മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയായ വർത്തമാനപ്പുസ്തകത്തന്റെ രചയിതാവും അങ്കമാലി അതിരൂപതയുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) എന്ന നിലയിൽ പതിമ്മൂന്നുവർഷത്തോളം (1786-1799) ഭരണം നിർവഹിച്ചയാളുമായ പാറേമാക്കൽ തോമ്മാക്കത്തനാർ ദിവംഗതനായിട്ട് 221 വർഷം പൂർത്തിയായി. തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ രാമപുരം ഫൊറോനാ പള്ളിയിൽ താമസിച്ചുവരവേ 1799 മാർച്ച് 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.
മാതൃസഭയിൽ വന്നുഭവിച്ച അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഡോ. ജോസഫ് കരിയറ്റിയോടൊപ്പം അദ്ദേഹം നടത്തിയ റോമാ യാത്രയിൽ അവർക്കുണ്ടായ അനുഭവങ്ങളാണ് വർത്തമാനപ്പുസ്തകത്തിലെ മുഖ്യപ്രതിപാദ്യം. വൈദേശികാധിപത്യത്തിൽനിന്ന് സഭയെയും ഇന്ത്യാരാജ്യത്തെയും മോചിപ്പിക്കുന്നതിനും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നതായും അതിൽ കാണാം.
പാലായ്ക്കു സമീപം കടനാട് വില്ലേജിൽ 1736 സെപ്റ്റംബർ പത്തിനായിരുന്നു തോമ്മാക്കത്തനാരുടെ ജനനം. സംസ്കൃതവും സുറിയാനിയും വശമാക്കിയ ശേഷം വൈദികപഠനത്തിനായി ആലങ്ങാട് സെമിനാരിയിൽ ചേർന്ന അദ്ദേഹം 1761-ൽ വൈദികനായി.
യാത്രാസൗകര്യങ്ങൾ തീരെ കുറവായിരുന്ന അക്കാലത്ത് മാർഗമധ്യേ ഉണ്ടായേക്കാവുന്ന കഷ്ടപ്പാടുകളെ മുന്നിൽകണ്ടുകൊണ്ടാണ് അവർ ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. 1778 മേയ് ഏഴിന് ആലങ്ങാടുനിന്നാണ് തുടക്കം. യാക്കോബായ സഭയിലെ ആറാം മാർ തോമ്മാ മെത്രാനെ മാതൃസഭയിലേക്കു സ്വീകരിക്കുന്നതിന് ആറാം പീയൂസ് മാർപാപ്പയിൽനിന്ന് അനുവാദം വാങ്ങുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനാവശ്യമായ രേഖകളും അവർ കരുതിയിരുന്നു.
യാത്രാവിവരണം
1778 ഒക്ടോബർ 14-ന് യാത്രാസംഘം മദ്രാസിൽനിന്നു കപ്പൽ കയറി. അവരുടെ പായ്ക്കപ്പൽ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റി തെക്കേഅമേരിക്കയിലെ ബ്രസീൽ വഴി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിച്ചേർന്നു. ലിസ്ബണിൽവച്ച് പോർച്ചുഗീസ് രാജ്ഞിയെയും ഉന്നതരായ മറ്റു പല വ്യക്തികളെയും അവർ സന്ദർശിച്ചു സംഭാഷണം നടത്തി. പിന്നീടുള്ള യാത്ര റോമിലേക്കായിരുന്നു. 1780 ജനുവരി 3-ന് അവർ റോമിലെത്തി.
