കേരളത്തിലെ കാർഷിക മേഖല ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതിലും മുൻപന്തിയിൽ നിന്നിരുന്നതാണ്. എന്നാൽ, ഇന്നിപ്പോൾ അതു പരിതാപകരമായ തോതിൽ ക്ഷയിച്ചുവരികയാണ്. 2017-18-ൽ കേരളത്തിലെ മൊത്തവരുമാനത്തിന്റെ ആറു ശതമാനത്തോളം മാത്രമായിരുന്നു കാർഷിക മേഖലയുടെ സംഭാവന. കേരളത്തിലെ ജനസംഖ്യയിൽ 15 ശതമാനത്തിന്റെ മുഖ്യ ഉപജീവനം കൃഷി മാത്രമാണ്. അങ്ങനെ വരുന്പോൾ ഒരു കൃഷിക്കാരന്റെ പ്രതിശീർഷ വരുമാനം ഒരു കേരളീയന്റെ ശരാശരി വരുമാനത്തിന്റെ പകുതിയിൽ താഴെയായിരിക്കും. ഇങ്ങനെ ക്ഷയിച്ചുപോയതെന്തുകൊണ്ടാണെന്നും അതിനെ സമുദ്ധരിക്കുന്നതിനുള്ള മാർഗങ്ങൾ ഏവയെന്നും അന്വഷിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ കാർഷികമേഖലയിൽ കാണപ്പെടുന്ന ആശങ്കാജനകമായ പ്രവണതകളാണ്, ആകെ കൃഷിക്കാരുടെ എണ്ണവും കൃഷിയിറക്കുന്ന സ്ഥലത്തിന്റെ വിസ്തീർണവും കുറയുന്നതിന്റെ കാരണം. 1980-കളിൽ കൃഷിയിൽ ഏർപ്പെട്ടിരുന്ന കർഷകരുടെ എണ്ണം 8,87,232 ആയിരുന്നത് 2011 ആയപ്പോഴേക്കും 6,69,916 ആയും കർഷകത്തൊഴിലാളികളുടെ എണ്ണം 19,17,362-ൽ നിന്ന് 13,28,088 ആയും കുറഞ്ഞിരിക്കുകയാണ്. 1986-87-ൽ 28,70,314 ഹെക്ടർ സ്ഥലത്താണ് വിവിധ വിളകൾ കൃഷിയിറക്കിയിരുന്നത്. എന്നാൽ, ഇന്നിപ്പോൾ അത് 25,79,477 ഹെക്ടർ സ്ഥലത്തു മാത്രമാണ്.
കാർഷിക വിളകളുടെ വിലയിടിവ്, വിളകളെ ബാധിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങൾ, കർഷകത്തൊഴിലാളികളുടെ വേതനവർധന, വെള്ളപ്പൊക്കം തുടങ്ങിയവയാണ് കാർഷികമേഖലയുടെ അധോഗതിയുടെ കാരണങ്ങൾ. തൽഫലമായി കൃഷി ഒട്ടും ലാഭകരമല്ലാത്ത ഒരു യത്നമായി തീർന്നിരിക്കുകയാണ്. കൃഷിക്കാരുടെ ചെലവിന്റെ സൂചിക 2007-നെ അടിസ്ഥാനവർഷമായി കണക്കാക്കിയാൽ 2017- 18-ൽ14175 ആയി ഉയർന്നപ്പോൾ വരുമാനത്തിന്റെ സൂചിക 9019 ആയി മാത്രമേ ഉയർന്നിട്ടുള്ളൂ. അപ്പോൾ ചെലവിന്റെ 63 ശതമാനം മാത്രമാണ് കൃഷിയിൽനിന്നുള്ള വരുമാനം എന്നു വന്നുചേരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും കൃഷിയെ അപ്പാടെ അവഗണിക്കാവുന്ന ഒന്നല്ല. കാരണം, കൃഷിയിലൂടെയാണ് നമുക്കാവശ്യമായ ഭക്ഷണസാധനങ്ങൾ ലഭ്യമാകുന്നത്. ഭക്ഷണത്തിനുവേണ്ടി കാലാകാലത്തോളം അന്യനാടുകളെ ആശ്രയിക്കുന്നത് അഭിലഷണീയമല്ല. അതേയവസരത്തിൽ കേരളമാണെങ്കിൽ വിവിധയിനങ്ങളിൽപ്പെട്ട വിളകളുടെ കൃഷി നടത്താൻ അനുയോജ്യമായ ഒരു ഭൂപ്രദേശമാണ്. പരിസ്ഥിതി സംരക്ഷണത്തിൽ കൃഷി നിർണായക സ്വധീനം ചെലുത്തിവരുന്നുണ്ട്. അപ്പോൾ കൃഷിയെ എങ്ങനെ സമുദ്ധരിക്കാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ കൃഷിക്കാരെപ്പോലെ സർക്കാരിനും നിർണായക പങ്കുവഹിക്കാനുണ്ട്. കാരണം, ഒരു ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുന്ന സർക്കാരിന് എല്ലാ വിഭാഗക്കാരുടെയും സംരക്ഷണം ഉറപ്പാക്കേണ്ട ഉത്തരവാദിത്വംകൂടിയുണ്ട്. പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കി രാജ്യത്തിന്റെ സമഗ്രമായ വികസനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സർക്കാരിന് കൃഷിയെ പുനരുദ്ധരിക്കുന്നതിനു ധാർമിക ഉത്തരവാദിത്വം കൂടിയുണ്ട്.
