കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥിസമരവും പഠിപ്പുമുടക്കും നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി വിധി വലിയ ആശ്വാസത്തോടെയാണു വിദ്യാർഥികളുടെ ഭാവി കരുതലോടെ കാണുന്നവർ ശ്രവിച്ചത്. വിദ്യാലയങ്ങളിൽ പഠനത്തിനാണു പ്രഥമവും പ്രധാനവുമായ സ്ഥാനമെന്ന നീതിപീഠത്തിന്റെ വിലയിരുത്തൽ രാഷ്ട്രീയ നേതാക്കൾക്കു മാത്രം ഇനിയും മനസിലായിട്ടില്ലെന്നതു ദുഃഖകരമാണ്. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട 26 ഹർജികൾ തീർപ്പാക്കിക്കൊണ്ടുള്ള പ്രസ്തുത വിധിക്കെതിരെ അപ്പീൽ നൽകുമെന്ന ബന്ധപ്പെട്ട മന്ത്രിയുടെ പ്രസ്താവന രക്ഷിതാക്കളുടെ കണ്ണീർ തോർന്നുകാണരുതെന്ന വാശിയുടെ ഫലമാണോ? കേരള ഹൈക്കോടതിയുടെ ഈ വിധി വിദ്യാർഥികളുടെ "മാഗ്നകാർട്ട’യെന്നു വിശേഷിപ്പിക്കപ്പെടണം.
കലാലയങ്ങളുടെയും വിദ്യാർഥികളുടെയും ഭാവി സുരക്ഷിതമാക്കുന്ന ഈ വിധിയെ എതിർക്കുന്നവരുടെ ന്യായം മാനേജ്മെന്റുകൾക്ക് അമിതസ്വാതന്ത്ര്യമുണ്ടാകും, ചൂഷണം വർധിക്കും എന്നൊക്കെയാണ്. മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നു വീഴ്ചകൾ വന്നാൽ നിയമപരമായ മാർഗങ്ങളിലൂടെ അവയെ തിരുത്തുന്നതിനു പകരം വിദ്യാർഥിസമരമാണോ പരിഹാരമായി നിർദേശിക്കുന്നത്? കുട്ടികൾ പഠനത്തിനും വ്യക്തിത്വവളർച്ചയിലും മികവ് പ്രകടിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയല്ലേ ഉത്തരവാദിത്വ ഭരണമെന്നത്?
കഴിഞ്ഞ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്ന വേളയിൽ ധനമന്ത്രി മാനേജ്മെന്റുകൾ കൃത്രിമമായി തസ്തികകൾ സൃഷ്ടിക്കുന്നുവെന്ന് ആരോപണം ഉന്നയിക്കുകയുണ്ടായി. കൃത്രിമമായി തസ്തിക സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയുണ്ടായാൽ മാത്രമേ വീണ്ടും അത് ആവർത്തിക്കാതിരിക്കൂ. കേരളത്തിൽ വർഷമായി കേൾക്കുന്ന പല്ലവിയാണ് ആയിരക്കണക്കിന് സംരക്ഷിത അധ്യാപകരുടെ സാന്നിധ്യം. ആരാണ് ഈ സംരക്ഷിത അധ്യാപകരെ സൃഷ്ടിക്കുന്നത്? സംരക്ഷിത അധ്യാപകർ സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണവും ഉറവിടവും അറിയാമായിരുന്നിട്ടും നിയമപരമായ നടപടികൾ എടുക്കാനാവാത്തത് എന്തുകൊണ്ട്?
ഒരു സംരക്ഷിത അധ്യാപകനെപ്പോലും സൃഷ്ടിക്കാത്ത വിദ്യാഭ്യാസ ഏജൻസികൾ വിദ്യാഭ്യാസചട്ടം പാലിച്ച് നടത്തിയ നിയമനങ്ങൾ അംഗീകരിക്കാതിരിക്കുന്നതിന് എന്തു ന്യായമാണുള്ളത്? നിയമാനുസൃതമായി നിയമിക്കപ്പെടുന്ന അധ്യാപകർക്കു സംരക്ഷിത അധ്യാപകരുടെ പേരുപറഞ്ഞ് അഞ്ചും ആറും അതിലെറെയും വർഷങ്ങളായി അംഗീകാരവും ശന്പളവും നിഷേധിക്കുന്നത് കടുത്ത അനീതി തന്നെയാണ്. ഈ തലത്തിലുള്ള ആയിരക്കണക്കിന് അധ്യാപകർ പട്ടിണി മരണത്തിലേയ്ക്കു വീഴാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സ്കൂളുകൾ അപായഭീതിയിൽ
അണ്എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രാമീണ മേഖലകളിലുള്ള നൂറുകണക്കിനു സ്കൂളുകൾ മരണവക്ത്രത്തിലാണ്. അധ്യാപകർക്കു ന്യായമായ ശന്പളം പോലും കൊടുക്കാനാവാത്തവിധം കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ലക്ഷ്യബോധമില്ലാതെയും ശാസ്ത്രീയ പഠനങ്ങൾ കൂടാതെയും വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയതിന്റെ പരിണിത ഫലങ്ങളാണ് ഇപ്പോൾ ഈ സ്കൂളുകൾ നേരിടുന്നത്. ഇതേ സ്ഥിതിവിശേഷം തന്നെയാണ് സങ്കേതികവിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് എൻജിനിയറിംഗ് കോളജുകൾ, നേരിടുന്നത്. വളരെ അവധാനപൂർവം നയങ്ങൾ രൂപീകരിക്കേണ്ട വിദ്യാഭ്യാസ മേഖല സങ്കീർണവും അസ്വസ്ഥവുമാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇവിടംഭരിച്ച ഗവണ്മെന്റുകൾക്ക് ഒഴിഞ്ഞുമാറാനാവില്ല.
ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കു ഭരണഘടനാപരമായ അവകാശങ്ങൾ പരിരക്ഷിക്കപ്പെടുന്നതിനുള്ള അവസ്ഥ സംജാതമാകണം. ന്യൂനപക്ഷാവകാശങ്ങൾ നിയമനിർമാണങ്ങളിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ ഗവണ്മെന്റ് അവസാനിപ്പിക്കണം. ഓട്ടോണമസ് പദവി ലഭിച്ച കലാലയങ്ങളുടെ പ്രവർത്തനങ്ങൾ ശ്വാസംമുട്ടിക്കുന്ന വിധത്തിൽ സങ്കീർണമാകുന്നത് ആ പദവികൊണ്ട് ഉദ്ദേശിച്ച സദ്ഫലങ്ങൾ കൈവരിക്കുന്നതിനു തടസമാകും. രാജ്യം മുഴുവൻ വരുംനാളുകളിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് നൂതന കാൽവയ്പുകൾ നടത്തുന്പോൾ നമ്മൾ വീണ്ടും പിറകിലാകാൻ മാത്രമേ ഈ വിപരീതപ്രവർത്തനങ്ങൾ ഉപകരിക്കൂ.
കേരളത്തിലെ കോളജുകളിൽ നിരവധി അധ്യാപക തസ്തികകൾ വർഷങ്ങളായി ഒഴിവ് വന്നിട്ടും അവയിൽ പുതിയ നിയമനങ്ങൾ നടത്താതെ ഗസ്റ്റ് അധ്യാപകരെ വയ്ക്കുന്നത് കലാലയങ്ങളുടെ മികവിന് തടയിടാൻ മാത്രമേ ഇടയാക്കൂ. നിയമനങ്ങൾക്കും പ്രവേശനത്തിനും പണം മാനദണ്ഡമാക്കുന്ന മാനേജ്മെന്റുകളെ നിയന്ത്രിക്കുന്നതിൽ ഭരണകർത്താക്കളുടെ ആത്മാർഥത സംശയാസ്പദമാണ്.
നേതാക്കളെ വളർത്തിയെടുക്കണം
വിദ്യാർഥിസമരങ്ങൾക്ക് അനുകൂലമായി രാഷ്ട്രീയ നേതാക്കൾ ഉയർത്തുന്ന മറ്റൊരു വാദം സമരങ്ങളിലൂടെ നേതാക്കന്മാരുണ്ടാകുന്നു എന്നതാണ്. ക്രിയാത്മകമായ പ്രവർത്തനത്തിലൂടെ വിദ്യാർഥികളുടെ ഇടയിൽ നിന്നു നേതാക്കളെ വളർത്തിയെടുക്കുന്നതിനു പകരം നിഷേധാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിന് സമൂഹം പിന്നീടു വലിയ വിലകൊടുക്കേണ്ടിവരും. നേതൃത്വസിദ്ധികളും സംഘടനാപാടവുമൊക്കെ വളർത്തിയെടുക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാൻ അവസരങ്ങളുള്ളപ്പോൾ അന്പത് വർഷം മുന്പുണ്ടായിരുന്നതിലേക്ക് തിരികെപ്പോകുന്നതിൽ സാംഗത്യമില്ല.
