കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസിനെ തടഞ്ഞുനിർത്താനുള്ള നടപടികൾ യൂറോപ്പിനെ ഉടനടി മാന്ദ്യത്തിലേക്കു വീഴ്ത്തുമെന്ന് ആശങ്ക. യൂറോ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ മൂന്നാമത്തെ വലിയ സന്പദ്ഘടനയാണ് ഇറ്റലിയുടേത്. ഇറ്റലി കർശനമായ വിലക്കുകൾ പ്രഖ്യാപിച്ചു. മറ്റുചില യൂറോപ്യൻ രാജ്യങ്ങളും ഇത്തരം വിലക്കുകൾ പ്രഖ്യാപിക്കേണ്ടിവരാം. അതുണ്ടായില്ലെങ്കിൽ പോലും ഒരു മാന്ദ്യത്തിലൂടെയാണു യൂറോപ്പ് പോകുന്നതെന്നു കരുതുന്നവരാണ് ഏറെ.
ബെരെൻബർഗ് ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റ് ഹോൾഗർ ഷ്മീഡിംഗ് പറയുന്നത് ജനുവരി - മാർച്ചിൽ യൂറോപ്യൻ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 0.4 ശതമാനം ചുരുങ്ങുമെന്നാണ്. ഏപ്രിൽ- ജൂണിൽ വീണ്ടും 0.5 ശതമാനം ചുരുങ്ങും.
തുടർച്ചയായ രണ്ടു ത്രൈമാസങ്ങളിൽ ജിഡിപി ചുരുങ്ങുന്നതിനെയാണു മാന്ദ്യം എന്നു പറയുന്നത്. യൂറോപ്പ് കടന്നുപോകുന്നത് അത്തരമൊരവസ്ഥയിലാണെന്ന് എല്ലാ കണക്കുകളും കാണിക്കുന്നു.
യൂറോപ്പിലെ വിമാനയാത്രകൾ കുത്തനേ താണു. ഈ വർഷം യാത്രക്കാരുടെ സംഖ്യ 18.7 കോടി കണ്ട് കുറയുമെന്നാണു കണക്കാക്കുന്നത്. ബ്രിട്ടനിലെ ഫ്ലൈബി വിമാനകന്പനി പാപ്പർ ഹർജി നൽകി. ടൂറിസം, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ടാക്സി സർവീസുകൾ തുടങ്ങിയ ബിസിനസുകളും തളർച്ചയിൽ. കായികമത്സര വേദികളിൽ കാണികളെ കയറ്റുന്നില്ല. കയറ്റിറക്കുമതി വ്യാപാരവും മന്ദഗതിയിലായി.
ചൈനയിൽ പരീക്ഷിക്കുകയും രോഗവ്യാപനം തടയുന്നതിൽ ഫലപ്രദമെന്നു കരുതുകയും ചെയ്ത നിയന്ത്രണങ്ങൾ ആണ് ഇപ്പോൾ ഇറ്റലിയിൽ ലഘൂകരിച്ചതോതിൽ നടപ്പാക്കുന്നത്. ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധിതരുടെ സംഖ്യ കൂടിവരികയാണ്. രോഗികളുടെ സംഖ്യ വർധിക്കുകയും കൂടുതൽ പേർ മരിക്കുകയും ചെയ്താൽ ആ രാജ്യങ്ങളിലും നിയന്ത്രണങ്ങൾ വരും.
സാന്പത്തിക മാന്ദ്യം ഒഴിവാക്കാൻ പലിശ കുറയ്ക്കലിനും പണലഭ്യത കൂട്ടലിനും സർക്കാർ ചെലവ് വർധിപ്പിക്കലിനും പലതലങ്ങളിൽ ആലോചന നടക്കുന്നുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ ചുവടുപിടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നലെ അടിസ്ഥാന പലിശനിരക്ക് അരശതമാനം കുറച്ചു. യൂറോപ്യൻ സെൻട്രൽ ബാങ്ക് ഇന്നു യോഗം ചേർന്നു പലിശ കുറയ്ക്കാൻ തീരുമാനിച്ചെന്നു വരാം. ഇതോടെ ബാങ്കുകളിലെ നിക്ഷേപപലിശ മൈനസ് 0.5 ശതമാനത്തിൽ നിന്ന് മൈനസ് 0.6 ശതമാനമായി കുറഞ്ഞെന്നു വരും. കടപ്പത്രം തിരിച്ചു വാങ്ങൽ പരിപാടിയുടെ തോത് ഇരട്ടിപ്പിക്കാനും ബാങ്ക് തീരുമാനിച്ചെന്നു വരും.
പക്ഷേ, ഇത്തരം നടപടികൾക്കപ്പുറം ഉത്തജകപദ്ധതികൾ വേണമെന്ന് ധനശാസ്ത്രജ്ഞർ നിർദേശിക്കുന്നു. വരുമാനം 25 ശതമാനം കുറയുന്ന കന്പനികൾക്ക് നികുതിയിളവ് നല്കുമെന്ന് ഇറ്റലി പ്രഖ്യാപിച്ചു. സമാന നടപടികൾ ജർമനിയും ഫ്രാൻസും എടുക്കുമെന്നാണു പ്രതീക്ഷ.
മൂലധനനിക്ഷേപം കൂട്ടാനും ചെറുകിട സംരംഭങ്ങളെ സംരക്ഷിക്കാനും നടപടിയെപ്പറ്റി ജർമൻ ചാൻസലർ ആംഗല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞിട്ടുണ്ട്. അത്തരം നടപടികൾ വഴിയേ തൊഴിൽ സംരക്ഷിക്കാനാവൂ എന്നതാണു നില.
മാന്ദ്യഭീതിയിൽ യൂറോപ്പ്
11:54 PM Mar 11, 2020 | Deepika.com