ഉറ്റവനായി ഒരു രാവിൽ പുല്ക്കൂട്ടിൽ പിറന്നവൻ കുറ്റക്കാരനായി മറ്റൊരു രാവിൽ പ്രതിക്കൂട്ടിൽ നിന്നു. തെറ്റുകളൊന്നും ചെയ്യാതിരുന്നിട്ടും കുറ്റാരോപിതനായി പ്രതിപ്പട്ടികയിൽ പേരു ചേർക്കപ്പെട്ട അവന് അല്പനേരത്തേക്കെങ്കിലും വിധിയാളന്മാരുടെ മുന്പാകെ നില്ക്കേണ്ടിവന്നു. പലരുടെയും ശിരസു നിവരാൻ അവൻ ശിരസു നമിക്കേണ്ടത് ആവശ്യമായിരുന്നു. നീതി നിഷേധിക്കപ്പെട്ട നീതിമാൻ.
കുറ്റാന്വേഷണത്തിനു മുന്പേ അവന്റെ കുറ്റപത്രം തയാറാക്കപ്പെട്ടു. പാപികളായ വൈരികൾക്ക് പുലന്പാൻ പാതകങ്ങൾ പലതുമുണ്ടായിരുന്നു. വ്യാജമായ ആരോപണങ്ങളുടെ വലിയ ഒ പട്ടിക തന്നെ അവർ അവനെതിരേ വായിച്ചുകേൾപ്പിച്ചു. നിർമലനും നിരപരാധിയുമായിരുന്ന അവനിൽ നിരവധി കുറ്റങ്ങൾ അവർ ചുമത്തി. അവനു പറയാൻ അധികമൊന്നുമില്ലായിരുന്നു. പറഞ്ഞതു കേൾക്കാൻ ആരുമില്ലയിരുന്നു. പക്ഷേ, അവയ്ക്കെല്ലാം നടുവിലും നമ്മുടെ നാഥൻ പതറിയില്ല. ഒലിവുകൊന്പുകളേന്തിയ കരങ്ങളിൽ കുറുവടികളും, കീർത്തനം പാടിയ അധരങ്ങളിൽ അസഭ്യവർഷവും അവൻ പണ്ടേ പ്രതീക്ഷിച്ചിരുന്നോ?
ജീവിതത്തിൽ അന്യായമായ ചില കുറ്റാരോപണങ്ങൾക്കു നാമും വിധേയരായിട്ടുണ്ടാവാം. നിനയ്ക്കാത്ത നീചകൃത്യങ്ങൾവരെ നമുക്കെതിരേ ആരോപിക്കപ്പെട്ട് നിന്ദിതരായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവാം. നമ്മെ മുഴുവൻ കേൾക്കാനും മനസിലാക്കാനും ആരുമില്ലാതിരുന്ന നേരങ്ങൾ. നമ്മുടെ നിഷ്കളങ്കതയ്ക്ക് ആരും വിലകല്പിക്കാതിരുന്ന അവസരങ്ങൾ. അപ്പോഴൊക്കെ നാം അവലംബിച്ച മൗനത്തിനും അനുഭവിച്ച നിസഹായതയ്ക്കും രക്ഷദമായ എന്തൊക്കെയോ അന്തരാർഥങ്ങളുണ്ടായിരുന്നു. ആരെയും കുറ്റക്കാരായി ചിത്രീകരിക്കാതിരിക്കാം.
നമുക്കുമില്ലേ ആവശ്യത്തിലധികം തെറ്റുകൾ? മറ്റുള്ളവരുടെ കുറ്റങ്ങൾ നമുക്കുള്ളവയുടെ വകഭേദങ്ങളാണെന്ന് കരുതിയാൽ മതി. കുറ്റംപറച്ചിൽ കുറച്ചാൽ മനസിന്റെ കനം കുറയും. ജീവിതം കൂടുതൽ സന്തോഷഭരിതമാകും. മറ്റുള്ളവരുടെ നേർക്കുള്ള ചൂണ്ടുവിരൽ ചെറുതാണെങ്കിലും വ്യക്തിബന്ധങ്ങൾക്കിടയിൽ അതു സൃഷ്ടിക്കുന്ന അകലം വലുതായിരിക്കും. കുറ്റാന്വേഷികളല്ല, സത്യാന്വേഷികളാകാനുള്ള നിയോഗമാണ് നമ്മുടേത്. മറ്റുള്ളവർക്കെതിരേ അബദ്ധപ്രചാരണങ്ങൾ നടത്തി അവരുടെ നിലയ്ക്കും വിലയ്ക്കും കളങ്കമേല്പിക്കാതിരിക്കാം. അർഹമായ നീതി ആർക്കും നിഷേധിക്കാതിരിക്കാം. നമ്മുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റുള്ളവർക്കു ന്യായമായി ലഭിക്കേണ്ടതു അപഹരിക്കാതിരിക്കാം.
വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ആരെയും വ്യക്തിഹത്യ ചെയ്യാതിരിക്കാം. അയൽക്കൂട്ടങ്ങൾ അയൽക്കുറ്റങ്ങളുടെ ആഘോഷക്കമ്മിറ്റികളാകാതിരിക്കട്ടെ. ക്രൈസ്തവകുടുംബങ്ങൾ കോടതികളല്ല, കുന്പസാരക്കൂടുകളായാണ് മാറേണ്ടത്. പരസ്പരവിചാരണയല്ല, മറ്റുള്ളവരെക്കുറിച്ചുള്ള വിചാരവും, വിട്ടുവീഴ്ചകളുമാണ് അവയിൽ ഉണ്ടാകേണ്ടത്. എല്ലാവരിലും എന്തെങ്കിലുമൊക്കെ നന്മയുണ്ട്. അവയെ കാണാനും നല്ലതു പറയാനും ഈ വലിയനോന്പുകാലം വിനിയോഗിക്കാം.
ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
കുറ്റാരോപണം
11:50 PM Mar 26, 2020 | Deepika.com