പകർച്ച വ്യാധികളുടെ നിയന്ത്രണത്തിനു നഗരങ്ങളിലും രാജ്യത്താകെയും യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നതും ആളുകൾ കൂട്ടം ചേരുന്നതു വിലക്കുന്നതും കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ കൈക്കൊണ്ട നടപടിയാണ്. ഇതിനു മുന്പ് പല പകർച്ചവ്യാധികൾ ഉണ്ടായിട്ടു ണ്ടെങ്കിലും ഇപ്രകാരം വ്യാപകമായ യാത്രാവിലക്കുകളും മറ്റും ഒരിടത്തും പരീക്ഷിച്ചിട്ടില്ല.
ചൈനയാണ് ഈ ജനുവരി അവസാനം നഗരങ്ങളിൽ യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇപ്പോൾ വിലക്ക് ഭാഗികമായി നീക്കിവരുന്നതേ ഉള്ളൂ. അവിടെ കോവിഡ് -19 പടരുന്നത് നിയന്ത്രണാധീനമായിട്ടുണ്ട്. 1918ലെ മാരകമായ ഫ്ലൂ ബാധയുടെ കാലത്ത് നഗരങ്ങളിലേക്കു പ്രവേശനം വില ക്കിയതേ ഉണ്ടായിരുന്നുള്ളൂ. ആഭ്യന്തര യാത്ര വിലക്കിയിരുന്നില്ല.
രോഗവ്യാപനം ആശങ്കാജനകമായി കൂടുന്ന ഇറ്റലി ഇപ്പോൾ അവിടത്തെ ആറുകോടി ജനങ്ങൾക്കും യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഈ രോഗപ്രതിരോധ നടപടിയെപ്പറ്റി:
6.8 കോടി പേർ വിലക്കിൽ
ചൈന: കോവിഡ് -19 പടരുന്നതു തടയാൻ ചൈന നഗരങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. വുഹാനിലും മറ്റു 15 നഗരങ്ങളിലുമായി 6.8 കോടി ആൾക്കാരുടെ സഞ്ചാരമാണു വിലക്കിയത്. ഹൈവേകൾ അടച്ചും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചുമായിരുന്നു ഇത്.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട വുഹാൻ യാങ്ടിസി നദിയുടെ ഇരുകരകളിലുമായുള്ള നഗരമാണ്. നദി ചരക്കുഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. തന്മൂലം നദിയിലെ ഗതാഗതവും വിലക്കി. റെയിൽവേ, വ്യോമഗതാഗതവും വുഹാൻ അടക്കമുള്ള നഗരങ്ങളിൽ നിർത്തിവച്ചു. ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചിട്ടു. നഗരങ്ങളിൽനിന്നു പുറത്തുപോകാൻ പ്രത്യേക അനുമതി വേണമായിരുന്നു.
യൂറോപ്പിൽ ആദ്യം
ഇറ്റലി: ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കോവിഡ് മരണം ഉണ്ടായ ഇറ്റലിയും ഗതാഗതനിയന്ത്രണമടക്കമുള്ള നടപടികളിലൂടെ രോഗവ്യാപനം തടയാൻ ശ്രമിക്കുകയാണ്. ആദ്യം വടക്കൻ ഇറ്റലിയിൽ മാത്രം ഉണ്ടായിരുന്ന നിരോധനം ചൊവ്വാഴ്ച രാജ്യം മുഴുവനുമായി.
അപ്പോഴേക്ക് 9,172 പേരിൽ രോഗം സ്ഥിരീകരിക്കുകയും 463 പേർ മരിക്കുകയും ചെയ്തിരുന്നു. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും കഫേകളും പബ്ബുകളും അടച്ചിട്ടു. ജോലിക്കും ചികിത്സയ്ക്കും പോകാൻ മാത്രമേ അനുവാദമുള്ളൂ. മറ്റേതെങ്കിലും അത്യാവശ്യമാണെങ്കിൽ അതിന് അനുമതി തേടണം. ഹോട്ടലുകളിലും കഫേകളിലും ഒരു മീറ്റർ അകലമിട്ടേ ആൾക്കാർ ഇരിക്കാവൂ. പൊതുസമ്മേളനങ്ങൾക്കും വിലക്കുണ്ട്. ആറുകോടി ജനങ്ങളെയാണു വിലക്ക് ബാധിക്കുന്നത്. യൂറോപ്പിൽ അത്തരമൊരു നടപടി ഇതാദ്യമാണ്.
