പക്ഷേ, മൂന്നാംപക്കം മരണമയക്കത്തിൽനിന്നും അവൻ മെല്ലെ മിഴിതിരുമ്മി ഉണർന്നു. മനുഷ്യപുത്രന്റെ മഹത്വീകരണമായിരുന്നു പുനരുദ്ധാനപ്പുലരിയിൽ പൂർത്തീകരിക്കപ്പെട്ടത്. ഇഹത്തിൽ ഇമ്മാനുവേലായി അവതരിച്ചതിനും, കഠിനപീഡകളുടെ കയ്പുനീരു കുടിച്ചതിനും, പാരിന്റെ പാപഭാരം പരാതികൂടാതെ പേറിയതിനും, അവനിക്കും അംബരത്തിനും നടുവിൽക്കിടന്ന് ആത്മാവിനെ തനിക്കു സമർപ്പിച്ചതിനുമൊക്കെ പ്രതിസമ്മാനമായി തന്റെ അരുമസുതനെ ദൈവം ഉയിർപ്പിച്ചു.മുൾമുടിയിരുന്ന മൂർദ്ധാവിൽ മഹത്വത്തിന്റെ മരതകക്കിരീടവും തുളയ്ക്കപ്പെട്ട കരങ്ങളിൽ തൂവെള്ളക്കൊടിയുമായി അവൻ ഉയിർത്തെഴുന്നേറ്റു.
മണ്ണിൽ കഴിഞ്ഞ കാലമത്രയും ഒരു മനുഷ്യനു കഴിയുന്നതിലധികം കഷ്ടതകൾ അവൻ സഹിച്ചു. കാലിത്തൊഴുത്തിൽ കണ്ണു തുറന്നപ്പോൾ മുതൽ കാൽവരിയിൽ കരളു തുറന്നപ്പോൾവരെ തിക്താനുഭവങ്ങളുടെ തീക്കനലുകളാണ് അവൻ തിന്നിരുന്നത്. പീഡകളുടെ പുസ്തകത്താളുകൾ മുഴുവൻ അവനു മനഃപാഠമായിരുന്നു. അതുകൊണ്ടാണു പീഡാസഹനമരണങ്ങളിലൂടെ തന്റെ മനുഷ്യപ്രകൃതിയുടെ തികവിലെത്തിയ ആ മനുഷ്യപുത്രനെ തിരുവുത്ഥാനത്തിന്റെ മുഹൂർത്തത്തിൽ നീതിസ്വരൂപനായ ദൈവം മഹത്വത്തിന്റെ ഒളിമങ്ങാത്ത മേലങ്കി അണിയിച്ചതും. ശാപചിഹ്നമായിരുന്ന കുരിശിന്റെ കുഴിയിൽനിന്നും ശൂന്യമായ ശവകുടീരത്തിലേക്കുള്ള ദൂരമാണു സഹനങ്ങളിൽനിന്നും സമാധാനത്തിലേക്കും, നരകഗർത്തത്തിൽനിന്നും നാകഭാഗ്യത്തിലേക്കുമുള്ളത്.
ജനിമൃതികൾക്കിടയിലെ ജീവിതനാളുകളിൽ ദൈവവിചാരത്തോടെ സഹനങ്ങളെ സ്വീകരിച്ചാൽ കാലക്രമേണ അവയോരോന്നും കണക്കെഴാത്ത കൃപകൾക്കു കാരണമാകും എന്ന ബോധ്യം നമുക്കുണ്ടാവണം. ജീവിതത്തിലെ ശ്യാമദുഃഖവെള്ളികളിൽനിന്നും പ്രകാശപൂരിതമായ ഉത്ഥാനഞായറുകളിലേക്കു പ്രത്യാശയുടെ ഒരു കല്ലേറു ദൂരമേയുള്ളൂ. ക്രിസ്തു തന്നെയാണ് ആ ദൂരം. കാരണം, അവനാണു മഹത്വത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശ. അവിടെ നമ്മുടെയൊക്കെ വിശ്വാസത്തിന്റെ പാറപ്പുറത്ത് സമാധാനത്തിന്റെ സമ്മാനവുമായി ഉത്ഥിതൻ ഉണർന്നിരിപ്പുണ്ട്. അഴലുകളുടെ ആഴങ്ങളിൽനിന്നു മോചനത്തിന്റെ മുകൾപ്പരപ്പിലേക്ക് ഒരു കൈദൂരമേയുള്ളൂ. കാരിരുന്പാണിപ്പാടുകളുള്ള കരതലങ്ങൾ നീട്ടി നമ്മെ പിടിച്ചുയർത്താൻ കർത്താവ് കാത്തുനിൽക്കുന്നുണ്ടവിടെ. വേദനകളുടെയും വിലാപങ്ങളുടെയും കാലങ്ങളിൽ കരഞ്ഞപേക്ഷിച്ചാൽ മാത്രം മതി.
