കൊറോണ (കോവിഡ്- 19) വൈറസ് ബാധ ലോകമെങ്ങും ഭീതി വളർത്തിയിട്ടു രണ്ടു മാസങ്ങൾ പിന്നിട്ടു. കഴിഞ്ഞ ആറാഴ്ചയായി കേരളത്തിലും സ്ഥിതി ഇതുതന്നെ. കൊറോണ ബാധിച്ച വിരലിലെണ്ണാവുന്നരെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനും അവരെ പ്രത്യേക നിരീക്ഷണ മുറികളിൽ താമസിപ്പിച്ച് രോഗം ഭേദമാക്കാനും നമുക്കു കഴിഞ്ഞെന്ന ആശ്വാസത്തിലിരിക്കുന്പോഴാണു കൊറോണയുടെ രണ്ടാംവരവ്. ഇതു പൊതുസമൂഹത്തിന് ആശങ്കയും ഭീതിയും വളർത്തിയെന്ന യാഥാർഥ്യം കാണാതിരിക്കാനാവില്ല.
ജലദോഷം മുതൽ ന്യുമോണിയ വരെയുണ്ടാക്കുന്ന കൊറോണ വൈറസ് കുടുംബത്തിലെ ഒരിനം വൈറസ് ജനിതക രൂപാന്തരം സംഭവിച്ചതാണ് കോവിഡ്- 19നു കാരണമായത്.
രോഗം ബാധിച്ചവർക്കു പനി, വരണ്ട ചുമ, മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, ക്ഷീണം, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങളൊക്കെ കണ്ടെന്നു വരാം. മിക്ക കേസുകളിലും നേരിയ ലക്ഷണങ്ങൾ മാത്രം കണ്ടുവരുന്പോൾ ചിലപ്പോൾ അതു ശ്വാസകോശങ്ങളെ ബാധിച്ച് ന്യുമോണിയയുണ്ടാക്കാം. തുടർന്നു നിരവധി അവയവങ്ങളുടെ പ്രവർത്തനം താളംതെറ്റി മാരകമായ അസുഖങ്ങളിലേക്കെത്തിക്കാം. കോവിഡ് -19 മൂലമുള്ള മരണകാരണവും ഇതാണ്. കൊറോണ മിക്കപ്പോഴും കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. പക്ഷേ, ആ സമയം മറ്റൊരാളിലേക്കു രോഗം പകർന്നിട്ടുണ്ടാകും.
രോഗം പരക്കുന്നതെങ്ങനെ?
മൂക്കിലോ തൊണ്ടയിലോ ശ്വാസകോശങ്ങളിലോ ഉള്ള സ്രവങ്ങൾ വഴിയാണു രോഗപ്പകർച്ചയുണ്ടാകുന്നത്. തുമ്മുന്പോഴോ ചുമയ്ക്കുന്പോഴോ അടുത്തിടപഴകുന്പോഴോ ഇത്തരം സ്രവങ്ങൾ മറ്റൊരാളിലേക്ക് എത്താൻ സാധ്യതയേറും. വളർത്തു മൃഗങ്ങളിൽ നിന്നോ മറ്റു വസ്തുക്കളിൽ നിന്നോ രോഗം പകരില്ല.
മനുഷ്യ വിസർജ്യം വഴി രോഗം പകരാനുള്ള സാധ്യത വളരെ കുറവാണ്. വിസർജ്യത്തിൽ വൈറസ് സാന്നിധ്യം ചെറിയ തോതിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും അതു രോഗം പകർത്താനുള്ള സാധ്യത വളരെ കുറവാണ്. എന്നാലും വ്യക്തി ശുചിത്വത്തിൽ ഉപേക്ഷ വേണ്ട.
ലൈംഗിക ബന്ധം വഴി രോഗം പകരില്ല. ഇത്തരം സാഹചര്യങ്ങളിൽ ശ്വാസകോശ സ്രവങ്ങൾ പങ്കാളിയിലെത്താൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അസുഖത്തിന്റെ വിദൂര സാന്നിധ്യം ഉണ്ടെങ്കിൽപോലും ലൈംഗിക ബന്ധം ഒഴിവാക്കാം.
രോഗണു ഉള്ളിൽ പ്രവേശിച്ചു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള സമയം സാധാരണയായി രണ്ടു മുതൽ 14 വരെ ദിവസമാണ്. ശരാശരി അഞ്ചു ദിവസം. ഈ സമയനിർണയം മുൻകാല കൊറോണ വൈറസ് ബാധകളായ സാർസ്, മെർസ് തുടങ്ങിയവയിൽ നേരത്തെ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. കോവിഡ് 19 പുതിയ വൈറസാണ്. അതുകൊണ്ടുതന്നെ ഇതിൽ നാം കൂടുതൽ ജാഗ്രത പുലർത്തണം. ദൈനംദിനം കിട്ടുന്ന അറിവുകളുടെ വെളിച്ചത്തിൽ നമ്മുടെ ആരോഗ്യ സംവിധാനം നൽകുന്ന നിർദേശങ്ങൾ പൂർണമായും അനുസരിക്കുക എന്നതാണ് അഭികാമ്യം.