റബറിന്റെയും നാളികേരത്തിന്റെയും കുരുമുളകിന്റെയും കാര്യത്തിൽ അനിയന്ത്രിതമായ ഇറക്കുമതിയാണ് വിലയിടിവിന്റെ മുഖ്യകാരണം. ലോക വ്യാപാരകരാർ അനുശ്വാസിക്കുന്ന മാനദണ്ഡമനുസരിച്ചാണ് ഇറക്കുമതി നടത്തുന്നത്. എന്നാൽ, ആഭ്യന്തര ഉത്പാദനത്തെ സംരക്ഷിക്കുന്നതിനുവേണ്ടി സേഫ്ഗാർഡ് നികുതി വസൂലാക്കാൻ ലോക വ്യാപാരകരാറനുസരിച്ച് അനുവദനീയവുമാണ്. ടയർലോബിയുടെ സ്വാധീനത്തിന്റെ വെളിച്ചത്തിൽ കേന്ദ്രഗവൺമെന്റ് അങ്ങനെയൊരു നികുതി വസൂലാക്കുന്നുമില്ല. കേരളത്തിലെ കർഷകരാണെങ്കിൽ ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ അശക്തരുമാണ്.
കേരളത്തോടു ചിറ്റമ്മനയം
കേന്ദ്രഗവൺമെന്റ് ഇക്കാര്യത്തിൽ കേരളത്തോടു ചിറ്റമ്മനയമാണു സ്വീകരിച്ചുവരുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരള ഗവണ്മെന്റ് തന്നെ ഒരു തറവില നിശ്ചയിച്ചുകൊണ്ട് ഈ വിളകളെ സഹായിക്കണം. കന്പോളവില തറവിലയിലും താഴ്ന്നുപോയാൽ ആ വിടവ് നികത്താൻ കേരള സർക്കാർ തയാറായാലേ റബറിനെയും കുരുമുളകിനെയും തേങ്ങയെയും സംരക്ഷിക്കാനാവൂ.
കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പലരും വിമുഖത കാണിക്കുന്നുണ്ടെങ്കിലും ഭൂവുടമകളായിരിക്കാൻ ഏവരും തത്പരരാണ്. ഉടമസ്ഥാവകാശം ഏവർക്കും മാന്യത നല്കുന്നതാണതിന്റെ കാരണം. മാത്രമല്ല, ഭൂമി കേരളത്തിൽ ഏറ്റവും വിലപിടിപ്പുള്ള ആസ്തിയുമാണ്.
കൃഷി നടത്താൻ താത്പര്യമുള്ള പലർക്കും സ്വന്തമായി ഭൂമി ഉണ്ടായിരിക്കുകയുമില്ല. അവരിൽ പലരും പാട്ടത്തിനെടുത്തു കൃഷി നടത്തുന്നുമുണ്ട്. എന്നാൽ, പാട്ടത്തിനു നല്കുന്നത് കേരളത്തിലെ ഭൂവുടമാ നിയമമനുസരിച്ച് അനുവദനീയമല്ല. തത്ഫലമായി ഭൂവുടമകൾ പലരും പാട്ടത്തിനു നല്കാൻ തത്പരരല്ല. പാട്ടവ്യവസ്ഥ നിയമാനുസൃതമാക്കുകയാണെങ്കിൽ തങ്ങളുടെ ഭൂമി പാട്ടത്തിനു കൊടുക്കാൻ അവർ സന്നദ്ധരായേക്കും. അങ്ങനെ വന്നാൽ ഇന്നു തരിശായിക്കിടക്കുന്ന ഭൂമിയിൽ ഒരു നല്ല പങ്കും കാർഷിക ഭൂമിയായി രൂപാന്തരപ്പെടുത്താൻ സാധിക്കും.
