കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കൃഷിഭൂമിയുടെ ഉടമയായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. ഈ പാരന്പര്യസ്വത്തിൽ ഇപ്പോൾ ശേഷിക്കുന്നതു വെറും പതിനേഴു സെന്റ് പുരയിടം.
ആറു പതിറ്റാണ്ടു നീളുന്ന പൊതുപ്രവർത്തനത്തിനിടയിൽ കുടുംബസ്വത്ത് അത്രയും വിറ്റു പോയി. അതിൽ തെന്നല ബാലകൃഷ്ണപിള്ളയ്ക്കു ദുഃഖമില്ല. നാട്ടുകാർ നൽകുന്ന സ്നേഹവും ബഹുമാനവും ഈ ഏക്കറുകളേക്കാൾ എത്രയോ വലുതാണെന്നാണ് അദ്ദേഹം കരുതുന്നത്.
നവതിയുടെ നിറവിൽ നിൽക്കുന്ന തെന്നല ബാലകൃഷ്ണപിള്ളയ്ക്കു നാളെ ജന്മനാട് ആദരമർപ്പിക്കുകയാണ്. കേരള രാഷ്ട്രീയം ഒന്നടങ്കം ആ ചടങ്ങിനായി കൊല്ലം ജില്ലയിലെ ശൂരനാട്ടെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബിജെപി നേതാവ് ഒ. രാജഗോപാൽ, എംപിമാർ, എംഎൽഎമാർ തുടങ്ങി കക്ഷിരാഷ്ട്രീയത്തിനതീതമായി കേരള രാഷ്ട്രീയത്തിന്റെ നേതൃനിര ശൂരനാട്ടെത്തുന്നത് ആ സംശുദ്ധ വ്യക്തിത്വത്തിന്റെ സ്വീകാര്യതയ്ക്കു തെളിവാണ്.
നാടിന്റെ കാരണവരുടെ നവതി ആഘോഷം ശൂരനാട്ട് എന്നേ തുടങ്ങിക്കഴിഞ്ഞു. ഫെബ്രുവരി 20 നു കുടുംബസംഗമം നടത്തി. ഈ മാസം മൂന്നിന് മെഗാ മെഡിക്കൽ ക്യാന്പ്. അഞ്ചിനു സാംസ്കാരിക സമ്മേളനം. അങ്ങനെ ഈ നവതി ആഘോഷം ശൂരനാട്ടുകാർ നാടിന്റെ ഉത്സവമാക്കി മാറ്റിക്കഴിഞ്ഞു.
സപ്തതിയും ശതാഭിഷേകവുമൊക്കെ ആഘോഷിക്കണമെന്നു പറഞ്ഞു നാട്ടുകാർ തെന്നലയെ സമീപിച്ചതാണ്. അന്നൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറി. ഇത്തരം ആഘോഷങ്ങളോടു തെന്നലയ്ക്കു താത്പര്യമില്ലായിരുന്നു. ഇതറിയാവുന്നതുകൊണ്ടാകാം ഇത്തവണ നാട്ടുകാർ തെന്നലയുടെ അനുവാദത്തിനു കാത്തുനിന്നില്ല. പരിപാടികളുടെ നോട്ടീസ് വരെ തയാറാക്കിക്കൊണ്ടാണ് ബന്ധു കൂടിയായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള നാട്ടുകാർ തെന്നലയുടെ അടുത്തെത്തുന്നത്. അവരുടെ സ്നേഹത്തിനു മുന്നിൽ അദ്ദേഹത്തിനു വഴങ്ങേണ്ടി വന്നു.
ചുവന്ന മണ്ണിൽ കോണ്‍ഗ്രസുകാരനായി തുടക്കം
ശൂരനാട് എന്ന ചുവപ്പൻമണ്ണിൽ കോണ്‍ഗ്രസിന് അടിത്തറയുണ്ടാക്കുക എന്ന ദൗത്യം ഏറ്റെടുത്തു കൊണ്ടായിരുന്നു തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്.
