യൂറോപ്പ് വീണ്ടുമൊരു അഭയാർഥി പ്രവാഹത്തിലേക്കു വഴുതി വീഴുകയാണ്. സിറിയയിൽനിന്നുള്ള കൂടുതൽ അഭയാർഥികളെ തങ്ങൾക്കു താങ്ങാനാവില്ലെന്നും ഇതര യൂറോപ്യൻ രാജ്യങ്ങൾകൂടി ഈ ബാധ്യത ഏറ്റെടുക്കണമെന്നുമാണു തുർക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എർദോഗൻ പറയുന്നത്. തുർക്കി അതിർത്തിയിലൂടെ ഗ്രീസിലേക്കു കടക്കാൻ ശ്രമിച്ച അഭയാർഥികൾക്കു നേരേ ഈയിടെ പോലീസിന് ടിയർഗ്യാസ് പ്രയോഗിക്കേണ്ടിവന്നു. കുടിയേറ്റക്കാർ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കു കടക്കുന്നതിനു വഴിയൊരുക്കാൻ തുർക്കി അവരുടെ അതിർത്തി തുറന്നിട്ടിരിക്കുകയാണ്.
കടൽമാർഗം കുടിയേറാൻ ശ്രമിച്ച ഒരു സംഘം അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചിരുന്നു. ഇത് ആഗോളതലത്തിൽ അഭയാർഥി പ്രവാഹത്തോടു സഹതാപം വർധിപ്പിക്കാൻ ഇടയാക്കി. സിറിയയിൽ നിന്നുള്ള പതിനായിരക്കണക്കിന് അഭയാർഥികൾ ഇപ്പോൾ തുർക്കിയിലുണ്ട്. അഭയാർഥികളെ തങ്ങൾതന്നെ സംരക്ഷിച്ചുകൊള്ളാമെന്നായിരുന്നു എർദോഗന്റെ മുൻനിലപാട്. പക്ഷേ, ഉൾക്കൊള്ളാവുന്നതിലേറെ ആളുകൾ വന്നതോടെ തുർക്കിയും വിഷമസന്ധിയിലായി. അതിർത്തി തുറക്കരുതെന്ന അയൽ രാജ്യങ്ങളുടെ അഭ്യർഥന ഏർദോഗൻ നിരാകരിച്ചു.
സിറിയയ്ക്കെതിരേയുള്ള പോരാട്ടത്തിൽ തുർക്കിക്ക് യൂറോപ്യൻ രാജ്യങ്ങളുടെ കൂടുതൽ പിന്തുണ ലഭിക്കാനുള്ള എർദോഗന്റെ തന്ത്രമായും ഈ അതിർത്തി തുറക്കൽ വിലയിരുത്തപ്പെടുന്നു. കുർദുകളിൽനിന്നു പിടിച്ചെടുത്ത ഭൂപ്രദേശത്ത് അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള എർദോഗന്റെ പദ്ധതിക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ല. ഇതിനായി സമ്മർദം ചെലുത്താനും ഈ അവസരം എർദോഗൻ ഉപയോഗിക്കും.
അഭയാർഥികളോട് ഉദാര സമീപനം സ്വീകരിച്ചിരുന്ന ജർമനിയും മറ്റും ഇനി കൂടുതൽ പേരെ ഉൾക്കൊള്ളാനാവില്ലെന്ന നിലപാടിലാണ്. യൂറോപ്യൻ നേതാക്കൾ ഇതിനായി 2016ൽ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതനുസരിച്ച് അഭയാർഥികളെ സംരക്ഷിക്കുന്നതിനായി 600 കോടി യൂറോയുടെ പ്രത്യേക ഫണ്ട് തുർക്കിക്ക് ഇവർ നൽകിയിരുന്നു.
ഇപ്പോഴത്തെ അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങൾ 70 കോടി യൂറോയുടെ അടിയന്തര സഹായം ഗ്രീസിന് ഉടൻ കൈമാറും. തുർക്കിയിൽനിന്ന് ഗ്രീസിലേക്കു കടന്നവരിൽ ഭൂരിപക്ഷവും സിറിയക്കാരാണെങ്കിലും അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, മൊറോക്കോ എന്നിവടങ്ങളിൽനിന്നുള്ളവരും ഏറെയുണ്ട്. ഇവരിലേറെയും ജീവിതനിലവാരം കൂടുതൽ മെച്ചപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിലേക്കു കടക്കാനാണു ശ്രമിക്കുന്നത്. അതിൽത്തന്നെ ജർമനിയാണു പലർക്കും നോട്ടം. അഭയാർഥികളോടും കുടിയേറ്റക്കാരോടും ജർമനി സ്വീകരിക്കുന്ന വളരെ ഉദാരമായ നിലപാടും സഹായവുമാണിതിനു കാരണം.
