ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഏടുകളിൽ ഒന്നായ ദണ്ഡിയാത്രയ്ക്ക് ഇന്ന് 90 വര്‍ഷം പൂര്‍ത്തിയാകുന്നു. 1930ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായിരുന്നു ചരിത്രത്തിൽ അവിസ്മരണീയ സംഭവങ്ങളിൽ ഒന്നായി രേഖപ്പെടുത്തിയ ദണ്ഡി കാൽനട യാത്രയും തുടർന്നു നടന്ന ഉപ്പു സത്യഗ്രഹവും. 90 വർഷം മുമ്പ്, 1930 മാർച്ച് 12നാണ് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്നു ദണ്ഡി കടപ്പുറത്തേക്കു ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്.
1882 ലെ ഉപ്പു നിയമ പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തകാവകാശം ഗവണ്മെന്റ് ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഈ നിയമം ഇന്ത്യക്കാരെ വളരെ അധികം പ്രതികൂലമായി ബാധിച്ചു. ഉപ്പ് ഉത്പാദനവുമായി ബന്ധപ്പെട്ട ജീവിതവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഗുജറാത്തിലെ തീരദേശ ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് സാധാരണക്കാർ ഈ നിയമം മൂലം കൊടിയ ദുരിതം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് നിയമലംഘന സമരത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പു സത്യഗ്രഹം ആരംഭിച്ചത്.
ദണ്ഡി മാർച്ചിനു പുറപ്പെടുംമുമ്പ് സബർമതി ആശ്രമത്തിൽവച്ച് ഗാന്ധിജി ഇങ്ങനെ പ്രഖ്യാപിച്ചു: ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ മടങ്ങിവരും, പരാജയപ്പെട്ടാൽ എന്റെ ജഡം സമുദ്രത്തിനു സംഭാവന നൽകും. ഉപ്പുസത്യഗ്രഹം എന്ന സമരരീതി ഗാന്ധിജി ആദ്യം അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഇതിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയ മുതിർന്ന നേതാക്കൾ സമരത്തിന്റെ വിജയത്തെക്കുറിച്ച് സംശയാലുക്കളായിരുന്നു. ഉപ്പുനികുതിവിഷയത്തേക്കാൾ നല്ലത് ഭൂനികുതി ബഹിഷ്കരണം ആയിരിക്കുമെന്നാണ് വല്ലഭ്ഭായ് പട്ടേൽ അഭിപ്രായപ്പെട്ടത്.
എന്നാൽ, ഗാന്ധിജി മാത്രം ഉപ്പു സത്യഗ്രഹം എന്ന പുതിയ സമരമാർഗത്തിൽ തികച്ചും ആത്മവിശ്വാസമുള്ള ആളായിരുന്നു. സാധാരണക്കാരന്റെ പ്രശ്നത്തെ ഏറ്റെടുക്കുകവഴി, അവരെയും സ്വാതന്ത്ര്യസമരത്തിന്റെ പാതയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഇപ്പോൾ ഉപ്പിനാണ് അവർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്, നാളെ അത് വായുവിനും ആകാശത്തിനുമായേക്കാം, അതുകൊണ്ടുതന്നെ ഇതായിരിക്കണം സമരത്തിന്റെ കേന്ദ്രബിന്ദു എന്ന് ഗാന്ധിജി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
കാൽനടയായി 390 കിലോമീറ്റർ
24 ദിവസം കൊണ്ട് 390 കിലോമീറ്റർ കാൽനടയായി നടന്ന് 1930 ഏപ്രിൽ ആറിനാണ് ഗാന്ധിജിയും കൂട്ടരും ദണ്ഡി കടപ്പുറത്ത് എത്തിച്ചേർന്നത്. ജാഥ ദണ്ഡി കടപ്പുറത്തെത്തിച്ചേർന്നതിനുശേഷം ഗാന്ധിജിയും സമരഭടന്മാരും കടലില്‍ ഇറങ്ങി കുളിച്ച് കടല്‍ത്തീരത്ത് മണല്‍ത്തിട്ട കെട്ടി അതില്‍ ഉപ്പ് കുറുക്കിയെടുത്തു. ഇതുകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിത്തറ താൻ കുലുക്കുമെന്ന് ഒരു കൈനിറയെ ചെളി കലർന്ന മണ്ണ് കൈയിലെടുത്തുകൊണ്ട് ഗാന്ധിജി പ്രഖ്യാപിച്ചു. ജനലക്ഷങ്ങൾ ഗാന്ധിജിയുടെ പ്രഖ്യാപനം ഏറ്റെടുത്തു. ഈ സമരത്തിലൂടെ ഗാന്ധിജിയും അനുയായികളും വെല്ലുവിളിച്ചത് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെയാണ്.
