2020 ഫെബ്രുവരി 24 ഇന്ത്യയുടെ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സംഘവും ഇന്ത്യയിൽ ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ ദിനത്തിൽ ഡൽഹിയിൽ സംഘർഷവും വെടിവയ്പും ഉണ്ടായി. കലാപത്തിൽ അമ്പതോളം പേരുടെ ജീവൻ നഷ്ടപ്പെട്ടു.
പൗരത്വ നിയമഭേദഗതി വിരുദ്ധ സമരക്കാരെ എല്ലാ അർഥത്തിലും നേരിടുമെന്ന് സംഘപരിവാർ നേതാവ് കപിൽ മിശ്ര ഭീഷണി മുഴക്കിയിരുന്നു. കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി നേതാക്കളായ പർവേസ് വർമ എംപി തുടങ്ങിയവരുടെ പ്രസംഗങ്ങളും പ്രവൃത്തികളും എരിതീയിൽ എണ്ണയൊഴിക്കുന്നതിനു സമാനമായി. തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഡൽഹി- നോയിഡ റോഡിലെ കാളിന്ദി കുഞ്ചാണ് സംഘർഷമേഖല. ഷഹീൻബാഗ് എന്ന ഇടത്തിന് ഒട്ടേറെ പാദരക്ഷാ നിർമാണ കന്പനികളുടെ വില്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലം എന്ന ഖ്യാതി മുന്പുണ്ടായിരുന്നുവെങ്കിൽ 2019 ഡിസംബർ 15 മുതൽ അതറിയപ്പെടുന്നത് ആയിരക്കണക്കിനു സ്ത്രീകൾ രാപ്പകലെന്നോണം കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുന്ന സ്ഥലമെന്ന രീതിയിലാണ്. തലയിൽ ഹിജാബും മുഖം മറച്ച ബുർഖയും ഇട്ട സ്ത്രീകളുടെ ഭൂരിപക്ഷ സാന്നിധ്യം കൊണ്ട് ദേശീയ- വിദേശ മാധ്യമങ്ങളുടെ കണ്ണുകൾ ഇവിടേയ്ക്കു തിരിഞ്ഞു എന്ന പ്രത്യേകതയും ഉണ്ട്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്ന ആവശ്യമാണ് അവർ ഉന്നയിച്ചത്.
ഇന്ത്യയിലെ ചില ധനികർ വിദേശബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള അനധികൃത സമ്പത്ത് പിടിച്ചെടുത്ത് ഇന്ത്യയിലെ ദരിദ്രനാരായണന്റെ ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം ഇട്ടുതരാമെന്ന വാഗ്ദാനത്തിൽ മയങ്ങി 2014-ൽ ഇന്ത്യയുടെ ഭരണചക്രം സംഘപരിവാറിന് ഏല്പിച്ചു കൊടുത്ത സാധാരണക്കാരന്റെ ചിന്തയെയും മനസിനെയും ഗതിമാറ്റി വിടേണ്ടത് ചിലരുടെ ആവശ്യമായിരുന്നു. നോട്ടു നിരോധനവും ജിഎസ് ടി യും കാരണം നട്ടെല്ലൊടിഞ്ഞ് തളർന്നു കിടക്കുന്ന ചെറുകിട വാണിജ്യ- വ്യവസായ മേഖലയും അതിന്റെ ഗുണഭോക്താക്കളും ഉയർത്തുന്ന ചോദ്യശരങ്ങൾക്ക് തടയിടാൻ തന്ത്രങ്ങൾ മെനയുന്ന തിരക്കിൽ കണ്ടുപിടിച്ച സൂത്രമാണ് ഇതെന്നുള്ള കാര്യം ബോധ്യമുണ്ടെങ്കിലും പലരും അർഥഗർഭമായ മൗനം അവലംബിച്ച് വല്മീകത്തിനുള്ളിൽ അടയിരിക്കുന്നു.
