എന്നാൽ, മഹത്വപൂർണനും, സകലത്തിന്മേലും അധികാരമുള്ളവനുമായവനു ലോകം സമ്മാനിച്ചത് മുള്ളുകളാൽ മെനഞ്ഞ വികൃതവും കഠോരവുമായ ഒരു കിരീടമായിരുന്നു. അവന്റെ തഴച്ചുവളർന്ന തലമുടിയിഴകൾക്കിടയിലൂടെ ആവുന്നത്ര ആഴത്തിൽ അവർ അതിനെ അമർത്തിയിറക്കി. തലയിലെ മുറിവുകൾക്കു താങ്ങാനാവുന്നതിനപ്പുറമായിരുന്നു അത്.
നമ്മുടെ തലയിലും അണിയിക്കപ്പെട്ട ചില മുൾക്കിരീടങ്ങളുണ്ടാവാം. സഹിക്കാവുന്നതിലധികമായി നമുക്കു സംഭവിച്ച സഹനങ്ങൾ; മറുമരുന്നില്ലാത്ത മാറാവ്യാധികൾ; അഭിമാനത്തിന്റെ അത്യുന്നതിയിൽനിന്ന് അപമാനത്തിന്റെ അടിവാരത്തേയ്ക്കു നമ്മുടെ കുടുംബത്തെ തള്ളിയിട്ട ചില അനിഷ്ടസംഭവങ്ങൾ; സങ്കല്പിക്കാനാവാത്ത സാന്പത്തികനഷ്ടം; കൊടിയ കടബാധ്യത എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ഒരു മുൾച്ചക്രം കണക്കെ നമ്മുടെ തലയിൽ തറഞ്ഞിരുന്നിട്ടുണ്ടാവും.
ഓർക്കണം, അവയുടെയോരോന്നിന്റെയും കാഠിന്യം കുറയ്ക്കാനായിരുന്നു അവൻ നമുക്കു മുന്പേ മുൾക്കിരീടമേന്തിയത്. ചിലരുടെയൊക്കെ തലയിൽ നാം തറച്ചുവച്ച മുൾക്കിരീടങ്ങളുണ്ടാവാം. മാതാപിതാക്കളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാതെ തന്നിഷ്ടം മാത്രം നോക്കിയെടുത്ത തീ മാനങ്ങൾ, ചില ഫോണ് സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും പേരിൽ ജീവിതപങ്കാളിയുടെ വിശ്വസ്തതയെപ്പറ്റി പോറ്റിവളർത്തിയ അനാവശ്യസംശയങ്ങൾ, നമ്മുടെ നിലനില്പിനുവേണ്ടി മറ്റുള്ളവരുടെമേൽ അടിച്ചേല്പിച്ച ചില അകൃത്യങ്ങൾ തുടങ്ങി അരുതാത്ത പല മുൾക്കിരീടങ്ങളും അറിഞ്ഞോ അല്ലാതെയോ നാം അപരർക്കു നിർമിച്ചു നല്കിയിട്ടുണ്ടാവാം.
ഒഴിവാക്കാമായിരുന്ന അവയൊക്കെ എന്ന് ഇന്ന് തോന്നുന്നുണ്ടാവും അല്ലേ? അത്തരമൊരു വീണ്ടുവിചാരംതന്നെ വിശുദ്ധിയിലേക്കുള്ള വഴിയാണ്. അവയൊന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. മറ്റുള്ളവർ ഭയക്കുന്ന മുൾക്കിരീടമല്ല, തങ്ങളുടെ നൊന്പരങ്ങളിൽ ആരും ആശിക്കുന്ന മൃദുസ്പർശമാകാൻ നമ്മുടെ കൊച്ചുജീവിതങ്ങൾക്കു കഴിഞ്ഞെങ്കിലേ മഹത്വത്തിന്റെ മലർമകുടം ഒരുനാൾ നമുക്കും നല്കപ്പെടൂ. മേലിൽ നമ്മുടെ സാമീപ്യം ഒരുത്തർക്കും മുൾമുനയുടെ അനുഭവം നല്കാതിരിക്കാൻ നമ്മുടെ ജീവിതശൈലിയെ വിശുദ്ധീകരിക്കുന്നതിനു നോന്പിന്റെ നാളുകൾ സഹായിക്കട്ടെ.
