മലമുകളിൽ മണ്ണിനും വിണ്ണിനും മധ്യേ ഒരു മരണം. പരിപാലിക്കാൻ വന്നവൻ തന്റെ ദൗത്യം പരിപൂർണമാക്കി. കിളികൾക്കു കൂടുകളും, നരികൾക്കു മാളങ്ങളുമുള്ള ഭൂമിയിൽ തലചായ്ക്കാൻ തനിക്കു സ്ഥലമില്ല എന്ന് അവൻ പറഞ്ഞത് എത്രയോ പരമാർഥം. സകലതിനും തന്റെ ഇടനെഞ്ചിനുള്ളിൽ ഇടം കൊടുത്തവനു ശിരസുചെരിച്ച് മരിക്കാൻ ശൂന്യാന്തരീക്ഷം മാത്രം.
സ്വയം ശൂന്യവത്കരിച്ചു വന്നവനു അതുതന്നെ അധികമല്ലേ? അവൻ മരിച്ചു എന്നതിനേക്കാൾ മിഴികളടച്ചു എന്നതാണ് കൂടുതൽ ശുഭദായകമായ വായന. വീണ്ടും ചിമ്മിത്തുറക്കാൻ വേണ്ടി അവൻ മിഴികൾ പൂട്ടി. അവന്റെ മൃതി ഒരു അന്ത്യമായിരുന്നില്ല മറിച്ച്, പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിന്നുകൊണ്ടുള്ള തന്റെ നവീകരണയജ്ഞത്തിന്റെ ആരംഭമായിരുന്നു. അവൻ തലചായ്ച്ചത് നമുക്കു സാഭിമാനം തലയുയർത്തി നടക്കാൻ വേണ്ടിയാണ്. നിരപരാധിയായിരുന്നിട്ടും അവൻ കുരിശുമരത്തിൽ തൂങ്ങിയത് നാം പാപത്തിന്റെ കഴുമരത്തിൽ കിടക്കാതിരിക്കാനായിരുന്നു. അവന്റെ അവസനാശ്വാസം നമുക്ക് അനശ്വരശ്വാസമായ പരിശുദ്ധറൂഹായെ നല്കുന്നതിനുവേണ്ടിയായിരുന്നു. അവൻ സ്വയം ഇല്ലാതായിത്തീർന്നത് നമുക്കു എല്ലാമായിത്തീരാനാണ്. ആകയാൽ, എല്ലാ അർഥത്തിലും വിശ്വാസികളായ നമുക്കു ദുഃഖവെള്ളി സൗഖ്യവെള്ളിയാണ്.
പാപത്തെ സംബന്ധിച്ചുള്ളതായിരുന്നു. അവന്റെ മരണം. നാമും പാപത്തിനു പ്രതിനിമിഷം മരിക്കേണ്ടതുണ്ട്. വിശുദ്ധിയിലേക്കു ശിഖരങ്ങൾ വീശിനില്ക്കുന്ന വൃക്ഷമാകാൻ അത് അത്യന്താപേക്ഷിതമാണ്. എന്നാൽ, മരിച്ചിട്ടില്ലെങ്കിലും പാപത്തിൽ പലവുരു മരിക്കുന്നവരല്ലേ നാമും? ഓർക്കണം, പാപാവസ്ഥ ആത്മാവിന്റെ മരണാവസ്ഥ തന്നെയാണ്. ആകയാൽ, തിന്മകളിൽനിന്ന് അകന്നിരിക്കാം. മനുഷ്യജന്മത്തിന്റെ മറുപുറമാണ് മരണം. അതുകൊണ്ടുതന്നെ മരണത്തിന്റെ മണമുള്ളവരാണ് മനുഷ്യർ. നമുക്കും ഒരു ശാരീരിക മൃത്യുവുണ്ടെന്നു മറക്കാതിരിക്കാം. കാറ്റൂതിക്കെടുത്തിയ നെയ്ത്തിരിനാളംപോലെ പൊടുന്നനെ നാമില്ലാതാകുന്ന നിമിഷം.
എന്നാൽ, ഉത്ഥിതനെ ഉദ്ഘോഷിക്കുന്നവരായ നാം വിശ്വാസത്തോടും പ്രത്യാശയോടും കൂടെ മരണത്തെ പരലോകത്തിലേക്കുള്ള പിറവിയായി കാണാനും കാംക്ഷിക്കാനും അതിനുവേണ്ടി ഒരുങ്ങാനും കടമയുള്ളവരാണ്. നമുക്കു DEATH എന്നാൽ Dormancy Expecting Amazin gly Tented Heaven’ (വിസ്മയനീയമായി കൂടാരങ്ങൾ കെട്ടിയിട്ടുള്ള സ്വർഗത്തെ പ്രതീക്ഷിച്ചുകൊണ്ടുള്ള മയക്കം)ആയി മാറുന്നതും അതുകൊണ്ടുതന്നെ. നന്നായി ചരിക്കാനായാൽ നന്നായി മരിക്കാനാവും. മൃതിയെ സമാപനമല്ല, സമർപണമാക്കാം. നമ്മുടെ ചരമദിനത്തെ ജന്മദിനമാക്കാം. ഒപ്പം, മറ്റുള്ളവ ടെ ഉയർച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി നാമും ചില ശൂന്യവത്കരണങ്ങൾക്കു സന്നദ്ധരാകണം. നാമാകുന്ന വിത്തുകൾ അഴുകുന്പോൾ മാത്രമേ മറ്റുള്ളവർക്കു അനുഗ്രഹമായി മാറി ജീവിതം സാർഥകമാവുകയുള്ളൂ എന്ന അവബോധത്തിൽ അനുക്ഷണം ആഴപ്പെടാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
മൃതി
10:38 PM Apr 08, 2020 | Deepika.com