രോഗനിർണയം നടത്തുന്നത് സ്രവങ്ങളിൽ നിന്നുള്ള റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടിപിആർസി) പരിശോധന വഴിയാണ്.
ഒന്നോർക്കുക, ഇന്നു കോവിഡ് 19നു എതിരേ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ഇല്ല. അതു കണ്ടുപിടിക്കാൻ മാസങ്ങളോ വർഷങ്ങളോ എടുക്കാം. കാരണം ഇതൊരു പുതിയ ഇനം വൈറസാണ്. എന്നാൽ ചികിത്സയുണ്ട്. രോഗികളുടെ ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാനും അവയവങ്ങളുടെ പ്രവർത്തനം നേരെയാക്കാനും ഉള്ള പിന്തുണ ചികിത്സ ( സപ്പോർട്ട് തെറാപ്പി) പരമ പ്രധാനമാണ്. അതുവഴി ഒട്ടുമിക്ക രോഗികളും രോഗവിമുക്തരാകുന്നു. അവരെ പ്രത്യേക മുറികളിൽ നിരന്തരം നിരീക്ഷിക്കുന്നതു വഴി അവരേയും മറ്റുള്ളവരേയും അസുഖത്തിൽ നിന്നു രക്ഷിക്കാനാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജനസാന്ദ്രത കൂടുതലുള്ള നാടാണ് നമ്മുടേത്. ഒട്ടേറെ പൊതുപരിപാടികളുടേയും ഉത്സവങ്ങളുടേയും പെരുന്നാളുകളുടേയും കാലമാണ് ഇനിയുള്ളത്. പോരാത്തതിനു പരീക്ഷാക്കാലവും.
പനി, ചുമ, ശ്വാസതടസം തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തി ശരിയായ ചികിത്സ നേടുക.
കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. ദിവസം ആറേഴു പ്രാവശ്യമെങ്കിലും. 20 സെക്കൻഡ് ദൈർഘ്യത്തിൽ സോപ്പുപയോഗിച്ചു കൈകൾ കഴുകുക. ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാലയോ തോർത്തോ വച്ച് മറച്ചുപിടിക്കുക. ചുമ മര്യാദ വളരെ പ്രധാനം.
വിദേശത്തുനിന്നോ കോറോണ ബാധിത മേഖലയിൽ നിന്നോ വരുന്നവർ ആശുപത്രികളിലേക്കു നേരിട്ട് എത്താതെ ആരോഗ്യ വകുപ്പ് നൽകിയിട്ടുള്ള ഫോണ് നന്പറുകളിലേക്കു വിളിച്ച് നിർദേശിക്കപ്പെട്ട സ്ഥലത്തു മാത്രം എത്തുക. ഇതിനു നമ്മെ ആരോഗ്യ വകുപ്പ് അധികൃതർ സഹായിക്കും. പൊതുഗതാതഗ സംവിധാനങ്ങളെ ആശ്രയിക്കരുത്. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന വാഹനങ്ങളോ സ്വന്തം വാഹനങ്ങളോ ഉപയോഗിക്കുക. തങ്ങളുടെ യാത്രാ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാതിരിക്കുക. അതു നമുക്കും മറ്റുള്ളവർക്കും അപകടം ചെയ്യും.
സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല. പൊതുപരിപാടികൾ ഒഴിവാക്കുക. രാഷ്ട്രീയ സമ്മേളനങ്ങൾ, മത- സമുദായ കണ്വൻഷനുകൾ, സന്നദ്ധസംഘടനാ ക്യാന്പുകൾ, പ്രാർഥനായോഗങ്ങൾ, ഒരുമിച്ചുള്ള കളികൾ എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം. ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾക്ക് അവധിനൽകുന്നതാണ് സുരക്ഷിതം. ഇവയൊക്കെ വരുംവർഷം പൂർവാധികം ഭംഗിയായി നടത്താമല്ലോ.
സാമൂഹിക അകലം പാലിക്കുക എന്നത് രോഗം പടരാതിരിക്കാൻ ഏറെ പ്രധാനമാണ്. രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനുള്ള ഉദ്ബോധനങ്ങൾ നമ്മുടെ മതഗ്രന്ഥങ്ങളിലെല്ലാം പ്രാധാന്യത്തോടെ പറയുന്നുണ്ടല്ലോ. മതാചാര്യൻമാർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നടപടികൾ സ്വകരിച്ചുകഴിഞ്ഞു. ഇത് തികച്ചും സ്വാഗതാർഹമാണ്. യാത്രകൾ കഴിവതും കുറയ്ക്കുക, ആവശ്യത്തിനു മാത്രം പരിമിതപ്പെടുത്തുക. കൊറോണ ബാധിത മേഖലയിലേക്ക് അനാവശ്യയാത്ര വേണ്ടെന്നു വയ്ക്കുക. ചൈന, ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരൻമാർ യാത്ര ഒഴിവാക്കണമെന്ന നിർദേശം വന്നുകഴിഞ്ഞു. ഇക്കാര്യത്തിൽ പൂർണമായും സർക്കാർ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലെ പൗരൻമാരെ നമ്മുടെ നാട്ടിൽ പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. ഇത് കൂടുതൽ കാര്യക്ഷമമായി നടത്തേണ്ടതുണ്ടെന്ന പാഠമാണ് കോവിഡ് 19 നൽകുന്നത്.
