ഓരോ സംഭവത്തിലും നമുക്ക് അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ടാകുമല്ലോ. കോവിഡ്-19 വൈറസ് ബാധയെത്തുടർന്നു ചൈനയിലെ വലിയ വ്യാവസായിക കേന്ദ്രമായ വുഹാൻ പ്രദേശം മുഴുവൻ അടച്ചുപൂട്ടിയ സ്ഥിതിയാണ്. അവിടെയുള്ള ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. അവിടെ മരിച്ചവരുടെ എണ്ണമടക്കം കൃത്യമായ വിവരങ്ങൾ ചൈനയിൽനിന്നു കിട്ടാൻ എളുപ്പമല്ലെന്നും സർക്കാർ നൽകുന്ന വിവരങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്കു ലഭിക്കുന്നതെന്നും നാമോർക്കണം.
ഈ വൈറസ് ബാധ ഇപ്പോൾത്തന്നെ ചൈനീസ് സന്പദ്വ്യവസ്ഥയെ കഠിനമായി ബാധിച്ചിട്ടുണ്ട്. യഥാർഥ വിവരങ്ങൾ ലഭ്യമല്ലാത്തതുകൊണ്ട് എത്ര ഗുരുതരമാണ് സ്ഥിതി എന്നു പറയാൻ നിവൃത്തിയില്ല. വൈറസ് ബാധ ഈ മാസാവസാനത്തിലും നിയന്ത്രണവിധേയമായിക്കഴിഞ്ഞില്ലെങ്കിൽ ചൈനയ്ക്കു മാത്രമല്ല, ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങൾക്കും പ്രതിസന്ധിയുണ്ടാകും.
ലോകത്തിൽ ഇന്ന് ഏറ്റവുമധികം ഉത്പന്നങ്ങൾ നിർമിച്ചു കയറ്റുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇന്ത്യക്കും വളരെയധികം ഉത്പന്നങ്ങൾ നിർമിക്കാനുള്ള കഴിവുണ്ട്. ഫാക്ടറികളും വിദഗ്ധ തൊഴിലാളികളുമുണ്ട്. വൈറസ് ബാധയെത്തുടർന്ന് ചൈനീസ് ഉത്പന്നങ്ങളുടെ അഭാവം, ലോകവിപണിയിൽ ഉണ്ടാക്കിയിരിക്കുന്ന വിടവ് നികത്താൻ ഇന്ത്യക്കു കഴിയുമോ? നമ്മുടെ വ്യവസായങ്ങളുടെ ഉത്പാദനശേഷി പെട്ടെന്ന് ഉയർത്താൻ കഴിഞ്ഞാൽ മാത്രമേ ഇവിടെ ചൈനയുടെ നഷ്ടം നമ്മുടെ നേട്ടമാക്കി മാറ്റാൻ കഴിയൂ. ഇതിനുള്ള സാധ്യതകൾ വളരെ പരിമിതമാണ് എന്നു മനസിലാക്കുക. അതുകൊണ്ട് ചൈനയിലെ വൈറസ് ബാധ നമുക്കു നേട്ടമുണ്ടാക്കാൻ അവസരം തരുന്നില്ല.
ഇന്ത്യയുടെ ഒരു വലിയ വാണിജ്യപങ്കാളിയാണ് ചൈന. ചൈനയിൽനിന്ന് ഇന്ത്യ ഏകദേശം 8500 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നു. അങ്ങോട്ട് നാം 1900 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. ഈ 8500 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ നമുക്കു കിട്ടാതെ വരുന്പോൾ അത് നമ്മുടെ സന്പദ്വ്യവസ്ഥയെത്തന്നെ ബാധിക്കുമോ? ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങൾ ഉപയോഗിച്ച് ഇന്ത്യ പല സാധനങ്ങളും "അസംബിൾ' ചെയ്ത് കയറ്റുമതി ചെയ്യുന്നു. ചൈനീസ് സാധനങ്ങളുടെ അഭാവത്തിൽ നാം അമേരിക്കയിലേക്കും മറ്റും കയറ്റുമതി ചെയ്യുന്ന വ്യാപാരം നമുക്കു നഷ്ടമാകും.
ഉദാഹരണമായി, നാം അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന മരുന്നുവകകൾ (Bulk drugs) ഉത്പാദിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ ചൈനയിൽനിന്നാണ് എത്തേണ്ടത്. അവ എത്താതിരുന്നാൽ മരുന്നുവകകൾ ഉത്പാദിപ്പിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് കുറഞ്ഞുപോകുകതന്നെ ചെയ്യും.
