മാർച്ച് എട്ടിനു വനിതാദിനത്തിൽ കോതമംഗലത്തു നടത്തിയ സെമിനാറിൽ ഒരു വിദ്യാർഥിനി ചോദിച്ച ചോദ്യമാണ് ഇപ്പോഴും മനസിൽ കിടക്കുന്നത്: “ടീച്ചറേ അർധരാത്രിയിൽ ഭയമില്ലാതെ, അശ്ലീല നോട്ടങ്ങളേയും ലൈംഗികതയ്ക്കുള്ള ക്ഷണങ്ങളേയും നേരിടാതെ, ഒറ്റയ്ക്കൊരു തട്ടുകടയിൽ ചെന്നു കാപ്പികുടിക്കാനുള്ള സ്വാതന്ത്ര്യം എപ്പോഴാണു കിട്ടുക?” അതേ, ലിംഗസമത്വം- അതൊരു വെറും വാക്കല്ല, മറിച്ച് ഓരോ സ്ത്രീയുടേയും ഏകാത്മക സ്വപ്നമാണത്.
ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം “ജനറേഷൻ ഇക്വാളിറ്റി: റിയലൈസിംഗ് വുമണ്സ് റൈറ്റ്സ് ഫോർ ആൻ ഈക്വൽ ഫ്യൂച്ചർ” (തലമുറകളുടെ തുല്യത: തുല്യമായ ഭാവിക്കുവേണ്ടിയുള്ള സ്ത്രീയുടെ അവകാശങ്ങൾ തിരിച്ചറിയുക) എന്നതാണ്. ഇക്വാളിറ്റി ഈസ് ഈക്വൽ, ദേർ ഈസ് നോ മോർ ഈക്വൽ എന്ന് അടിവരയിട്ട് ഉറപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര വനിതാദിനം കൂടി. തുല്യതയ്ക്കു വേണ്ടിയുള്ള നിലയ്ക്കാത്ത പോരാട്ടങ്ങളുടെ ഓർമപ്പെടുത്തലാണല്ലോ ഓരോ വനിതാദിനവും.
എന്താണു ലിംഗസമത്വം? ഇന്ത്യൻ സാഹചര്യത്തിൽ അതെങ്ങനെ പ്രവർത്തിക്കുന്നു? രാഷ്ട്രീയ മേഖലയിൽ അതിന്റെ പ്രസക്തി എന്താണ് ? നമുക്കു കണക്കുകൾ നോക്കാം.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരു വനിതാ പ്രധാനമന്ത്രിയേ ഇന്ത്യയ്ക്കുണ്ടായിട്ടുള്ളു- അത് ഇന്ദിരാഗാന്ധിയാണ്. ഇന്ദിരയ്ക്കു മുന്പോ പിന്പോ മറ്റൊരു വനിതയ്ക്കും രാജ്യത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇനി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ എണ്ണമെടുത്തു നോക്കാം. നാളിതുവരെ 16 വനിതാ മുഖ്യമന്ത്രിമാർ മാത്രമേ ഈ വിശാലഭാരതത്തിലെ സംസ്ഥാനങ്ങളെ നയിച്ചിട്ടുള്ളൂ. 2020ലെ അവസ്ഥയാണ് ഏറ്റവും ദയനീയം - ഒരൊറ്റ വനിതാ മുഖ്യമന്ത്രിയേ ഉള്ളൂ- പശ്ചിമ ബംഗാളിൽ മമതാ ബാനർജി. നൂറ്റിമുപ്പത് കോടിയിലധികം ജനങ്ങളുള്ള രാജ്യത്തെ 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടി ഒരേ ഒരു വനിതാ മുഖ്യമന്ത്രി. 2014ലെ വോട്ടിംഗ് ശതമാനം നോക്കിയാൽ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതലായിരുന്നു സ്ത്രീവോട്ടർമാരുടെ എണ്ണമെന്നു കാണാം. നമ്മുടെ സ്ത്രീശക്തീകരണത്തിന്റെ രാഷ്ട്രീയ പരിച്ഛേദമാണിത്.
