മകനൊരുവന്റെ മാതൃദാനം. പ്രാണൻ പിരിയുന്നതിനുമുന്പ് പരിത്യാഗത്തിന്റെ പാരമ്യമെന്നവണ്ണം മനുഷ്യനെന്ന നിലയിൽ മണ്ണുമായി തന്നെ ചേർത്തിണക്കിയ പെറ്റമ്മയെന്ന പൊക്കിൾകൊടിബന്ധത്തെ അവൻ ശിഷ്യനൊരുവനു മുറിച്ചുകൊടുത്തു. വളർത്തുപിതാവിന്റെ വേർപാടിനു ശേഷം സ്വന്തമെന്നു പറയാൻ തനിക്കുണ്ടായിരുന്ന അമ്മയെ അവൻ അനാഥയാക്കിയില്ല.
സ്വജീവൻ മഹാദാനമായി നല്കുന്നതിനു മുന്പ് സ്വന്തം മാതാവിനെ അവൻ മണ്ണിനും മനുഷ്യനും ദാനമായി നല്കി. മരിക്കുന്നതിനു മുന്പ് തന്റെ മാതാവിനെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ചു. ഒരു ഭാരമേല്പിക്കലല്ല മറിച്ച്, ഭരമേല്ക്കലായിരുന്നു. ഇഷ്ടമില്ലാത്തവയൊക്കെയാണ് ഭാരമായി തോന്നുക. എന്നാൽ, ഏറ്റം ഇഷ്ടമുള്ളവയെ ആണ് മറ്റുള്ളവർക്കു ഭരമേല്പിക്കുക. അവളെ ഒഴിവാക്കുകയല്ലായിരുന്നു പിന്നെയോ, തന്നിലേയ്ക്കുള്ള ഒരു വഴിയാക്കുകയായിരുന്നു. ലാഘവത്തോടെ ജീവിതബന്ധങ്ങളെ ഉപേക്ഷിക്കുന്ന മനുഷ്യർ കണ്ടു ലജ്ജിക്കേണ്ട ഒരു കാഴ്ച. അതെ, പെറ്റമ്മയെ ദാനമായി നല്കാൻ തക്കവിധം പുത്രനായ ദൈവം പാരിനെ അത്രയധികം സ്നേഹിച്ചു. അവനിൽ അഭയം കാണുന്നവരാരും അനാഥരല്ല എന്നതിന്റെ അടയാളമാണ് കാൽവരിയിലെ കന്യാമറിയം. ഭൂമിയിൽ മാതാപിതാക്കൾ അനാഥരാക്കപ്പെടരുത് എന്നുള്ള കാൽവരിയുടെ കുറിപ്പ്.
അപ്പനമ്മമാരെ ശുശ്രൂഷിക്കാനും സുരക്ഷിതരായി കാക്കാനും മക്കൾക്കു പകരമായി മറ്റാരും മതിയാകില്ല. ശിശുക്കളായിരുന്നപ്പോൾ മാതാപിതാക്കളുടെ ഓമനശല്യങ്ങളായി പറ്റിച്ചേർന്നുനിന്ന നമുക്കു വളർന്നുകഴിയുന്പോൾ അവർ ഒഴിയാശല്യങ്ങളായി മാറരുത്. അപ്പനമ്മമാർ അമൂല്യരാണ്. അനാഥരാക്കപ്പെട്ടവർക്കു മാത്രമേ അവരുടെ വിലയറിയൂ. വാതിലാണ് പിതാവ്; മാതാവ് വിളക്കും. ഇരവരും ഭവനത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. വാതിലില്ലായ്മ അരക്ഷിതാവസ്ഥയ്ക്കും വിളക്കില്ലായ്മ അന്ധകാരത്തിനും ഇടയാക്കും. ജന്മമേകിയവരെ വാത്സല്യപൂർവം ശുശ്രൂഷിക്കുന്ന മക്കൾ മണ്ണിലെ മാലാഖമാരാണ്. അവഗണിക്കപ്പെട്ടു കഴിയുന്ന മാതാപിതാക്കളുടെ മിഴിനീര് ഒരു കുടുംബത്തിലും വീഴാതിരിക്കട്ടെ. അവർ മുറിയുടെ മൂലയിൽ കുത്തിച്ചാരിവച്ചിരിക്കുന്ന കുറ്റിച്ചൂലുകളാകാതിരിക്കട്ടെ.
ഉദരത്തിൽ തന്നെ വഹിച്ചിരുന്നപ്പോൾ തന്റെ ചങ്കിടിപ്പുകൾ അറിഞ്ഞിരുന്ന വത്സലമാതാവിനെ അത്താഴവേളയിൽ തന്റെ വത്സത്തിലേക്ക് ചാഞ്ഞുകിടന്ന് ചങ്കിടിപ്പുകൾ അറിഞ്ഞവന്റെ കരങ്ങളിലാണ് അവൻ സമ്മാനമേകുന്നത്. കർത്താവിന്റെ ഹൃദയത്തുടിപ്പുകൾ സ്വന്തമാക്കുന്നവർക്കേ മറിയത്തെ സ്വന്തമായി ലഭിക്കൂ. കന്യാമറിയം ക്രൈസ്തവകുടുംബത്തിന്റെ സ്വന്തമായിരിക്കണം. /”യേശു സ്നേഹിച്ചവൻ’ എന്ന് സാഭിമാനം അവകാശപ്പെട്ടവനായിരുന്നു ആ ശിഷ്യൻ. അപ്രകാരം അവകാശപ്പെടാൻ സാധിക്കുന്നവർക്കേ മറിയത്തെ അവകാശമാക്കാൻ കഴിയൂ. സ്ലീവയുടെ ചുവട്ടിൽ നിന്ന ആ ശ്ലീഹായെ പോലെ ക്രൂശിതന്റെ കാല്ക്കൽ നില്ക്കുന്നവർക്കാണ് അവൾ അമ്മയാവുക. അല്ലാത്തവർക്ക് വെറും മറിയം മാത്രം. ക്രിസ്ത്യാനികൾക്കു കൂട്ടായി ക്രൂശിതൻ ദാനമേകിയ മറിയത്തെ മാതാവായി സ്വീകരിച്ചുകൊണ്ട് നമ്മുടെയും കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കാം.
താപസവഴിയേ - 44 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
മാതൃദാനം
10:55 PM Apr 06, 2020 | Deepika.com