ദണ്ഡി മാർച്ചിനെക്കുറിച്ച് അന്നത്തെ പ്രമുഖ വ്യക്തികൾ നടത്തിയ പ്രതികരണങ്ങളിലൂടെ ഒന്നു കണ്ണോടിക്കുന്നതു പ്രസക്തമാണെന്നു തോന്നുന്നു. വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭു അഭിപ്രായപ്പെട്ടതു ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ്. എൽബയിൽ നിന്നു പാരീസിലേക്കുള്ള നെപ്പോളിയന്റെ മടക്കംപോലെ ഗംഭീരമാണ് ദണ്ഡി യാത്ര എന്ന് സുഭാഷ് ചന്ദ്രബോസ് അഭിപ്രായപ്പെട്ടു. ലങ്കയിലേക്കുള്ള ശ്രീരാമന്റെ യാത്രക്കു സമാനമാണ് ദണ്ഡി മാർച്ച് എന്ന് മോത്തിലാൽ നെഹ്റു വിശേഷണം നൽകി.
ദണ്ഡി മാർച്ചിനുശേഷം സൂറത്ത് ജില്ലയിലെ ദർസനയിലുള്ള ഉപ്പ് സംഭരണശാല സമാധാനപരമായി ഉപരോധിക്കുന്നതിനിടയിൽ ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിനുശേഷം രാജ്യമെമ്പാടും ഉപ്പ് സത്യഗ്രഹം കാട്ടുതീ പോലെ കത്തിപ്പടർന്നു. തമിഴ്നാട്ടിലെ വേദാരണ്യത്തു സി. രാജഗോപാലാചാരി, വടക്കു പടിഞ്ഞാറ് അതിർത്തി പ്രവിശ്യയിൽ അതിർത്തി ഗാന്ധി ഖാൻ അബ്ദുൾ ഗാഫർ ഖാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റാണി ഗെയ്ഡിൻലിയു എന്നിവർ നിയമ ലംഘന സമരത്തിനു നേതൃത്വം നല്കി. ഏതാണ്ട് ഒരു വർഷം നീണ്ടുനിന്ന ഉപ്പു സത്യഗ്രഹസമരം 1931 മാർച്ച് അഞ്ചിന് ഗാന്ധി- ഇർവിൻ സന്ധിയിലൂടെ അവസാനിക്കുകയും നിയമലംഘന സമരം കോൺഗ്രസ് പിൻവലിക്കുകയും ചെയ്തു. ഉപ്പ് സത്യഗ്രഹവുമായി ബന്ധപ്പെട്ട് ഏകദേശം 80,000 സ്വാതന്ത്ര്യസമര സേനാനികൾ തടവിലാക്കപ്പെട്ടു.
കേരളത്തിനും ആവേശകരമായി
ഉപ്പു സത്യഗ്രഹ സമരത്തിൽ പങ്കുചേർന്നതിന്റെ ആവേശകരമായ ചരിത്രം കേരളത്തിനും പറയാനുണ്ട്.
ദണ്ഡി യാത്രയിൽ ഉടനീളം ഗാന്ധിജിയെ അനുഗമിച്ച 78 സന്നദ്ധഭടന്മാരിൽ മലയാളികളായ സി. കൃഷ്ണൻ നായർ, ടൈറ്റസ്ജി, രാഘവ പൊതുവാൾ, ശങ്കർജി, ശങ്കരൻ നായർ എന്നിവർ ഉണ്ടായിരുന്നു. കൂടാതെ പയ്യന്നൂരിൽ കെ. കേളപ്പൻ, ബേപ്പൂരിൽ മുഹമ്മദ് അബ്ദുൾ റഹ്മാൻ, കോഴിക്കോട്ട് മൊയ്തു മൗലവി എന്നിവരുടെ നേതൃത്വത്തിൽ ഉജ്വലമായ സമരമുന്നേറ്റങ്ങൾ നടന്നു.
ഏപ്രില്‍ 13ന് ഒയ്യാരത്ത് ശങ്കരന് നമ്പ്യാരുടെയും സി.എച്ച്. ഗോവിന്ദന് നമ്പ്യാരുടെയും നേതൃത്വത്തിൽ കോഴിക്കോട്ടുനിന്നു പുറപ്പെട്ട ജാഥയാണ് ഏപ്രില്‍ 22ന് പയ്യന്നൂരിലെത്തി 23 ന് രാവിലെ കെ. കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കടലില്‍ നിന്നു വെള്ളമെടുത്തു കുറുക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂര്‍ അങ്ങാടിയില്‍ വില്‍ക്കുകയും ചെയ്തത്. ഗാന്ധിജിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പരന്നതോടെ മലബാറിലെങ്ങും ഉപ്പു സത്യഗ്രഹം സജീവമായി.
സ്വാതന്ത്ര്യ സമരത്തിലെ ഈ മഹത്തായ ഏടുകൾ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഒരു വലിയ സാമ്രാജ്യത്വത്തിനെതിരേ നമ്മൾ നടത്തിയ സഹനസമരത്തിന്റെ ഓർമപ്പെടുത്തൽ. ഈ ഓർമകൾ ഇല്ലാതാകുന്നതും തുടച്ചുനീക്കപ്പെടുന്നതും അട്ടിമറിക്കപ്പെടുന്നതുമാണ് വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
പ്രഫ. റോണി കെ. ബേബി
ദണ്ഡിയാത്രയ്ക്ക് ഇന്ന് 90 വയസ്
11:55 PM Mar 11, 2020 | Deepika.com