1996 ജൂലൈ അഞ്ച് ജനിതക ശാസ്ത്രത്തിലും ലോക ചരിത്രത്തിലും ശ്രദ്ധേയ മായ ദിനമാണ്. അന്നാണ് ക്ലോണിംഗിലൂടെ ആദ്യത്തെ സസ്തന ജീവിയായി ഡോളി എന്ന ആടിനെ പരീക്ഷണശാലയിൽ മനുഷ്യൻ "സൃഷ്ടിച്ചത്.' ശാസ്ത്രം വിജയിച്ചെങ്കിലും പരോക്ഷമായി മനുഷ്യന്റെ അധഃപതനത്തിന്റെ പ്രാരംഭവും അന്നുതന്നെയായിരുന്നു. ജീവന്റെ മേലുള്ള സ്രഷ്ടാവിന്റെ സന്പൂർണ അധികാരം സൃഷ്ടി അഹങ്കാരപൂർവം കവർന്നെടുത്ത ദിവസമായിരുന്നു അത്.
ഡോളി എന്ന പെണ്ണാട് മറ്റൊരു ആടിന്റെ ഒരൊറ്റ കോശത്തിൽ നിന്ന് (SOMATIC CELL) ക്ലോണിംഗിലൂടെ വളർത്തിയെടുത്തതാണ്. ശാസ്ത്രലോകത്തിന്റെ സമാനതകളില്ലാത്ത നേട്ടം തന്നെയാണത്. പക്ഷേ ഇതേ തത്വമുപയോഗിച്ച് വൈകാതെ മനുഷ്യക്കുഞ്ഞുങ്ങളേയും ക്ലോൺ ചെയ്ത് "സൃഷ്ടിക്കു'മെന്ന ശാസ്ത്രലോകത്തിന്റെ അഹങ്കാരത്തിന് ഇന്നു ലോകം വലിയ വില നൽകിക്കൊണ്ടിരിക്കുന്നു. ഏഴു വർഷം ജീവിച്ച ഡോളി സ്വാഭാവിക പ്രസവത്തിലൂടെ കുഞ്ഞുങ്ങൾക്കു ജന്മം നൽകിയതോടെ ജീവന്റെമേൽ മനുഷ്യനു സന്പൂർണ നിയന്ത്രണമായി എന്നു ചില ശാസ്ത്രജ്ഞർ അഹങ്കാരപൂർവം തീരുമാനിച്ചുറപ്പിച്ചു.
ഡോളിയുടെ പരീക്ഷണശാലയിലെ പിതാവ് കീത്ത് ക്യാംപൽ ശാസ്ത്രലോകത്തിന്റെ നെറുകയിൽ എത്തിയെങ്കിലും സ്രഷ്ടാവിന്റെ ഇഷ്ടസമ്മാനമായ സൃഷ്ടി, സ്രഷ്ടാവ് എന്ന സ്ഥാനം തട്ടിയെടുക്കുക വഴി സ്രഷ്ടാവ് - സൃഷ്ടി അച്യുതണ്ടിനു ക്ഷതമേറ്റു. ഈ അച്ചുതണ്ടിന്റെ സമവായത്തിലും ക്രമത്തിലുമാണു പ്രപഞ്ചം അന്യൂനമായി പ്രവർത്തിക്കുന്നത്. ഇതു നഷ്ടപ്പെട്ടാൽ സർവപ്രപഞ്ചവും തകിടം മറിയും.
കാലം പോലും നിശ്ചയിക്കാനാവാത്തവിധം അതീവ പുരാതനമായ "പുറപ്പാടി'ന്റെ പുസ്തകത്തിൽ 20-ാം അധ്യായത്തിൽ ദൈവം മോശയ്ക്കു നല്കിയ പത്തു കല്പനകളിൽ പ്രഥമമായത്: "ഞാനാണ് നിന്റെ ദൈവമായ കർത്താവ്, ഞാനല്ലാതെ വേറേ ദൈവം നിനക്കുണ്ടാകരുത്' (പുറ 20:3) എന്നതാണ്. ഈ കല്പനയിൽ ദൈവത്തിന്റെ അവകാശമായ സൃഷ്ടികർമാവകാശം കൂടി ഉൾച്ചേർന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ സ്രഷ്ടാവ് തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചത് (ഉല്പത്തി 2,8).
