അടച്ചതു തുറക്കണം. നൂറ്റാണ്ടിലെ മഹാമാരിയെത്തുടർന്ന് അടയ്ക്കൽ എളുപ്പമായിരുന്നു. അടയ്ക്കാൻ പറഞ്ഞു, മഹാമാരിയെ പേടിച്ച് അടച്ചു.
ഇനി തുറക്കണം. അടയ്ക്കൽപോലെ എളുപ്പമല്ല തുറക്കൽ. ഒന്നിലേറെ വിഷയങ്ങളുണ്ട് തടസംവരാൻ. എല്ലാം പ്രസക്തം.
പഴുത് പാടില്ല
അടച്ചത് കോവിഡ്-19 പടരുന്നതു തടയാനാണ്. അതു പൂർണമായി സാധിച്ചിട്ടില്ല. അതിവേഗം രാജ്യം മുഴുവനും പടരുന്നതു തടയാനായി. അതു വലിയ നേട്ടം. എന്നാൽ, ചില്ലറ സ്ഥലങ്ങൾ ഉണ്ട്. അവിടെ പടരുകയാണ് പൊള്ളുന്ന വേഗത്തിൽ. ശരിക്കും ഹോട്ട് സ്പോട്ടുകൾ. അവിടെനിന്നു വേറെ എങ്ങോട്ടും പടരാതെ നോക്കണം. വീണ്ടും തുറക്കുന്പോൾ രോഗസാധ്യതയുള്ളവരും രോഗികളും ആ പഴുതിലൂടെ കടന്നുപോകാതെ നോക്കണം. അതുകൊണ്ടാണു ഭാഗികമായി, ഘട്ടംഘട്ടമായി തുറക്കുന്നത്.
ആളും പണവും വേണം
അത്രയും ഭാഗം എല്ലാവരും സമ്മതിക്കുന്നു. പക്ഷേ അതിനപ്പുറം തുറവിയിൽ ചില പ്രശ്നങ്ങളുണ്ട്. അടച്ചപ്പോൾ മടങ്ങിപ്പോയ ലക്ഷക്കണക്കിനു തൊഴിലാളികൾ തിരിച്ചുവരണം. എങ്കിലേ ഫാക്ടറികൾ പ്രവർത്തിക്കൂ, കെട്ടിട-റോഡ് നിർമാണങ്ങൾ നടക്കൂ, വിളവെടുപ്പ് നടക്കൂ, വിളവ് ചന്തയിലും പിന്നെ കടകളിലും എത്തൂ.
ആൾ വന്നാൽ മാത്രം പോരാ. പണം വേണം. കച്ചവടക്കാർക്കും വ്യവസായികൾക്കും കർഷകർക്കും ഒക്കെ പണം വേണം.
മൂന്നാഴ്ച മുന്പ് എല്ലാം അടച്ചിട്ടപ്പോൾ പണത്തിന്റെ സഞ്ചാരവും നിലച്ചു. ശരീരം മരവിച്ചപ്പോൾ ധമനികളിലെ രക്തത്തിന്റെ ഓട്ടം നിലച്ച് കട്ടയാകുന്നതുപോലെ സന്പദ്ഘടനയുടെ ചലനമറ്റപ്പോൾ പണപ്രവാഹം നിലച്ചു.
ഒന്നും ഉണ്ടായില്ല
മൂന്നാഴ്ച ഉത്പാദന-സേവനമേഖലകൾ നിശ്ചലമായി. ആശുപത്രി സേവനം - അടിയന്തരാവശ്യത്തിനുള്ളതും കോവിഡുമായി ബന്ധപ്പെട്ടതും - മാത്രം നടന്നു. എല്ലാം നിലച്ചപ്പോൾ മൂന്നാഴ്ചത്തെ ഉത്പാദനവും സേവനങ്ങളും ഇല്ലാതായി.
ഒരുദിവസത്തെ ഹർത്താലിൽ വരുന്ന ഉത്പാദന നഷ്ടംപോലെയല്ല ഇത്. മൂന്നാഴ്ച ഒന്നും ഉണ്ടായില്ല. ഉണ്ടായ പലതും (പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ) നശിച്ചുപോയി. അടഞ്ഞുകിടന്ന നാടിനും നഗരത്തിനും പാൽ മുതൽ ഒട്ടേറെ സാധനങ്ങൾ മിച്ചമായി. മൂന്നാഴ്ചത്തെ ഉത്പാദന നഷ്ടവും വിപണന നഷ്ടവും തിരിച്ചെടുക്കാനോ തിരിച്ചുകിട്ടാനോ പോകുന്നില്ലെന്ന അവസ്ഥ.
