സഹനങ്ങളുടെയും സങ്കടങ്ങളുടെയും നടുവഴിയിൽ ചില സാന്ത്വനവചസുകളുടെ സ്വരം. വിങ്ങിവേദനിക്കുന്ന തന്റെ ശരീരത്തെ വിസ്മരിച്ച് തനിക്കുവേണ്ടി വിലപിച്ചവരെ അവൻ സമാശ്വസിപ്പിച്ചു. കരളുരുകുന്ന വേദനകൾ കടിച്ചുപിടിച്ച വേളയിലും മറ്റുള്ളവരുടെ കണ്ണീരകറ്റാൻ അവന്റെ അധരങ്ങൾ തുറന്നു. ഒട്ടിയ വയറുമായി പട്ടിണി കിടക്കുന്പോഴും കുഞ്ഞിനെ പാലൂട്ടുന്ന പെറ്റമ്മയെപ്പോലെ കരുതലുള്ളവർ അങ്ങനെയാണ്. ഉരുകിത്തീരുന്പോഴും പ്രകാശിക്കുന്ന മെഴുകുതിരികൾ.
തന്റെ മിഴികളെ മൂടിയിരുന്ന ചോരപ്പാടയുടെ ഇടയിലൂടെയും അവന്റെ ദൃഷ്ടികൾ പോയത് അപരന്റെ കണ്ണീരിലേക്കായിരുന്നു. അവനേറ്റ അടികൾക്കൊന്നിനും സ്നേഹിക്കുന്നവരുടെ മുറവിളി കേൾക്കാതിരിക്കത്തക്കവിധം അവന്റെ കേൾവിയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല. തന്റെ ഇല്ലായ്മകളെക്കാൾ മറ്റുള്ളവരുടെ വല്ലായ്മകൾക്കാണ് അവൻ വിലകല്പിച്ചത്. വാർന്നുപോകുന്ന തന്റെ ജീവരക്തത്തെക്കാൾ ചുറ്റുമുള്ളവരുടെ മിഴിനീരിനാണ് അവൻ പ്രാധാന്യം കൊടുത്തത്. സ്വന്തം സമയം തീരാറായപ്പോഴും മറ്റുള്ളവർക്കുവേണ്ടി അവൻ സമയം കണ്ടെത്തി.
ദുസ്സഹമായ വേദനകളിലൂടെ കടന്നുപോയപ്പോഴും അവന്റെ സ്വരത്തിനു സാന്ത്വനത്തിന്റെ ആർദ്രതയായിരുന്നു. അഴലുകളുടെ വഴിയിലും ആശ്വാസത്തിന്റെ ആൾരൂപമായി മാറിയവനെ അനുഗമിക്കാനുള്ള വിളിയാണ് നമ്മുടേതും. എന്നാൽ, നമ്മുടെ ആകുലതകളിലും തിരക്കുകളിലും മറ്റുള്ളവരുടെ ആധികൾ നാം ഓർക്കാറുണ്ടോ? മറ്റുള്ളവരുടെ മാറാവേദനകൾക്കു നമ്മുടെ ജീവിതത്തിൽ എന്തു സ്ഥനമാണുള്ളത്? ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മിൽനിന്ന് പ്രതീക്ഷിക്കപ്പെടുന്ന ചന്തമുള്ള ചില മനോഭാവങ്ങളും കടമകളുമൊക്കെയുണ്ട്. അവയെ മറന്നു ജീവിക്കരുത്. നമ്മുടെ പ്രിയരുടെയും പരിചിതരുടെയും വെറുമൊരു വഴിപോക്കന്റെയുമൊക്കെ കദനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അവസരങ്ങളെ ഓർത്തു ലജ്ജിക്കാം.
പറയാതെപോയ ആശ്വാസവാക്ക്, തുടയ്ക്കാതെപോയ കണ്ണീര്, നീട്ടാതെപോയ സഹായഹസ്തം, കൊടുക്കാതെപോയ സാന്നിധ്യം എന്നിങ്ങനെ നാം നഷ്ടമാക്കിയ മുത്തുകളെയും പവിഴങ്ങളെയും പറ്റി മനസ്തപിക്കാം. കരയുന്നവരെ ആശ്വസിപ്പിക്കാൻ വേണ്ടിക്കൂടിയാണ് ദൈവം നമുക്കു നാവു നല്കിയിരിക്കുന്നത്. നമ്മുടെ നൊന്പരങ്ങളുടെ നുകം മാത്രം തോളിലേന്തുന്പോൾ അവയ്ക്കു ഭാരമേറും. അവയ്ക്കൊപ്പം മറ്റുള്ളവരുടെയും കൂടെയുണ്ടെങ്കിൽ ആ നുകം മധുരമുള്ളതായി മാറും. ചുറ്റുമുള്ളവരുടെ മുറിവുകളെയും മനോദുഃഖങ്ങളെയും കാണാനുള്ള കാഴ്ചശേഷി നമുക്കുണ്ടാവട്ടെ. നമ്മുടെ കർമ്മങ്ങൾക്കും, കഥനങ്ങൾക്കും, സാമീപ്യത്തിനുമൊക്കെ സാന്ത്വനത്തിന്റെ സുഖം സമ്മാനിക്കാൻ സാധിച്ചാൽ അതൊരു വലിയ സുകൃതമായിരിക്കും.
അനർഥങ്ങൾ നമ്മെ ഗ്രസിക്കുന്പോൾ മറ്റുള്ളവരുടെമേൽ ശാപവാക്കുകളും പഴികളും ചുമത്താതെ പ്രത്യാശയോടെ അവയെ നേരിട്ടുകൊണ്ട് നമ്മോടു സഹതപിക്കുന്നവർക്കും, നമ്മെ പരിചരിക്കുന്നവർക്കും ആശ്വാസമാകാനാണ് ശ്രദ്ധിക്കേണ്ടത്. അപരന്റെ കവിൾത്തടം തുടയ്ക്കാനുള്ള കർത്താവിന്റെ കൈത്തൂവാലകളായി മാറിക്കൊണ്ട് പൂഴിയിലെ പുണ്യങ്ങളായി ജീവിക്കാൻ നാം നോൽക്കുന്ന നോന്പ് നമ്മെ പ്രാപ്തരാക്കട്ടെ.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
സാന്ത്വനം
12:05 AM Apr 04, 2020 | Deepika.com