എന്റെ ജീവിതം ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ മറ്റുള്ളവരുടെ അധ്വാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞാൻ സ്വീകരിച്ചിട്ടുള്ളതിനും ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനും തുല്യമായ അളവിൽ സമൂഹത്തിനു തിരിച്ചുനല്കുന്നതിനായി ഞാൻ കഠിനശ്രമം നടത്തേണ്ടിയിരിക്കുന്നു. ഈ വസ്തുത ഒരു നൂറുവട്ടം ഞാൻ ഓർക്കാറുണ്ട്. നാം കഴിക്കുന്ന ആഹാരം മറ്റുള്ളവരുടെ വിയർപ്പാണ്, ധരിക്കുന്ന വസ്ത്രങ്ങൾ മറ്റുള്ളവർ ഉണ്ടാക്കിയതാണ്, താമസിക്കുന്ന വീടുകൾ മറ്റുള്ളവർ നിർമിച്ചിട്ടുള്ളതാണ്, നമ്മുടെ അറിവിന്റെയും വിശ്വാസത്തിന്റെയും സിംഹഭാഗവും നമുക്ക് മറ്റുള്ളവരിൽ നിന്ന് കൈമാറിയിട്ടുള്ളതാണ്: മഹാ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ ആൽബർട്ട് ഐൻസ്റ്റൈന്റെ വാക്കുകളാണിത്.
ജീവിച്ചിരുന്നപ്പോൾത്തന്നെ മാനവരാശിയുടെ പൂജാവിഗ്രഹമായി മാറിയ ഐൻസ്റ്റൈൻ പൊതുജനമധ്യത്തിൽ എന്നും സമാരാധ്യനായത് തന്റെ കണ്ടുപിടുത്തത്തിലൂടെ മാത്രമല്ല മനുഷ്യനെ സ്പർശിക്കുന്ന ഏതൊരു പ്രശ്നത്തിലും കാട്ടിയ താത്പര്യം കൊണ്ടുകൂടിയാണ്. ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഉരുത്തിരിഞ്ഞ ഊർജ ദ്രവ്യ സമവാക്യമായ E= mc 2 ലൂടെ അദ്ദേഹം കൊച്ചുകുട്ടികൾക്കുപോലും പരിചിതനാണ്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസറായ പീറ്റർ ഗാലിസൺ പറയുന്നതുപോലെ ഈ ഫോർമുല ’സർവവ്യാപിയായും ജീനിയസിന്റെ പ്രതീകമായും ശക്തിയുടെ അടയാളമായും വിനാശത്തിന്റെ മുന്നോടിയായും ’ അറിയപ്പെട്ടു. 1945 ഓഗസ്റ്റ് ആറിനു ജപ്പാനിലെ ഹിരോഷിമയിൽ ആറ്റം ബോംബ് പതിച്ചപ്പോൾ ബോംബ് നിർമിക്കാൻ ആധാരമായ കണ്ടുപിടിത്തം നടത്തിയതിനു മരണത്തിനു കുറച്ചു മാസം മുമ്പ് അനുവദിച്ച അഭിമുഖത്തിൽ എന്റെ ജീവിതത്തിൽ ഞാൻ വലിയൊരു തെറ്റ് പ്രവർത്തിച്ചു എന്ന് ഐൻസ്റ്റൈൻ ഏറ്റുപറഞ്ഞു.
