ഇന്ത്യയിലെ ജനാധിപത്യം വളരെ ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്; ഇത് ഇപ്പോൾ തുറന്നുപറഞ്ഞില്ലെങ്കിൽ ഭാവി തലമുറകൾ ഞങ്ങളെ കുറ്റക്കാരെന്നു വിളിക്കും- രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീംകോടതിയുടെ മുമ്പിൽനിന്നു ജസ്റ്റീസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിൽ നാല് ഉന്നതരായ ന്യായാധിപന്മാർ ഏതാനുംനാൾ മുമ്പ് രാജ്യത്തോട് വിളിച്ചുപറഞ്ഞ വാക്കുകളാണിത്. നിഷ്പക്ഷതയുടെയും ഉന്നത നീതിബോധത്തിന്റെയും പേരിൽ പ്രശസ്തരായ മുതിർന്ന ജഡ്ജിമാരുടെ വാക്കുകൾ വളരെ അപകടകരമായ സൂചനയായി അന്നു രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യത്തിന്റെ ഏറ്റവും ഉറച്ച സംരക്ഷകനും ഭരണഘടനയുടെ കാവലാളുമായ നീതിപീഠങ്ങളിൽ പുഴുക്കുത്തലുകൾ വ്യാപിച്ചുതുടങ്ങിയോ എന്നു ചിലരെങ്കിലും സംശയിച്ചു. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം നീതിപീഠങ്ങളുടെ ഇടനാഴികളിലും പിടിമുറുക്കിത്തുടങ്ങിയോ എന്ന വലിയ വിമർശനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിന്ന് ആദ്യമായെങ്കിലും ഉയർന്നുതുടങ്ങി.
ജെ. ചെലമേശ്വറിനെ കൂടാതെ ജസ്റ്റീസുമാരായ രഞ്ജൻ ഗൊഗോയി, മദൻ ബി ലോക്കൂർ, ജസ്റ്റീസ് കുര്യന് ജോസഫ് എന്നിവര്‍ ചേര്‍ന്നാണു സുപ്രീം കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെ 2018 ജനുവരി 12 ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര മറ്റു ജഡ്ജിമാര്‍ക്ക് കേസുകള്‍ വിഭജിച്ച് നല്കുന്നതിലുള്ള അസംതൃപ്തി പ്രകടിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോള്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള അഭൂതപൂര്‍വമായ നീക്കമായി ജനാധിപത്യ വിശ്വാസികൾ അതിനെ നോക്കിക്കണ്ടു.
പ്രതിനായകനായി മാറുന്നു
അന്നു നായകനായി വിശേഷിപ്പിക്കപ്പെട്ട രഞ്ജന്‍ ഗൊഗോയി രണ്ടു വർഷത്തിനുശേഷം പ്രതിനായകനായി ചിത്രീകരിക്കപ്പെടുന്നു എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വലിയ കൗതുകങ്ങളിൽ ഒന്നായി മാറുന്നു. എന്തിനെതിരെയാണോ രഞ്ജന്‍ ഗൊഗോയി അന്നു പ്രതികരിച്ചത് അതിന്റെ വക്താവായി അദ്ദേഹം ഇന്നു ചിത്രീകരിക്കപ്പെടുന്നു എന്നതു വലിയ വിരോധാഭാസം തന്നെ. നിയമ- രാഷ്ട്രീയ വൃത്തങ്ങളിൽനിന്ന് അതിരൂക്ഷമായ പ്രതികരണമാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത തീരുമാനത്തിനെതിരെ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതക്കേറ്റ കനത്ത തിരിച്ചടിയാണ് ഇതെന്നാണ് പൊതു വിലയിരുത്തൽ.
