കാൽവരിയുടെ നെറുകയിൽ ഒരു ക്രൂശീകരണം കൂടി. മണ്ണിന്റെ മാറിൽ മരക്കുരിശാകുന്ന മരണക്കിടക്കയിൽ നിരാലംബനും നിപതിതനും പരാജിതനുമായി അവൻ കിടന്നു. നിർദോഷിയായിരുന്നിട്ടും നികൃഷ്ടജീവിയെപ്പോലെയാണ് അന്തിമനിമിഷങ്ങളിൽ അവൻ ഗണിക്കപ്പെട്ടത്. തടിക്കുരിശിൽ തറയ്ക്കപ്പെടാനായി തന്റെ പാണീപാദങ്ങൾ അവൻ നീട്ടിക്കൊടുത്തു. ചുടുചോരയിൽ കുതിർന്ന അവന്റെ കൈകാലുകളിലൂടെ ആണികൾ ആഴ്ന്നിറങ്ങി. പാപത്തിന്റെ പര്യായമായ കുരിശുമരത്തിൽ പുണ്യത്തിന്റെ പര്യായമായവനെ അവർ തറച്ചുവച്ചു.
കൂട്ടിനു രണ്ടു കുറ്റവാളികളെയും. പക്ഷേ, തുളച്ചുകയറിയ ആണികൾക്കൊന്നും അവനെ തളച്ചിടാൻ കഴിഞ്ഞില്ല. കാരണം, കുരിശിന്റെ അഗ്രങ്ങളും കടന്നുപോകുന്നതായിരുന്നു മനുഷ്യനോടുള്ള അവന്റെ കാരുണ്യം. കുത്തിനാട്ടപ്പെട്ട കുരിശിൽ മന്നിനും മാനത്തിനും മധ്യേ എങ്ങുമില്ലായ്മയിൽ അവൻ തൂങ്ങിനിന്നു. കൂട്ടംവിട്ടവയെയും കുഴിയിൽ വീണവയെയുമൊക്കെ കോരിയെടുക്കാൻ വന്നവനു പാരിതോഷികം കിട്ടിയത് കഴുമരവും തലയ്ക്കുമീതേ നാലക്ഷരങ്ങളിൽ ഒതുങ്ങിയ ഒരു പ്രശംസാപത്രവും. സ്ലീവയുടെ സീമകൾക്കുമപ്പുറത്തേക്ക് തന്റെ തൃക്കൈകാലുകൾ നീട്ടാൻ തക്കവിധം പുത്രനായ ദൈവം പാരിനെ അത്രയധികം സ്നേഹിച്ചു.ജീവിതത്തിൽ ക്രൂശിലേറ്റപ്പെടുന്ന അനുഭവങ്ങൾ നമുക്കുമുണ്ടാവാം.
ആരൊക്കെയോ അകാരണമായി അടിച്ചിറക്കിയ ചില ആണിപ്പഴുതുകൾ ഇന്നും വിങ്ങലുകളായി അവശേഷിക്കുണ്ടാവാം. ആലോചിക്കുകപോലും ചെയ്യാത്ത അകൃത്യങ്ങൾക്കു നാം ഉത്തരവാദികളാക്കപ്പെട്ട സന്ദർഭങ്ങൾ, ക്രൂശിതന്റേതിനെക്കാൾ കൂടുതൽ മുറിവുകൾ മനസിനേറ്റ സാഹചര്യങ്ങൾ, മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് മൗനസമ്മതം മൂളാൻ നിർബന്ധിക്കപ്പെട്ട നിമിഷങ്ങൾ എന്നിങ്ങനെ നിസഹായതയിൽ നാം നിൽക്കേണ്ടിവന്ന അവസ്ഥകൾ. ഓർക്കണം, നമ്മുടെ പരാതികൾ പറയാൻ നമുക്കുമുന്നിൽ ഒരു ക്രൂശിതനെങ്കിലുമില്ലേ? അവന്റെ മുന്പിൽ ആരുമില്ലായിരുന്നു. നാം പേറുന്ന കുരിശുകളെ പരിഹരിക്കാൻ നമുക്കോ ക്രൂശിക്കപ്പെട്ടവനുണ്ട് എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം. ജീവിതത്തിൽ പ്രത്യാശയുണ്ടെങ്കിൽ അനർഥങ്ങളെ നമുക്കു തോന്നുന്നവയുടെയൊക്കെ അന്തരാർഥങ്ങൾ ക്രൂശിതന്റെ മുഖത്തുനിന്നു വായിച്ചെടുക്കാനാവും. കുരിശുവരയ്ക്കാനും വരിക്കാനും കൂടിയുള്ളതാണ്. കുരിശുകൾ എപ്പോഴും കൂടെക്കാണും. ക്രൂശിതനെ കൂട്ടുപിടിച്ചെങ്കിലേ കിട്ടൂ. കള്ളന്റെ കുരിശിൽ പരാതിയും പരിഹാസവും മാത്രമേ കാണൂ. കർത്താവിന്റെ കുരിശിൽ പാപപ്പൊറുതിയും പരിരക്ഷയും.
ഒപ്പം, ആരെയും കുരിശിലേറ്റാതിരിക്കാം. തലചായ്ക്കാൻ ഇടമില്ലാതെ കിടന്നവന്റെ അനുയായികളായ നമുക്കു വിലയേറിയ വീടുകളോടുള്ള അമിതഭ്രമവും തന്മൂലമുണ്ടാകുന്ന മത്സരവുമൊക്കെ ആത്മശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. പാർപ്പിടത്തിന്റെ പേരിൽ സന്പത്ത് കുഴിച്ചുമൂടാതിരിക്കാം. കിടപ്പാടം ആർഭാടമാക്കാതിരിക്കാം. ക്രൂശിതനെ നോക്കി ദിവസവും കുറച്ചുസമയമെങ്കിലും ഇരിക്കാം. ഒന്നുമില്ലാത്ത അവന് ഒത്തിരി കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കാനുണ്ടാവും. ക്രൂശിതരൂപം ഒരു അലങ്കാരമല്ല, ജീവിതത്തിന്റെ ആധാരമാണ്. കഴുത്തിൽ ക്രൂശിക്കപ്പെട്ടവനെ അണിയുന്പോൾ ഭയക്കണം. അവനൊരു ബാധ്യതയും വെല്ലുവിളിയുമാണ്.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
ക്രൂശീകരണം
11:22 PM Apr 05, 2020 | Deepika.com