ശൂരനാട്ടെ ആഢ്യ നായർ തറവാടായ തെന്നല ബംഗ്ലാവിൽ എൻ. ഗോപാലപിള്ളയുടെയും എൻ. ഈശ്വരിയമ്മയുടെയും മകനായി 1931 മാർച്ച് 11 നു ജനിച്ച ബാലകൃഷ്ണപിള്ള സന്പന്നമായ പശ്ചാത്തലത്തിലാണു വളർന്നുവന്നത്. തിരുവനന്തപുരം എം.ജി. കോളജിൽ നിന്നു ബിരുദം നേടിയ ശേഷം മടങ്ങിയെത്തിയപ്പോൾ നാട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തെന്നല രാഷ്ട്രീയത്തിലിറങ്ങി. കമ്യൂണിസ്റ്റ് ആധിപത്യത്തിൽ മടുത്ത സാധാരണക്കാരുടെ സമ്മർദത്താലാണ് തെന്നല കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. തീർത്തും പാവപ്പെട്ട കൃഷിക്കാരും കർഷകത്തൊഴിലാളികളും പട്ടികജാതി വിഭാഗത്തിൽ പെട്ടവരുമൊക്കെയായിരുന്നു നാട്ടുകാരിലേറെയും.
എതിർപ്പില്ലാത്ത രാഷ്ട്രീയം
ശൂരനാട് പുളിക്കുന്നം വാർഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം മുതൽ കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനം വരെ തെന്നലയെ തേടിയെത്തുകയായിരുന്നു. ഒരിക്കലും മത്സരം പോലും ഉണ്ടായിട്ടില്ല. കൊല്ലം ഡിസിസി പ്രസിഡന്റായി അഞ്ചര വർഷം തുടർച്ചയായി പ്രവർത്തിച്ചു. സ്ഥാനമൊഴിയാൻ പല തവണ തയാറായിട്ടും പാർട്ടി സമ്മതിച്ചില്ല. കാരണം മറ്റാരുടെ പേരു വന്നാലും എതിർപ്പുണ്ടാകും. തെന്നലയാകട്ടെ പാർട്ടിയിൽ സർവസമ്മതനും.
കുന്പളത്തു ശങ്കുപിള്ളയേപ്പോലെ അധികാര രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിന്ന നേതാക്കളെ കണ്ടാണു തെന്നല ബാലകൃഷ്ണപിള്ള വളർന്നു വന്നത്. അവരുടെ സ്വാധീനം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലുണ്ടായി.
ആദ്യമായി കണ്ടുമുട്ടുന്ന സംസ്ഥാന നേതാവ് സി.എം. സ്റ്റീഫനാണ്. ശൂരനാട്ട് കോണ്‍ഗ്രസിനു കരുത്തു പകർന്ന ജി. ബാലകൃഷ്ണപിള്ളയ്ക്കു തെന്നല ബാലകൃഷ്ണപിള്ള എന്ന വിളിപ്പേരു സമ്മാനിച്ചതും സ്റ്റീഫനായിരുന്നു.
പാർലമെന്ററി രാഷ്ട്രീയത്തിൽ
1977 ലും 1982 ലും അടൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1991, 1992, 2003 എന്നീ വർഷങ്ങളിൽ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
സ്വന്തം ഭൂമി വിറ്റാണ് തെരഞ്ഞെടുപ്പു ചെലവുകൾക്കുള്ള പണം തെന്നല കണ്ടെത്തിയിരുന്നത്. സ്ഥാനാർഥിത്വം പോലും ലാഭകരമായ ബിസിനസ് ആയി മാറുന്ന ഇക്കാലത്ത് ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യം.
1967 ൽ നിയമസഭയിലേക്കു മത്സരിക്കുന്പോഴാണ് തെന്നല ആദ്യമായി സ്വത്ത് വിറ്റു തുടങ്ങുന്നത്. ശൂരനാട്ടെ ഓണംകേറാ മൂലയിൽ അന്ന് ഭൂമി വിറ്റ് 33,000 രൂപ ലഭിച്ചു. എത്രമാത്രം ഭൂമി അന്നു വിറ്റിരിക്കാമെന്ന് ഏറെക്കുറെ ഉൗഹിക്കാം.
