ഉള്ളതു പറഞ്ഞാൽ/ കെ. ഗോപാലകൃഷ്ണൻ
അയൽക്കാർക്കെല്ലാം പ്രിയപ്പെട്ടവളായിരുന്ന, ഓമനത്വമുള്ള ഒരു പെൺകുട്ടിയുടെ ഈയിടെയുണ്ടായ ദുരന്തമരണം ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്രമസമാധാനനിലയെപ്പറ്റി വീണ്ടും ദുഃഖത്തോടെ ഓർമപ്പെടുത്തുന്നു. ആ മരണത്തിന്റെ കാരണം സംബന്ധിച്ചു പോലീസ് ഇനിയും അന്തിമ നിഗമനത്തിലെത്തിയിട്ടില്ല. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടായി ഓരോ ആഴ്ചയും ലൈംഗികാതിക്രമ കേസുകൾ ഉണ്ടാകുന്നത് ഇവിടത്തെ സ്ഥിതിഗതികളെപ്പറ്റി എല്ലാവരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇത്തരം അതിക്രമങ്ങളെപ്പറ്റി സംസ്ഥാനത്തിന് ഒന്നടങ്കം ആശങ്കയുണ്ടെങ്കിലും അവ യാതൊരു കുറവുമില്ലാതെ തുടരുന്നു.
മനുഷ്യത്വരഹിതമായ ഓരോ അക്രമം നടക്കുന്പോഴും ഭരണകൂടം നിസഹായരെപ്പോലെ നോക്കിനിൽക്കുകയാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സംസ്ഥാന പോലീസ് സേനയ്ക്കു കഴിയുന്നില്ല. ഒരുപക്ഷേ ആവശ്യത്തിനു പോലീസുകാർ ഇല്ലായിരിക്കാം. അല്ലെങ്കിൽ ധാർമികമൂല്യബോധം ഇടിഞ്ഞ് വലിയ ഗർത്തത്തിലേക്കു പതിച്ചതുകൊണ്ടാകാം. കുറ്റവാളികളെ വേണ്ടവണ്ണം ശിക്ഷിക്കാത്തതും അവർ കടുത്ത ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതും ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടാൻ പലരെയും പ്രേരിപ്പിക്കുന്നു.
ഡൽഹിയിലെ നിർഭയ കേസ് ഇതിന്റെ ഒരു ഉദാഹരണമാണ്. തെളിവുകളെല്ലാം ഉണ്ടായിരുന്നിട്ടും ഈ കേസിലെ പ്രതികൾ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കുറ്റവാളികൾക്കു തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ എല്ലാ അവസരങ്ങളും നൽകുന്ന സംവിധാനത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. ഒരു പരിഷ്കൃത സമൂഹത്തിന്റെ ഉന്നത പാരന്പര്യമാണത്. എന്നാൽ, കേസുകളിൽ ശരിയായ അന്വേഷണവും വേഗത്തിലുള്ള വിചാരണയും താമസം വരുത്താതെയുള്ള നീതിനിർവഹണവും എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. നീതി വൈകിപ്പിക്കുന്നതു നീതി നിഷേധിക്കുന്നതിനു തുല്യമാണല്ലോ.
നീതിനിർവഹണം വേഗത്തിലാകണം
വേഗത്തിലുള്ള നീതി നിർവഹണം സാധ്യമാക്കാൻ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നു പലരും കരുതുന്നു. ഇത്തരം കേസുകൾ പോലീസ് പ്രത്യേക ശുഷ്കാന്തിയോടെ അന്വേഷിക്കണം. നിയമത്തിന്റെ കൈകളിൽ നിന്നു രക്ഷപ്പെടാൻ തങ്ങൾക്കു കഴിയും എന്നൊരു ധാരണ ക്രിമിനലുകൾക്ക് ഉണ്ടാകാൻ പാടില്ല. അതിനു തക്കവിധം അന്വേഷണ പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തണം. കുറ്റങ്ങൾക്കു തക്കസമയത്ത് ശിക്ഷ നൽകുന്നത് തെറ്റുകളിൽ നിന്ന് അകന്നുനിൽക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കും. നീതി എത്രയും വേഗം ലഭ്യമാക്കാൻ ശ്രമിക്കണം. പോലീസ് വകുപ്പിനാണ് ഇക്കാര്യത്തിൽ പ്രധാന ഉത്തരവാദിത്വം.
കേസ് അന്വേഷണത്തിൽ പോലീസിനു പലതരം പ്രക്രിയകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ധാരാളം ഉത്തരവാദിത്വങ്ങൾ ഉള്ളതിനാൽ അവർ വർഷം മുഴുവൻ തിരക്കായിരിക്കും. ക്രിമിനൽ കേസ് അന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും പോലീസിൽ പ്രത്യേകം വിഭാഗങ്ങൾ ഉണ്ടാക്കണമെന്ന നിർദേശം പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. ക്രിമിനൽ കേസ് അന്വേഷണം അതിനായി പ്രത്യേക പരിശീലനം സിദ്ധിച്ചവരെ ഏല്പിക്കണം.
കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകിയത് കോടതികളിലുള്ള കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. പെരുകുന്ന കേസുകൾ കൈകാര്യം ചെയ്യാൻ കോടതികളിൽ കൂടുതൽ ആളുകളെ നിയമിക്കണം. കേസുകൾ തീർപ്പാക്കുന്നതിനു കോടതി നടപടികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം. രാജ്യത്തെ എല്ലാ തലത്തിലുമുള്ള കോടതികളിലും ആവശ്യത്തിനു ജഡ്ജിമാരെയും മറ്റു സ്റ്റാഫിനെയും നിയമിക്കണമെന്ന് സുപ്രീംകോടതി പലതവണ കേന്ദ്ര സർക്കാരിനോടു നിർദേശിച്ചിട്ടുള്ളതാണ്.