നിലവിലുള്ള അഭയാർഥികളെ പോറ്റാൻതന്നെ ക്ലേശിക്കുന്ന ഗ്രീസിന് ഇപ്പോഴത്തെ തള്ളിക്കയറ്റം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. മറ്റു യൂറോപ്യൻ രാജ്യങ്ങളെല്ലാം അതിർത്തി കൂടുതൽ ഭദ്രമാക്കിയിരിക്കുകയാണ്.
തുർക്കിയിൽ ഇപ്പോൾ 40 ലക്ഷം അഭയാർഥികളുണ്ട്. ഇതിൽ 36 ലക്ഷവും സിറിയയിൽനിന്നുള്ളവരാണ്. അഭയാർഥികൾക്കായി തങ്ങൾ ഇതിനോടകം 4000കോടി ഡോളർ ചെലവഴിച്ചുവെന്ന് എർദോഗൻ പറയുന്നു.
കുലുങ്ങാത അസാദ്
അഭയാർഥി പ്രവാഹവും ആഭ്യന്തര പോരാട്ടവും സിറിയയെ ചുട്ടുപൊള്ളിക്കുന്പോഴും പ്രസിഡന്റ് ബാഷർ ആൽ അസാദിനു കുലുക്കമില്ല. യുദ്ധം തകർത്ത സിറിയയിൽ എപ്രിൽ 13ന് അസാദ് പാർലമെന്റ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളും വിമതരുടെ നിയന്ത്രണത്തിലാണെങ്കിലും അസാദിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പു നടത്തി ഭരണം സംരക്ഷിക്കാനാണു ശ്രമം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയിൽ ഇതിനോടകം മൂന്നു തെരഞ്ഞടുപ്പുകൾ നടന്നു. ഭരണകക്ഷിയായ ബാത് പാർട്ടിക്കാണ് എപ്പോഴും തെരഞ്ഞടുപ്പു വിജയം.
മുത്തശിയുടെ കരുതൽ
രാജപദവി വേണ്ടെന്നു വച്ചെങ്കിലും പേരക്കുട്ടിയോടുള്ള സ്നേഹവും കരുതലും മുത്തശി എലിസബത്ത് രാജ്ഞിക്ക് തെല്ലും കുറഞ്ഞിട്ടില്ല. രാജപദവിയിലേക്കു തിരിച്ചുവരാൻ തയാറായാൽ പൂർണഹൃദയത്തോടെ സ്വാഗതം ചെയ്യുമെന്നു രാജ്ഞി ഹാരിയെ അറിയിച്ചു കഴിഞ്ഞു. ചാൾസ്-ഡയാന ദന്പതികളുടെ രണ്ടാമത്തെ പുത്രനായ ഹാരിയും ഭാര്യ മെഗൻ മാർക്കിലും തങ്ങളുടെ രാജകീയ പദവിയും അധികാരാവകാശങ്ങളുമെല്ലാം ഉപേക്ഷിച്ച് സാധാരണക്കാരായി ജീവിക്കുകയാണിപ്പോൾ.
ഹാരിയുടെ ഈ പദവി ഒഴിയൽ ബ്രിട്ടീഷ് രാജകുടുംബത്തെ ഏറെ വിഷമസന്ധിയിലാക്കിയിരുന്നു. മുത്തശി എലിസബത്ത് രാജ്ഞി നേരിട്ട് ഇടപെട്ട് തീരുമാനത്തിൽനിന്ന് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ മെഗന്റെ നിർബന്ധം മൂലമാണെന്നു പറയുന്നു, തീരുമാനത്തിൽനിന്നു പിന്മാറാൻ ഹാരി തയാറായില്ല.
