ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
ദേശവ്യാപക ലോക്ക്ഡൗണിൽ കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. പൗരന്മാരുടെ ജീവൻ രക്ഷിക്കുക എന്ന ഒറ്റ അജൻഡ മുന്നിക്കണ്ട് അത്യസാധാരണ നടപടികളെടുക്കാൻ കോവിഡ്-19 ഭരണാധികാരികളെ നിർബന്ധിതരാക്കി. ഇത്തരം അസാധാരണ സാഹചര്യങ്ങളിൽ ജീവൻ നിലനിർത്തുക എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ, ഈ പ്രക്രിയയിൽ സമൂഹത്തിലെ ഒരുവിഭാഗം ആളുകൾക്കു ജീവിതം വളരെ ബുദ്ധിമുട്ടായി മാറുന്നു. ഗതാഗതം നിർത്തിയതിനാൽ പലർക്കും തങ്ങളുടെ വീട്ടിലോ നാട്ടിലോ എത്താൻ പറ്റുന്നില്ല.
ദിവസക്കൂലിക്കാരും ആഴ്ചക്കൂലിക്കാരുമായ കുടിയേറ്റ തൊഴിലാളികളുടെ കൈയിൽ പണമില്ലാത്ത സ്ഥിതിയായി. ഗതാഗത സൗകര്യവും പോക്കറ്റിൽ പണവുമില്ലാത്തതിനാൽ ഈ തൊഴിലാളികളിൽ പലരും മറ്റു സംസ്ഥാനങ്ങളിൽനിന്നു തങ്ങളുടെ വീടുകളിലേക്ക് കാൽനടയായി യാത്ര തുടങ്ങി. യാത്രയ്ക്കിടെ അപരിചിതരായ നാടുകളിലെ അപരിചതരായ ആളുകളിൽനിന്നു സഹായം കിട്ടുമെന്ന പ്രതീക്ഷയോടെയാണ് അവരുടെ യാത്ര. ആയിരക്കണക്കിനാളുകൾ ഇങ്ങനെ കൂട്ടപ്പലായനത്തിന് ഒരുങ്ങി. അവർക്കു സഹായം എത്തിക്കാൻ സർക്കാർ ഏജൻസികൾക്കു കഴിയുന്നില്ല.
ഡൽഹിയിൽനിന്ന് ഉത്തർപ്രദേശിലെയും ബിഹാറിലെയും തങ്ങളുടെ ഗ്രാമങ്ങളിലേക്കു കുടിയേറ്റ തൊഴിലാളികളുടെ വലിയ കൂട്ടപ്പലായനമാണു നടക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനം പണിയുന്ന ഇവർക്കു യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ല. അഞ്ഞൂറ്-ആയിരം കിലോമീറ്റർ അകലെയുള്ള വീടുകളിലെത്താൻ നടക്കുകയല്ലാതെ മറ്റു മാർഗമൊന്നുമില്ല.
ക്രൂരമായാണ് അധികാരികൾ അവരോടു പെരുമാറുന്നത്. അവരിൽ പലരും അന്തിയുറങ്ങുന്നത് നടപ്പാതകളിലും പാതയോരങ്ങളിലുമാണ്. റോഡുകളും ബഹുനിലമന്ദിരങ്ങളും ആഡംബര കോളനികളും ലക്ഷ്വറി ഹോട്ടലുകളുമൊക്കെ പണിയാൻ അധ്വാനിക്കുന്ന അവർ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നതോടെ തൊഴിൽരഹിതരായി. വടക്കായാലും തെക്കായാലും കിഴക്കായാലും പടിഞ്ഞാറായാലും രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും ഇതാണ് അവസ്ഥ.
