ഒരു മഹാപ്രതിസന്ധി നമുക്കു മുന്പിൽ ഫണമുയർത്തി നിൽക്കുന്പോൾ പരിഹാരത്തിന് ബഹുമുഖ മുന്നേറ്റം ആവശ്യമായി വരും. കോവിഡ്-19നെ നേരിടാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ, രോഗവിമുക്തരിൽനിന്നുള്ള ആന്റി ബോഡി ശേഖരണം, വാക്സിൻ ഗവേഷണം എന്നിവയെല്ലാം ഗവേഷണതലത്തിൽ ഉടക്കിക്കിടക്കുന്നു. രോഗത്തിന്റെ കണക്കുകളും പ്രത്യാഘാതങ്ങളും അപഗ്രഥിച്ച് മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ സാധാരണക്കാരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നു. ഇപ്പോൾത്തന്നെ പലരും വിഷാദരോഗികളായി മാറിക്കഴിഞ്ഞു.
ലോക്ക്ഡൗൺ മൂലം സമസ്ത മേഖലകളും തകർന്നുകഴിഞ്ഞു. ദിവസക്കൂലിക്കാരുടെ വരുമാനം തീർത്തും ഇല്ലാതായി. മാസശന്പളക്കാരോട് ശന്പളമില്ലാ അവധിയിൽ പോകാൻ പല മാനേജ്മെന്റുകളും ആവശ്യപ്പെട്ടു. എല്ലാ റോഷൻ കാർഡുടമകൾക്കും അരി നൽകിയതിനാൽ തത്കാലം പട്ടിണി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കൃഷിയിടങ്ങൾ നിർജീവമാകുകയും വ്യവസായശാലകൾ അടച്ചിടുകയും ചെയ്യുന്പോൾ സാധാരണക്കാരന്റെ കയ്യിലുള്ള പണം അനുദിനം കുറഞ്ഞുവരികയും ചെയ്യുന്നു.
ഇനിയുള്ള കാലഘട്ടം മുണ്ടുമുറുക്കിക്കുത്തേണ്ട അവസ്ഥയാണ് സൃഷ്ടിക്കുക. ഈ മഹാമാരി ആഗോള പ്രതിഭാസമാണ് എന്നതിനാൽ എത്ര സന്പന്ന രാജ്യത്തിനും പട്ടിണികിടക്കുന്ന ഒരു പ്രദേശത്തെ സഹായിക്കുക സാധ്യമാവില്ല. ""പഞ്ഞം, പട, വസന്ത''എന്നൊരു ശൈലി മലയാളികൾക്ക് സുപരിചിതമാണല്ലൊ. എവിടെ വസന്തയും (രോഗം) പടയും (യുദ്ധം) ഉണ്ടോ, അവിടെ പഞ്ഞം (ക്ഷാമം) അനിവാര്യമായിക്കാണാറുണ്ട്. പ്ലേഗ്, മലന്പനി, വസൂരിബാധ എന്നിവയ്ക്കുശേഷം ഭക്ഷ്യക്ഷാമവും കൊടും ദാരിദ്ര്യവും ലോകം കണ്ടനുഭവിച്ചതാണ്.
കോവിഡ് രോഗ ബാധയിലും അതിനുശേഷവും ലോകം കാണാൻ പോകുന്ന വിപത്ത് ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമാണ്. അതിൽ ഏറ്റവും ദുരിതമനുഭവിക്കുക ഡയാലിസിസ് രോഗികളും അർബുദബാധിതരുമായിരിക്കും. ഇതെല്ലാം കണക്കിലെടുത്ത് ഏപ്രിൽ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെടുവിച്ച ഏഴ് കല്പനകൾ ശ്രദ്ധേയമാണ്. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും ആരോഗ്യ ആപ് ഡൗൺലോഡ് ചെയ്യുന്നതും മറ്റും നിർദേശങ്ങളിലെ ശാസ്ത്രീയ വശങ്ങൾ അടിവരയിടുന്നു.