വിത്തിനിട്ട ചേന്പെടുത്ത് ചുട്ടുതിന്ന് കാലം തള്ളിനീക്കുന്ന മടിയനായ ഗൃഹനാഥന്റെ തലത്തിലേക്ക് കേന്ദ്ര വിത്തമന്ത്രിണി തരം താണിരിക്കുന്ന ദയനീയ ചിത്രം നമ്മെ തുറിച്ചു നോക്കുന്നു. സാന്പത്തിക സമാഹരണത്തിനായി വിറ്റു തുലയ്ക്കാൻ ഇനിയേത് പൊതുമേഖലാസ്ഥാപനം എന്ന് തിരയുന്ന തിരക്കിലാണു സർക്കാർ. സംഘടിത- അസംഘടിത തൊഴിലിടങ്ങളിലെ ലക്ഷങ്ങൾ, തൊഴിൽ നഷ്ടപ്പെട്ട് അന്നത്തിന് വഴിമുട്ടുന്പോൾ നിത്യോപയോഗസാധനങ്ങളുടെ വിലകൾ മുകളിലോട്ട് ചാന്ദ്രയാൻ പ്രയാണത്തിലാണ്. ആപത്തുകാലത്ത് പിടിച്ചു നില്ക്കാൻ കരുതിവച്ചിരിക്കുന്ന റിസർവ് ബാങ്കിലെ സന്പത്ത് കൈയിട്ട് വാരുന്നതിനെ ന്യായീകരിക്കുവാൻ "വിദഗ്ധരെ’ രംഗത്തിറക്കി പുത്തൻ സാന്പത്തികശാസ്ത്രത്തിന്റെ ശീലുകൾ ഭാരതകർഷകന്റെ വായിൽ തിരുകിക്കയറ്റുവാൻ കോട്ടും സൂട്ടും ധരിച്ച് ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് അധരവ്യായാമം നടത്തുന്ന ഗവർണർമാരെ കാണാനുള്ള "ഭാഗ്യവും’ നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നു.
ഇന്ത്യയിലേക്ക് മാധ്യമക്കാർ ഉൾപ്പെടെയുള്ള വിലയൊരു സംഘവുമായി വന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ശ്രദ്ധയിൽ പെടാതിരിക്കാൻ ഇന്ത്യയിലെ പട്ടണത്തെരുവിലെ "ധനികരുടെ രമ്യഹർമ്യങ്ങളെ’ തകര ഷീറ്റു കൊണ്ടു മറയ്ക്കാൻ കോടികൾ ചെലവഴിച്ചു നമ്മുടെ "ക്ഷേമരാഷ്ട്രത്തി’ന്റെ നായകന്മാർ. അന്പതുരൂപയ്ക്ക് പെട്രോളും ഡീസലും തരാമെന്നു വാഗ്ദാനം നൽകി അധികാരത്തിൽ വന്നിട്ട് ലിറ്ററിന് തൊണ്ണൂറിലെത്താൻ ചില്വാനം മാത്രം ബാക്കി നിൽക്കവേ ആയതിനെ ന്യായീകരിക്കുവാൻ ആഗോളതാപനിലയിലെ വ്യതിയാനത്തെ വരെ കൂട്ടുപിടിക്കുന്ന തിരക്കിലാണ് സംഘപരിവാറിലെ ന്യായീകരണത്തൊഴിലാളികൾ.
കോണ്ഗ്രസ് ഭരണകാലത്ത് 350 രൂപയായിരുന്ന പാചകവാതകത്തിനു വില ചില്ലറ വർധിച്ചപ്പോൾ തെരുവിൽ കല്ലടുപ്പ് കൂട്ടി കഞ്ഞീം, കറീം വച്ച് പ്രതിഷേധിച്ചവർ, ഇന്നിപ്പോൾ സിലിണ്ടറിന് 850 രൂപയായി ഉയർന്നപ്പോഴും കമാന്നൊരക്ഷരം ഉരിയാടാതെ ഭയഭക്തിബഹുമാനത്തോടെ യോഗി ആദിത്യനാഥ് തുടങ്ങിയുള്ള മുഖ്യഭരണാധികാരികളെ കുന്പിട്ട് ആരാധിക്കുന്നത് മതബോധത്തിന്റെ ശക്തിയും സ്വാധീനവുമാണെന്നുള്ള തിരിച്ചറിവ് സംഘപരിവാർ നേതാക്കളെ കൂടുതൽ ആവേശഭരിതരാക്കുന്നു. രാമജന്മഭൂമി, ബീഫ്, ഘർവാപ്പസി തുടങ്ങി ഒട്ടനവധി അസ്ത്രങ്ങൾ ഇനിയും ആവനാഴിയിൽ ഉണ്ടെന്നുള്ള ബോധ്യം ഇവരെ വർധിതവീര്യരാക്കുന്നു. അടുത്ത എത്രയോവർഷങ്ങളിൽ ഈ ശ്രേണിയിൽപ്പെട്ട വിലയേറിയ "ചീട്ടുകൾ’ ഒന്നൊന്നായി കളത്തിലിറക്കി ഭരണം കൈപ്പിടിയിലൊതുക്കാമെന്ന ധൈര്യവും ആത്മവിശ്വാസവും ഇവരെ ഉത്തേജിപ്പിക്കുന്നു.