ജസ്റ്റീസ് ഗൊഗോയിക്ക് ഒപ്പം സുപ്രീംകോടതിയിൽ കൊട്ടാരവിപ്ലവത്തിനു നേതൃത്വം നൽകിയ ജസ്റ്റീസ് മദൻ ബി. ലോക്കൂർ പ്രതികരിച്ചത് ഇങ്ങനെയാണ്: “ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്ക്ക് ഏത് ആദരം നല്‍കും എന്നതിനെ സംബന്ധിച്ച് കുറച്ചു നാളുകളായി ആലോചനകളുണ്ട്. അതുകൊണ്ട് രാജ്യസഭാംഗത്വം നല്‍കിയത് അത്ഭുതമേ അല്ല. പക്ഷേ അത് ഇത്രവേഗം നടന്നു എന്നതിലാണ് ആശ്ചര്യം. ഇത് ഇന്ത്യന്‍ ജുഡീഷറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനര്‍നിര്‍വചിക്കുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള പ്രതീക്ഷകളുടെ അവസാനത്തെ അത്താണിയും വീണുവോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു”.
2018 ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യയുടെ 46- മത് ചീഫ് ജസ്റ്റീസായി ദീപക് മിശ്ര വിരമിച്ച ഒഴിവിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. “രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റീസാക്കിയത് ഇന്ത്യന്‍ ജുഡീഷറിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് വ്യക്തമാക്കുന്നത്” എന്ന് സുപ്രീം കോടതി ജഡ്ജി ആയിരുന്ന മാര്‍ക്കണ്ഡേയ കട്ജു പ്രതികരിച്ചത് അന്ന് നിയമവൃത്തങ്ങളിൽ വലിയ ചർച്ച ആയിരുന്നു. ജസ്റ്റീസ് ഗോഗോയി ചീഫ് ജസ്റ്റീസായിരുന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ നീതിപീഠത്തിനേറ്റ പരിക്കിനെക്കുറിച്ച് പല മുതിര്‍ന്ന അഭിഭാഷകരും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
വിവാദ വിധിന്യായങ്ങൾ
ചീഫ് ജസ്റ്റീസായതിനുശേഷം രഞ്ജന്‍ ഗോഗോയി നിരവധി വിവാദ വിഷയങ്ങളിൽ നൽകിയ വിധിന്യായങ്ങൾ വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെയും സംഘ്പരിവാറിന്റെയും താത്പര്യങ്ങൾക്ക് അനുസരിച്ചാണ് വിവാദ വിഷയങ്ങളിലെ തീർപ്പുകൾ എന്ന വിമർശനമാണ് ഉണ്ടായത്. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്നും മസ്ജിദ് നിര്‍മിക്കാന്‍ പകരം ഭൂമി നല്‍കണമെന്നുമുള്ള വിധിയും ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഏഴംഗ വിശാല ബഞ്ചിനു വിട്ടതും റഫാല്‍ ഇടപാടില്‍ അഴിമതിയില്ലെന്ന കണ്ടെത്തല്‍ നടത്തിയതും ആസാമിലെ എന്‍ആർസി വിഷയം പരിഗണിച്ചതും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ്. എന്‍ആര്‍സി വിഷയത്തില്‍ ഏറെ വിവാദങ്ങൾ നടക്കവേ എന്‍ആര്‍സി ഭാവിയിലേക്കുള്ള രേഖയാണെന്ന പ്രസ്താവനയും രഞ്ജന്‍ ഗൊഗോയ് നടത്തിയിരുന്നു. ആധാര്‍ ബിൽ മണി ബില്ലായി പരിഗണിക്കേണ്ടതുണ്ടോ എന്നുള്ള തര്‍ക്കം സുപ്രീം കോടിതിയിലെത്തിയപ്പോള്‍ അതും വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു.
കഴിഞ്ഞ വർഷം ഏപ്രില്‍ 19 ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ ലൈംഗിക ആരോപണം ഉൾപ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി മുന്‍ ജീവനക്കാരി രംഗത്തെത്തിയിരുന്നു. ജസ്റ്റീസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മിറ്റി യുവതിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി തള്ളിയെങ്കിലും ഈ ആരോപണങ്ങൾ അദ്ദേഹത്തെ തുടർച്ചയായി വേട്ടയാടിയിരുന്നു. ജസ്റ്റീസ് ഗൊഗോയിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണമായിരുന്നു അദ്ദേഹത്തിന്റെ സേവനകാലഘട്ടത്തില്‍ ഏറ്റവും കരിനിഴല്‍ വീഴ്ത്തിയ സംഭവം എന്നു പലരും കരുതുന്നു. ഇന്ത്യയുടെ മുഖ്യന്യായാധിപന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സുപ്രീം കോടതിയിലെ ഒരു മുന്‍ ജീവനക്കാരി പരാതിപ്പെട്ട ദിവസം തന്നെ സുപ്രീം കോടതി ബാറിലെ അംഗങ്ങളും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലും ഉള്‍പ്പെടുന്ന ഒരു അടിയന്തര ബെഞ്ചിന് ചീഫ് ജസ്റ്റീസ് രൂപം നല്കി. ജസ്റ്റീസ് ഗൊഗോയി തന്നെ ആ ബഞ്ചിന്റെ നടപടികളില്‍ അധ്യക്ഷത വഹിച്ചത് വലിയ വിമർശനങ്ങൾക്കിടയാക്കി.