നിർദേശങ്ങളിലെ ഒന്നും അഞ്ചും, അതായത് മുതിർന്ന പൗരന്മാരുടെ കാര്യം ശ്രദ്ധിക്കുക, ദരിദ്ര കുടുംബങ്ങളെ സഹായിക്കുക എന്നിവ അടിയന്തര പരിഗണന അർഹിക്കുന്നു. അർബുദരോഗവും വൃക്കത്തകരാറും പിടിപെടുന്ന ജനവിഭാഗമാണ് ഇവർ. ഒരു വീട്ടിൽ ഈ വിഭാഗത്തിൽപ്പെട്ട ഒരു രോഗിയുണ്ടെങ്കിൽ എത്ര സന്പന്നരാണെങ്കിലും കുടുംബം സാന്പത്തികമായി തകരും. അർബുദ രോഗികൾക്ക് തിരുവനന്തപുരം ആർസിസി, തലശേരി എംവിആർ എന്നിവിടങ്ങളിലും ചില സർക്കാർ മെഡിക്കൽ കോളജുകളിലും സൗജന്യ ചികിത്സ ഇപ്പോൾ ലഭിക്കുന്നുണ്ട്.
എന്നാൽ, ചില ജില്ലാ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളജുകളിലുമൊഴികെ സൗജന്യമായി ഡയാലിസിസ് സൗകര്യമില്ല. ഓരോ ഡയാലിസിസിനും വേണ്ട ആയിരത്തി ഒരുനൂറ് രൂപയും പിന്നെ അതിന് ഉപയോഗിക്കുന്ന മരുന്നും കൂടി രണ്ടായിരം രൂപ വരും. ഇപ്പോൾ പൊതുവാഹനസൗകര്യം ഇല്ലാത്തതിനാൽ ഒരു ഓട്ടോയോ വാടകക്കാറോ വേണ്ടിവരും. ശാരീരികമായി തളർന്ന വിഭാഗത്തിൽപ്പെട്ടവരാകയാൽ ഒന്നോ രണ്ടോ പേർ കൂടെ കൊണ്ടുപോകേണ്ടി വരും. അവരുടെ ചെലവുകളും മറ്റും വരുന്പോൾ ഒരു പ്രാവശ്യത്തെ ഡയാലിസിസിന് ചുരുങ്ങിയത് മൂവായിരത്തോളം രൂപ. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഡയാലിസിസ് നടത്തുന്പോൾ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും!
ഇവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഓരോ ഗ്രാമത്തിലും ഇപ്പോൾ നിരവധി ഡയാലിസിസ് ചെയ്യുന്നവരുണ്ട്. സ്നേഹമുള്ള മക്കൾ ശന്പളത്തിന്റെ സിംഹഭാഗവും ദിവസക്കൂലി മുഴുവനും ചെലവാക്കിയാണ് ഇവരുടെ ദൈന്യത കണ്ടു നിൽക്കാനാകാതെ ഡയാലിസിസിന് കൊണ്ടുപോകുന്നത്. ഈ ദുരവസ്ഥ പരിഹരിക്കാൻ രണ്ടു മാർഗങ്ങളുണ്ട്. നമ്മുടെ കുടുംബങ്ങളിലെ ചെലവുകൾ അല്പം സഹനത്തോടെ വെട്ടിച്ചുരുക്കി സന്പാദിക്കാനാവുന്ന പണം കൊണ്ട് ഓരോ ഡയാലിസിസ് സ്പോൺസർ ചെയ്യുക. ആ രോഗി ഞാനാണെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചാൽ ഇതിന് മാർഗം തുറന്നുകിട്ടും. രണ്ടാമത് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം ഈ രോഗികൾക്ക് മാറ്റിവയ്ക്കാൻ നേതൃത്വം നൽകിയാൽ മറ്റ് ജീവനക്കാർ, പൊതുജനം തുടങ്ങിയവർ, ആരാധനലായങ്ങൾ എന്നിവരും ഈ കാരുണ്യ പ്രവൃത്തിയിൽ പങ്കാളികളാകും.
ഈ ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഡയറക്ടറായിരുന്ന കാലത്ത് ആരംഭിച്ച ""കാരുണ്യപൂർവം ഡയാലിസിസ്'' എന്ന പരിപാടി വിജയിപ്പിച്ചെടുത്തതിന്റെ അനുഭവത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. കാരുണ്യത്തിന്റെ കൈകോർക്കൽ രോഗികൾക്കു വലിയ ആശ്വാസമായിരിക്കും.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
കാരുണ്യത്തിന്റെ കൈകൾകോർത്ത് സൗജന്യ ഡയാലിസിസ് ഒരുക്കാം
12:06 AM Apr 17, 2020 | Deepika.com