പണ്ഡിറ്റ് നെഹ്റു തുടങ്ങിയ നവഭാരതശില്പികളും മതേതര ജനാധിപത്യവാദികളും ഉൽപതിഷ്ണുക്കളുമായ ഒരുപറ്റം പരിണത പ്രജ്ഞരായ നേതാക്കളുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ഭരണഘടന 1950-ൽ സ്ഥാപിച്ചതും 70 വർഷമായി ഇന്ത്യയിൽ നിലനില്ക്കുന്നതും. ഇന്ത്യൻ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നത് ബുദ്ധിശൂന്യവും അപകടം പിടിച്ചതുമാണെന്നുമുള്ള ബോധ്യത്തിൽ ഇതിന്റെ ശില്പിയെ തന്നെ അപകീർത്തിപ്പെടുത്തി ഇകഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളും സംഘപരിവാർ ആരംഭിച്ചു കഴിഞ്ഞു.
പോലീസിനെ നോക്കുകുത്തികളാക്കി അവരുടെ സാന്നിധ്യത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ സമരക്കാരെ തോക്കും ലാത്തിയും വാളും മഴുവും ഉപയോഗിച്ച് ആക്രമിക്കുന്നവരെയും നാം കണ്ടു. ഒന്നോ രണ്ടോ തവണ ഇതിന്റെ ദൃശ്യങ്ങൾ കാണിച്ച് ചെറുതായൊന്നു പരാമർശിച്ചതൊഴിച്ചാൽ തുടർ നടപടികളിൽ കുറ്റകരമായ മൗനം അവലംബിക്കുന്ന മാധ്യമ മേഖലയാണ് ഇന്നത്തെ ഇന്ത്യയിൽ കാണുന്നത്. സമരക്കാരെ ദൃശ്യമാത്രയിൽ വെടിവയ്ക്കാൻ ആഹ്വാനം ചെയ്ത നേതാക്കളുടെ ആക്രോശവും നടപ്പിലായി കാണുന്നതിന്റെ പിന്നാന്പുറത്തു നിന്നു നാം എന്താണ് വായിച്ചെടുക്കേണ്ടത്? ഇന്ത്യൻ സ്വാതന്ത്ര്യസമരം രാഷ്ട്രപിതാവ് ഗാന്ധിജി ബ്രിട്ടീഷുകാരുമായി ചേർന്ന് ഒത്തുകളിച്ച് നടത്തിയ നാടകമായി ചിത്രീകരിച്ച് പ്രസംഗിക്കാൻ കർണാടകത്തിൽ നിന്നുള്ള ബിജെപി എംപി ഹെഡ്ഗേയ്ക്കു ലഭിച്ച ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാണ്?
വർത്തമാനകാല ഇന്ത്യയിൽ സമകാലിക വിഷയങ്ങളോടു പൗരന്റെ പ്രതികരണശേഷിയുടെ അളവുകോൽ, മുകളിൽ സൂചിപ്പിച്ച സംഭവങ്ങളുടെ വെളിച്ചത്തിൽ നമുക്ക് അളന്നുതൂക്കിയെടുത്ത് ബോധ്യപ്പെടാൻ കഴിയുന്നു.
മാർഷൽ ഫ്രാങ്ക്
ഭരണകൂടം കടമ മറക്കുമ്പോൾ
12:13 AM Mar 03, 2020 | Deepika.com