ഉത്പാദനം ഇടിയുന്നതിന്റെ് ഒരു മുഖ്യകാരണം വിളകളെ ബാധിക്കുന്ന രോഗങ്ങളാണ്. മടൽചീയലും മണ്ഡരിയും തെങ്ങിനെയും, മഹാളി കമുകിനെയും, ദ്രുതവാട്ടം കുരുമുളകിനെയും ബാധിക്കുന്ന രോഗങ്ങളാണ്. അവയ്ക്കു ഫലപ്രദമായ പരിഹാരം കണ്ടുപിടിച്ചിട്ടുമില്ല. ഗവേഷണം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇക്കാര്യത്തിനുള്ള ഏക പരിഹാരം. ഇവിടെ പ്രവർത്തിക്കുന്ന കൃഷി ഡിപ്പാർട്ട്മെന്റും കാർഷിക സർവകലാശാലയും കൊഴുത്തിട്ടുണ്ടെങ്കിലും ഗവേഷണരംഗത്തു കാര്യമായ സംഭാവനകൾ നല്കിയതായി കാണുന്നില്ല. കുറച്ചുകൂടി കാര്യക്ഷമമായി ഗവേഷണം നടത്തുകയും അതിന്റെ ഫലങ്ങൾ കൃഷിക്കാരിൽ എത്തിക്കുകയും വേണം.
നെൽകൃഷിയും അതുപോലെയുള്ള പല വിളകളുടെയും കൃഷിയും ക്ഷയിക്കുന്നതിനുള്ള മുഖ്യകാരണം കൈയിൽ ചെളി പുരളുന്ന കായികാധ്വാനത്തിൽ ഏർപ്പെടുന്നതിന് ആളുകൾക്കുള്ള വൈമനസ്യമാണ്. യന്ത്രവത്കൃത രീതിയിലുള്ള കൃഷി നടപ്പിലാക്കുകയാണ് ഇതിനുള്ള പ്രതിവിധി. നിലം ഉഴുന്നതിനു മാത്രമല്ല പുരയിടം കിളയ്ക്കുന്നതിനും ഇന്ന് യന്ത്രങ്ങൾ ലഭ്യമാണ്. കൃഷിക്കാരുടെതന്നെ സഹകരണസംഘങ്ങളിലൂടെ അവ വാങ്ങി കൃഷി നടത്തുന്നതു ഗുണപ്രദമായിരിക്കും. ഇതര സംസ്ഥാനത്തൊഴിലാളികളുടെ സേവനംകൂടി കാർഷികരംഗത്ത് ഉപയോഗപ്പെടുത്താനും സാധിക്കും.
അതുപോലെ ചില പുതിയ വിളകളെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ കാർഷികരംഗത്തു മുന്നേറ്റം നടത്താൻ സാധിക്കും. മരച്ചീനിയുടെയും കാപ്പിയുടെയും റബറിന്റെയും രംഗപ്രവേശനമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ കാർഷികമേഖലയിൽ ഒരു കുതിച്ചുകയറ്റത്തിനു വേദിയൊരുക്കിയത്. ഏതാണ്ടിതുപോലെ ചില പുതിയ വിളകൾ ഭാവിയുടെ വാഗ്ദാനങ്ങളായി രംഗപ്രവേശം നടത്തിയിട്ടുണ്ട്. അവയിലൊന്നാണ് എണ്ണപ്പന.
എണ്ണപ്പനയുടെ സാധ്യത
മലേഷ്യയിൽ റബർ വെട്ടിമാറ്റിയിട്ടാണ് എണ്ണപ്പന കൃഷി വ്യാപകമാക്കിയത്. റബർകൃഷി ക്ഷയിച്ചുവരുന്ന സാഹചര്യത്തിൽ എണ്ണപ്പനയെ ആശ്രയിക്കാവുന്നതാണ്. കേരളത്തിൽ തരിശായിക്കിടക്കുന്ന നെൽപ്പാടങ്ങളിൽ എണ്ണപ്പന കൃഷി വിജയകരമായി നടത്താം. അതിന്റെ സാധ്യതകളെപ്പറ്റി സർക്കാർ തലത്തിൽ പഠനം നടത്തിയി ട്ടില്ലെന്നുള്ളതു ഖേദകരമാണ്.
