"കുഞ്ഞുമാണീ കുരിശു വരച്ചോടാ’- യുവാവായിരുന്ന കാലത്ത് വക്കീൽപ്പണിയും രാഷ്ട്രീയ പ്രവർത്തവുമെല്ലാം കഴിഞ്ഞ് രാത്രി എത്ര വൈകി വന്നാലും കിടക്കാൻ തുടങ്ങുന്പോൾ, ഉറങ്ങിയമട്ടിൽ ഉറങ്ങാതെ കിടക്കുന്ന അമ്മ വിളിച്ചു ചോദിച്ചിരുന്ന ചോദ്യം ജീവിതത്തിലെ എല്ലാ രാത്രിയും ഉറങ്ങാൻ കിടക്കുന്പോൾ ഓർമിച്ചിരുന്ന തികഞ്ഞ ദൈവവിശ്വാസിയായിരുന്ന മാണിസാറിന്റെ കടന്നുപോകലിന്റെ ഒന്നാംവാർഷികം പെസഹാ ദിനത്തിൽ വന്നത് ആകസ്മികമല്ല.
ജീവിതകാലത്തു ചൊരിയാനായ സ്നേഹവും ആ സ്നേഹത്തിൽ നിന്നു ജനിക്കുന്ന പ്രവൃത്തികളുമാണ് ഓരോ കടന്നുപോകലിനെയും അവിസ്മരണീയമാക്കുന്നത്. ആ വ്യക്തിയുടെ ഓർമയും സാന്നിധ്യവും അങ്ങനെ അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാനായവരുടെ ഹൃദയങ്ങളിലേക്കുള്ള കൂടുമാറ്റമായി മാറുന്നു. ഇങ്ങനെ ഒരായിരം ഹൃദയങ്ങളിൽ മാണിസാർ സവിശേഷമായി ഇരിപ്പുറപ്പിച്ചിട്ടു ഒരു വർഷമായി എന്നുകൂടി ഈ ദിനത്തിന് അർഥമുണ്ട്.
മാണിസാർ ആരായിരുന്നു എന്നു ശരിക്കും കേരളം കണ്ടത് അദ്ദേഹം നടത്തിയ ശക്തിപ്രകടനങ്ങളുടെ വേളകളിലായിരുന്നില്ല. അദ്ദേഹം കടന്നുപോയ ദിനത്തിലായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാനായവരെല്ലാം പാലായിൽ ഒഴുകിയെത്തി. അര നൂറ്റാണ്ടോളം പഴക്കമുള്ള ഞങ്ങളുടെ ബന്ധത്തിൽ ആദ്യമായി മാണിസാറിന്റെ അടുത്തെത്താൻ അന്ന് അതിരാവിലെ ഒരു മണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ടിവന്നു.
അവസാനത്തെ അഭിമുഖം
മാണിസാറുമായി നടത്തിയ അവസാനത്തെ കൂടിക്കാഴ്ചയാണു മനസിൽ. 2019 ഫെബ്രുവരി നാലിന് എംഎൽഎ ഹോസ്റ്റലിലെ സാറിന്റെ അപ്പാർട്ട് മെന്റായിരുന്നു വേദി. മരണം മാണിസാറിന്റെ പടി വാതിൽക്കൽ മുട്ടിവിളിക്കുന്നു എന്നു ശക്തമായ സൂചനകൾ വളരെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു കിട്ടിയതുകൊണ്ടു വളരെക്കാലമായി മാണിസാറിനോടു ചോദിക്കണം എന്നു കരുതിയ പല ചോദ്യങ്ങളുമായാണ് എത്തിയത്. സാർ കിടക്കുകയായിരുന്നു. കാൽപ്പെരുമാറ്റം കേട്ട ഉടൻ എഴുന്നേറ്റിരുന്നു. വെറുതെ കിടന്നതാ എന്നു പറഞ്ഞുകൊണ്ട് പതിവു സ്നേഹപ്രകടനങ്ങൾ, കുശല പ്രശ്നങ്ങൾ.
അതെല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചുതുടങ്ങി. മാണിസാർ ആഗ്രഹിക്കാത്ത ഉത്തരം എത്ര ശ്രമിച്ചാലും അദ്ദേഹത്തിൽ നിന്നു ചോർത്തിയെടുക്കാനാവില്ലെന്ന് എത്രയോ കാലമായി അറിയം.