നഷ്ടങ്ങൾ പലത്
ഈ നഷ്ടം നികത്താനും വീണ്ടും ചലനാത്മകമായ അന്തരീക്ഷം ഉണ്ടാക്കാനും ശക്തമായ ഇടപെടലുകൾ ഉണ്ടായേ തീരൂ. സന്പദ്ഘടനയാകുന്ന ട്രെയിൻ ഓടുന്പോൾ പെട്ടെന്നു നിർത്തി. ബ്രേക്കിട്ടു സാവധാനം വേഗം കുറച്ചുകൊണ്ടുവരികയല്ല ചെയ്തത്. ഒരൊറ്റ നിമിഷം, ഒറ്റ വെട്ടിന് എല്ലാം നിർത്തിവച്ചു.
അസംസ്കൃത പദാർഥങ്ങൾ മുതൽ തയാറായ ഉത്പന്നംവരെ നഷ്ടങ്ങൾ ഒരുവശത്ത്. ആഴ്ചകൾ നീണ്ട അടച്ചിടീലിൽ വന്ന ചെലവുകൾ മറുവശത്ത്. വ്യാപാരസാധ്യതകൾ പാലിക്കാനാവാതെവന്നതിന്റെ നഷ്ടം വേറൊരു ഭാഗത്ത്. പുറമേ ബാങ്കിലെ വായ്പകൾക്കുള്ള അധികച്ചെലവ്.
ഉത്സാഹം എവിടെ?
ഇതു കാർഷികമേഖല മുതൽ കാർ നിർമാണം വരെയും മത്സ്യബന്ധനം മുതൽ വിമാനസർവീസ് വരെയും ബാധകമായ കാര്യമാണ്. വിമാനക്കന്പനികൾ പാപ്പരാകാതെ നോക്കാൻ സർക്കാരും മുന്നിട്ടിറങ്ങും, കാർ കന്പനി പൂട്ടിപ്പോകാതിരിക്കാനും നോക്കും.
പക്ഷേ ആ ആവേശം കൃഷിക്കാരെ രക്ഷിക്കുന്നതിൽ കാണണമെന്നില്ല. യൂബർ കന്പനിയെ രക്ഷിക്കാൻ ശ്രമിക്കുന്ന സർക്കാർ യൂബറിനു വേണ്ടി കാർ ഓടിക്കുന്നവന്റെ വണ്ടി ജപ്തിയിൽനിന്നു രക്ഷിക്കാൻ ഉത്സാഹിച്ചെന്നുവരില്ല.
ഇങ്ങനെ അവഗണിക്കപ്പെടുന്നവരെയും സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണം. അവർക്കു രക്ഷാപദ്ധതികൾ ആവിഷ്കരിക്കണം.
ബിസിനസുകൾ പുനരാരംഭിക്കുന്പോൾ അവർക്കും വില്പന ഉറപ്പുവരണം. ആഴ്ചകളായി നാട്ടിൽ ക്രയവിക്രയം ഇല്ലാതായപ്പോൾ ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞിട്ടുണ്ട്. കുറേ വിഭാഗങ്ങൾക്കു ക്ഷേമപെൻഷനുകളും മറ്റും വഴി പണം ലഭിച്ചിട്ടുള്ളതു വിസ്മരിക്കുന്നില്ല. പക്ഷേ പതിവായി ലഭിച്ചിരുന്ന വരുമാനത്തിനു പകരമോ തുല്യമോ അല്ല അത്. ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനും എത്തുന്ന പണം അവർ ചെലവഴിക്കാനും അന്തരീക്ഷം ഉണ്ടാക്കണം.
അതിഥികൾ എവിടെ?
ഇതിനുപുറമേയാണ് അതിഥി തൊഴിലാളികളുടെ വിഷയം. സാധ്യമായ ആദ്യഅവസരത്തിൽ സ്വന്തം നാട്ടിലേക്കു മടങ്ങാൻ വെന്പൽകൊള്ളുകയാണ് അവർ. നേരത്തേ മടങ്ങിപ്പോയവരാകട്ടെ തിരിച്ചു പഴയ ജോലിസ്ഥലങ്ങളിലേക്കു മടങ്ങാൻ മടിക്കുകയും ചെയ്യുന്നു. രാജ്യത്തെങ്ങും ഇതാണ് അവസ്ഥ.