തുപ്പ്
മുഖത്തു തുപ്പുന്നത് അവജ്ഞയുടെ ഏറ്റം നീചമായ പ്രകടനമാണ്. അറപ്പുളവാക്കുന്നവയുടെമേലാണ് സാധാരണ നാം കാർക്കിച്ചുതുപ്പുന്നത്. മൃഗങ്ങളുടെ മുഖത്തുപോലും ആരും തുപ്പാറില്ല. അങ്ങനെയെങ്കിൽ, മൃതപ്രായനായ ഒരാളുടെ മുഖത്തു തുപ്പിയത് അയാൾ മൃഗത്തെക്കാൾ വെറുക്കപ്പെട്ടവനായതുകൊണ്ടല്ലേ? നമ്മുടെ രക്ഷാകരചരിത്രത്തിൽ പതിച്ച ആ ഉമിനീർബിന്ദുക്കൾ നമ്മുടെ മുഖത്തു പതിക്കേണ്ടവയായിരുന്നു. നമ്മുടെ ആട്ടും തുപ്പുമേൽക്കുന്ന അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠരും ബഹുമാന്യരുമായി ഗണിക്കുക. ആരോടെങ്കിലുമുളള വിദ്വേഷത്തിന്റെ ആധിക്യം കാട്ടാൻ നമ്മുടെ വായിലെ രണ്ടുതുള്ളി തുപ്പൽ ധാരാളം മതി. വായിലൂള്ളിടത്തോളം കാലം ഉമിനീര് നമുക്കു പ്രിയപ്പെട്ടതാണ്. എന്നാൽ, തുപ്പിക്കളയുന്ന നിമിഷം മുതൽ അത് അറപ്പുളവാക്കും. കഠിനഹൃദയർക്കു മാത്രമേ മറ്റുള്ളവരുടെ മുഖത്ത് അത്ര കൃത്യമായി തുപ്പാൻ കഴിയൂ. നമുക്ക് മറ്റുള്ളവരോട് ചിലപ്പോൾ വെറുപ്പു തോന്നുക മാനുഷികമാണ്.
പക്ഷേ, അതു പ്രകടിപ്പിക്കുന്ന രീതി മൃഗീയമാകരുത്. തല്ലുന്നതിനും തലോടുന്നതിനും, പുകഴ്ത്തുന്നതിനും ഇകഴ്ത്തുന്നതിനും നമസ്കരിക്കുന്നതിനും തമസ്കരിക്കുന്നതിനുമൊക്കെ പരിധികളുണ്ടാവണം. അവ ലംഘിക്കുന്പോൾ നാം നാമല്ലാതായി മാറുകയും നമ്മുടെതന്നെ നാശം കുറിക്കപ്പെടുകയും ചെയ്യും. കഴിവതും ആരെയും വെറുക്കാതിരിക്കാം. മനുഷ്യരെ വെറുത്താൽ ഭൂമിയിൽ മറ്റാരെയാണ് നാം സ്നേഹിക്കുക? മറ്റുള്ളവരുടെയല്ല, നമ്മുടെതന്നെ മ്ലേച്ഛതകളുടെ മുഖത്തു തുപ്പാൻ ധൈര്യപ്പെടാം. നമ്മുടെ ഹൃദയങ്ങളെ കൂടുതൽ മൃദുലവും മാംസളവുമാക്കി മാറ്റാൻ നോന്പിന്റെ നാളുകളിൽ പരിശ്രമിക്കാം, പ്രാർഥിക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്