മാനവരാശിക്ക് ഐൻസ്റ്റൈൻ നൽകിയ ഏറ്റവും വലിയ സംഭാവന അപേക്ഷികതാസിദ്ധാന്തം ആണ്. ഭൗതികശാസ്ത്രം ഇന്ന് ചെന്നെത്തിനിൽക്കുന്ന സ്ട്രിംഗ് സിദ്ധാന്തവും എം സിദ്ധാന്തവും മൾട്ടിവേർസും ഒക്കെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഒരുപക്ഷെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആ വലിയ ശാസ്ത്രജ്ഞന്റെ സ്വതന്ത്രചിന്തയോട് അവയെല്ലാം കടപ്പെട്ടിരിക്കുന്നു. ഒരു നൂറ്റാണ്ടു മുമ്പ് ഐൻസ്റ്റൈൻ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ മുന്നോട്ടുവച്ച ഗുരുത്വതരംഗത്തിന്റെ സാന്നിധ്യം 2015 സെപ്റ്റംബർ 14 നാണ് അമേരിക്കയിലെ ലിഗോ ഡിറ്റക്ടറിൽ കണ്ടെത്തിയത്.13 ലക്ഷം വർഷങ്ങൾക്കുമുമ്പ് രണ്ടു തമോഗർത്തങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ നിന്ന് ഉത്ഭവിച്ച ഗുരുത്വ തരംഗങ്ങളാണ് അമേരിക്കയിലെ ഭൗതിക ശാസ്ത്രജ്ഞരായ റെയ്നർ വെയ്സും ബാരി സി. ബാരിഷും കിപ് എസ്. തൗണും സ്ഥിരീകരിച്ചത്.1879മാർച്ച് 14 നു ജർമനിയുടെ തെക്കുഭാഗത്തുള്ള ബവേറിയ സംസ്ഥാനത്തു അലം എന്ന പട്ടണത്തിലാണ് ആൽബർട്ട് ഐൻസ്റ്റൈൻ ജനിച്ചത്. ബുദ്ധിവളർച്ച അപൂർണമാകയാൽ ആൽബർട്ടിന് പഠിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ട് ഒരുതരം റിബലായിട്ടാണ് അവൻ വളർന്നത്. എന്നാൽ, മുതിർന്നപ്പോൾ കൂട്ടുകാരെ സൃഷ്ടിക്കാനും ശ്രേഷ്ഠമായ കുടുംബ ജീവിതം നയിക്കാനും അദ്ദേഹത്തിനായി.
സൂറിച്ചിൽ പോളിടെക്നിക്കിൽ ചേർന്നു സർവകലാശാല വിദ്യാഭ്യാസം തുടർന്ന ഐൻസ്റ്റൈൻ അവിടെവച്ചു സഹപാഠിയായ മിലേവയുമായി പ്രേമത്തിലായി. അവരെ വിവാഹവും കഴിച്ചു. 1909ൽ ബിരുദം സമ്പാദിച്ചെങ്കിലും ഒരു ജോലി കിട്ടാൻ വളരെ ബുദ്ധിമുട്ടി. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്താൽ സ്വിസ് പേറ്റന്റ് ഓഫീസിൽ ഗുമസ്ത ജോലി ലഭിച്ചു.
ജോലിയുടെ കൂടെ ഗവേഷണവും നടത്തിയ ഐൻസ്റ്റൈൻ നാലു ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിച്ചു. റേഡിയേഷൻ എനർജി ആൻഡ് പ്രോപ്പർട്ടീസ് ഓഫ് ലൈറ്റ്, ബ്രൗണിയൻ മോഷൻ, സൈസ് ഓഫ് ആറ്റ , മോഡിഫിക്കേഷൻ ഓഫ് സ്പേസ് ആൻഡ് ടൈം എന്നിവയാണ് ആ പ്രബന്ധങ്ങൾ. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള അന്നുവരെയുള്ള എല്ലാ അറിവുകളെയും തകിടം മറിച്ചുകൊണ്ടു മാക്സ് പ്ലാങ്ക് ആവിഷ്കരിച്ച ക്വാണ്ടും ബലതന്ത്രത്തിനു സ്ഥിരപ്രതിഷ്ഠ നൽകുന്നതായിരുന്നു ആദ്യ പ്രബന്ധം. ഐൻസ്റ്റൈന്റെ രണ്ടാമത്തെ പ്രബന്ധം മറ്റൊരു സുപ്രധാന കണ്ടെത്തലിനു വഴിതെളിച്ചു. പിണ്ഡവും ഊർജവും ഒരേ പ്രതിഭാസത്തിന്റെ രണ്ടു ഭാവങ്ങളാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. പിണ്ഡത്തെ ഊർജമായും തിരിച്ചും മാറ്റാനാവുമെന്നു ഗണിതശാസ്ത്ര സമവാക്യങ്ങളിലൂടെ അദ്ദേഹം സമർഥിച്ചു. ഈ കണ്ടെത്തൽ പിന്നീട് റുഥർഫോർഡും ഹെൻറി ഫെർമിക്കും ന്യൂക്ലിയർ ഊർജം ഉത്പാദിപ്പിക്കുന്നതിനു വഴികാട്ടിയായി.