ടൂർ പരിപാടികൾക്കും സ്കൂൾ അടച്ചുകഴിഞ്ഞുള്ള യാത്രാപരിപാടികൾക്കും തൽക്കാലം നോ പറയാം. രോഗകാലത്ത് ആൾക്കൂട്ടങ്ങളെ ഒഴിവാക്കുന്നതു കോവിഡ് 19-ന്റെ സ്വാഭാവിക അന്ത്യത്തിന് വഴിയൊരുക്കും. അതുവഴി നമുക്ക് കൊറോണ ഭീതിയിൽ നിന്നു കരകയറാനുമാകും.
വയോധികർ, ഗർഭിണികൾ, ശ്വാസകോശ രോഗികൾ, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ എന്നിവരിൽ കോവിഡ് 19 കൂടുതൽ മാരകമായേക്കാം. വയോജനങ്ങൾ ഏറെയുള്ള സമൂഹമാണ് നമ്മുടേത്. കോവിഡ് 19 ഏറെ സങ്കീർണതയിലെത്തുന്നത് ശ്വാസകോശങ്ങളെ ബാധിക്കുന്പോഴാണ്. ആസ്ത്മ, ദീർഘകാല ശ്വാസകോശ രോഗങ്ങൾ തുടങ്ങിയമൂലം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് ആളുകളുണ്ട്. അവരിൽ കൊറോണ ബാധ കൂടുതൽ ഗുരുതരമാകാൻ കാരണമേറെയാണ്. ഇത്തരം അസുഖങ്ങളുള്ളവരിൽ അസുഖസാധ്യത പരിശോധന കൂടുതൽ കർശനമാക്കേണ്ടതുണ്ട്.
അതിമാരകമായ നിപ്പയെ തോൽപ്പിച്ചവരാണ് നമ്മൾ. ആരോഗ്യപ്രവർത്തകരുടെയും വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഏകോപിത പ്രവർത്തനങ്ങളുടെയും പൊതുസമൂഹത്തിന്റെ പിൻതുണയോടെ നടത്തിയ കൂട്ടായ യത്നങ്ങളുടെയും ഫലമായിരുന്നു അത്. കോവിഡ് 19ന്റെ കാര്യത്തിലും ഈ കൂട്ടായ്മയും ജാഗ്രതയുമാണ് വേണ്ടത്. നമുക്കൊരുമിക്കാം. കോവിഡ് 19നെ നാം അതിജീവിക്കുക തന്നെ ചെയ്യും.
മാസ്കുകൾ
കോവിഡ് 19 ബാധയെ തുടർന്നു നാട്ടിൽ മാസ്കുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒപ്പം തീപിടിച്ച വിലയും. വിപണിയിൽ വിവിധതരം മാസ്കുകളുണ്ട്.
നാടു മുഴുവൻ മാസ്ക് ധരിച്ചു നടക്കേണ്ടതില്ല. അതുകൊണ്ടു പ്രയോജനവുമില്ല. രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ സഹായിക്കുന്ന ബന്ധുക്കൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും എൻ-95 മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. സാധാരണ കടയിൽ കിട്ടുന്ന മാസ്ക് പൂർണ സംരക്ഷണം തരില്ല. മാസ്ക് വച്ചു കഴിയുന്പോൾ നാം സുരക്ഷിതരാണെന്ന അബദ്ധധാരണ വച്ചുപുലർത്തി അപായ സാധ്യതയുള്ള മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യതയേറെയാണ്.
സാധാരണ ഉപയോഗിക്കുന്ന സർജിക്കൽ മാസ്ക് മറ്റൊരാളിൽ നിന്നുള്ള സ്രവങ്ങൾ നമ്മളിലേക്കെത്തുന്നതു തടയില്ല. എന്നാൽ നമ്മളിൽ നിന്നുള്ള സ്രവങ്ങൾ മറ്റൊരാളിലേക്കെത്തുന്നത് ഒരുപരിധിവരെ തടയും. സമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാനം. രോഗികളെ പരിചരിക്കന്നവർക്കും അപകടസാധ്യത കൂടുതലുള്ള മേഖലകളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവർക്കും മാസ്ക് നിർബന്ധമായും വേണ്ടതാണ്.
ഡോ. പി.എസ്. ഷാജഹാൻ
(ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളജ് ശ്വാസകോശ വിഭാഗം അഡീഷണൽ പ്രഫസറാണു ലേഖകൻ)
നമുക്കു വേണ്ടത് ജാഗ്രത
11:24 PM Mar 10, 2020 | Deepika.com