മാനം ഭൂമിയിൽ കുടഞ്ഞെറിഞ്ഞ സ്വർണമഴ പോലെ പ്രപഞ്ചസ്രഷ്ടാവിന്റെ അനുഗ്രഹ വർഷം പോലെ മുന്നിൽ പൊൻകണിയായി വിഷുപ്പുലരി.
ലോകത്തിന്റെ ശ്വാസനാളം ക്രൂരമായി ഞെരിച്ചമർത്തുന്ന കൊറോണ വൈറസിനെ നമുക്ക് ഇന്നു മറക്കാം. കണ്ണുകളടച്ച് ഈ നിറപ്രകൃതിക്കു മുന്നിൽ ഒരുനിമിഷം ധ്യാനനിമഗ്നരാകാം. അല്ലയോ മഹാപ്രകൃതീ, മാരക പ്രഹരശേഷിയുമായി ഞങ്ങൾക്കുമേൽ ആഞ്ഞടിക്കുന്ന ഈ തീകാറ്റിനു മുകളിൽ സൂക്ഷ്മാണുക്കളുടെ മരണതാണ്ഡവത്തിനുമേൽ നീ നിന്റെ വർണച്ചിറകുകൾ വീശി പടരുക. മേടമാസ പുണ്യമായി, ജീവാമൃത ധാരയായി, ഒരു കുടന്ന കണിക്കൊന്ന മലരായി, മലയാളത്തിന്റെ മൂർധാവിൽ ഈ ലോകത്തിന്റെ നെറുകയിൽ മെല്ലെ തലോടുക.
ദുരിത ഭാണ്ഡങ്ങൾ ദൂരെയെറിഞ്ഞു രോഗഭീതി വലിച്ചെറിഞ്ഞ് മലയാളം ഇന്നു വിഷുപ്പുലരിയെ കണികാണുകയാണ്. ഐശ്വര്യത്തിന്റെ നിറസമൃദ്ധിയുടെ സുകൃതപ്പുലരിയാണല്ലോ മലയാളികൾക്കു വിഷുപ്പിറവി.
ലോക്ക്ഡൗണ് പ്രതിസന്ധികളും സാമ്പത്തിക ബാധ്യതകളും കേരളത്തെയും ഞെരിച്ചമർത്തുകയാണ്. എങ്കിലും മലയാളം കണികാണുകയായി.. ഏഴുതിരി നിലവിളക്കു കൊളുത്തിവച്ച് വെള്ളോട്ടുരുളിയിൽ കണിക്കൊന്ന പൂക്കളും പഴുത്ത് സ്വർണനിറമാർന്ന വെള്ളരിയും കുലമാങ്ങയും നിരത്തിവച്ച്, മുളനാഴിയിൽ ഉണക്കലരിയും നിറച്ച് കസവുമുണ്ടും പൊൻനാണയങ്ങളും ഒരുക്കി, അങ്ങനെയങ്ങനെ നമുക്കു കണ്നിറയെ കണികാണാം. മഞ്ഞ പട്ടാട ചാർത്തി, മയിൽപ്പീലിയും കോടിവസ്ത്രവും അണിഞ്ഞുനില്ക്കുന്ന ഈശ്വരനെ തൊഴുത് അഴലിന്റെ കടലാഴങ്ങൾ നീന്തിക്കടക്കാം.
ഉറക്കമുണർന്നാൽ ആദ്യം കാണുന്ന കാഴ്ച സന്പന്നമായ വിഷുക്കണി തന്നെയാവണം എന്നാണു വിശ്വാസം. പുലർച്ചെ കുടുംബത്തിലെ കുട്ടികളുടെ കണ്ണുകൾ പൊത്തിപ്പിടിച്ച് അമ്മമാർ കണിക്കു മുന്നിൽ നിർത്തുകയായി. മേടപ്പുലരിയിലെ വിഷുക്കണിയുടെ ഐശ്വര്യസമൃദ്ധി ഒരുവർഷം മുഴുവൻ നിറഞ്ഞു നില്ക്കുന്നതാണ്.