രാഷ്ട്രീയ തീരുമാനങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടേയും ഭാവി നിശ്ചയിക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 18വരെ വിഭാവനം ചെയ്യുന്ന സമത്വം എന്ന ആശയം പൂർണമാവണമെങ്കിൽ അധികാര രാഷ്ട്രീയത്തിലെ തുല്യപങ്കാളിത്തം സ്ത്രീകൾക്കും ഉറപ്പുവരുത്തണം. അതിലേക്കുള്ള മഹത്തരമായ ചുവടുവയ്പാവട്ടെ ഈ വനിതാ ദിനം.
സാമൂഹ്യ സുരക്ഷിതത്വം
അന്തസോടെ ജീവിക്കാനുള്ള അവകാശമാണ് ഓരോ സ്ത്രീയും ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും തൊഴിൽ നൈപുണ്യത്തിലും സ്ത്രീകൾ അവരുടെ ശേഷി വർധിപ്പിച്ചെങ്കിലും സ്വന്തം കുടുംബത്തിൽപോലും അവൾ സുരക്ഷിതയല്ലെന്ന യാഥാർഥ്യം അലോസരപ്പെടുത്തുന്നതാണ്. ശാരീരികവും മാനസികവും സാന്പത്തികവുമായ ചൂഷണങ്ങൾക്കു വിധേയമാകുന്ന സ്ത്രീകളുടെ എണ്ണം വർഷംതോറും കൂടിവരികയാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2017ൽ രാജ്യത്തു സ്ത്രീകൾക്കെതിരെ 3,59,849 കുറ്റകൃത്യങ്ങളാണു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2016നെ വച്ച് നോക്കുന്പോൾ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ആറു ശതമാനം വർധന. ഇത് ഓരോ വർഷവും കൂടിവരുന്നതല്ലാതെ കുറയുന്നില്ല.
ഈ കേസുകളുടെ കൂടെവേണം ആദ്യം സൂചിപ്പിച്ച വിദ്യാർഥിനിയുടെ ചോദ്യം ചേർത്തുവായിക്കാൻ. റിപ്പോർട്ട് ചെയ്യപ്പെടാത്ത ലൈംഗിക അധിക്ഷേപങ്ങൾ, ഒളിഞ്ഞുനോട്ടങ്ങൾ, തിരക്കുള്ള ബസിലോ ആഘോഷവേളകളിലോ ഉള്ള തോണ്ടലുകൾ- ഇവയെല്ലാം അതിജീവിച്ചാണ് ഒരു പെണ്ജീവിതം മുന്നോട്ടുപോകുന്നത്. അതിനു പ്രായഭേദമില്ല എന്നതാണു വസ്തുത.
തുറന്നുപറച്ചിലുകൾ
മുൻകാലങ്ങളെ അപേക്ഷിച്ചു കൂടുതൽ ശക്തമായ രീതിയിൽ സാമൂഹ്യമണ്ഡലങ്ങളിൽ സ്ത്രീകൾ ഇടപെടുന്നുണ്ട് എന്നതും വാസ്തവമാണ്. മതമായാലും രാഷ്ട്രീയമായാലും ജീവിതമായാലും സ്വന്തം അഭിപ്രായം രേഖപ്പെടുത്തി സ്വന്തം സ്വത്വം വെളിപ്പെടുത്തി കൂടുതൽ സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ടെന്നത് അഭിനന്ദനാർഹമാണ്. ഇതുവരെ നടന്ന സ്ത്രീവിമോചന പോരാട്ടങ്ങൾ വെള്ളത്തിൽ വരച്ച വരയല്ലെന്ന ഓർമപ്പെടുത്തലുകളാണവ.
വ്യവസായ വിപ്ലവം നാന്പെടുക്കുന്ന സമയം. യന്ത്രത്തിനു സമാനമായി മനുഷ്യവിഭവശേഷിയെ ചൂഷണം ചെയ്യുന്ന കാലം. പുരുഷന്മാരുടേതിനേക്കാൾ മോശം വേതനവും അന്തരീക്ഷവും അനുഭവിക്കാൻ വിധിക്കപ്പെട്ടവരായി സ്ത്രീതൊഴിലാളികൾ മാറിയ കാലം. ഇതിനെതിരെ സ്ത്രീകൾ നടത്തിയ പോരാട്ട വിജയത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണു വനിതാ ദിനം. 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാ ദിനത്തിന്റെ തുടക്കം. തുണിമില്ലുകളിലെ ആയിരക്കണക്കിന് സ്ത്രീകൾ അവർ നേരിടുന്ന കൊടിയ പീഡനത്തിനെതിരെ പോരാടാൻ ആദ്യമായി ശബ്ദമുയർത്തി. ഇതോടെയാണ് അവകാശ സംരക്ഷണത്തിനായി ലോകമെങ്ങും സ്ത്രീകൾ സംഘടിക്കാൻ ഇടയാകുന്നത്.