ഇന്ത്യക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ 67 ശതമാനവും നാം ചൈനയിൽനിന്നാണ് എത്തിക്കുന്നത്. ഈ സപ്ലൈ ചെയിൻ മുറിഞ്ഞാൽ, നമ്മുടെ ഇലക്ട്രോണിക് വ്യവസായമേഖല പ്രതിസന്ധിയിലാകും. സെമി കണ്ടക്ടറുകളും മറ്റും ഉത്പാദിപ്പിക്കാൻ ഇവിടെ സംവിധാനമില്ലാത്തതിനാൽ നാം ചൈനയെയാണ് ആശ്രയിക്കുന്നത്. നമ്മുടെ പെട്രോകെമിക്കൽ കയറ്റുമതിയുടെ 40 ശതമാനവും ചൈനയിലേക്കാണു പോകുന്നത്. വൈറസ് പ്രശ്നം ഏപ്രിലിലേക്കു നീണ്ടാൽ ഈ മേഖലയിലും പ്രശ്നമുണ്ടാകും.
ഇന്ത്യയുടെ ഒരു പ്രധാന വ്യവസായമേഖലയാണു ടൂറിസം. കൊറോണ വൈറസ് കാരണം അത്യാവശ്യ കാര്യങ്ങൾക്കായുള്ള യാത്ര മാത്രമാണ് മിക്കവരും നടത്തുന്നത്. അപ്പോൾ വിനോദയാത്രക്കാരുടെ എണ്ണം ലോകമെങ്ങും കുറയും. ഇത് ഇന്ത്യയെ ഗുരുതരമായ ബാധിക്കും.
കഴിഞ്ഞ ഏഴു ത്രൈമാസങ്ങളിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് തുടർച്ചയായി കുറഞ്ഞുകൊണ്ടേയിരിക്കുന്നു. സന്പദ്വ്യവസ്ഥയുടെ വളർച്ച കുറയുന്നതോടെ തൊഴിലവസരങ്ങളും കുറയുന്നു. ഇപ്പോൾത്തന്നെ ഗുരുതരമാണ് തൊഴിലില്ലായ്മ പ്രശ്നം. കഴിഞ്ഞ 45 വർഷക്കാലത്ത് ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ഇപ്പോളാണെന്നു കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തിൽ കൂനിന്മേൽ കുരുവെന്നപോലെയാണ് ഈ വൈറസ് ബാധയുടെ പൊട്ടിപ്പുറപ്പെടൽ.
ഇന്ത്യക്കു പൊതുവായിട്ടും, കേരളത്തിന് പ്രത്യേകിച്ചും വളരെയധികം തൊഴിലവസരങ്ങൾ നൽകുന്ന മേഖലയാണു ടൂറിസം. ഇന്ന് ലോകത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരികൾ പുറത്തേക്ക് യാത്ര ചെയ്യുന്നതു ചൈനയിൽനിന്നാണ്. 15 കോടി ചൈനക്കാരാണ് ആണ്ടുതോറും വിനോദയാത്രയ്ക്കു പുറപ്പെടുന്നത്. ഇവരിൽ രണ്ടുലക്ഷം പേർ ഇന്ത്യയിലെത്തുന്നു; 9000 പേർ കേരളത്തിലും. ചൈനയെ ലക്ഷ്യമാക്കി നാം ടൂറിസം വികസന പരിപാടികൾ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് ചൈനയിലെ വൈറസ് ബാധ നമ്മുടെ ടൂറിസം മേഖലയുടെ സ്വപ്നങ്ങൾ തകർക്കുകയാണ്.
വൈറസ് ബാധ ഇവിടെ പടർന്നുപിടിക്കാതിരിക്കാൻ നാം വിജയകരമായി ശ്രമിച്ചെങ്കിലും ചൈനയിലെ രോഗാവസ്ഥ ഗുരുതരമായി തുടരുന്നത് നമ്മെയും കഠിനമായി ബാധിക്കുന്നുണ്ട്. ഈ സത്യം മനസിലാക്കി ചൈനീസ് ഉത്പന്നങ്ങളോടും ചൈനീസ് വിപണിയോടുമുള്ള ആശ്രയത്വം കുറച്ച് മറ്റു സ്രോതസുകളും വിപണികളും കണ്ടെത്തണം. നമ്മുടെ സ്വന്തം ഉത്പാദനശേഷി ഉയർത്തുകയും വേണം.
പി.സി. സിറിയക്
ചൈനയുടെ നഷ്ടം ഇന്ത്യക്കും പ്രശ്നം
12:41 AM Mar 04, 2020 | Deepika.com