സൗകര്യങ്ങൾ ഒരുക്കണം
കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ അവരെ പരിഗണിക്കാമായിരുന്നു. ഭൂരിഭാഗം നഗരങ്ങളിലെയും സ്കൂളുകൾ അടച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ശുചിത്വപൂർണമായ താമസസൗകര്യം ഈ സ്കൂളുകളിൽ ഒരുക്കാമായിരുന്നു. തങ്ങളുടെ ഗ്രാമങ്ങളിൽ മടങ്ങിയെത്തുന്നതുവരെ ഇവർക്ക് ജീവസന്ധാരണത്തിന് ആവശ്യമായ ഭക്ഷണവും മരുന്നും നൽകാമായിരുന്നില്ലേ? തങ്ങളുടെ പക്കലുള്ള വിഭവങ്ങൾകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഇതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യാമായിരുന്നു.
സർക്കാരുകൾ ഇവരെ അവഗണിച്ചു എന്നല്ല. എന്നാൽ, മറ്റു മേഖലകളിലെ തിരക്കിലായിരുന്നു ഭരണാധികാരികൾ. ബന്ധപ്പെട്ട ഭരണവകുപ്പുകൾ തങ്ങളുടെ കീഴിലുള്ള ആളുകളുടെ ആവശ്യങ്ങൾ അറിയുന്നതിൽ പരാജയപ്പെട്ടു. ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ നാട്ടിലേക്കു പോകാനായി അടുത്തുള്ള ബസ്സ്റ്റാൻഡുകളിൽ എത്തിയിട്ടും പലരും ഉണർന്നില്ല എന്നതാണ് ദുഃഖകരം. ട്രെയിനുകൾ ഓടുന്നില്ല. ഇതാണ് ക്രൂരമായ അവസ്ഥ.
സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടേതിൽനിന്നും വ്യത്യസ്തമാണ് ഈ തൊഴിലാളികളുടെ അവസ്ഥയും മനോഭാവവും. മറ്റു വിഭാഗങ്ങൾ ലോക്ക് ഡൗണിനോടു ക്രിയാത്മകമായാണു പ്രതികരിച്ചത്. രാഷ്ട്രീയക്കാർ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ മറക്കുകയും ശാന്തമായ അന്തരീക്ഷമുണ്ടാക്കാൻ തങ്ങളാലാവുന്നതു ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രി മോദി കൈക്കൊണ്ട ലോക്ക് ഡൗൺ തീരുമാനത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സ്വാഗതം ചെയ്തു. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ആശ്വാസനടപടികളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത്ഷായുമായും സഹകരിച്ചു പ്രവർത്തിക്കുന്നു.
കാര്യമായ എതിർപ്പുകളൊന്നുമില്ലാതെ ആരാധനാലയങ്ങളെല്ലാം അടച്ചിട്ടു. ആളുകളുടെ കൂട്ടംചേരൽ നിർത്തി. മതപരമായ അഭിപ്രായവ്യത്യാസങ്ങളും ശത്രുതകളുമെല്ലാം മറന്ന് വിശ്വാസികൾ സർവശക്തനോടു പ്രാർഥിച്ചു. മനുഷ്യവംശത്തിനുതന്നെ ഭീഷണി ഉയർത്തി കോവിഡ്-19 എല്ലാവരെയും ദയാരഹിതമായി ആക്രമിച്ചപ്പോൾ ജാതി-വർഗീയ-വർഗ ചേരിതിരിവുകൾ അപ്രത്യക്ഷമായി. ഞെട്ടിത്തരിച്ച പൗരന്മാർ എല്ലാവിധ ദുരിതങ്ങളും സഹിച്ചുകൊണ്ട് കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെ തങ്ങളുടെ വീടുകളിൽ ഒതുങ്ങി.
വാഹനങ്ങളും യന്ത്രങ്ങളും ഫാക്ടറികളും നിലച്ചതോടെ മനുഷ്യൻ അപ്രത്യക്ഷമായ ഇടങ്ങളിൽ കാട്ടുമൃഗങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇന്നു ജീവിച്ചിരിക്കുന്നവർ ഇതിനുമുന്പ് കണ്ടിട്ടില്ലാത്ത അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. അതേ, ഇതൊരു പുതിയ രാജ്യവും ലോകവുമാണ്. വലിയ പ്രതീക്ഷയോടെയല്ലെങ്കിലും സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.