ആദിമാതാപിതാക്കന്മാരായ ആദത്തിന്റേയും ഹവ്വയുടേയും മകനായ കായേൻ, അസൂയമൂലം സ്വസഹോദരനെ വധിക്കുക വഴി ജീവന്റെയും മരണത്തിന്റെയും അവകാശിയായ ദൈവത്തിന്റെ അധികാരം കവർന്നെടുത്തു. പിന്നീട് നാളിതുവരെ മനുഷ്യന് ഇക്കാര്യത്തിൽ സന്പൂർണമായ മനഃസ്താപമോ തിരിച്ചുവരവോ ഉണ്ടായിട്ടില്ല. ധനവും സ്ഥാനവും തട്ടിയെടുക്കാൻ അപരനെ വധിക്കാൻ പോലും മനുഷ്യനു മടിയില്ലാതായി. തുല്യ എതിരാളികളോട് ഇക്കാര്യത്തിൽ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്നത് ചരിത്രത്തിന്റെ താളുകളിൽ കാണുന്നു.
നിസഹായനായ ഗർഭസ്ഥശിശു
പക്ഷേ, ദുർബലനും നിഷ്കളങ്കനും നിസഹായനുമായ ഗർഭസ്ഥശിശുവിനെ തന്റെ സുഖനേട്ടങ്ങൾക്കു തടസമാകുന്പോൾ കുരുതികൊടുക്കുന്നതിന്റെ ക്രൂരതയാണു മനസിലാകാത്തത്. അതിനേക്കാൾ ക്രൂരമാണ് ഇതിനോടുള്ള വിദ്യാസന്പന്നരായ മനുഷ്യന്റെ നിസംഗത. നിരായുധനായ എതിരാളിയോടു യുദ്ധത്തിനു മുതിരരുതെന്ന ദ്വന്ദ യുദ്ധധാർമികത പോലും ഇവിടെ വിസ്മരിക്കപ്പെടുകയാണല്ലോ.
ശാരീരിക സുഖത്തിന്റെ ഉപോൽപ്പന്നമായി കുഞ്ഞുങ്ങളെ കാണുന്നതു മനുഷ്യ സംസ്കാരമല്ല. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്ത മനുഷ്യൻ കാട്ടാളനാണ്; പുഞ്ചിരി സമ്മാനിക്കുന്ന പനിനീർപ്പുക്കളെ ഉള്ളംകൈയിലിട്ട് ഞെരിച്ച് വലിച്ചെറിയാൻ നിയമസംരക്ഷണം നൽകുന്നവർ ജനപ്രതിനിധികളെന്നോ ന്യായാധിപന്മാരെന്നോ അഭിസംബോധന ചെയ്യപ്പെടാൻ യോഗ്യരല്ല. 24 ആഴ്ചവരെ വളർച്ച പ്രാപിച്ച ഗർഭസ്ഥശിശുവിനെ ഉന്മൂലനം ചെയ്യാൻ നിയമാനുമതി നൽകിത് ശ്രീബുദ്ധന്റേയും മഹാത്മജിയുടേയും നാട്ടിലെ പരമോന്നത ജനപ്രതിനിധി സഭകളാണ്.