ആരോപണങ്ങൾ ഉന്നയിച്ച ജീവനക്കാരി കോടതിയുടെ നടപടികള്‍ പക്ഷപാതപരമാണെന്ന് ആരോപിച്ച് അതില്‍ നിന്നു വിട്ടുനിന്നു. ചീഫ് ജസ്റ്റീസിനെതിരായ ലൈംഗിക ആരോപണ കേസ് കൈകാര്യം ചെയ്ത രീതിയെ വിമർശിച്ചുകൊണ്ടു ജസ്റ്റീസ് ലോകുര്‍ സുപ്രീംകോടതിയിൽ സ്ഥാപനപരമായ നീതിരാഹിത്യത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നതായി അഭിപ്രായപ്പെട്ടു. പരാതിക്കാരിയുടെ ഭര്‍ത്താവിനുമേല്‍ നിയമ നടപടികള്‍ സ്വീകരിച്ചത് അന്ന് വലിയ വിമർശനങ്ങൾക്കു കാരണമായി. ഈ സംഭവത്തിനുശേഷമാണ് വലിയ വിവാദ വിഷയങ്ങളിൽ വിധിന്യായങ്ങൾ ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. അയോധ്യ, റഫാല്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര സർക്കാരിനു സമ്മാനം നല്‍കിയതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ഗൊഗോയിക്ക് ലഭിച്ച രാജ്യസഭാ സീറ്റെന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ പ്രതികരണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട് .
വിശ്വാസ്യതയിൽ ഏൽക്കുന്ന ക്ഷതങ്ങൾ
ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനത്തിനുള്ള ചീഫ് ജസ്റ്റീസ് അടങ്ങിയ കൊളീജിയത്തിന്റെ തുടർച്ചയായ ശിപാർശകൾ കേന്ദ്ര സർക്കാർ അവഗണിക്കുകയും അവസാനം ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ നിയമനം ഉൾപ്പടെ പല കാര്യങ്ങളിലും കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾ നടപ്പിലാക്കപ്പെടുകയും ചെയ്തതോടെ ഉന്നത നീതിപീഠങ്ങൾ നിശബ്ദമാക്കപ്പെട്ടു തുടങ്ങുന്നു എന്ന സംശയം ഇന്ത്യയുടെ രാഷ്ട്രീയ- നിയമ വൃത്തങ്ങളിൽ ഉയർന്നുതുടങ്ങി. തുടർന്നിങ്ങോട്ട് നിരവധി അവസരങ്ങളിൽ പല്ലും നഖവും നഷ്ടപ്പെട്ടു നിസഹായതയോടെ നിൽക്കുന്ന നീതിപീഠങ്ങളെയാണ് രാജ്യത്ത് ഉടനീളം കാണാൻ കഴിഞ്ഞത്. കേന്ദ്ര സർക്കാരിനെ നേരിടേണ്ട അവസരങ്ങളിൽ സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ നീതിപീഠങ്ങൾക്ക് പഴയ ശൗര്യവും മൂർച്ചയും നഷ്ടപ്പെട്ടിരിക്കുന്നു.
ബിജെപി മുൻ അധ്യക്ഷനും ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്ക് എതിരെ ആരോപണങ്ങൾ ഉയർന്ന സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ നടത്തിയ സിബിഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കണം എന്ന ഹർജി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന സംശയങ്ങളെ തുടർന്നാണ് ജസ്റ്റീസ് ചെലമേശ്വറും രഞ്ജൻ ഗൊഗോയിയും അടങ്ങിയ നാൽവർ സംഘം അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് എതിരേ പരസ്യമായി രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിനുകൂടി താല്പര്യമുള്ള കേസുകൾ ഇഷ്ടക്കാരായ ജഡ്ജിമാർക്കു കൈമാറിഅട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് അന്ന് ഉയർന്നത്.