വലിയ വ്യവസായശാലകളിൽ മുതൽ ചെറിയ മുറുക്കാൻകടകളിൽവരെ ഇക്കൂട്ടരുടെ സേവനം വേണംതാനും. അവരെ തിരിച്ചെത്തിക്കാൻ തൊഴിൽ ഉണ്ടാകുമെന്ന പ്രലോഭനം മാത്രം പോരാ. പകർച്ചവ്യാധി വന്നപ്പോൾ ആശ്രയമോ സംരക്ഷണമോ നൽകാതെ തങ്ങളെ പായിക്കുകയാണു നഗരങ്ങളും ഫാക്ടറികളും ചെയ്തതെന്ന് അവർ ഓർമിക്കുന്നു. അങ്ങനെ ഇനി സംഭവിക്കില്ല എന്ന ഉറപ്പ് അവർക്കു കിട്ടണം.
മടക്കയാത്ര തുടങ്ങുമോ?
പല ദശകങ്ങളായി ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കും കൃഷിയിടങ്ങളിൽനിന്നു ഫാക്ടറികളിലേക്കും തൊഴിലാളികൾ ഒഴുകുകയായിരുന്നു. അവരറിയാതെതന്നെ വ്യവസായവത്കരണത്തിന്റെയും ഭാഗമായി അവർ മാറുകയായിരുന്നു. പക്ഷേ ഇക്കാലത്തൊന്നും അവർ ഉപേക്ഷിക്കപ്പെട്ടവരായി, പരിത്യക്തരായി മാറിയിട്ടില്ല. കോവിഡ്-19 പടർന്നപ്പോൾ അതും സംഭവിച്ചു. അവർ സംരക്ഷിക്കപ്പെടേണ്ടവരായി ആരും കണക്കാക്കിയില്ല.
ഭാരതവിഭജനത്തിനു ശേഷം കണ്ട ഏറ്റവും വലിയ പലായനത്തിന്റെ ഭാഗമായ ഈ തൊഴിലാളികളെ തിരിച്ചെത്തിക്കുക ശ്രമകരമായ ദൗത്യമാകുമെന്ന് ഉറപ്പ്. ചൈനയിൽപോലും ഹൂബൈ പ്രവിശ്യയിലെ ഫാക്ടറികളിൽ ജോലിയെടുത്തിരുന്ന ഗ്രാമീണരെ തിരിച്ചുകൊണ്ടുവരാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. വലിയ ഫാക്ടറികളിൽപോലും 60 ശതമാനം തൊഴിലാളികളേ ഫാക്ടറി തുറന്ന് ഒരാഴ്ച കഴിയുന്പോൾ എത്തിയിട്ടുള്ളൂ. അസംഘടിത മേഖലയിലെ കണക്ക് ചൈനയും പുറത്തുവിടുന്നില്ല. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.
ഉത്തേജിപ്പിക്കണം
ഇത്തരം തടസങ്ങൾ പലതും മറികടന്നുവേണം അടച്ച സന്പദ്ഘടന തുറക്കാൻ. അതിനു വലിയ ഉത്തേജക പദ്ധതികൾ ഉണ്ടായേ തീരൂ.
അമേരിക്കയും ജപ്പാനും ബ്രിട്ടനുമൊക്കെ അവരുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ പത്തു ശതമാനം വരുന്ന തുകയാണ് ഇത്തരം ഉത്തേജക പരിപാടികൾക്കായി നീക്കിവച്ചത്. അവിടങ്ങളിലെ കേന്ദ്രബാങ്കുകൾ ധനകാര്യവിപണികളെ സജീവമാക്കാനും ധനകാര്യസ്ഥാപനങ്ങളെ ബലപ്പെടുത്താനും മുടക്കുന്ന വലിയ തുകകൾക്കു പുറമേയാണിത്.
ഇത്ര വലിയ തുക?