വിളിപ്പാടകലെ വിലാപ്പുറത്തെ മുറിവുണങ്ങിയവൻ മുഖാഭിമുഖമിരിപ്പുണ്ട്. അടികളേറ്റ ആ ആട്ടിടയനെ അനുഗമിക്കുന്നവരും, ചോരചിന്തിയ ആ ചെമ്മരിയെ നെഞ്ചോടു ചേർക്കേണ്ടവരും, കുരിശിൽ തൂങ്ങിയ ആ കാവല്ക്കാരനെ കൂട്ടുപിടിക്കേണ്ടവരുമായ നാമും മഹത്വത്തിലേക്കു തന്നെയാണ് വിളിക്കപ്പെട്ടിരിക്കുന്നത്. കദനങ്ങളും കഷ്ടതകളുമൊക്കെ കലങ്ങിത്തെളിയുമെìന്നുള്ള ശുഭപ്രതീക്ഷയോടേ അനുദിനജീവിതത്തിലെ ഞെരുക്കങ്ങളിൽ തളരാതെ നീങ്ങാം. സങ്കടങ്ങളും സഹനങ്ങളും സഹചാരികളായിരിക്കാം.
എന്നാൽ, അവയെക്കാൾ വലിയവയെ അതിജീവിച്ചവൻ സഹയാത്രികനായുണ്ട് എന്നതാണ് നമ്മുടെ സമാശ്വാസം. മൃതിക്കുപോലും ഇനി നമ്മുടെമേൽ അന്തിമവിജയമുണ്ടാവില്ല. കാരണം, കർത്താവിന്റെ കല്ലറയുടെ മൂടി മാറ്റപ്പെട്ടപ്പോൾ മരണനാഗത്തിന്റെ വായാണു മൂടപ്പെട്ടത്. സത്യനായകനെയും അവന്റെ സുവിശേഷത്തെയും പ്രതിയുള്ള നമ്മുടെ സഹനങ്ങളുടെ മഹത്വീകരണത്തെക്കുറിച്ചുള്ള പ്രത്യാശയുടെ കൈത്തിരിയും കൊളുത്തിപ്പിടിച്ച്, കർത്തൃവചസുകൾ കരളിലെ കല്ലെഴുത്തുകളാക്കിക്കൊണ്ട്, വിശുദ്ധിയുടെയും വിശ്വാസത്തിന്റെയും വഴിയിലൂടെ അനുദിനം മുന്നേറാനുള്ള വരം ഉത്ഥിതൻ നമുക്കു നല്കുമാറാകട്ടെ.
നോന്പുകൾ നിശ്ചിതനാളുകളിൽ നോറ്റുതീർക്കേണ്ടവയല്ല. ആത്മാവിന്റെ ചില വർജനങ്ങളും ആർജവങ്ങളുമാണ് അവയുടെ ചൈതന്യം. അതുകൊണ്ടുതന്നെ അവ ആജീവനാന്തം നീണ്ടുപോകേണ്ടതുണ്ട്. അവധിയില്ലാത്ത ആധ്യാത്മികതയിലേക്കാണ് ക്രിസ്ത്യാനികളായ നാം വിളിക്കപ്പെട്ടിരിക്കുന്നത്. ആകയാൽ, താപസവഴി ഇവിടംകൊണ്ടു തീരുന്നില്ല, ഇവിടെനിന്നു തുടരുകയാണ്; താപസനായ കർത്താവിന്റെ കാലിയായ കല്ലറയിൽനിന്ന് അവന്റെ അനുഗാമികളായ നമ്മുടെയൊക്കെ ശൂന്യമാകേണ്ട ശവകുടീരങ്ങളിലേക്ക്...