വിലക്കുകൾ ഫലപ്രദം
ശാസ്ത്രമാസികയായ "സയൻസ്' നടത്തിയ പഠനം പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിൽ ചൈന ഏർപ്പെടുത്തിയ യാത്രാവിലക്ക് ഫലപ്രദമാണെന്നു കണ്ടെത്തി.
വുഹാനിലെ യാത്രാവിലക്ക് വരും മുന്പേ ലക്ഷക്കണക്കിനു പേർ അവിടെനിന്നു ചൈനയുടെ മറ്റു ഭാഗങ്ങളിലേക്കു പോയിരുന്നു. തന്മൂലം രാജ്യത്തെ മറ്റു ഭാഗങ്ങളിലെ രോഗബാധ വേണ്ടത്ര നിയന്ത്രിക്കാനായില്ല. എന്നാൽ, രാജ്യത്തിനു പുറത്തേക്കു രോഗം വ്യാപിക്കുന്നതു തടയാൻ നിരോധനം ഫലപ്രദമായി. "സയൻസി'ന്റെ പഠനം പറയുന്നതു ചൈനയിലെ മറ്റു നഗരങ്ങളിൽനിന്നു പോയവരാണു മറ്റു രാജ്യങ്ങളിലേക്കു കോവിഡ് -19 വൈറസ് എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ചതെന്നാണ്.
നേരത്തേ രോഗനിർണയം നടത്തി രോഗികളെ മാറ്റിപ്പാർപ്പിക്കുകയും ഒപ്പം ജനങ്ങൾക്കു യാത്രാനിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്താൽ പകർച്ചവ്യാധികൾ പടരുന്നതിൽ 25 മുതൽ 50 വരെ ശതമാനം കുറവുണ്ടാകുമെന്നു "സയൻസ്' പറയുന്നു.
വിലക്കുകളുടെ വില
യാത്രയും ആൾക്കൂട്ടവും വിലക്കിക്കൊണ്ടുള്ള രോഗപ്രതിരോധം ചെലവേറിയതാണ്. പ്രത്യേകിച്ചും വ്യവസായങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിലും ടൂറിസവും വ്യാപാരവും വലിയ വരുമാനമേഖലയായ ഇടങ്ങളിലും. സാന്പത്തിക മാന്ദ്യത്തിലേക്കുവരെ കാര്യങ്ങൾ നീങ്ങാം.
ചൈനയിലെ വുഹാൻ ഒരു വലിയ വ്യവസായ കേന്ദ്രമായിരുന്നു. വാഹനങ്ങൾ, വാഹനഘടകങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഔഷധഘടകങ്ങൾ, സോളാർ പാനലുകൾ തുടങ്ങിയവയുടെ ഉത്പാദനത്തിന്റെ കേന്ദ്രമായിരുന്നു വുഹാൻ ഉൾപ്പെട്ട ഹുബൈ പ്രവിശ്യ. വിലക്കുകൾ വന്നതോടെ ആ വ്യവസായങ്ങൾ അടച്ചിട്ടു. അവയിൽ ചെറിയ പങ്കേ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളൂ. ഈ ഫാക്ടറികൾ അടഞ്ഞുകിടക്കുന്നത് മറ്റു രാജ്യങ്ങളിലെ നിരവധി വ്യവസായങ്ങൾക്ക് ഉത്പാദനം നിർത്തിവയ്ക്കാനോ കുറയ്ക്കാനോ കാരണമായി.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ കൂടുതലുള്ള ഇറ്റലിയിലും മറ്റും യാത്രാവിലക്ക് ടൂറിസവ്യവസായത്തെ തളർത്തും. എല്ലായിടത്തും വ്യാപാരം കുറയും. വ്യോമഗതാഗതം, ഹോട്ടൽ തുടങ്ങിയ മേഖലകളിലെ തളർച്ച ഇതിനുപുറമേ.
വിലക്കുകൾ നീണ്ടാൽ പല ദേശീയ സാന്പദ്ഘടനകളും മാന്ദ്യത്തിലേക്കു വീണെന്നു വരാം.
പ്രതിരോധമായി യാത്രാവിലക്ക്
11:53 PM Mar 11, 2020 | Deepika.com