റോമിൽ തന്റെ വൈദികപഠനകാലത്ത് പരിചയമുണ്ടായിരുന്ന പല പ്രമുഖ വ്യക്തികളുമായും സന്പർക്കം പുലർത്തുന്നതിനു മൽപാനച്ചന് സാധിച്ചു. മാർപാപ്പ പീയൂസ് ആറാമനെയും പ്രൊപ്പഗാന്ത തിരുസംഘത്തിലെ കർദിനാൾമാരെയും സന്ദർശിച്ചു കേരളസഭയുടെ ആവശ്യങ്ങൾ നേരിട്ടു ബോധിപ്പിക്കാൻ മൽപാനച്ചനും തോമാക്കത്തനാർക്കും സാധിച്ചതുകൊണ്ട് അവരുടെ യാത്രാ ഉദ്ദേശ്യം സഫലമായി. എങ്കിലും അനുകൂലമായ മറുപടിയൊന്നും അവരിൽനിന്നു ലഭിച്ചില്ല.
ഈ അവസരത്തിലാണ് വിശ്വാസത്തിനുവേണ്ടി കഠോരപീഡകൾ സഹിച്ചു മരിച്ച ദേവസഹായം പിള്ളയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെന്ന് അവർ ഒരു നിവേദനം ബന്ധപ്പെട്ട കോൺഗ്രിഗേഷനിലെ കർദിനാളിന് സമർപ്പിച്ചത്. ദേവസഹായം പിള്ള വധിക്കപ്പെട്ടിട്ട് അപ്പോൾ മുപ്പതുവർഷം പൂർത്തിയായിരുന്നില്ല. അതുവരെയും ഒരിന്ത്യക്കാരന്റെപോലും നാമകരണ നടപടികൾ ആരംഭിക്കണമെന്ന് ആരും റോമിൽ അപേക്ഷിച്ചിട്ടില്ലായിരുന്നു.
ലിസ്ബൺ വഴിയായിരുന്നു അവരുടെ മടക്കയാത്രയും. അവിടെവച്ച് കരിയാറ്റി മൽപാൻ കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. മെത്രാഭിഷേകവും അവിടെവച്ച് നടത്തുകയുണ്ടായി.
1778 മേയ് ഏഴിന് ആലങ്ങാടുനിന്ന് പുറപ്പെട്ടതു മുതൽ 1786-ൽ നാട്ടിൽ തിരിച്ചെത്തുന്നതുവരെയുള്ള എട്ടുവർഷക്കാലത്തെ യാത്രയിലെ അനുഭവങ്ങളാണ് വർത്തമാനപ്പുസ്തകത്തിന്റെ ഉള്ളടക്കം സഭാസ്നേഹികളായ അല്മായരും അവരുടെ ഇടവകദേവാലയങ്ങളും ഒട്ടേറെ ത്യാഗം സഹിച്ചാണ് അവരുടെ ചെലവിനാവശ്യമായ പണം ശേഖരിച്ച് അവരെ യാത്രയാക്കിയത്. മാർ കരിയാറ്റിക്കും തോമ്മാക്കത്തനാർക്കും ഈ യാത്രാമധ്യേ ഉണ്ടായ ക്ലേശങ്ങളും അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളും റോമിലെ താമസവും എല്ലാം നാട്ടിലെ ജനങ്ങളെ സവിസ്തരം അറിയിക്കുക തങ്ങളുടെ കടയാണെന്നുള്ള ബോധ്യമാണ്, അതുവരെയും മറ്റാരും എഴുതിയിട്ടില്ലാത്തവിധത്തിലുള്ള യാത്രാവിവരങ്ങൾ ധരിപ്പിക്കാൻ തോമ്മാക്കത്തനാരെ പ്രേരിപ്പിച്ചത്.
കാറ്റിന്റെ ഗതിക്കനുസൃതമായി നീങ്ങുന്ന പായ്ക്കപ്പലിലായിരുന്നു അവരുടെ യാത്ര. കാറ്റ് അനുകൂലമാകാൻവേണ്ടി പലപ്പോഴും അവർ വിവിധ സ്ഥലങ്ങളിൽ കാത്തുകിടക്കേണ്ടിവന്നു. കടൽച്ചൊരുക്കും പ്രകൃതിക്ഷോഭവും നിമിത്തം മാർഗമധ്യേ അവർക്കു രോഗം ബാധിച്ച അവസരങ്ങളുണ്ട്. ഓരോ പ്രദേശത്തെയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവും പാറേമ്മാക്കൽ നിരീക്ഷിച്ചു. ഇതോടൊപ്പംതന്നെയാണ് ദേശവാസികളുടെ ജീവിതരീതിയും ആചാരമര്യാദകളുമെല്ലാം.
