ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്താനുള്ള അമേരിക്കൻ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. കൊറോണയ്ക്കു മുന്നിൽ അമേരിക്ക കീഴടങ്ങിയതോടെയാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കൊപ്പം ലോകാരോഗ്യ സംഘടനയെക്കൂടി പ്രതിക്കൂട്ടിലാക്കിയത്.
ലോകാരോഗ്യസംഘടനയ്ക്ക് ഏറ്റവുമധികം സംഭാവന നൽകുന്ന അമേരിക്ക കഴിഞ്ഞവർഷം 40 കോടി ഡോളർ നൽകിയിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ ബജറ്റിന്റെ 15 ശതമാനമാണിത്. കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അമേരിക്കൻ ധനസഹായം 67.5 കോടി ഡോളറാക്കി ഉയർത്തണമെന്ന് ഡബ്ല്യുഎച്ച്ഒ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഫണ്ടിംഗ് നിർത്താനുള്ള തീരുമാനത്തിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്. 2018-19ൽ ചൈന 7.6 കോടി ഡോളറാണ് ലോകാരോഗ്യസംഘടനയ്ക്കു വിഹിതമായി നൽകിയത്. പിന്നീട് ഒരു കോടി ഡോളർ കൂടി സംഭാവനയായി നൽകി.
ഇപ്പോൾ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങൾ ഏറ്റവും തീക്ഷ്ണമാകേണ്ട കാലത്താണ് അമേരിക്ക ധനസഹായം നിർത്തുന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അമേരിക്ക ചെയ്തിരിക്കുന്നതെന്നാണ് ലാൻസെറ്റ് മെഡിക്കൽ ജേർണൽ എഡിറ്റർ ഇൻ ചീഫ് റിച്ചാർഡ് ഹോർട്ടൻ പ്രതികരിച്ചത്. യുഎൻ സെക്രട്ടറി ജനറലും അമേരിക്കയോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അമേരിക്ക ഉന്നയിക്കുന്ന വിഷയങ്ങൾ പിന്നീടു പരിശോധിക്കപ്പെടട്ടെയെന്നും ഇപ്പോൾ ധനസഹായം നിർത്തരുത് എന്നുമാണ് പൊതുവേയുള്ള നിലപാട്.
ട്രംപിന്റെ ആരോപണങ്ങൾ
ലോകാരോഗ്യസംഘടന ചൈനയോടു പക്ഷപാതിത്വം കാട്ടുന്നുവെന്നും അടിസ്ഥാന കടമ നിർവഹിക്കുന്നില്ലെന്നുമാണു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രധാന വിമർശനം. കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ ഫലപ്രദമായി ഇടപെടാൻ സംഘടനയ്ക്കു കഴിയാതിരുന്നത് ചൈനയോടുള്ള മൃദുസമീപനംകൊണ്ടാണെന്നും ട്രംപ് വിമർശിക്കുന്നു. കോവിഡ്-19 വൈറസിനെ ചൈനീസ് വൈറസ് എന്നും വുഹാൻ വൈറസെന്നും പേരിട്ടാണ് ട്രംപ് ആക്ഷേപിച്ചിരുന്നത്. എന്നാൽ, ഇത്തരം നീക്കം ശരിയല്ലെന്ന നിലപാടാണ് ലോകാരോഗ്യസംഘടന സ്വീകരിച്ചത്. ട്രംപിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ധനസഹായം നിർത്താനുള്ള തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നൽകുന്നു.