സ്ഥലകാലങ്ങളെക്കുറിച്ചുള്ള ഐൻസ്റ്റൈന്റെ ദർശനം സർഗാത്മകവും അദ്വിതീയവുമാണ്. സ്ഥലത്തെപ്പോലെ കാലത്തെയും ഒരു വസ്തുവായും അദ്ദേഹം കരുതി. സ്ഥലകാലങ്ങളെ സമഞ്ജസമായി സംയോജിപ്പിച്ചു സ്ഥലകാല നൈരന്തര്യത്തിലൂടെയാണ് പ്രപഞ്ചം സഫലീകരിക്കുന്നതെന്ന ഐൻസ്റ്റൈന്റെ ആശയം ശാസ്ത്രലോകത്തെ പുളകമണിയിച്ചു. 1905 ൽ സുറിച്ച് സർവകലാശാലയിൽ നിന്ന് അദ്ദേഹം പിഎച്ച്ഡി നേടി. ഇതേ വർഷം തന്നെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിച്ചു. 1909 ൽ സുറിച്ചു സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചു.
1915 ൽ വിഖ്യാതമായ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചു. പ്രപഞ്ചം ഒരു ചതുർമാന നൈരന്തര്യം ആണെന്നുള്ള തത്വം ആദ്യമായി ആവിഷ്കരിച്ചത് അദ്ദേഹമായിരുന്നു. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ഗുരുത്വാകർഷണ ബലത്തെപ്പറ്റി പറയാതിരുന്നതുകൊണ്ട് അപൂർണമായതിനാലാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്ധം ആവിഷ്കരിച്ചത് .
സാമാന്യ ആപേക്ഷികതാ സിദ്ധാന്ധം അനുസരിച്ചു ഗുരുത്വ ബലത്തിനു കാരണം പ്രപഞ്ചവസ്തുക്കളുടെ ആകർഷണമല്ല, പകരം സ്ഥല കാലത്തിന്റെ വക്രതയാണ്. ഗുരുത്വബലമെന്നത് ഒരു ജ്യാമിതി ആണ്. പ്രപഞ്ചത്തിലെ ഓരോ വസ്തുവും അതിന്റെ ദ്രവ്യമാനം അനുസരിച്ചു സ്ഥല കാല തിരശീലയിൽ വക്രീകരണം ഉണ്ടാക്കുന്നു. ഇങ്ങനെ വക്രീകരിക്കപ്പെട്ട മേഖലയിൽ കൂടെ കടന്നുപോകുന്ന പ്രകാശ കിരണങ്ങളുടെ സഞ്ചാരപാതയിൽ വ്യതിയാനം സംഭവിക്കുന്നു. 1919 ലെ സൂര്യ ഗ്രഹണവേളയിൽ ആഫ്രിക്കയിൽ നടത്തിയ നിരീക്ഷണത്തിൽ പ്രകാശ രശ്മികൾ ഐൻസ്റ്റൈൻ പ്രവചിച്ചിരുന്നതുപോലെ സൂര്യന്റെ ഗുരുത്വബലത്താൽ വളയുന്നതായി കാണപ്പെട്ടു. അതോടെ അദ്ദേഹം സൂപ്പർസ്റ്റാറായി.
അദ്ദേഹത്തിന്റെ വ്യക്തിജീവിതം ശാന്തമായല്ല ഒഴുകിയത്. ആദ്യ ഭാര്യയിൽ നിന്നു വിവാഹമോചനം നേടിയ അദ്ദേഹം അമ്മാവന്റെ മകളും ബാല്യ കാലസഖിയുമായ എൽസയെ വിവാഹം കഴിച്ചു.
ഐൻസ്റ്റൈൻ ആവിഷ്കരിച്ച സിദ്ധാന്തങ്ങൾ അദ്ദേഹത്തിന് കുറഞ്ഞത് ഏഴു നോബൽ പുരസ്കാരങ്ങൾ നേടിക്കൊടുക്കാൻ മതിയായവയാണെന്നു ശാസ്ത്ര ലോകം വിലയിരുത്തുന്നു. അദ്ദേഹം കണ്ടെത്തിയ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി 17 നോബൽ പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടൊക്കെയാണ് ഐൻസ്റ്റൈൻ ആധുനിക ശാസ്ത്രലോകത്തിന്റെ ഒന്നാം പേരുകാരനായത്. സമാധാനകാംക്ഷിയും ലളിതജീവിതത്തിനുടമയുമായിരുന്ന അദ്ദേഹം ഈ ലോകത്തോടു വിട പറഞ്ഞിട്ട് ഇന്ന് 65 വർഷം തികയുന്നു.
ഡോ. ജോർജ് വർഗീസ് കൊപ്പാറ
കാലം മറക്കാത്ത മഹാമനീഷി
11:58 PM Apr 17, 2020 | Deepika.com