കെ.എം. മാണി സാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. അരനൂറ്റാണ്ടിലേറെ കാലം ഒരേ മണ്ഡലത്തെ പരാജയം അറിയാതെ പ്രതിനിധീകരിക്കുകയും അതിൽ 24 വർഷക്കാലം മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്ത മാണിസാറിന്റെ റിക്കാർഡുകൾ ഭേദിക്കുക അത്ര എളുപ്പമല്ല. എന്നാൽ, അതിലേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അദ്ദേഹത്തിന്റെ മനുഷ്യത്വത്തിന്റെ പാഠങ്ങൾ വായിച്ചുതീർക്കുക എന്നത്.
മനുഷ്യത്വത്തിലധിഷ്ഠിതമായ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവാണ് കെ.എം. മാണി. അപ്രായോഗികമായ ഉട്ട്യോപ്യൻ ആശയങ്ങളെപ്പറ്റി പ്രചാരണം നടത്തുക എളുപ്പമാണ്. എന്നാൽ, പ്രതിനിധാനം ചെയ്യുന്ന ജനസമൂഹത്തിനു പ്രയോജനകരമായ കാര്യങ്ങൾ ചെയ്തുതീർക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റിയെന്നതാണ് കെ.എം. മാണിയുടെ മഹത്വം.
കേരള കോണ്ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഉദയംചെയ്തപ്പോൾ അതിൽ ആകൃഷ്ടനായി തികച്ചും കാർഷിക പശ്ചാത്തലത്തിൽ നിന്നു വളർന്നുവന്ന നേതാവാണ് കെ.എം. മാണി. കേരളത്തിലെ ഭൂരിപക്ഷം വരുന്ന കൃഷിക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും അവരെ മുഖ്യധാരയിലെത്തിക്കാനുമുള്ള മാർഗങ്ങൾ അന്വേഷിച്ച സംഘടിതശക്തിയായി കേരള കോണ്ഗ്രസ് വളർന്നു. നയസമീപനങ്ങളുടെ സുതാര്യതയും കർമപരിപാടികളുടെ സ്വീകാര്യതയും ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി വർധിപ്പിച്ചു. അതുകൊണ്ടുതന്നെ കെ.എം. മാണിയുടെ പ്രസക്തിയും വർധിച്ചുകൊണ്ടിരുന്നു.
പ്രതിപക്ഷത്തായിരുന്ന കാലഘട്ടങ്ങൾ സർക്കാരിന്റെ ചെയ്തികളെ വസ്തുനിഷ്ഠമായി വിലയിരുത്താനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നല്ല നിർദേശങ്ങൾ സമർപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നു വാദിച്ച് അതു നിയമസഭയിൽ കൊണ്ടുവന്ന് അംഗീകരിപ്പിക്കാൻ സാധിച്ചതു കെ.എം. മാണിയുടെ നേട്ടമായിരുന്നു. ഭരണത്തിലെത്തിയപ്പോൾ അധ്വാന വർഗ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ കർമപരിപാടികൾ ആവിഷ്കരിക്കാൻ കെ.എം. മാണിക്കു സാധിച്ചു. സംസ്ഥാനത്തെ സമസ്ത വിഭാഗം ജനങ്ങളെയും മുന്നിൽകണ്ടുകൊണ്ടുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കിയപ്പോഴും താൻ പ്രതിനിധാനം ചെയ്യുന്ന കർഷക സമൂഹത്തിന്റെ താത്പര്യങ്ങൾക്കു മുൻതൂക്കം നൽകാൻ പ്രത്യേകം ശ്രദ്ധിച്ചു.
തൊഴിലാളികളും കർഷകരും തമ്മിലുള്ള വർഗപരമായ അകലംകുറച്ച് സൗഹാർദപരമായ നിലപാടുകൾ സ്വീകരിക്കുന്നത് അവർക്കും സംസ്ഥാനത്തിനും ഗുണകരമാകുമെന്ന ബോധ്യത്തിലാണ് കർഷകരും കർഷകത്തൊഴിലാളികളും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന്റെ പ്രായോഗികാവിഷ്കാരമായിരുന്നു ആദ്യം കർഷകത്തൊഴിലാളികൾക്കും പിന്നീടു കർഷകർക്കും പെൻഷൻ നൽകിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം.