സർവസമ്മതൻ, നിഷ്പക്ഷൻ
കോണ്‍ഗ്രസിലെ പിളർപ്പിൽ തെന്നല കെ. കരുണാകരനൊപ്പമായിരുന്നു നിലയുറപ്പിച്ചിരുന്നത്. എ.കെ. ആന്റണിയുമായും നല്ല ബന്ധം നിലനിർത്തി. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ നിന്നകന്ന് തികച്ചും നിഷ്പക്ഷനായി നിൽക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. രാഷ്ട്രീയജീവിതത്തിൽ അതു നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെ തെന്നല ഇന്നും പറയും. അതിനേക്കാളുപരി രാഷ്ട്രീയത്തിൽ ലാഭ- നഷ്ടങ്ങളേക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതേയില്ല. “എന്നേക്കാൾ മിടുക്കും കഴിവുമുള്ള എത്രയോ പേർ ഒന്നുമാകാതെ പോയിരിക്കുന്നു. എനിക്ക് എംഎൽഎ ആകാനും എംപി ആകാനും കെപിസിസി പ്രസിഡന്റ് ആകാനുമൊക്കെ സാധിച്ചില്ലേ.” തെന്നല പറയുന്നു.
തികഞ്ഞ നിഷ്പക്ഷൻ എന്ന അംഗീകാരമുള്ളതിനാലാണ് കോണ്‍ഗ്രസിലെ ഏതു തർക്ക പരിഹാരത്തിനും ഒരു കാലത്ത് തെന്നല കമ്മിറ്റികളെ നിയോഗിച്ചിരുന്നത്. അന്വേഷണ കമ്മീഷനുകളും തെന്നലയുടെ അധ്യക്ഷതയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. സംഘടനാ തെരഞ്ഞെടുപ്പിലെ അംഗത്വ പരിശോധനാ സമിതി അധ്യക്ഷൻ, കെ. കരുണാകരന്റെ തെരഞ്ഞെടുപ്പു തോൽവിയേക്കുറിച്ച് അന്വേഷിക്കാനുള്ള സമിതി അധ്യക്ഷൻ ഇങ്ങനെ എത്രയോ പദവികൾ.
എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവർത്തകരോട് ഒരുപോലെ പെരുമാറി. എനിക്കൊപ്പം നിൽക്കണമെന്ന് ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല.- തെന്നല എക്കാലത്തെയും നിലപാട് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് പദവിയിൽ
1988 മുതൽ 2001 വരെ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൻ കീഴിലാണ് 2001 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറു സീറ്റിന്റെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. എന്നാൽ എ.കെ. ആന്റണി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് ഒരു മണിക്കൂറിനുള്ളിൽ തെന്നലയെ മാറ്റി കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കി.
ഇതേക്കുറിച്ചു ചോദിച്ചാൽ അതു പാർട്ടി തീരുമാനം എന്നു മാത്രമാണ് തെന്നലയ്ക്കു പറയാനുളളത്. ആ നടപടി തന്നെ തെല്ലും വേദനിപ്പിച്ചില്ലെന്നും തെന്നല പറയുന്നു. ഞാൻ തുടരുന്നത് പാർട്ടിക്കും സർക്കാരിനും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നു കണ്ടപ്പോൾ മാറി. വീണ്ടും രണ്ടു വർഷത്തിനു ശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു നിയമിതനായപ്പോഴും പ്രത്യേകിച്ചു സന്തോഷമോ മാറിയപ്പോൾ പ്രത്യേകിച്ചു ദുഃഖമോ തോന്നിയില്ലെന്നു തെന്നല പറഞ്ഞു. എന്നാൽ ഒരുപാടു പ്രവർത്തകരെ ഈ നടപടി വേദനിപ്പിച്ചെന്നു തെന്നല പറയുന്നു.
