവശം നല്ല തീരുമാനങ്ങൾക്കും പ്രതീക്ഷകൾക്കുമായി കാത്തിരിക്കാം. പ്രകൃതി അതിന്റെ താളം തിരികെ പിടിച്ചിരിക്കുന്നു. ശബ്ദ കോലാഹലങ്ങളില്ലാതെ, വായുമലിനീകരണമില്ലാതെ ഒരു ദിനം നമുക്കും ആചരിക്കാം - ലോക്ക് ഡൗണ്‍ ഡേ.
പി.ജെ. ജോസഫ് എംഎൽഎ
വർഷത്തിൽ ഒരു ദിവസം ലോക്ക് ഡൗണ്‍ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കണം
12:02 AM Apr 18, 2020 | Deepika.com