വെറും വരവുചെലവു കണക്കുകളുടെ ആധികാരികരേഖ എന്നതിൽ നിന്നു സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ സുസ്ഥിതിക്കും വേണ്ടിയുള്ള ഭരണകർത്താക്കളുടെ കാഴ്ചപ്പാടുകളുടെ ആവിഷ്കാരമായി ബജറ്റിനെ മാറ്റിയെടുത്തത് കെ.എം. മാണിയായിരുന്നു. സർക്കാരിന്റെ നയപരിപാടികളും മുൻഗണനാ വിഷയങ്ങളും ബജറ്റിനെ സ്വാധീനിക്കുമെന്നതുകൊണ്ട് അപ്രകാരമൊരു പ്രായോഗിക സമീപനം ഇടതു- വലതു സർക്കാരുകൾക്കുവേണ്ടി അദ്ദേഹം അവതരിപ്പിച്ച ബജറ്റുകളിലും ഉണ്ടായിരുന്നുവെന്നത് സ്വാഭാവികം മാത്രം.
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ കുടികൊള്ളുന്നു എന്നു കണ്ടെത്തിയ നമ്മുടെ രാഷ്ട്രപിതാവിന്റെ ദർശനങ്ങൾ കെ.എം. മാണിയേയും സ്വാധീനിച്ചിരുന്നു. ഗ്രാമത്തിന്റെ നട്ടെല്ല് കർഷകരാണെന്നും അവരുടെ ശക്തീകരണവും സാന്പത്തിക സ്വയംപര്യാപ്തതയും രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നുമുള്ള ഗാന്ധിയൻ കാഴ്ചപ്പാടിന്റെ പ്രയോക്താവായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളുടെ ദർശനങ്ങളും ഭരണകർത്താക്കളുടെ നയപരിപാടികളും ഏറ്റവും ദരിദ്രനായവന്റെ മുഖം കണ്ടുകൊണ്ടായിരിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനത്തോട് നീതിപുലർത്തിക്കൊണ്ടാണ് കെ.എം. മാണിയുടെ രാഷ്ട്രീയ നിലപാടുകളും ഭരണപരിഷ്കാരങ്ങളും എന്നു പറയാൻ കഴിയും.
പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. കൃഷി ആധുനികവത്കരിക്കാതെ കർഷകനും കേരളവും രക്ഷപ്പെടില്ലെന്ന യാഥാർഥ്യം നാം ഉൾക്കൊള്ളണം. കാർഷിക ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളായി മാറ്റിയാൽ മാത്രമേ കർഷകനു ന്യായമായ ലാഭം ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.
സമന്വയത്തിന്റെ ഭാഷയും സഹിഷ്ണുതയുടെ സ്വരവും എന്നും കെ.എം. മാണിസാറിനുണ്ടായിരുന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പ്രതിപക്ഷ ബഹുമാനം എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. വിയോജിപ്പുകൾ ഒരിക്കലും വിദ്വേഷത്തിനു കാരണമാകരുതെന്ന നിർബന്ധ ബുദ്ധിയുണ്ടായിരുന്നതുകൊണ്ട് വ്യക്തിഹത്യയ്ക്ക് ഒരിക്കലും അദ്ദേഹം തയാറായിട്ടില്ല. ആശയപരമായ യോജിപ്പിലെത്താനുള്ള സൗഹൃദാന്തരീക്ഷം ബോധപൂർവം സൃഷ്ടിക്കാൻ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. മാനസികമായ അകലം ഉണ്ടാകാതിരിക്കാൻ എല്ലാ കാര്യങ്ങളും ആലോചിക്കുകയും ആശയരൂപീകരണത്തിൽ സമചിത്തതയോടെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.
ഇണങ്ങിയും പിണങ്ങിയും നീണ്ട വർഷങ്ങൾ രാഷ്ട്രീയ രംഗത്ത് നിലയുറപ്പിച്ചിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധങ്ങൾ ഉൗഷ്മളമായി സൂക്ഷിക്കുവാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യത്യസ്ത പാതകളിൽ സഞ്ചരിച്ചപ്പോഴും ലക്ഷ്യമൊന്നായിരുന്നതുകൊണ്ട് ഐക്യത്തിന്റെ സ്വരം കേൾക്കാതിരിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ചരടിൽ ബന്ധിതമായ ആ ദീപ്ത സ്മരണയ്ക്കു മുന്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പി. ജെ. ജോസഫ് എംഎൽഎ
മനുഷ്യത്വത്തിലധിഷ്ഠിതമായ പ്രായോഗിക രാഷ്ട്രീയം
11:00 PM Apr 08, 2020 | Deepika.com