ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
രാജ്യത്തെ രണ്ടു ദേശീയ പാർട്ടികളും അർഹിക്കുന്നതിലേറെ പ്രാധാന്യം നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്കു നൽകുന്നുണ്ട് എന്നതു വസ്തുതയാണ്. കോൺഗ്രസിലുണ്ടായിരുന്ന നെഹ്റു-ഗാന്ധി കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പ്രധാന പദവികൾ പാർട്ടി നൽകി. അവരിൽ ഇപ്പോഴുള്ള ഏറ്റവും മുതിർന്നയാളായ സോണിയ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാണ്. അവരുടെ പുത്രൻ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മുൻ പ്രസിഡന്റും എംപിയും. ഏതു നിമിഷവും പാർട്ടിയുടെ ഉന്നത നേതാവാകാൻ സാധ്യതയുള്ള ആളുമാണ് അദ്ദേഹം. എഐസിസി ജനറൽ സെക്രട്ടറിയാണു പ്രിയങ്ക ഗാന്ധി.
അതുപോലെ ബിജെപിയിലും നെഹ്റു-ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്കു പ്രധാന പദവികൾ നൽകിയിട്ടുണ്ട്. മേനക ഗാന്ധി കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോൾ അവരും പുത്രൻ വരുൺ ഗാന്ധിയും എംപിമാരാണ്. രണ്ടു പാർട്ടികളും നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളെ തങ്ങളുടെ പാർട്ടികളുടെ ഉയർന്ന തലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. പ്രധാന വ്യത്യാസം ബിജെപിയിൽ ഇവർക്ക് ഉയർന്ന പദവികൾ നല്കിയിട്ടുണ്ടെങ്കിലും തീരുമാനമെടുക്കൽ പ്രക്രിയയിൽനിന്ന് അകറ്റിനിർത്തിയിരിക്കുന്നു എന്നതാണ്. കോൺഗ്രസിൽ നെഹ്റു- ഗാന്ധി കുടുംബാംഗങ്ങൾ തീരുമാനങ്ങളെടുക്കുകയും മറ്റുള്ളവരെ തീരുമാനമെടുക്കൽ പ്രക്രിയയിൽനിന്ന് അകറ്റിനിർത്തിയിരിക്കുകയും ചെയ്യുന്നു.
കോൺഗ്രസിലെ തീരുമാനമെടുക്കൽ ഫോറങ്ങളിലെ ബഹുഭൂരിപക്ഷം ആളുകളും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്തുതിപാടകരാണ്. പ്രായം എഴുപതുകളിലും എൺപതുകളിലുമുള്ള അവർ എല്ലാ തീരുമാനങ്ങൾക്കും ആമ്മേൻ പറയാൻ സന്നദ്ധരായി നിൽക്കുന്നു. തങ്ങളുടെ പദവികൾ നിലനിർത്തുന്നതിലാണ് അവർ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി പദവികൾ നിലനിർത്തുന്ന അവർ തങ്ങളുടെ അനുകൂലികളെയും ഇക്കാലമെല്ലാം കൂടെനിർത്തുന്നു.
തഴയപ്പെടുന്ന ചെറുപ്പക്കാർ
ചെറുപ്പക്കാർ പാർട്ടിയുടെ നേതൃതലങ്ങളിലേക്കു കടന്നുവരാൻ ഈ വയോജനനേതാക്കൾ അനുവദിക്കുന്നില്ല എന്നതാണ് അന്തിമഫലം. പാർട്ടി അധികാരപദവികളിലെത്തുന്പോഴും മന്ത്രിസ്ഥാനങ്ങൾ തീരുമാനിക്കുന്പോഴും സംഘടനാ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടിവരുന്പോഴുമെല്ലാം വാർധക്യക്ഷീണമുള്ള ഈ മുഖസ്തുതിക്കാരോടാണ് നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ അഭിപ്രായം തേടുന്നത്. തങ്ങളുടെ ആശ്രിതർ ഇത്തരം പദവികളിലെത്തുന്നുവെന്ന് ഈ വയോജനനേതാക്കൾ ഉറപ്പാക്കുന്നു. മറ്റുള്ളവർക്ക് ഉയർന്നുവരാൻ ഒരു ചാൻസും ലഭിക്കില്ല.