സ്ത്രീകൾക്കെതിരായ കുറ്റങ്ങൾ വർധിച്ചിട്ടുണ്ട് എന്ന കാര്യം ആർക്കും അവഗണിക്കാനാവില്ല. കൊച്ചു പെൺകുട്ടികളെപ്പോലും ഈ ക്രിമിനലുകൾ വെറുതെ വിടുന്നില്ല. വീടുകളിലുണ്ടാകുന്ന ലൈംഗികാതിക്രമ കേസുകളും വർധിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ സംബന്ധിച്ച പരാതികൾ അധികൃതരുടെ പക്കലെത്താനും നടപടിയെടുക്കാനും വൈകുന്നു. കൂടത്തായി കേസിൽ നാം കണ്ടതുപോലെ കുറ്റകൃത്യങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതും പരിഹാര നടപടികൾ സ്വീകരിക്കുന്നതും ഇന്ത്യയിൽ വളരെ സമയമെടുക്കുന്ന പ്രക്രിയയാണ്. അതിനാൽ സാധാരണഗതിയിലുള്ള നടപടികൾക്കു പുറമെയുള്ള മാർഗങ്ങളും അന്വേഷിക്കണം. സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനു പോലീസിനെയും മറ്റു സർക്കാർ ഏജൻസികളെയും മാത്രം ആശ്രയിക്കുന്ന രീതിയും മാറണം. ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് ആവശ്യമായ നടപടികൾ സമൂഹം താമസംവിനാ സ്വീകരിക്കണം.
കൂടുതൽ ജാഗ്രത പുലർത്തണം
മക്കളുടെ സുരക്ഷിതത്വ കാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. വീടുകളിൽ കുട്ടികൾ, പ്രത്യേകിച്ചു പെൺകുട്ടികൾ, തനിച്ചല്ലെന്ന് ഉറപ്പുവരുത്തണം. അത്യാവശ്യകാര്യങ്ങൾക്കു മാതാപിതാക്കൾക്കു പുറത്തുപോകേണ്ടി വരുന്പോൾ കുട്ടികളെ അയൽപക്കത്ത് ഏല്പിക്കുകയോ അല്ലെങ്കിൽ അയൽക്കാരോടു കുട്ടികളെ ശ്രദ്ധിക്കാൻ പറയുകയോ ചെയ്യണം. നല്ല അയൽപക്കങ്ങൾക്ക് കുട്ടികളുടെ സുരക്ഷ ഒരു പരിധിവരെ ഉറപ്പാക്കാൻ കഴിയും. മാതാപിതാക്കളിൽ ഒരാളോ അടുത്ത ബന്ധുവോ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വീട്ടിലുണ്ടായിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.
അയൽപക്ക നിരീക്ഷണം ഇക്കാര്യത്തിൽ ഫലപ്രദമായി ചെയ്യാവുന്ന ഒരു കാര്യമാണ്. തങ്ങളുടെ പ്രദേശത്തുവരുന്ന അപരിചിതരെ ആ പ്രദേശത്തെ വീട്ടുകാർ നിരീക്ഷിക്കണം. ഓരോ കൂട്ടം വീടുകൾക്കു സുരക്ഷിതത്വം ഒരുക്കി അയൽക്കുട്ട നിരീക്ഷണ സമിതികൾ ഉണ്ടാക്കുന്നതും നല്ലതാണ്.
ഇന്നത്തെ സാഹചര്യത്തിൽ മാതാപിതാക്കൾ കുട്ടികളുടെ സുരക്ഷിതത്വ കാര്യത്തിൽ അവരുടെ പഠനത്തിലും ആരോഗ്യത്തിലും ഭക്ഷണത്തിലുമൊക്കെ ശ്രദ്ധിക്കുന്നതുപോലെ കൂടുതൽ ശ്രദ്ധ പുലർത്തണം. കേൾക്കുന്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും സമൂഹത്തിലെ കുറ്റകൃത്യവാസന കൂടി വരുന്നതിനാൽ കേരളത്തിലെ സ്ഥിതി അനുദിനം മോശമായി വരികയാണ്. ചിലർ വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. എഴുപതുകാരിലും എൺപതുകാരിലും വരെ കുറ്റകൃത്യവാസന ഇന്നു കാണുന്നുണ്ട്!
വീടിന്റെയും വീട്ടിലുള്ളവരുടെയും സുരക്ഷിതത്വം വീട്ടിലുള്ള എല്ലാവരും ചേർന്ന് ഉറപ്പുവരുത്തണം. പ്രത്യേകിച്ച് മാതാപിതാക്കൾ മക്കളുടെ സുരക്ഷ ഉറപ്പാക്കണം. അല്ലെങ്കിൽ കുടുംബങ്ങൾക്കു പിന്നീട് അധരവ്യായാമ സഹാനുഭൂതിയോ മുതലക്കണ്ണീരോ വോട്ടിൽ കണ്ണുനട്ടുള്ള വീടുസന്ദർശനമോ മാത്രമേ കിട്ടൂ. ദുഃഖകരമാണെങ്കിലും അതാണ് ഇന്നത്തെ സ്ഥിതി.
കുട്ടികളെ സംരക്ഷിക്കുക, മാതാപിതാക്കളേ
12:27 AM Mar 09, 2020 | Deepika.com