പിന്നെ കുടുംബത്തിലെ മുതിർന്നവർ നല്കുന്ന കൈനീട്ടം. വീട്ടിലെ കുട്ടികൾക്ക് ഏറെ ആഹ്ലാദം നല്കുന്ന ഒന്നാണല്ലോ മനംനിറഞ്ഞ് കാരണവർ നല്കുന്ന വിഷുക്കൈനീട്ടം. ജന്മിത്ത വ്യവസ്ഥിതി നിലനിന്നിരുന്ന കേരളത്തിൽ പാടത്തും പറന്പിലും പണിചെയ്തിരുന്ന പണിക്കാരെല്ലാവരും പുലർച്ചെ തന്നെ വീട്ടുമുറ്റത്തെത്തും. പൂമുഖത്തെ ചാരുകസേരയിൽ ഇരുന്നു പണിക്കാർക്കെല്ലാം കൈനീട്ടം നല്കും തറവാട്ടിലെ കാരണവർ. വർഷം മുഴുവൻ കൈകളിൽ പണം നിറയാൻ ഈ കൈനീട്ടം അനിവാര്യമത്രേ. ഭൂവുടമയും പാട്ടകൃഷിയും കൃഷിക്കാരുമെല്ലാം പടിയിറങ്ങിയെങ്കിലും ഇന്നും വീട്ടുപണിക്കാർക്കെല്ലാം കൈനീട്ടം നല്കുന്ന പതിവു നിലനില്ക്കുന്നുണ്ട്.
കേരളത്തിൽ സാമൂഹ്യ ഇടപെടൽ നിയന്ത്രണം നിലനില്ക്കുന്ന സാഹചര്യമായതുകൊണ്ടു തന്നെ ഈ വിഷുവിനു കൈനീട്ടത്തിനായി പുറത്തുനിന്നാരും ഇക്കുറി പടികടന്നെത്തില്ല. എത്ര വറുതിയിലാണെങ്കിലും കുടുംബത്തിനുള്ളിലെ ഉണ്ണികൾക്കു പക്ഷേ കൈനീട്ടം നല്കും. മണ്ണിൽ നട്ടും നനച്ചും കനകം കൊയ്തിരുന്ന കേരളത്തിന്റെ കാർഷികോത്സവം കൂടിയാണു വിഷു. പാടത്തു വിളഞ്ഞ നെല്ലും പറന്പിലെ തേൻവരിക്ക ചക്കയും മൂവാണ്ടൻ മാങ്ങയും കൈതച്ചക്കയും എല്ലാം കണി ഉരുളിയിൽ നിറച്ചുവച്ച് മലയാളം പ്രകൃതിയെ നമസ്കരിക്കുന്ന പുണ്യം.
പാടത്തുനിന്നും കൊയ്തെടുത്ത നെല്ല് കുത്തി തയാറാക്കുന്ന പുന്നെല്ലരിയും പറന്പിൽ വിളയിച്ചെടുക്കുന്ന ഏത്തക്കായും മത്തനും ചേനയും വെണ്ടയ്ക്കയും നാളികേരവും ഒക്കെയും കൊണ്ട് തയാറാക്കുന്ന വിഭവ സമൃദ്ധമായ സദ്യ ഏറ്റവും വലിയ വിഷു ആഘോഷമാണ്.
ലോക്ക് ഡൗണ് കാലത്തെ വിഷു വിപണിയുടെയും പടക്കങ്ങളുടെയും ദൗർലഭ്യം വിഷുവിന്റെ ആഘോഷത്തിമിർപ്പിനു കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും ഉള്ളതുകൊണ്ട് വിഷുവിനെ ആഘോഷമാക്കുകയാണു മലയാളം. ഇതിനു മുമ്പൊരു വിഷുക്കാലവും ഇതുപോലെ കേരളം വീട്ടിലടച്ച് ഇരുന്നിട്ടില്ല. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വിഷുക്കണി തൊഴാൻ പോകാതിരുന്നിട്ടുമില്ല. പഴയ തലമുറയുടെ ഓർമകളിൽ ഒന്നും ഇങ്ങനെ ഭീതിയിലാണ്ട ഒരു വിഷുപ്പുലരിയും ഇല്ല.
ഈ മേടം കണ്തുറക്കുന്പോൾ ഒരു മാത്ര ചിന്തിക്കുക. കേരളത്തിന്റെ ആഘോഷങ്ങൾക്കു പിന്നിൽ മഹത്തരങ്ങളായ ചില സന്ദേശമുണ്ട് എന്നറിയുകയും ചെയ്യുക. പ്രകൃതിയെ പെറ്റമ്മയെപ്പോലെ സംരക്ഷിക്കുക എന്ന വലിയ പാഠം വിഷുവും പകർന്നു നല്കുന്നുണ്ട്.