തെരഞ്ഞെടുപ്പു വർഷത്തിൽ വീണ്ടും പ്രസിഡന്റ് പദ സ്ഥാനാർഥിത്വം ഉറപ്പിച്ച ട്രംപിന് കനത്ത വെല്ലുവിളിയാണ് കൊറോണ വ്യാപനം വരുത്തിവച്ചിരിക്കുന്നത്. അനുദിനം കൂടുന്ന മരണസംഖ്യയും വൈറസ് വ്യാപനവും ട്രംപിനെ വല്ലാതെ അങ്കലാപ്പിലാക്കുന്നുണ്ട്. ലോകനായകത്വം അമേരിക്കയ്ക്കു നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന വിമർശനം കനപ്പെട്ടുവരുന്നു. രോഗവ്യാപനം തടയാൻ കഴിയാത്തിന്റെ പഴിയെല്ലാം ട്രംപിനു നേരെയാണ്.
ആക്സസ് ഹെൽത്ത് ഇന്റർനാഷണൽ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ വില്യം എ. ഹസറ്റൈൻ പറയുന്നത് വ്യാപകമായ പരിശോധന നടത്തുന്നതിലും രോഗികളുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതിലും വൈറസ്ബാധ സംശയിക്കപ്പെടുന്നവരെ കർശന ക്വാറന്റൈനിൽ ആക്കുന്നതിലും ട്രംപ് ഭരണകൂടം വേണ്ടത്ര ശുഷ്കാന്തി കാട്ടുന്നില്ലെന്നാണ്. ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ കാട്ടിയ പ്രതിരോധംപോലും അമേരിക്കയിലുണ്ടായില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.
എന്നാൽ, കുറ്റമെല്ലാം ചൈനയ്ക്കും ലോകാരോഗ്യസംഘടനയ്ക്കുംമേൽ കെട്ടിവയ്ക്കനാണു ട്രംപിന്റെ ശ്രമം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും രാജ്യത്തുണ്ടായ വ്യാപനത്തെക്കുറിച്ചും ചൈന പറയുന്നത് കളവാണെന്ന നിലപാടിലാണ് ട്രംപ്. സുതാര്യമായ റിപ്പോർട്ട് ചൈന പുറത്തുവിടണം. അതിനായി ലോകാരോഗ്യ സംഘടന ഇടപെടണമെന്നും ട്രംപ് ആവശ്യപ്പെടുന്നു. ചൈനയുടെ ജൈവായുധമാണ് കോവിഡ്-19 എന്ന ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടെന്നു സമർഥിക്കാനാണു ട്രംപിന്റെ ശ്രമം.
സംശയത്തിന്റെ നിഴൽ മായാതെ ചൈന
കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പേരിൽ ചൈനയെ സംശയിക്കാൻ നിരവധി കാരണങ്ങളാണ് അമേരിക്കയിലേയും യൂറോപ്പിലേയും ഗവേഷകരും രാഷ്ട്രീയനേതാക്കളും ഉന്നയിക്കുന്നത്. ഒന്നാമതായി വുഹാനിൽ പൊട്ടിപ്പുറപ്പെട്ടെങ്കിലും മറ്റു രാജ്യങ്ങളിലേതുപോലെ ചൈനയിൽ മരണസംഖ്യ ഉയർന്നില്ല. ജനസംഖ്യ കൂടിയ രാജ്യമായിരുന്നിട്ടുപോലും മരണസംഖ്യ മൂവായിരത്തിഅഞ്ഞൂറിൽ ഒതുങ്ങി. ലോകത്തിന്റെ എല്ലാ കോണുകളിലും വൈറസ് എത്തിയിട്ടും ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലോ വ്യവസായ നഗരമായ ഷാങ്ഹായിയിലോ വൈറസ്ബാധയുണ്ടായില്ല. ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥകൾ തകർന്നുകൊണ്ടിരിക്കുമ്പോഴും ചൈന പിടിച്ചുനിൽക്കുന്നു.