യുഎസിൽ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. 1910ൽ കോപ്പൻഹേഗനിൽ നടന്ന സമ്മേളനത്തിൽ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യം ഉയർന്നു. തുടർന്ന് 1911 മാർച്ച് 19ന് ജർമനിയും സ്വിറ്റ്സർലൻഡും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വനിതാ ദിനം ആചരിച്ചു. ജർമനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അധ്യക്ഷ ക്ലാര സെട്കിനിന്റെ നേതൃത്തിലായിരുന്നു അത്. അന്ന് 17 രാജ്യങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഉയർന്നുവന്ന ആശയത്തിന് അപ്പോൾ തന്നെ അംഗീകാരം നൽകി. തൊട്ടടുത്ത വർഷം, അതായത് 1911 മാർച്ച് എട്ടിന് അന്താരാഷ്ട്ര തലത്തിൽ ഈ ദിനം വനിതാ ദിനമായി ആചരിച്ചു.
1917 മാർച്ച് എട്ടിനു റഷ്യയിൽ നടത്തിയ വനിതാദിന പ്രകടനം റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975ൽ ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചു. ലോകമെന്പാടും ഇന്ന് ആവേശത്തോടെ ആചരിക്കുന്ന വനിതാ ദിനത്തിന്റെ ചരിത്രമിതാണ്. തുറന്നുപറച്ചിലുകളുടെ ആ ചരിത്രശബ്ദം ഇന്നും സ്ത്രീകളുടെ അവകാശ സംരക്ഷണമായി നൂറ്റാണ്ടുകൾക്കുശേഷവും മുഴങ്ങുന്നു.
മീ റ്റൂ മൂവ്മെന്റ്
2006ൽ തരാനാ ബെർക്ക് സമൂഹമാധ്യമത്തിൽ തുടങ്ങിയ മീ റ്റൂ മൂവ്മെന്റ് എടുത്തു പറയേണ്ട തുണ്ട്. ശാരീരിക പീഡനങ്ങൾ നേരിട്ട ബെർക്ക് തന്റെ അനുഭവങ്ങൾ തുറന്നെഴുതി തുടക്കമിട്ട മീ റ്റൂ 2016ഓടെ ലോകം ഏറ്റെടുക്കുകയായിരുന്നു. സ്ത്രീകൾ അവരുടെ ജോലിസ്ഥലങ്ങളിൽ നേരിട്ട ശാരീരിക പീഡനങ്ങൾ പരസ്യപ്പെടുത്തി. അതിലധികവും ആക്ടിവിസ്റ്റുകളും സെലിബ്രിറ്റികളും എഴുത്തുകാരുമായിരുന്നു. അറിയപ്പെടാത്ത എത്രയോ പേർക്കാവും അത്തരം അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാവുക.
അവസാനമായി... - ഞാനൊരു സ്ത്രീയാണ്. പരിപൂർണ സ്വാതന്ത്ര്യത്തോടെ ഈ ലോകത്തു ജീവിക്കാനാഗ്രഹിക്കുന്ന സ്ത്രീ. പാതിരാത്രിയിൽ ഭയമില്ലാതെ തട്ടുകടയിൽ പോയി കാപ്പി കുടിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീ. രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ള സ്ത്രീ. എനിക്കു വേണ്ടത് നിങ്ങളുടെ ലാളനകളോ ഒൗദാര്യങ്ങളോ അല്ല, മറിച്ച് എന്റെ അവകാശമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 മുതൽ 18 വരെ ഉറപ്പുതരുന്ന ലിംഗ സമത്വത്തിന്റെ അവകാശം.
ഡോ. ലിസി ജോസ്
(സംസ്ഥാന വനിതാ കമ്മീഷൻ മുൻ അംഗമാണ് ലേഖിക)
തുല്യമായ ഭാവിക്ക് സ്ത്രീക്കുമുണ്ട് അവകാശം
11:54 PM Mar 07, 2020 | Deepika.com