ലോയ കേസ് വിവാദങ്ങൾ അടങ്ങുന്നതിനു മുമ്പേയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടു വീണ്ടും ആരോപണങ്ങൾ ഉയർന്നത്. സുപ്രീം കോടതിയുടെ ജഡ്ജിയായി നിയമിതനാവുന്നതിന് എല്ലാ യോഗ്യതകളുമുണ്ടായിരുന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം മനഃപൂർവം കേന്ദ്ര സർക്കാർ വൈകിപ്പിക്കുകയും സീനിയോരിറ്റിയും കീഴ്വഴക്കങ്ങളും മറികടന്ന് സുപ്രീംകോടതിയിലെ അഭിഭാഷക ആയ ഇന്ദു മൽഹോത്രയെ ജഡ്ജിയായി നിയമിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുകയും ചെയ്തപ്പോൾ വളരെ ദുർബലമായ പ്രതിരോധമാണ് ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് .
ഗുജറാത്തിലെ മുൻ ഐപിഎസ് ഓഫീസറും നരേന്ദ്ര മോദിയുടെ നിശിത വിമർശകനുമായ സഞ്ജീവ് ഭട്ട് നല്കിയ ജാമ്യാപേക്ഷയില്‍ വാദം കേൾക്കുന്നതില്‍നിന്നു സ്വയം ഒഴിഞ്ഞുമാറുകയാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ചെയ്തത്. സഞ്ജീവ് ഭട്ടിന്റെ ജാമ്യ ഹർജി പരിഗണനയ്ക്കു വന്നപ്പോള്‍ തന്റെമുമ്പാകെ വേണ്ട എന്നു ജസ്റ്റീസ് വി.ബി. മായാനി തുറന്നു പറഞ്ഞു. സംഘപരിവാർ സംഘടനകൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന മഹാരാഷ്ട്രയിലെ ഭീമ കോറഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തു ചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖ നല്കിയ ഹർജിയില്‍ വാദം കേൾക്കുന്നതിൽനിന്ന് അന്ന് ചീഫ് ജസ്റ്റീസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയി ഉൾപ്പെടെ അഞ്ചു സുപ്രീം കോടതി ജഡ്ജിമാര്‍ പിന്മാറിയതാണ് സമീപകാലത്ത് നീതിപീഠങ്ങളുടെ നിസഹായത പുറത്തുകൊണ്ടുവന്ന മറ്റൊരു സംഭവം . തുടർച്ചയായ അഞ്ചു ബെഞ്ചുകൾ കേസ് കേൾക്കുന്നതിൽനിന്നു പിന്മാറിയെന്ന അസാധാരണമായ സാഹചര്യമാണ് സുപ്രീംകോടതിയിൽ ഉണ്ടായത് .
ഇതിനോടൊപ്പമാണ് മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റീസ് താഹിർ രമണി അന്യായമായ സ്ഥലംമാറ്റത്തിനെതിരേ പ്രതികരിച്ചതും ഭീമ കോറിഗാവ് കേസിൽ വാദംകേട്ട ജസ്റ്റീസ് ധർമാധികാരി അകാരണമായി സ്ഥലംമാറ്റപ്പെട്ടതിൽ പ്രതിഷേധിച്ചു രാജിവച്ചതും ഡൽഹി കലാപവേളയിൽ നീതി ഉറപ്പാക്കാനും ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാനും അർധരാത്രി ഉത്തരവിട്ട ജഡ്ജി മുരളീധറെ പ്രഭാതത്തിൽ തന്നെ സ്ഥലം മാറ്റിയതും എല്ലാം ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളാണ്.
പ്രഫ. റോണി കെ. ബേബി
വിശ്വാസ്യത നഷ്ടപ്പെടുന്ന നീതിപീഠങ്ങൾ
11:59 PM Mar 19, 2020 | Deepika.com