പൊതുവായ വർണനകൾക്കു പുറമേ, സ്വന്തം സമുദായത്തിന്റെ വളർച്ച, പ്രശ്നങ്ങൾ, വിശ്വാസതീവ്രത തുടങ്ങി വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയും ചർച്ചചെയ്യുന്നു. ബൈബിളിലെയും കേരള സഭാചരിത്രത്തിലെയും ഒട്ടേറെ സുപ്രധാന കാര്യങ്ങളും ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ സുറിയാനി സഭയുടെമേലുള്ള വൈദേശികാധിപത്യത്തിൽ ഗ്രന്ഥകാരനുള്ള അമർഷവും അവരിൽനിന്ന് മോചനം നേടുന്നതിനുള്ള ആവേശപൂർണമായ ഉദ്ബോധനവും ഗ്രന്ഥത്തിന്റെ വൈകാരിക വശമത്രേ.
ദേശസ്നേഹി
തോമ്മാക്കത്തനാരുടെ ദേശാഭിമാനം ഗ്രന്ഥത്തിന്റെ താളുകളിൽ തിളങ്ങിനിൽക്കുന്നു. ഇന്ന് അത്യന്തം അഭിമാനത്തോടെ നാം പരിഗണിക്കുന്ന ദേശീയബോധം ആദ്യമായി പ്രകടിപ്പിച്ചുകാണുന്നത് വർത്തമാനപ്പുസ്തകത്തിലാണ്. കേരളസഭയുടെ ഭരണകർത്താക്കൾ വിദേശീയർ ആയിരിക്കരുതെന്ന് പറയുന്പോഴാണ് ഇന്ത്യയെ ഭരിക്കേണ്ടത് ഇന്ത്യക്കാർതന്നെ ആയിരിക്കണമെന്ന് അദ്ദേഹം ശക്തിയുക്തം വാദിക്കുന്നത്.
പാറേമ്മാക്കലച്ചൻ തൂലിക എടുത്തത് ഏക സ്വതന്ത്ര ഇന്ത്യയെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. അതുവരെയും മറ്റാരുടെയും മനസിൽ ഉദിക്കാത്ത ആശയം. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാർ, നാമെല്ലാം ഈ രാജ്യത്തിന്റെ മക്കൾ എന്ന് തോമ്മാക്കത്തനാർ പ്രഖ്യാപിച്ചു. നമ്മുടെ ദേശീയനേതാക്കളായ ഗാന്ധിജിയും നെഹ്റുവും പട്ടേലുമൊക്കെ ജനിക്കുന്നതിനു മുന്പുതന്നെ ആധുനിക സ്വതന്ത്രഭാരതത്തെ വിഭാവനം ചെയ്തയാളാണ് മാണിക്കത്തനാർ. സഭയുടെ ഭരണത്തിലെന്നപോലെതന്നെ രാഷ്ട്രഭരണത്തിലും വിദേശഭരണം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കാലോചിതമായ ആശയം മുന്നോട്ടുവച്ച തോമ്മാക്കത്തനാരെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ പാർലമെന്റ് മന്ദിരത്തിന്റെ നടുത്തളത്തിൽ, മറ്റു നേതാക്കന്മാരോടൊപ്പം സ്ഥാപിക്കുന്നത് തികച്ചും ഉചിതമായിരിക്കും.