കാപട്യമോ ആ മുഖം?
സാർ മരണവിട്ടിലും മറ്റും കാണിക്കുന്ന മുഖത്തെ സങ്കടം ശരിക്കും ഉള്ളതാണോ? എന്റെ ആദ്യത്തെ ചോദ്യം അതായിരുന്നു. സംശയമുണ്ടോ? സാർ എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പലർക്കുമുണ്ട്, ഇല്ലെങ്കിലും പറയുന്നുണ്ട്: ഞാൻ പറഞ്ഞു. എങ്കിൽ പറയാം: അദ്ദേഹം പറഞ്ഞു.
എനിക്കു സങ്കടം വരുന്നതുകൊണ്ടാണ് എന്റെ മുഖത്ത് അതു കാണുന്നത്. അവരിൽ പലരും എന്നോടു കാണിച്ച സ്നേഹം ഞാൻ ഓർക്കും. പാർട്ടിക്കു വേണ്ടി നടത്തിയ ത്യാഗങ്ങൾ. പലർക്കും വേണ്ടി തിരിച്ച് ഒന്നും ചെയ്യാനായിട്ടില്ല. ഇനി അവരില്ല എന്നോർക്കുന്പോൾ ശരിക്കും സങ്കടം വരും. അവരുടെ ത്യാഗങ്ങൾ വളരെ വലുതായിരുന്നു. ഇന്നു നോക്കിയാൽ വലുതായിരിക്കില്ല. പക്ഷേ ആ ത്യാഗങ്ങൾ കൊണ്ടാണ് ഈ പാർട്ടിയും ഞാനും ഒക്കെ ഇവിടെവരെ എത്തിയത്.
പണ്ട് നമുക്കു നാട്ടിൽ കൊടിമരങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, നമ്മുടെ കൊടി ഏറ്റവും ഉയരത്തിൽ പറത്തണമെന്ന ആവേശത്തിൽ പറന്പിലെ ഏറ്റവും വലിയ കവുങ്ങ് സൗജന്യമായി മുറിച്ചുതന്നു. അതിലെ പാക്കു വിറ്റ് ജീവിക്കുന്നവരാണെന്ന് ഓർക്കണം. പീന്നിടുള്ള യാത്രയിൽ ചിലപ്പോൾ തെറ്റിദ്ധാരണകൾ ഉണ്ടായിക്കാണും. പക്ഷേ അവർ ചെയ്തതു മറക്കാനാവുമോ?
ഈ ഒറ്റ ഉത്തരം മതി കെ.എം. മാണി എന്ന വ്യക്തിയെ മനസിലാക്കാൻ. വഴക്കിട്ടു ചീത്തപറഞ്ഞു പോയവരെപ്പോലും അദ്ദേഹം വീണ്ടും കൂടെക്കൂട്ടിയതിന്റെ ആർക്കും മനസിലാകാത്ത രഹസ്യം, അവർക്കുവേണ്ടി ഒപ്പംനിന്ന പലർക്കും ഇഷ്ടപ്പെടാത്ത പലതും ചെയ്തുകൊടുത്തതിന്റെ രഹസ്യം ഒക്കെ ഈ പ്രതികരണത്തിലുണ്ട്.
സാറിന്റെ എല്ലാ പ്രവൃത്തിക്കു പിന്നിലും സ്നേഹമുണ്ടായിരുന്നു. സഹായിക്കാനുള്ള ദാഹം ഉണ്ടായിരുന്നു. അതിനുള്ള വഴി കണ്ടെത്താനുള്ള വൈഭവം ഉണ്ടായിരുന്നു. സഹായിക്കാനാവുന്നതിൽ ചാരിതാർഥ്യം ഉണ്ടായിരുന്നു.