ബജറ്റവതരണത്തിന്റെയും പൗരത്വ നിയമ ഭേദഗതി ബഹളത്തിന്റെയും മറവിൽ പാർലമെന്റ് ക്രൂരമായ ഈ നിയമം പാസാക്കി. മൃഗീയ ഭൂരിപക്ഷത്തിന്റെ ധാർഷ്ട്യം; പ്രതിപക്ഷത്തിന്റെ ബലക്ഷയം; ചില അപ്രധാന വിഷയങ്ങൾക്കു വന്പിച്ച പ്രാധാന്യം നൽകി മണിക്കൂറുകൾ അന്തിച്ചർച്ചയ്ക്കായി മാറ്റിവയ്ക്കുന്ന ചാനലുകളും വിഷയത്തെ പാർശ്വവത്കരിച്ചു.
അസത്യത്തിനും അധർമത്തിനും തിരിച്ചടിയുണ്ടാകുമെന്ന് മനുഷ്യനെ ഓർമപ്പെടുത്തി ഇപ്പോൾ മനുഷ്യജീവൻതന്നെ നിലനില്പിനായി നിലവിളിക്കുന്നു. ഹ്യൂമൻ ലൈഫ് ഇന്റർനാഷണൽ എന്ന സംഘടനയുടെ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കനുസരിച്ച് അംഹിസയുടെ ഇന്നാട്ടിൽ ഒരു വർഷം 16 ദശലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഗർഭപാത്രത്തിൽ കൊലചെയ്യപ്പെടുന്നത്.
അണ്ഡവും ബീജവും സംയോജിക്കപ്പെടുന്ന നിമിഷം മുതൽ കുഞ്ഞിന്റെ ലിംഗവും മാതാപിതാക്കന്മാരിൽനിന്ന് ഒരു വ്യക്തി ആർജിക്കുന്ന സ്വഭാവവിശേഷങ്ങളും സംയോജിത ഏകകോശത്തിലെ ക്രോമസോമിൽ ആലേഖനം ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ ഡോക്ടർമാരുടെ വിശ്വവിഖ്യാത പ്രതിജ്ഞയിൽ "അണ്ഡവും ബീജവും സംയോജിക്കുന്ന' നിമിഷം മുതൽ ഞാൻ ജീവന്റെ കാവൽക്കാരനായിരിക്കുമെന്നുള്ള ശാസ്ത്രസത്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം ഇന്ന് പലരും സൗകര്യപൂർവം വിസ്മരിക്കുന്നു! "ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം' കുഞ്ചൻ നന്പ്യാരുടെ വരികൾ യാഥാർഥ്യമാകുന്നു!
ഗർഭസ്ഥ ശിശുവിന് ആറു മാസം ആകുന്പോഴേക്കും (24 ആഴ്ച) ദഹനസംവിധാനങ്ങൾ, മസ്തിഷ്ക - ഞരന്പുകളുടെ ആദ്യ രൂപം, ഹൃദയസ്പന്ദനം എന്നിവ ആരംഭിക്കുകയും കൃത്യമായ താളത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. 24-ാമത്തെ ആഴ്ചയിൽ ഗർഭസ്ഥ ശിശുവിന്റെ (അതുവരെ കൂടിച്ചേർന്നിരുന്ന) കൺപോളകൾ തുറക്കപ്പെടുകയും അടയ്ക്കപ്പെടുകയും ചെയ്യാനുള്ള കഴിവ് ആർജിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിലുള്ള ഗർഭസ്ഥ ശിശുവിനെയും നശിപ്പിക്കാനാണ് പുതിയ നിയമഭേദഗതി വഴി അനുമതി നൽകപ്പെട്ടിരിക്കുന്നത്! അതായത് ഗർഭസ്ഥശിശു കണ്ണു തുറക്കുന്പോൾ സ്വാർഥത പൂണ്ട മനുഷ്യൻ കണ്ണടയ്ക്കുന്നു!