പൊതുജനപ്രവർത്തനങ്ങൾക്കു മൂല്യാധിഷ്ഠിതവും കാര്യശേഷി സന്പന്നവുമായ പശ്ചാത്തലം ഒരുക്കപ്പെടാനാവശ്യമായ ഭാവാത്മകമായ നേതൃത്വനിര രൂപപ്പെടുത്താൻ വിദ്യാർഥികൾക്ക് കലാലയങ്ങളിൽ അവസരം നൽകുന്ന ഒട്ടനവധി നൂതന മാർഗങ്ങൾ തുറക്കപ്പെട്ടിരിക്കുന്നുവെന്നതും ഇവിടെ പ്രസക്തമാണ്. ജനാധിപത്യ സംവിധാനങ്ങളും മൂല്യങ്ങളും പഠിക്കുന്നതിനും പരിശീലിക്കുന്നതിനുമുള്ള അവസരങ്ങൾ കലാലയങ്ങളിലുണ്ടാകണം. അതിന് പഠിപ്പുമുടക്കവും സമരവുമല്ല ആവശ്യമായിരിക്കുന്നത്. കലാലയങ്ങളിൽ വിദ്യാർഥികളുടെ ആവശ്യങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ വിദ്യാർഥികളുടെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ഉണ്ടാവണം. തങ്ങളുടെ പ്രതിനിധികളെ വോട്ടിംഗ് സംവിധാനത്തിലൂടെ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകമായി വോട്ടിംഗ് മെഷീനുകൾ പരിചയപ്പെടാനും കലാലയങ്ങളിൽ അവസരമുണ്ടാകണം.
അപ്രകാരം ക്രിയാത്മകമായും ഭാവാത്മകമായും പാർലമെന്ററി ജനാധിപത്യ സംവിധാനങ്ങൾ പഠിപ്പിക്കാനും പരിശീലിക്കാനും കലാലയങ്ങളിൽ സൗകര്യങ്ങളൊരുക്കപ്പെടണം. രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളാക്കി വിദ്യാർഥികളെ തളച്ചിടാതെ ചിന്തയും ഭാവനയും ആശയങ്ങളുമെല്ലാം സ്വതന്ത്രമായി പ്രകടിപ്പിക്കാനാവുന്ന സംശുദ്ധമായ സംസ്കാരം കലാലയങ്ങളിലുണ്ടാകണം. ആക്രമണവും സംഘട്ടനവുമെല്ലാം അക്കാഡമിക് സംസ്കാരത്തെ തകർക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യും.
കേരളത്തിലെ യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാകേന്ദ്രങ്ങളും പൊതു വിദ്യാലയങ്ങളുമെല്ലാം ദേശീയനിലവാരത്തിൽ ഇനിയും കൂടുതൽ മികവ് ആർജിക്കേണ്ടിയിരിക്കുന്നു. അതിനു ദീർഘദൃഷ്ടിയോടെയുള്ള വിദ്യാഭ്യാസ നയങ്ങൾ അനിവാര്യമാണ്. സമർഥരായ അനേകം കുട്ടികൾ സംസ്ഥാനത്തിനു പുറത്ത് വിദ്യാഭ്യാസത്തിനായി പോകുന്നത് നമ്മുടെ കലാലയങ്ങളുടെ നിലവാരം വെളിപ്പെടുത്തുന്ന ഒരു സൂചികയാണ്. സമരവും സംഘടനകളുമായി നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികൾ വഴിയാധാരമാക്കപ്പെടുന്പോൾ രാഷ്ട്രീയ നേതാക്കന്മാരുടെ മക്കളെ എവിടെയാണ് പഠിപ്പിക്കുന്നതെന്ന ചോദ്യത്തിന് അവർ സമൂഹത്തോട് ഉത്തരം പറയണം.
കേരളത്തിലെ കലാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കപ്പെടണമെന്ന നീരിക്ഷണത്തോടെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്ത മനസിലാക്കി സദുദ്ദേശ്യപൂർവം പ്രവർത്തിക്കാൻ രാഷ്ട്രീയ നേതൃത്വത്തിനു കടമയുണ്ട്. വിദ്യാക്ഷേത്രങ്ങളായ കലാലയങ്ങൾ ആയുധപ്പുരകളായും മർദനമുറികളായും മാറ്റപ്പെടുകയും കലാലയ അങ്കണങ്ങളിൽ കുട്ടികളുടെ ചുടുചോര വീഴുകയും കുട്ടികൾ ഭീതിജനകമായ സാഹചര്യങ്ങളിൽ പഠനം നടത്തേണ്ടിവരുകയും ചെയ്യുന്നതിന് സാക്ഷികളായ കേരളസമൂഹം ഹൈക്കോടതിവിധിയെ ഹൃദയത്തിൽ സ്വീകരിക്കുകയാണു ചെയ്തത്. രാഷ്ട്രീയ നേതാക്കൾ കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് തങ്ങളുടെ നിലപാടുകളിൽ വസ്തുനിഷ്ഠമായ മാറ്റങ്ങൾക്കു വിധേയപ്പെടണം.
ബിഷപ് ജേക്കബ് മുരിക്കൻ
കണ്ണീരിന്റെ കനലെരിയുന്ന വിദ്യാഭ്യാസമേഖല
12:28 AM Mar 09, 2020 | Deepika.com