കോൺഗ്രസിൽ ഒരു തലമുറമാറ്റം കൊണ്ടുവരാൻ ഗാന്ധി കുടുംബാംഗങ്ങൾക്കുപോലും കഴിഞ്ഞില്ലെന്നതാണു വസ്തുത. സഞ്ജയ് ഗാന്ധി അതിൽ ഭാഗികമായി വിജയിച്ചു. അതുപോലെ രാജീവും. രാഹുൽ ശ്രമിച്ചു, പക്ഷേ മധ്യപ്രദേശിലും രാജസ്ഥാനിലും നേതൃപ്രശ്നം വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. പഴയ ഉപജാപക സംഘത്തിന് അവരുടേതായ വഴികളുണ്ടായിരുന്നു. സച്ചിൻ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യക്കും തങ്ങൾ അർഹിക്കുന്ന പദവികൾ കിട്ടിയില്ല. ഇവരെ രണ്ടുപേരെയും മാറ്റിനിർത്തുന്നതു പിന്നീട് കേന്ദ്രത്തിൽ രാഹുൽഗാന്ധിക്ക് അവസരമുണ്ടാകുന്പോൾ അദ്ദേഹത്തിന്റെ താത്പര്യത്തിനു നല്ലതാണ് എന്നാണ് ഉപജാപകസംഘം നെഹ്റു കുടുംബത്തെ ധരിപ്പിച്ചത്. എന്നാലിത് ഈ രണ്ടു സംസ്ഥാനങ്ങളിലെയും വൃദ്ധനേതാക്കളെ സംരക്ഷിക്കാനായിരുന്നെന്നു പലരും കരുതുന്നു.
സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിപദംകൊണ്ട് തൃപ്തിപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹം കോൺഗ്രസ് വിടാൻ കാരണമെന്നു റിപ്പോർട്ടുകളുണ്ട്. ജ്യോതിരാദിത്യ വലിയ ജനകീയനേതാവോ മികച്ച സംഘാടകനോ അല്ലായിരിക്കാം. പക്ഷേ അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ള, വിവേകത്തോടെ സംസാരിക്കുന്ന, യുവനേതാവാണ്. ചർച്ചകളിൽ ഉത്തരവാദിത്വത്തോടെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം കോൺഗ്രസിൽനിന്നു പുറത്തുപോയതിന്റെ പ്രത്യാഘാതം ഗുണ- ഗ്വാളിയർ-ചമ്പൽ മേഖലകളിൽ മാത്രമല്ല ഉണ്ടാവുക. നല്ലഭാവിയുള്ള യുവനേതാക്കളെ പാർട്ടി നേതൃത്വത്തിൽനിന്ന് മാറ്റിനിർത്തുന്നതിന്റെ നല്ല ഉദാഹരണമാണിത്.
സിന്ധ്യയെ ഇതുപോലെ മാറ്റിനിർത്താൻ കഴിയുമെങ്കിൽ പാർട്ടിയിലെ ഉപജാപകസംഘങ്ങളിലും ഗ്രൂപ്പുകളിലും പെടാത്ത മറ്റു യുവാക്കളുടെ കാര്യം ഊഹിക്കുകയേ വേണ്ടൂ.
കോൺഗ്രസ് നേതൃത്വവുമായി അസംതൃപ്തിയിലുള്ള നേതാക്കൾക്ക് ഇപ്പോൾ മുന്നിലുള്ള ഒരേയൊരു മാർഗം ബിജെപിയിൽ ചേരുക എന്നതാണ്. ഇത്തരക്കാരെ സ്വാഗതം ചെയ്യുന്നതിൽ നാഗ്പുർ നേതാക്കൾക്കു സന്തോഷമേയുള്ളൂ. അവർക്കു സർക്കാരിലോ പാർട്ടിയിലോ നല്ല പദവികൾ നൽകുകയും ചെയ്യും. എന്നാൽ, തീരുമാനമെടുക്കൽ പ്രക്രിയയിൽ മാത്രം അടുപ്പിക്കില്ല. കോൺഗ്രസിനെ ക്ഷീണിപ്പിക്കുകയും അതിന്റെ അടിത്തറ ഇളക്കുകയുമാണ് ആർഎസ്എസിന്റെ ലക്ഷ്യം. മധ്യനിര നേതാക്കൾ പാർട്ടി വിട്ടുവരുന്നത് തെരഞ്ഞെടുപ്പു വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അവർക്കറിയാം. ഇക്കാലത്ത് ഏതാനും വോട്ടുകൾപോലും പല മണ്ഡലങ്ങളിലെയും ഫലം മാറ്റിമറിക്കാം.