ചൈനീസ് നേതാക്കളും സൈനിക മേധാവികളും താമസിക്കുന്ന നഗരമാണ് ബെയ്ജിംഗ്. അവിടെ ലോക്ക്ഡൗൺ വേണ്ടിവന്നില്ല. ഷാങ്ഹായ് ചൈനയുടെ സാമ്പത്തിക തലസ്ഥാനവും സമ്പന്നരുടെ കേന്ദ്രവുമാണ്. അവിടെയും ലോക്ക്ഡൗണുണ്ടായില്ല. ഇത്തരം നിരീക്ഷണങ്ങൾ ചൈനയെ സംശയത്തിലാക്കുന്നു. മറ്റു രാജ്യങ്ങളെല്ലാം അതീവ ഭീകരാവസ്ഥയിൽ എത്തുമ്പോഴും ചൈനയിൽ സ്ഥിതിഗതികൾ മെച്ചമാണ്.
എന്നാൽ, അമേരിക്കയുടെ സൃഷ്ടിയാണ് കോവിഡ്-19 എന്ന വാദഗതിയാണു ചൈന ഉയർത്തുന്നത്. ലോകകമ്പോളത്തിന്റെ മേൽക്കോയ്മ നേടാൻ ഇത്തരമൊരു കടുംകൈ ചെയ്തതുകൊണ്ടു മാത്രം കാര്യമില്ലെന്ന നിഗമനത്തിനും പ്രസക്തിയുണ്ട്. മറ്റു രാജ്യങ്ങളെയെല്ലാം തകർത്തിട്ടു ചൈന എവിടെ കച്ചവടം നടത്തും എന്ന ചോദ്യവും പ്രസക്തമാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ പിടിപ്പുകേടു മറയ്ക്കാനാണ് ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് എന്ന നിരീക്ഷണവും തള്ളിക്കളയാനാവില്ല.
കൈവിട്ടുപോയതോ?
കൊറോണ ലോകം കീഴടക്കി കുതിക്കുമ്പോൾ കോവിഡ്-19 വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളും കെട്ടുകഥകളും മാത്രമല്ല ഗവേഷണ പ്രബന്ധങ്ങളും ധാരാളം പുറത്തിറങ്ങുന്നു. ചൈനയിൽനിന്നു കൈവിട്ടുപോയ ജൈവായുധം എന്ന നിഗമനത്തിനാണ് ഏറെ പ്രചാരം കിട്ടിയിരിക്കുന്നത്. ചൈനയുടെ ജൈവായുധ പരീക്ഷണശാലയായ വുഹാനിലെ ബിഎസ്എൽ-4 ലാബിൽനിന്നാണ് വൈറസ് പുറത്തുപോയിരിക്കുന്നത് എന്നാണു ലോകത്ത് അറിയപ്പെടുന്ന ജൈവായുധ വിദഗ്ധനും ഇല്ലിനോയി സർവകലാശാലയിലെ ഇന്റർനാഷണൽ ലോ പ്രഫസറുമായു ഡോ. ഫ്രാൻസിസ് ബോയിൽ നിരീക്ഷിക്കുന്നത്. ജിയോ പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ ജേർണലായ ഗ്രേറ്റ്ഗെയിം ഇന്ത്യ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഡോ. ബോയൽ തെളിവുകൾ നിരത്തിയാണ് തന്റെ നിരീക്ഷണം സമർഥിക്കുന്നത്.
വുഹാൻ ബിഎസ്എൽ-4 ലാബിൽ സാർസ് രോഗാണുക്കളെ ജൈവായുധമാക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നിരുന്നതിന് ധാരാളം തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയ്ക്കും ഇക്കാര്യങ്ങൾ അറിയാം. കാനഡയുടെ വിന്നിപെഗിലെ ലാബിൽനിന്ന് ചൈനീസ് ചാരന്മാർ മോഷ്ടിച്ച കൊറോണ വൈറസാണ് വുഹാനിലെ ലാബിൽനിന്ന് പുറത്തുപോയതെന്ന് ഡോ. ബോയിൽ ഉറപ്പിക്കുന്നു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്നടക്കം ചൈനീസ് ചാരന്മാർ ജൈവായുധത്തിനുള്ള സാമ്പിളുകൾ മോഷ്ടിച്ചുവെന്നാണ് ബോയിൽ ചൂണ്ടിക്കാട്ടുന്നത്.