ഗദ്യസാഹിത്യത്തിന്റെ പിതാവ്
പാറേമ്മാക്കൽ തോമ്മാക്കത്തനാരെ മലയാള ഗദ്യസാഹിത്യത്തിന്റെ പിതാവായി കണക്കാക്കാം. അദ്ദേഹത്തിനു മുന്പിലും ഗദ്യകൃതികളുണ്ടായിട്ടുണ്ട്. എങ്കിലും ഗദ്യശിശുവിന് പ്രബന്ധരൂപവും രചനാരീതിയും നൽകി പിച്ചവച്ചു നടക്കാൻ പഠിപ്പിച്ചത് ഗോവർണദോരാണ്. കേരളവർമ വലിയകോയി തന്പുരാന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്പ് സ്വതന്ത്രവും ഊർജസ്വലവുമായ ഒരു ഗദ്യസാഹിത്യ സരണി വെട്ടിത്തുറന്നുകൊടുത്ത ഗോവർണദോർ ഭാഷാസ്നേഹികളുടെ ബഹുമാനാദരവുകൾക്ക് സർവഥാ അർഹനാണ്.
1786 മേയ് ഒന്നിനാണ് മാർ കരിയാറ്റിയും തോമ്മാ ഗോവർണദോരും ഗോവയിൽ എത്തിച്ചേർന്നത്. പക്ഷേ അവിടെവച്ച് 1786 സെപ്റ്റംബർ 10-ന് കരിയാറ്റിൽ മെത്രാപ്പോലീത്ത ദിവംഗതനായി. അദ്ദേഹം തന്റെ മരണത്തിനു മുന്പ് പാറേമ്മാക്കൽ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ (അഡ്മിനിസ്ട്രേറ്റർ) ആയി നിയമിച്ചിരുന്നു.
1787 ഡിസംബറിൽ ഗോവർണദോർ കേരളത്തിലെത്തി കൊടുങ്ങല്ലൂർ അതിരൂപതയുടെ ഭരണം ഏറ്റെടുത്തു. അങ്കമാലി ആയിരുന്നു ആസ്ഥാനം. ടിപ്പുസുൽത്താന്റെ ആക്രമണകാലത്ത് അവിടെ താമസിക്കുക അപകടകരമെന്നു കണ്ടതിനാൽ വടയാറ്റേക്ക് സ്ഥലം മാറി. തച്ചിൽ മാത്തൂത്തരകൻ എന്ന സമുദായ പ്രമാണി ഗോവർണദോറുടെ സൗകര്യാർഥം പണികഴിപ്പിച്ചതാണ് വടയാറ്റു പള്ളി.
ശരീരികവും മാനസികവുമായി ക്ഷീണിച്ച ഗോവർണദോർ ജീവിതസായാഹ്നത്തിൽ സ്വന്തം നാടായ രാമപുരത്ത് എത്തി. അവിടെയുള്ള പള്ളിമേടയിൽ താമസിച്ചുവരവെ 1799 മാർച്ച് 20-ന് സഭയുടെ ആ ധീരപുത്രൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന് 63 വയസായിരുന്നു. പാറേമ്മാക്കൽ ഗോവർണദോറുടെ പൂജ്യശരീരം രാമപുരം സെന്റ് അഗസ്റ്റിൻസ് ചെറിയപള്ളിയിൽ സംസ്കരിക്കപ്പെട്ടു.
ക്രൈസ്തവസഭയുടെ ഐക്യത്തിനും ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യത്തിനും സമുദായത്തിന്റെ ഉന്നതിക്കുംവേണ്ടി കൊടുംയാതനകൾ സഹിച്ച് നേതൃത്വം നൽകിയ മഹാനായ ചിന്തകനും ധീരദേശാഭിമാനിയുമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ.
റവ. ഡോ. കുര്യൻ മാതോത്ത്
ഗോവർണദോറെ സ്മരിക്കുന്പോൾ
11:36 PM Mar 19, 2020 | Deepika.com