പണം എന്ന ഒരൊറ്റ മോഹവുമായി പ്രകൃതിയുടെ ഇളംനെഞ്ച് മാന്തിപ്പൊളിച്ച് ചുടുരക്തം കുടിക്കുന്നതിനും വിത്തും കൈകൊട്ടും പാടിവന്ന വിഷുപ്പക്ഷിയെ വേട്ടയാടി ഓടിച്ചതിനും മണ്ണിനെ മുഴുവൻ വിഷമയമാക്കിയതിനും ഒക്കെയുള്ള താക്കീതാണ് ഈ മാരക സൂക്ഷ്മാണു പ്രഹരമെങ്കിൽ പ്രകൃതിയോടു നമുക്കീ വിഷുപ്പുലരിയിൽ മാപ്പു പറയാം കണ്ണീരോടെ... എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു തിരുത്തി സന്പൽസമൃദ്ധമായ അടുത്ത വിഷുവിനായി കാത്തിരിക്കാം. ഒരൊറ്റ മനസുമായി....
എസ്. മഞ്ജുളാദേവി
ഒരു വിഷുക്കൈനീട്ടം
പ്രകൃതിഭംഗിയും ഐശ്വര്യസമൃദ്ധിയും കൈകോർത്ത് വന്നെത്തുന്ന ഈസ്റ്റർ-വിഷുദിനങ്ങൾ, മനുഷ്യമനസിനെ എന്നും പ്രത്യാശയുടെ പൊൻവെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തുന്നു. ഭൂമിദേവി മഞ്ഞപ്പട്ടുടുത്ത് നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി വസന്തകാലത്തെ എതിരേൽക്കുന്നു.
ജനുവരി-മാർച്ച് മാസങ്ങളിലെ സൂര്യന്റെ ചൂടേറ്റ് വരണ്ടുണങ്ങിയ ഭൂമിയിലേക്കു പുതുമഴ വന്നെത്തുന്പോൾ നീർച്ചാലുകൾ പൊട്ടിയൊഴുകുന്നു.
വൃക്ഷലതാദികൾ തളിരണിഞ്ഞ് പൂക്കളാലും പഴങ്ങളാലും നിറഞ്ഞുനിൽക്കുന്നു. വണ്ടുകളുടെ മധുപാനംചെയ്ത മൂളലാലും കിളികളുടെ കലപില ശബ്ദത്താലും എങ്ങും ശബ്ദമുഖരിതമാകുന്നു.
വിഷു എന്നാൽ തുല്യാവസ്ഥയോടുകൂടിയത് എന്നർഥം. അതായത് രാത്രിയും പകലും സമമായ കാലം. ഐശ്വര്യത്തെയും സമൃദ്ധിയെയും കണികാണുന്ന ആ ദിനത്തിനായി പ്രകൃതിയും നാടും വീടും ഒരുമിച്ചൊരുങ്ങുന്നു.
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും മനുഷ്യനു കനിഞ്ഞുനൽകി. എന്നാൽ, മനുഷ്യൻ തന്റെ സ്വാർഥതാത്പര്യത്തിനുവേണ്ടി പ്രകൃതിയെ കീറിമുറിക്കാൻ തുടങ്ങിയപ്പോൾ ഋതുക്കൾപോലും മാറിമറിയാൻ തുടങ്ങി. കാലാവസ്ഥയ്ക്കു വ്യതിയാനം സംഭവിക്കുന്നു. ഈ ലോകത്തിൽ മാത്രം കണ്ണുംനട്ട് ജീവിക്കുന്ന മനുഷ്യന് ഇന്ന് ഐശ്വര്യം എന്നു പറഞ്ഞാൽ പണത്തിന്റെ സമൃദ്ധിയാണ്.
ഐശ്വര്യം എന്ന വാക്കുതന്നെ ഈശ്വരൻ എന്ന പദത്തിൽനിന്നു വന്നതാണ്. അനുഗ്രഹങ്ങളുടെ ഫലങ്ങൾ പെയ്തുകൊണ്ടിരിക്കുന്പോൾ ദൈവമാണ് അവ വർഷിക്കുന്നത് എന്നു പലപ്പോഴും നമ്മൾ തിരിച്ചറിയുന്നില്ല. തകർച്ചയുടെ കരിങ്കൽച്ചീളുകൾ തലയിൽ വന്നുവീഴുന്പോഴാണ് പലരും മുകളിലേക്കു നോക്കുന്നത്. മരണത്തിനു മുന്നിൽ എല്ലാ മനുഷ്യരും സമന്മാരായി മാറുന്നു.
ലോകം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന വേദനാജനകമായ ഈ അന്തരീക്ഷത്തിൽനിന്നു പ്രത്യാശയുടെ പുത്തൻപുലരി ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഒരു നല്ല നാളേക്കായി നമുക്കോരോരുത്തർക്കും കൈകോർക്കാം.
എമിലിൻ ജോൺ
സ്വർണച്ചിറകുമായി വിഷുപ്പുലരി
11:25 PM Apr 13, 2020 | Deepika.com