ഏവർക്കും തിരുവുത്ഥാനത്തിരുന്നാളിന്റെ അനുഗ്രഹാശംസകൾ!
അടക്കം
കർത്താവിന്റെ കബറടക്കം നമ്മുടെ വിശ്വാസജീവിതത്തിലെ ചില അടക്കങ്ങളുടെ അനിവാര്യതയെക്കുറിച്ചു നമ്മെ ഓർമിപ്പിക്കാറുണ്ട്. ചില കുഴിച്ചുമൂടലുകൾ ഒഴിച്ചുകൂടാനാവാത്തവയാണ്. ഇന്ദ്രിയനിഗ്രഹം തന്നെയാണ് ഇവിടെ വിവക്ഷിക്കപ്പെടുക. താപസരുടെ വ്രതങ്ങളിൽ ഒന്നാണത്. പഞ്ചേന്ദ്രിയങ്ങൾക്കു പരിധികൾ നിശ്ചയിക്കാൻ നാം നിശ്ചയമായും പഠിക്കണം. അരുതാത്തവയിൽ നിന്നൊക്കെ അവയെ അകറ്റിനിർത്തണം. തെറ്റായ വഴികളിലേക്കു തുറക്കുന്ന അവയുടെ കവാടങ്ങൾ കല്ലുകൊണ്ടു മൂടുകതന്നെ വേണം. ഇന്ദ്രിയനിഗ്രഹത്തിന്റെ നിമിഷങ്ങളിൽ നാം ആത്മീയതയിൽ ആഴപ്പെടുകയാണു ചെയ്യുന്നത്. അശ്ലീലമായവയെല്ലാം ആത്മാവിലേക്കും മനസിലേക്കും ശരീരത്തിലേക്കും ഒരുപോലെ അനാരോഗ്യകരമാണ്.
നവമാധ്യമങ്ങൾ നമ്മുടെ വിരൽത്തുന്പിൽ വിളന്പിവയ്ക്കുന്നവയിൽ നിന്നും നന്മയ്ക്കുപകരിക്കുന്നവയെ മാത്രം തെരഞ്ഞെടുക്കുക. അല്ലാത്തവയെ അർഹിക്കുന്ന അവജ്ഞയോടെ തിരസ്കരിക്കുക. അല്ലെങ്കിൽ അവയൊക്കെ നമ്മിലെ ആത്മീയതയെ പടിപടിയായി നിഗ്രഹിക്കും. മാമ്മോദീസായിൽ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെട്ടവരാണ് നാം. നമ്മിലെ അരുതാത്തവയോടൊപ്പം നാമും അടക്കപ്പെടുകയായിരുന്നു. അവയൊന്നും വീണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകരുത്.
കർത്താവിന്റേതുപോലെ നിഷ്കളങ്കമായിരിക്കട്ടെ നമ്മുടെ ഇന്ദ്രിയമോരോന്നും. സംസ്കരിക്കപ്പെട്ടവനെ നമസ്കരിക്കാം. മനസിൽ ഒരു മാലിന്യസംസ്കരണം നടത്താൻ നോന്പിന്റെ നാളുകളിൽ പ്രയത്നിക്കാം. എന്നെങ്കിലുമൊരിക്കൽ നമ്മുടെ മൃതസംസ്കാരവേളയിൽ പുതച്ചുകിടക്കാൻ സുകൃതങ്ങളുടെ സുഗന്ധമുള്ള ഒരു വെണ്കച്ച ജീവിതനാളുകളിൽ നന്മയുടെ നൂലിഴകളാൽ നെയ്തെടുക്കാം.
ഫാ. തോമസ് പാംട്ടത്തിൽചിറ സിഎംഎഫ്