കേരളത്തിൽ വ്യാപകമായി വളർത്തിയെടുക്കാവുന്ന ഒരു വിളയാണ് പൈനാപ്പിൾ. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലാണു ഇതു മുഖ്യമായും കൃഷിയിറക്കുന്നത്. ഇതിന്റെ കൃഷി ഇപ്പോൾ ഏകദേശം 10,000 ഹെക്ടർ സ്ഥലത്തുണ്ട്. കുരുമുളക് പാലാ പോലെയോ കുരുമുളക് ചേട്ടൻപോലെയോ വാഴക്കുളം പൈനാപ്പിൾ കന്പോളത്തിൽ പേരു സന്പാദിച്ചിട്ടുമുണ്ട്. വാഴക്കുളത്ത് കന്നാര എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
(എന്നാൽ കൈതച്ചക്ക എന്ന പേരു നൽകി അവഹേളനപരമായ ഒരു സമീപനമാണു ചില മാധ്യമങ്ങളും സർക്കാർ ഏജൻസികളും ഇതിന്റെ കാര്യത്തിൽ സ്വീകരിച്ചുകാണുന്നത്. കേരളത്തിൽ കരുനാഗപ്പള്ളി പോലുള്ള സ്ഥലങ്ങളിൽ കൂടുതലായി കാണപ്പെടുന്നതും പായ് നെയ്യാൻ ഉപയോഗിക്കുന്നതുമായ ഒരു ചെടിയാണ് കൈത. അതിന്റെ ഫലത്തെ ഭക്ഷണമായി ആരും ഉപയോഗിച്ചുവരുന്നുമില്ല.)
ഇതര ഫലങ്ങളിൽനിന്നു വ്യത്യസ്തമായി എളുപ്പത്തിൽ ചീഞ്ഞുപോകാത്ത ഒരു പഴമാണ് പൈനാപ്പിൾ. സർക്കാരും പ്ലാനിംഗ് ബോർഡും വേണ്ടത്ര പരിഗണന നല്കിയാൽ ഇതിന്റെ കൃഷി വ്യാപകമാക്കാനാവും.
ചേന, ചേന്പ്, കാച്ചിൽ, മഞ്ഞൾ, മത്തൻ, പടവലം, പാവയ്ക്ക, പയർവർഗങ്ങൾ, വഴുതന, കാന്താരിമുളക്, ചീര, കൂർക്ക തുടങ്ങിയ പച്ചക്കറി വിളകൾ കേരളത്തിൽ വളരുന്നവയാണ്. കൂടാതെ ടൊമാറ്റോ, കാബേജ്, തുടങ്ങിയവയും അങ്ങിങ്ങായി വളരുന്നുണ്ട്. എന്നാൽ, ഇന്ന് കേരളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് തമിഴ്നാട്ടിൽനിന്നും കർണാടകത്തിനിന്നും വരുന്ന വിഷലിപ്തമായ പച്ചക്കറികളാണ്. പച്ചക്കറി കൃഷി ഇവിടെ വികസിക്കുകയാണെങ്കിൽ നമുക്കു വിഷരഹിതമായ വിഭവങ്ങൾ ലഭ്യമാകും. മിൽമപോലെ അവയുടെ വിപണനസൗകര്യം വികസിപ്പിക്കുകയാണെങ്കിൽ അവയുടെ കൃഷിയും വികസിക്കും.
മുൻകാലത്തു പാവപ്പെട്ടവരുടെ ഭക്ഷണപദാർഥങ്ങളായിരുന്ന ചക്കയ്ക്കും കപ്പയ്ക്കും ഇന്നു സമൂഹത്തിൽ മാന്യത ലഭിച്ചിരിക്കുകയാണല്ലോ. അവയെയും പ്രോത്സാഹിപ്പിക്കാവുന്നതാണ്. വാനില, കൊക്കോ, തുടങ്ങിയ വിളകളെപ്പറ്റിയും ചിന്തിക്കാവുന്നതാണ്.
കൃഷിയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് ഉയർത്താൻ സാധിച്ചില്ലെങ്കിലും ഒരു നല്ല പരിധിവരെ അതിനെ സമുദ്ധരിക്കാനാവും. അതിനു സർക്കാരും പൊതുജനങ്ങളും കൈകോർത്തു പ്രവർത്തിക്കണമെന്നു മാത്രം.
ഡോ. കെ.വി. ജോസഫ്
കാർഷികമേഖല രക്ഷപ്പെടില്ലേ?
12:45 AM Mar 04, 2020 | Deepika.com