വലിയ ജനകീയപ്രശ്നം
ഭക്ഷണം കിട്ടാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് എന്തുചെയ്യാൻ കഴിയുമെന്നു നാം ചിന്തിക്കണം. ലക്ഷക്കണക്കിന് ആളുകൾ കഷ്ടപ്പെടുന്ന ഈ വലിയ ജനകീയപ്രശ്നം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധതയുള്ള ഒരു ഭരണകൂടവും രാഷ്ട്രീയ തീരുമാനവും ആവശ്യമാണ്. കഷ്ടപ്പെടുന്ന ഈ ആളുകളെ സഹായിക്കണമെന്ന ദയാപൂർണമായ അഭ്യർഥന സോണിയ ഗാന്ധിയിൽനിന്നും രാഹുൽ ഗാന്ധിയിൽനിന്നും കേൾക്കുന്നുണ്ട്. തങ്ങളുടെ മേഖലകളിലുള്ളവരെ സഹായിക്കണമെന്നു കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെടുന്നു. നിർഭാഗ്യവാന്മാരായ ആളുകളെ സഹായിക്കാൻ സന്മനസുള്ള പലരും മുന്നോട്ടു വന്നിട്ടുമുണ്ട്.
നിസഹായരെ കൊറോണ വൈറസിൽനിന്നും പട്ടിണിയിൽനിന്നും ഉന്മൂലനത്തിൽനിന്നും രക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. എല്ലാ സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന്റെ സഹായത്തോടെ ഗ്രാമതലം മുതൽ ജില്ലാതലവും സംസ്ഥാനതലവും വരെ ക്യാന്പുകൾ സംഘടിപ്പിക്കുകയും കോവിഡിനെതിരായ പോരാട്ടത്തിൽ അവരെ സഹായിക്കുന്നതിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും വേണം. അവരെ സഹായിക്കുന്നതിനു സന്നദ്ധസേനകൾ രൂപീകരിക്കണം. സർക്കാരിന്റെ സഹായവും പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.
കടബാധ്യത സംബന്ധിച്ചു ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും ചികിത്സാ കുറിപ്പടികൾ ഓർത്തു വിഷമിക്കേണ്ട സമയമല്ലിത്. അവരുടെ സർട്ടിഫിക്കറ്റുകളെപ്പറ്റിയോ റേറ്റിംഗ് ഏജൻസികളുടെ സർട്ടിഫിക്കറ്റുകളെപ്പറ്റിയോ ഓർത്ത് വേവലാതിപ്പെടേണ്ട സമയമല്ലിത്. സമൂഹത്തിലെ സൂക്ഷ്മ ന്യൂനപക്ഷത്തിനു മാത്രം താത്പര്യമുള്ള ഓഹരിവിപണി റേറ്റിംഗുകളെപ്പറ്റി ഓർത്തും ആശങ്കപ്പെടേണ്ടതില്ല. ഓഹരിവിപണികൾ മാസങ്ങളോളം അടച്ചിട്ടാലും ഒന്നും സംഭവിക്കില്ല.
തക്ക നടപടികളിലൂടെ നമ്മുടെ ജീവൻ സംരക്ഷിക്കുന്നതിൽ നാം പരാജയപ്പെട്ടാൽ ഭാവി നമ്മോടു ക്ഷമിക്കില്ല. പാവങ്ങൾക്കും അവരുടെ നിലനിൽപ്പിനും വേണ്ടി നാം പണം ചെലവഴിക്കണം. ഭാഗ്യവശാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകംതന്നെ അതു പരാമർശിച്ചിട്ടുണ്ട്. അതേ, ആളുകളുടെ ജീവൻ രക്ഷിക്കുകയാണ് ഇപ്പോഴത്തെ ആവശ്യം, എന്തു വിലകൊടുത്തും.
ഞെട്ടിക്കുന്ന കൂട്ടപ്പലായനം
11:59 PM Mar 29, 2020 | Deepika.com