മുഖ്യമന്ത്രിക്കസേര
മുഖ്യമന്ത്രിക്കസേര മൂന്നുവട്ടം തൊട്ടടുത്തെത്തിയിട്ടും ചുണ്ടിനും കപ്പിനും ഇടയിലൂടെ മാണിസാറിനെ കടന്നുപോയി. മാണി സാറിന്റെ ഭാഗ്യക്കേടായാണ് അന്ന് എല്ലാവരും അതിനെ കണക്കാക്കിയെതെങ്കിലും നാട്ടുകാരുടെ ഭാഗ്യക്കേടായി അതെന്ന് ഇന്ന് തിരിച്ചറിയുന്നു. ധനകാര്യ വകുപ്പിലൂടെ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷനും രോഗികൾക്കു കാരുണ്യ പദ്ധതിയും റവന്യു വകുപ്പിലൂടെ പതിനായിരങ്ങൾക്കു പട്ടയവും ജലസേചന വകുപ്പിലൂടെ സമൂഹിക ജലസേചന പദ്ധതിയും വൈദ്യുതി വകുപ്പിലൂടെ വെളിച്ച വിപ്ലവവും നടപ്പാക്കിയ സാർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത എത്ര നൂതന പദ്ധതികൾ ഉണ്ടാക്കുമായിരുന്നു എന്ന് ആലോചിക്കുന്നവർ നിരവധിയുണ്ട്.
1979 ലാണ് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിക്കസേരക്ക് അടുത്തെത്തിയത്. 140 അംഗനിയമസഭയിൽ കേരള കോണ്ഗ്രസിന് 20 അംഗങ്ങളുണ്ടായിരുന്നു. 38 അംഗങ്ങളുള്ള കോണ്ഗ്രസിലെ കെ. കരുണാകരൻ മുഖ്യമന്ത്രിയായി. രാജൻ കേസിൽ കരുണാകരൻ രാജിവച്ചു. ആന്റണി മുഖ്യമന്ത്രിയായി. കോണ്ഗ്രസ് പിളർന്നു. ഇന്ദിരക്കൊപ്പം നിന്ന കരുണാകരൻ ഗ്രൂപ്പിലേക്ക് പ്രവർത്തകർ ഒഴുകി. ആന്റണി രാജിവച്ചു. 23 അംഗങ്ങളുളള സിപിഐക്കായി അടുത്ത ഉൗഴം. 20 അംഗങ്ങളുള്ള കേരള കോണ്ഗ്രസ് ഉണർന്നു കളിച്ചു. എൻഡിപിയിലെ രണ്ടംഗങ്ങളെ ചാക്കിട്ടുപിടിച്ചു. കേരള കോണ്ഗ്രസ് മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിക്കുന്ന സ്ഥിതിയായി. ശത്രുക്കളും വിട്ടില്ല. അവർ കേരള കോണ്ഗ്രസ് പിളർത്തി. മാണിയുടെ മുഖ്യമന്ത്രിക്കസേര വെള്ളത്തിലായി. സിപിഐ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ രാജിയുംവച്ചു.
1979 ൽ തന്നെ രണ്ടാമത്തെ അവസരം വന്നു. 1979 ഒക്ടോബർ 12 ന് അധികാരമേറ്റ സി.ച്ച്. മുഹമ്മദ് കോയ സർക്കാരിന്റെ കാലത്ത് ആന്റണി കോണ്ഗ്രസും മാണിയും ചേർന്ന ഇടതുമുന്നണി രൂപംകൊണ്ടു. ആ മുന്നണിക്കായി നിയമസഭയിൽ ഭൂരിപക്ഷം. അവർ മാണിയെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ഗവർണർ ജോതി വെങ്കിടാചെല്ലത്തിനു കത്തു നൽകി. എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, ടി.കെ. രാമകൃഷ്ണൻ, ബേബി ജോണ് തുടങ്ങിയ അതികായരാണു കത്തിൽ ഒപ്പിട്ടിരുന്നത്. സി.എച്ച്. മുഹമ്മദ് കോയ ഡിസംബർ ഒന്നിന് രാജിവച്ചു. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞടുപ്പു നടത്തണമെന്ന് ഗവർണറോട് അദ്ദേഹം ഉപദേശിച്ചു.
നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും മന്ത്രിസഭ ഉണ്ടാക്കാൻ മാണിയെ വിളിക്കാൻ ഗവർണർ ജോതി വെങ്കിടചെല്ലം കൂട്ടാക്കിയില്ല. പലരുടെയും സമ്മർദത്തിന് അവർ വഴങ്ങി. മാണിയുടെ മുഖ്യമന്ത്രിസ്ഥാനം വെള്ളത്തിലായി.