വിൻഡ്സർ കാസിലിൽ ഈയിടെ നടന്നൊരു അത്താഴവിരുന്നിലാണ് കൊച്ചുമകൻ ഹാരിയെയും കുടുംബത്തെയും വീണ്ടും രാജകുടുംബത്തിലേക്കു സ്വാഗതം ചെയ്യുന്ന കാര്യം 93 വയസുള്ള എലിസബത്ത് രാജ്ഞി പറഞ്ഞത്. കുടുംബത്തിൽ ഏറെ സ്നേഹിക്കപ്പെടുന്നയാളാണ് ഹാരിയെന്നും മുത്തശി കൂട്ടിച്ചേർത്തു.
ദൈവം ഉണ്ട്
വിപ്ലവത്തിലൂടെ തൊഴിലാളിവർഗ സർവാധിപത്യത്തിലേക്കു കടന്നൊരു രാജ്യമായിരുന്നു സോവ്യറ്റ് യൂണിയൻ. ലോകശക്തിയായി മാറിയ സോവ്യറ്റ് യൂണിയൻ ഛിന്നഭിന്നമായെങ്കിലും റഷ്യ ഇന്നും ആ പാരന്പര്യത്തിന്റെ പതാകവാഹകയായി നിലകൊള്ളുന്നു.
ശീതയുദ്ധകാലത്ത് അമേരിക്കയ്ക്കു ഭീഷണി ഉയർത്തിയ സൈനിക സഖ്യത്തെ നയിച്ച സോവ്യറ്റ് യൂണിയനെപ്പോലെ കടുത്ത അമേരിക്കൻ വിരുദ്ധതയൊന്നും വ്ളാദിമിർ പുടിന്റെ ഇപ്പോഴത്തെ റഷ്യക്കില്ല. എങ്കിലും റഷ്യയെ വലിയൊരു ലോകശക്തിയാക്കി വളർത്തിയെടുക്കാൻ പുടിനു കഴിഞ്ഞു. ശാരീരികശേഷി നിലനിർത്താനുള്ള കഠിന പരിശീലനങ്ങളിൽ ഏർപ്പെടാറുള്ള പുടിൻ കായികരംഗത്തും സജീവമാണ്. ഈ മെയ്വഴക്കം രാഷ്ട്രീയത്തിലും അദ്ദേഹം പുലർത്തുന്നു.
പ്രസിഡന്റായും പ്രധാനമന്ത്രിയായും മറ്റും റഷ്യ ഭരിച്ച പുടിന് ഇനി അധികകാലം അധികാരത്തിൽ തുടരാൻ നിയമപരമായി സാധിക്കില്ല. പക്ഷേ, അതിനും അദ്ദേഹം പഴുതുകൾ കണ്ടെത്തുമെന്നു കരുതുന്നവരേറെയാണ്. പുടിന്റെ പരിഷ്കാരങ്ങൾ പലതും അപ്രതീക്ഷിതവും പതിവു റഷ്യൻ ശൈലിയിൽനിന്നു വ്യത്യസ്തവുമാണ്.
ചൈനയും റഷ്യയുമൊക്കെയാണല്ലോ കമ്യൂണിസത്തിന്റെയും അതിന്റെ അവിഭാജ്യ ഘടകമായ വെരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയുമൊക്കെ ഈറ്റില്ലമായി അറിയപ്പെടുന്നത്. അതിലും കേമമാണ് തന്റെ കമ്യൂണിസമെന്നാണ് ഉത്തരകൊറിയയിലെ കിം ജോംഗ് ഉൻ പറയുന്നതെങ്കിലും ചൈനയും റഷ്യയും കഴിഞ്ഞിട്ടേയുള്ളൂ കമ്യൂണിസത്തിനൊരു തറവാട്ടുസ്വത്ത്. കമ്യൂണിസവും മതനിരാസവും ഈശ്വരനിഷേധവുമൊക്കെ പഴങ്കഥയായി മാറിയിട്ടുണ്ടെങ്കിലും ഇവയുടെ താത്വികമായ അന്തർധാര ഇപ്പോഴും അവശേഷിക്കന്നുണ്ട്. എന്നാൽ ഇതിന് ഭരണഘടനാപരമായിത്തന്നെ മാറ്റം കൊണ്ടുവരാനാണിപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നീക്കം.