ഇന്ത്യയിൽ ജിഡിപിയുടെ പത്തുശതമാനം തുക നീക്കിവയ്ക്കണമെങ്കിൽ 21 ലക്ഷം കോടി രൂപ വേണ്ടിവരും. കേന്ദ്ര ധനകാര്യവുമായി നല്ല ബന്ധമുണ്ടായിരുന്ന വിദഗ്ധർ ജിഡിപിയുടെ അഞ്ചുശതമാനം തുക ഉത്തേജകമായി ചെലവാക്കണമെന്നാണു നിർദേശിക്കുന്നത്. കേന്ദ്രത്തിലെ മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും ധനമന്ത്രാലയത്തിലെ മുൻ റവന്യുസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗും ഈ അഭിപ്രായക്കാരാണ്. അഞ്ചുശതമാനം എന്നാൽ പത്തുലക്ഷം കോടി രൂപ.
ഈ വർഷത്തേക്ക് 7.8 ലക്ഷം കോടി രൂപ കമ്മിയാണു കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതിനുപുറമേ പത്തുലക്ഷംകോടി എവിടെനിന്നു ചെലവാക്കും?
ബജറ്റ് കമ്മി നികത്താൻ 1997 മുതൽ സ്വീകരിക്കുന്ന നടപടി സർക്കാർ കടപ്പത്രം ഇറക്കലാണ്. കടപ്പത്രം ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വാങ്ങും. സ്വകാര്യ സംരംഭകർക്കു വായ്പ നൽകാവുന്ന പണമാണ് ഇങ്ങനെ സർക്കാരിന്റെ കമ്മി നികത്താൻ നൽകുന്നത്.
നയം വീണ്ടും മാറ്റാം
1997-നു മുന്പ് കമ്മിയുടെ ഒരുഭാഗമേ കടപ്പത്രംകൊണ്ടു നികത്തിയിരുന്നുള്ളൂ. ബാക്കി റിസർവ് ബാങ്ക് കറൻസി അടിച്ചുനൽകിയിരുന്നു. ഇപ്പോൾ അത്യപൂർവമായ ഒരു പ്രതിസന്ധി വരാനിരിക്കെ, അതു പരിഹരിക്കാൻ പഴയ ചികിത്സ സ്വീകരിക്കുന്നതിൽ പലരും തെറ്റുകാണുന്നില്ല. ഉത്തേജക പദ്ധതിക്കുവേണ്ടി ഇങ്ങനെ കമ്മിപ്പണം അടിച്ചിറക്കുന്നതിനെ റിസർവ് ബാങ്കിന്റെ മുൻ ഗവർണർമാരടക്കം പല വിദഗ്ധരും പിന്താങ്ങുന്നുണ്ട്. കമ്മിപ്പണം അടിക്കൽ അവസാനിപ്പിക്കുന്നതിനു നേതൃത്വം നൽകിയ മുൻ ഗവർണർ സി. രംഗരാജൻപോലും അസാധാരണ സാഹചര്യത്തിൽ കമ്മിപ്പണം അടിക്കുന്നതിൽ തെറ്റില്ല എന്ന പക്ഷക്കാരനാണ്.
അടച്ചവ തുറക്കുന്പോൾ വേണ്ടതു രാജ്യത്ത് ഉപഭോഗവർധനയാണ്. ജനങ്ങൾ പണം ചെലവാക്കണം. അതിന് അവർക്കു പ്രചോദനമാകുംവിധം ക്രയശേഷി കൂട്ടണം. ഉപയോക്താക്കളെ ആകർഷിക്കാൻ വ്യാപാര-വ്യവസായ മേഖലകൾ പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കണം. അവർക്കു കൂടുതൽ പ്രവർത്തന മൂലധനവും മറ്റും വഴി അതിനുള്ള ശേഷം നൽകണം.
കൂടുതൽ ജനങ്ങൾക്കു തൊഴിൽ നൽകുന്ന അടിസ്ഥാന സേവനമേഖലകളിലും നിർമാണമേഖലയിലും സർക്കാർ മൂലധന നിക്ഷേപം നടത്തിയാൽ ജനത്തിന്റെ ക്രയശേഷിയും ഉപഭോഗവും വർധിക്കും. തുറക്കുന്ന സ്ഥാപനങ്ങൾക്ക് ഉണർവുണ്ടാകും. അതിനുതകത്തക്ക വൻ പദ്ധതികളാണ് ഉടൻ വേണ്ടത്.
റ്റി.സി. മാത്യു
തുറക്കുംമുന്പു ചെയ്യേണ്ടത്
11:19 PM Apr 13, 2020 | Deepika.com