ജീവനെ ചവിട്ടിമെതിക്കുന്നു
മനുഷ്യന്റെ ഇച്ഛകൊണ്ടു മാത്രം സൃഷ്ടിക്കാവുന്നതല്ല ഒരു കുഞ്ഞ് എന്ന മഹാസത്യത്തിനു നേരേ കണ്ണടച്ചുകൊണ്ടാണ് അല്പജ്ഞാനിയായ മനുഷ്യൻ തന്റെ വഴിയിൽ തടസമായി നിൽക്കുന്ന ജീവനെ ചവിട്ടിമെതിക്കുന്നത്. ഈ കുഞ്ഞിന്റെ മൂല്യം മനസിലാക്കുന്നത് ഒരു പക്ഷേ ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാത്ത ദന്പതികൾ മാത്രമാണ്.
ലോകം ഇന്നു ജനിതക പഠനത്തിന്റെ പരീക്ഷണശാലയിലാണ്. സഭാപ്രഭാഷകന്റെ വീക്ഷണത്തിൽ വൈദ്യന്റെ വിജ്ഞാനം ദൈവത്തിൽനിന്നു വരുന്നു. ആ വിനയം വിസ്മരിച്ച് മനുഷ്യ ഡിഎൻഎയിലെ 300 കോടിയിലധികം രാസബന്ധങ്ങൾ മുഴുവൻ ക്രമമായി മനസിലാക്കി നാളിതുവരെ ദൈവകരങ്ങളിൽ സുരക്ഷിതമായിരുന്ന "ജീവന്റെ പുസ്തകം' മനുഷ്യൻ സ്വന്തമാക്കിയെന്ന് കരുതുന്നവർ പുസ്തകത്തിന്റെ ആദ്യ താളുകൾ മാത്രമേ കണ്ടിട്ടുള്ളൂ. മാനവജീനോം പൂർണമായി പരിമിതജ്ഞാനം മാത്രമുള്ള മനുഷ്യന് ഏറെക്കുറെ അസാധ്യമാണ്. "ക്രിസ്പർ - ക്ലാസ്-9' എന്ന ജനിതക ജീൻ മാപ്പിംഗും എഡിറ്റിംഗും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. കംപ്യൂട്ടറുകൾ വരച്ചെടുക്കുന്ന ജീനോം ഉപയോഗിച്ച് നിർമിത മനുഷ്യരൂപങ്ങളെ സൃഷ്ടിക്കുന്ന സിന്തറ്റിക് ബയോളജി തുടങ്ങിയ പരീക്ഷണങ്ങൾ. "ഫ്രാങ്കൻസ്റ്റീൻ മോൺസ്റ്ററുകൾ' എന്ന ഫിക്ഷൻ യാഥാർഥ്യമാക്കിയേക്കാം. മനുഷ്യന്റെ കൃത്രിമ നിർമിതികൾ മനുഷ്യനെത്തന്നെ വിഴുങ്ങുന്ന അവസ്ഥയാണിത്.
വിശുദ്ധമായ ദാന്പത്യബന്ധങ്ങളിലൂടെ സ്വാഭാവികമായി ദൈവം തരുന്ന കുഞ്ഞിനെ അമ്മയുടെ ഗർഭപാത്രത്തിൽ (വാടക ഗർഭപാത്രത്തിലല്ല) വളർത്തിക്കൊണ്ടു വരുന്ന ജീവൻപക്ഷ സമൂഹസൃഷ്ടിയെക്കുറിച്ച് മനുഷ്യനെ ഓർമിപ്പിക്കുന്ന ദിവസമാണ് മാർച്ച് 25-ന് ആചരിക്കുന്ന പ്രോലൈഫ് ദിനം. ഗർഭസ്ഥശിശു ധാർമിക ശാസ്ത്രപ്രകാരം ഒരു വ്യക്തിതന്നെയാണ്. ആ അവകാശത്തിൽ കൈവച്ചാൽ തിരിച്ചടി ഉറപ്പാണ്.
ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ലേഖകൻ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറാണ്).
മനസിലെ കൊറോണയെയും തുരത്തണം
11:17 PM Mar 24, 2020 | Deepika.com