സംവിധാനം ശക്തിപ്പെടണം
കോൺഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ പാർട്ടി നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നതാണ് മറ്റൊരു കാര്യം. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഒന്നുംതന്നെ ഇല്ലെന്നു പറയാം. അവസാനനിമിഷത്തെ തെരഞ്ഞെടുപ്പുധാരണയിൽ മാത്രമാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധ. തെരഞ്ഞെടുപ്പിൽ പാർട്ടികളുടെ നയങ്ങളും പ്രത്യയശാസ്ത്രങ്ങളും മാത്രമല്ല പ്രധാനം. കോൺഗ്രസ് അടുത്തിടെ പല സംസ്ഥാനങ്ങളിലും ജയിച്ചത് കാവിപ്പാർട്ടിയുടെ പരാജയങ്ങൾകൊണ്ടും ഓരോ സംസ്ഥാനത്തെയും സഖ്യകക്ഷികളുടെ ബലംകൊണ്ടുമാണ്. അതുകൊണ്ടാണു വൃദ്ധനേതാക്കളും അവരുടെ അനുയായികളും ഉന്തിത്തള്ളിക്കൊണ്ടുപോകുന്ന പാർട്ടിയുടെ "ആപ്പിൾകാർട്ട്' മറിച്ചിടേണ്ടെന്നു കോൺഗ്രസ് നേതൃത്വം തീരുമാനിക്കുന്നത്.
ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് ഇപ്പോഴുള്ള നാമമാത്ര സാന്നിധ്യം രാഷ്ട്രീയ എതിരാളികളുടെ പരാജയങ്ങൾകൊണ്ട് ആകസ്മികമായി സംഭവിക്കുന്നതാണ് എന്നുതന്നെ പറയണം. പാർട്ടിയെ ഇപ്പോൾ നിയന്ത്രിക്കുന്ന വൃദ്ധനേതാക്കൾക്ക് ഹിന്ദുത്വ ശക്തികൾ സൃഷ്ടിച്ചിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിനു തന്ത്രങ്ങളോ പ്രവർത്തനപരിപാടികളോ ഇല്ല. സമകാലീന രാഷ്ട്രീയത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് ആർജവവും സജീവതയും പകരാൻ പുതുരക്തത്തിനു മാത്രമേ കഴിയൂ.
വൃദ്ധനേതാക്കളെയെല്ലാം പുറത്താക്കി വാതിലടയ്ക്കണമെന്നല്ല പറയുന്നത്. എന്നാൽ, പാർട്ടിയുടെ നടത്തിപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും അർഹമായ പങ്കാളിത്തം നൽകണം. കോൺഗ്രസിൽനിന്നു മധ്യനിര നേതാക്കൾ ബിജെപിയിലേക്കു ചേക്കേറുന്നതു തടയാനെങ്കിലും ഇതു സഹായിക്കും.
സ്വതന്ത്രവും നീതിപൂർവകവുമായ സംഘടനാ തെരഞ്ഞെടുപ്പിലൂടെ മാത്രമേ യുവാക്കൾക്കും സ്ത്രീകൾക്കും പാർട്ടിയിൽ അർഹമായ പങ്കാളിത്തം ലഭിക്കൂ. അത്തരമൊരു മാറ്റമുണ്ടാകാതെ, കോൺഗ്രസിന് അതിന്റെ പഴയകാല പ്രതാപത്തിലേക്കു മടങ്ങാനുള്ള ആഗ്രഹം ഒരു വിദൂരസ്വപ്നമായിത്തന്നെ അവശേഷിക്കും. കോൺഗ്രസിൽ അർബുദംപോലെ പടർന്നുപിടിച്ചിരിക്കുന്ന ഗ്രൂപ്പിസത്തിന് ഒരുപരിധിവരെ തടയിടാനും സംഘടനാ തെരഞ്ഞെടുപ്പ് സഹായിക്കും.
കോൺഗ്രസിനെ നയിച്ചുകൊണ്ടിരിക്കുന്നത് ആരായാലും പാർട്ടിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന ഈ വസ്തുത അവഗണിക്കരുത്. ഉന്നതനേതൃത്വത്തിനു സ്വന്തം റിസ്കിൽ ഇതിനു നേരേ കണ്ണടയ്ക്കുകയോ ഇത് അവഗണിക്കുകയോ ചെയ്യാം.
വാർധക്യക്ഷീണമുള്ള നേതൃത്വം
11:59 PM Mar 15, 2020 | Deepika.com