എന്നും നാടിനു വേണ്ടി
കഷ്ടിച്ചു മുപ്പതു വയസ് വരെ മാത്രമേ തെന്നല ബാലകൃഷ്ണപിള്ള ശൂരനാട്ട് താമസിച്ചിട്ടുള്ളു. എങ്കിലും എന്നും എപ്പോഴും തെന്നലയുടെ മനസിൽ ജന്മനാടുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ശൂരനാട്ട് ആകെയുണ്ടായിരുന്നത് ഒരു എൽപി സ്കൂൾ ആയിരുന്നു. അതും 105 വർഷം മുന്‍പ് തെന്നല അയ്യപ്പൻ പിള്ള സ്ഥാപിച്ചത്. ഇന്നിപ്പോൾ മതിയായ വിദ്യാഭ്യാസ സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളുമെല്ലാമുണ്ട് ശൂരനാടിന്. ഇതിന്റെയെല്ലാം പിന്നിൽ തെന്നലയുടെ പ്രവർത്തനമുണ്ട്. അടൂർ, കുന്നത്തൂർ താലൂക്ക് രൂപീകരണം, ആർഡിഒ ഓഫീസ് കമ്മീഷനിംഗ്, ആലപ്പാട് കുടിവെള്ള പദ്ധതി, കേന്ദ്ര സർക്കാരിന്റെ സന്പൂർണ സാനിറ്റേഷൻ പദ്ധതിയിൽ ശൂരനാട്, പടിഞ്ഞാറേ കല്ലട തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തിയത് തുടങ്ങി ഒരുപാടു വികസന പ്രവർത്തനങ്ങൾക്കു പിന്നിൽ തെന്നലയുടെ കരങ്ങളുണ്ട്.
സാമൂഹ്യ പ്രവർത്തനരംഗത്ത്
കഴിഞ്ഞ പതിനാറു വർഷമായി തെന്നല അയ്യപ്പസേവാ സംഘം പ്രസിഡന്റായി പ്രവർത്തിച്ചു വരികയാണ്. സാമൂഹ്യപ്രവർത്തനത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ സെന്റർ ഫോർ ഗാന്ധിയൻ തോട്ട് എന്ന ജീവകാരുണ്യ സംഘടനയുടെ ചെയർമാനായി പ്രവർത്തിക്കുന്നു. പാവപ്പെട്ടവർക്കായി ചികിത്സാക്യാന്പുകൾ, വിദഗ്ധവൈദ്യപരിശോധന, സൗജന്യ ചികിത്സ തുടങ്ങിയവ ഈ സംഘടന നടത്തിവരുന്നു. മദ്യത്തിനെതിരായ ബോധവത്കരണം, സ്ത്രീകൾക്കു സാങ്കേതിക തൊഴിൽ പരിശീലനം തുടങ്ങിയവരും സംഘടനയുടെ പ്രവർത്തനങ്ങളിൽ പെടും.
കേരള രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും അടയാളമാണു തെന്നല ബാലകൃഷ്ണപിള്ള. വാക്കുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും ഒരിക്കലും അദ്ദേഹം നോവിച്ചിട്ടില്ല. അടുത്തെത്തുന്നവരെ തൊഴുകൈയും നിറചിരിയുമായി സ്വീകരിക്കുന്ന ആ സൗമ്യസാന്നിധ്യം കേരള രാഷ്ട്രീയത്തിൽ ഒരു ഇളംതെന്നലായി ഇന്നും ഇങ്ങനെ ഒഴുകുകയാണ്. അദ്ദേഹത്തിനു നവതിയുടെ ആശംസകൾ നേരാൻ രാഷ്ട്രീയചേരിതിരിവുകൾ ആർക്കും തടസമാകുന്നില്ല.
സാബു ജോണ്‍
നവതിയുടെ നിറവിൽ തെന്നല
12:21 AM Mar 07, 2020 | Deepika.com