രാജ്യത്തെ ഭരണഘടനയിൽ ചില അടിസ്ഥാന മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങുകയാണു പുടിൻ. ദൈവത്തെക്കുറിച്ചുള്ള പരാമർശംകൂടി അതിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. വിവാഹത്തിന്റെ പവിത്രത ഉയർത്തിപ്പിടിക്കാനായൊരു വകുപ്പും ഉൾപ്പെടുത്തും. സ്ത്രീയും പുരുഷനും തമ്മിലുള്ള കൂടിച്ചേരലാണു വിവാഹം എന്ന് ഭരണഘടനയിൽ എഴുതിച്ചേർക്കും. സ്വവർഗവിവാഹം അനുവദിക്കില്ല.
ജനുവരിയിൽ നടത്തിയൊരു പ്രസംഗത്തിലാണ് ഭരണഘടനാ ഭേഗദതിയെക്കുറിച്ചുള്ള സൂചന പുടിൻ നൽകിയത്. ജനാധിപത്യം ശക്തിപ്പെടുത്താനും പാർലമെന്റിന്റെ അധികാരങ്ങൾ വിപുലപ്പെടുത്താനുമാണീ മാറ്റങ്ങൾ എന്നായിരുന്നു പുടിന്റെ വിശദീകരണം.
ഭരണഘടനയിൽ ദൈവത്തെക്കുറിച്ചുള്ള പരാമർശം ഉൾപ്പെടുത്തണമെന്ന് റഷ്യൻ ഓർത്തഡോക്സ് സഭ നിർദേശിച്ചിരുന്നു. ദൈവത്തിലുള്ള വിശ്വാസവും ഉദാത്തമായ ആദർശങ്ങളും നമുക്കു കൈമാറിയ പൂർവപിതാക്കന്മാരെ ആദരവോടെ സ്മരിക്കുന്നു എന്നതാണ് മാറുന്ന റഷ്യൻ ഭരണഘടനയിൽ ദൈവത്തെക്കുറിച്ചുള്ള പരാമർശമായി രേഖപ്പെടുത്താൻ പോകുന്നത്. ഒരു നൂറ്റാണ്ടു പിന്നിടുന്ന റഷ്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായൊരു വഴിത്തിരിവായിരിക്കും ഈ ഭരണഘടനാ ഭേദഗതി.
പ്രീതിയെ കുരുക്കാൻ
പ്രീതി പട്ടേലിന്റെ മന്ത്രാലയത്തിലെ ചില ഉന്നതർ അവർക്കെതിരേ തിരിഞ്ഞിരുന്നു. ആഭ്യന്തര വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ സർ ഫിലിപ്പ് റൂട്ട്നാമിന്റെ രാജി ഇതിന്റെ ഭാഗമായിരുന്നു. ഒരു ഇന്ത്യൻ വംശജ ഇത്രയും ഉയർന്ന പദവിലിരിക്കുന്നതിന്റെ ചൊരുക്കാണിതെന്നായിരുന്നു വിമർശനം. ഇതിനു മുന്പ് പ്രീതി ചില ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്ന സമയത്ത് ഉണ്ടായ സംഭവങ്ങൾ കുത്തിപ്പൊക്കിയെടുക്കാനാണ് ഇപ്പോൾ ചിലരുടെ ശ്രമം.
തൊഴിൽ- പെൻഷൻ വകുപ്പിലുണ്ടായിരുന്ന കാലത്ത് പ്രീതിയും മറ്റു ചിലരും ചേർന്ന് ഒരു ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. 2015ൽ ഇവരെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. പ്രീതിക്കു തന്നോടുള്ള ഇഷ്ടക്കുറവാണിതിനു കാരണമായെതെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. ഈ ആരോപണങ്ങളുടെയെല്ലാം വാസ്തവം അന്വേഷിക്കുമെന്ന് കാബിനറ്റ് ഓഫീസിന്റെ ചുമതലയുള്ള മൈക്കൾ ഗോവ് ജനപ്രതിനിധി സഭയെ അറിയിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പ്രീതി രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
47 വയസുള്ള പ്രീതി പട്ടേൽ സർക്കാരിന്റെ പല നിർണായക പദവികളും വഹിച്ചിരുന്നു. തെരേസ മേ സർക്കാരിൽ അന്താരാഷ്ട്ര വികസനത്തിനായുള്ള കാബിനറ്റ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ബോറിസ് ജോൺസർ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റത്.