2015 ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന മാണിയെ മുഖ്യമന്ത്രി ആക്കാൻ ഇടതുപക്ഷം തയാറാവുകയും നീക്കങ്ങൾ നടത്തുകയും ചെയ്തതാണ്. സംഭവം അറിഞ്ഞ കോണ്ഗ്രസ് കളിച്ചു. ബിജു രമേശിനെ കരുവാക്കി മാണിയെ നിഗ്രഹിക്കാൻ നടത്തിയ നീക്കം മാണിയുടെ മാത്രമല്ല മുന്നണിയുടെയും നാശത്തിൽ കലാശിച്ചു.
1990 നവംബർ 10 ന് കേന്ദ്രത്തിൽ സമാജ് വാദി ജനതാ പാർട്ടി നേതാവ് എസ്. ചന്ദ്രശേഖർ . കോണ്ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി. ലോക്സഭയിലും രാജ്യസഭയിലും ഓരോ അംഗമുള്ള മാണിയുടെ പാർട്ടിക്ക് ഒരു കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പായിരുന്നു. മാണിയുടെ പേര് പാർട്ടി നല്കുകയും രാഷ്ട്രപതി ഭവനിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ, കേരളത്തിൽ നിന്നുള്ള ചിലരുടെ കളിയുടെ ഫലമായി നവംബർ 19 ന് രാത്രി അറിയിപ്പു കിട്ടി എംപി അല്ലാത്ത ആരെയും മന്ത്രിയാക്കാൻ ആവില്ല എന്ന്. മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനം ഇല്ലാതായി.
ചരിത്രത്തിൽ തിളക്കം
കെ.എം. ജോർജ് സാറിനെ അങ്ങു വേദനിപ്പിച്ചു എന്ന് തോന്നുന്നുണ്ടോയെന്നു ഞാൻ ചോദിച്ചു. അങ്ങനെയൊന്നുമില്ലെന്നു മാണിസാർ പറഞ്ഞു. അവസാനകാലത്തും ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നു. സാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരരുത് എന്ന നിലപാടായിരുന്നു എനിക്ക് ഞങ്ങളുടെ ഗ്രൂപ്പിൽ. പക്ഷേ ഗ്രൂപ്പ് തീരുമാനിച്ചു: അന്നു നടന്നതെല്ലാം മാണിസാർ വിവരിച്ചു. ജോർജ് സാറിനെ കാണാൻ താൻ പിന്നീടും പോയിട്ടുണ്ടെന്നും പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിൽ ഏറെ തിളക്കമുള്ള ദിനങ്ങൾ രേഖപ്പെടുത്തി കടന്നുപോയ നേതാവാണ് മാണിസാർ. കടന്നുചെല്ലാനായ മേഖലകളിലും വീണുകിട്ടിയതോ വെട്ടിപ്പിടിച്ചതോ ആയ അവസരങ്ങളിലും അദ്ദേഹം പതിപ്പിച്ച വ്യക്തിമുദ്ര കാലത്തിനു മായ്ക്കാനാവാത്തതാണ്. കൊറോണ വൈറസിന്റെ ആഘാതത്തിലായ നാടിനെ രക്ഷിക്കാനും നാട്ടുകാരെ സഹായിക്കാനും വഴികൾ എന്തെന്ന് അന്വേഷിക്കുന്ന ഇക്കാലത്ത് മാണിസാർ ഉണ്ടായിരുന്നെങ്കിലെന്ന് അദ്ദേഹത്തെ അറിയുന്നവരെല്ലാം കൊതിച്ചു പോവുന്നു.
വിത്തെടുത്തു കുത്തി തിന്നുന്നതുകൊണ്ടു വിശപ്പടക്കാനാവുന്നു എന്നതു സത്യമാണ്. പക്ഷേ നാളെയോ? അതേക്കുറിച്ച് ആരും ആലോചിക്കുന്നതായി സൂചനകൾ ഒന്നുമില്ല. മാണിസാർ പാവങ്ങൾക്കുവേണ്ടി വിഭാവനം ചെയ്തു നടപ്പാക്കിയ കാരുണ്യപദ്ധതി ഇല്ലാതാക്കാൻ ധനകാര്യവകുപ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും കൊറോണ വന്നപ്പോൾ അതു പുനഃസ്ഥാപിക്കേണ്ടിവന്നു എന്നത് മാണി ആവിഷ്കരിച്ച പദ്ധതികളുടെ കാലാതീതമായ മഹത്വമാണ്.
ടി. ദേവപ്രസാദ്
കാരുണ്യത്തിന്റെ സിദ്ധാന്തങ്ങൾ
11:06 PM Apr 08, 2020 | Deepika.com