സൗദി സാമ്പിൾ
ജിദ്ദയിലെ ആശുപത്രിയിൽ 2012 ജൂണിൽ ശേഖരിക്കപ്പെട്ട കൊറോണ വൈറസിന്റെ സാമ്പിളാണ് വിന്നിപെഗിലെ ലാബിൽനിന്നു മോഷ്ടിച്ച് വുഹാനിൽ എത്തപ്പെട്ടത് എന്നാണ് അനുമാനിക്കുന്നത്. അറപതുകാരനായ സൗദി പൗരനിൽ കാണപ്പെട്ട അസാധാരണ കൊറോണവൈറസിനെ തിരിച്ചറിഞ്ഞത് ഈജിപ്റ്റ്യൻ വൈറോളജിസ്റ്റ് ഡോ. അലി മുഹമ്മദ് സകി ആയിരുന്നു. ഇദ്ദേഹം ഇക്കാര്യം നെതർലൻഡ്സിലെ റോട്ടർഡാം ഇറാസ്മസ് മെഡിക്കൽ സെന്ററിലെ പ്രശസ്ത വൈറോളജിസ്റ്റ് റോൺ ഫൗഷ്യറുമായി പങ്കുവച്ചു.
തുടർന്ന് സാമ്പിൾ ഡോ. ഫൗഷ്യറുടെ കൈയിലെത്തി. അദ്ദേഹം വൈറസിന്റെ ഘടന തിരിച്ചറിഞ്ഞു. കൂടുതൽ പഠനത്തിനായി വിന്നിപെഗിലെ കനേഡിയൻ നാഷണൽ മൈക്രോബയോളജി ലാബിന്റെ സയന്റിഫിക് ഡയറക്ടർ ഡോ. ഫ്രാങ്ക് പ്ലമ്മർക്കു കൈമാറി. കാനഡയിലെ ഏക ബിഎസ്എൽ-4 ലാബാണ് വിന്നിപെഗിലേത്. ഇവിടെനിന്നാണു ചൈനീസ് ചാരന്മാർ സാമ്പിൾ മോഷ്ടിച്ചത് എന്നാണു കരുതപ്പെടുന്നത്.
2019 മാർച്ചിലാണ് വൈറസിന്റെ സാമ്പിൾ ചൈനയിലെത്തിയത്. വിന്നിപെഗ് ലാബിൽനിന്ന് മോഷണം നടന്നെന്നു വ്യക്തമായതോടെ അന്വേഷണം ആരംഭിച്ചു. ഒടുവിൽ ജൂലൈയിൽ ചൈനയുടെ ജൈവായുധ ഏജന്റായ ഡോ. ഷിയാങ്കു ക്യു ലാബിൽ പ്രധാന തസ്തികയിൽ ഉണ്ടെന്നു കണ്ടെത്തി.
മികച്ച ഗവേഷകയായ ഡോ. ഷിയാങ്കു 1996ലാണ് കാനഡയിൽ ഉപരിപഠനത്തിനായി എത്തിയത്. 2006ൽ വിന്നിപെഗിലെ ലാബിലെത്തി. ഭർത്താവ് ഡോ. കെഡിംഗ് ചെംഗും ഇതേ ലാബിലാണു പ്രവർത്തിച്ചിരുന്നത്. ഡോ. ഷിയാങ്കു 2017-18 കാലയളവിൽ അഞ്ചുതവണ വുഹാനിലെ ലാബിൽ സന്ദർശനം നടത്തിയതായും കണ്ടെത്തുകയുണ്ടായി.
സി.കെ. കുര്യാച്ചൻ
കടുത്ത നിലപാടിലേക്ക് അമേരിക്ക
11:59 PM Apr 15, 2020 | Deepika.com