ചികിത്സ ഇല്ല, മരുന്നില്ല; പ്രതിരോധ മരുന്നും ഇല്ല.
കൊറോണ വൈറസി (കോവിഡ്-19)ന്റെ മാത്രം കാര്യമല്ലിത്. സമീപദശകങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പല വൈറൽ രോഗങ്ങളുടെയും കാര്യം അതാണ്.
എച്ച്വൺ എൻവൺ എന്ന പന്നിപ്പനി, 2002-03 കാലത്തു ചൈനയിൽനിന്നു പടർന്ന സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം) തുടങ്ങിയവയും ചികിത്സയോ പ്രതിരോധമോ ഇല്ലാത്ത രോഗങ്ങളായി ശേഷിക്കുന്നു.
കോവിഡ്-19 വ്യാപകമായതോടെ ചികിത്സയ്ക്കും പ്രതിരോധത്തിനുമായി പല കന്പനികളും പരീക്ഷണങ്ങൾ ആരംഭിച്ചു.
ഗിലയാദ് സയൻസസ് എന്ന അമേരിക്കൻ കന്പനി റെംഡെസിവിർ എന്ന രാസസംയുക്തം ചൈനയിൽ പരീക്ഷിച്ചുവരികയാണ്. കൊറോണ വൈറസുകളുടെ ഇനത്തിൽപ്പെട്ട വൈറൽബാധയായ സാർസിനും മുന്പ് ആഫ്രിക്കയിൽ തുടക്കമിട്ട എബോളയ്ക്കുമെതിരേ പ്രയോഗിച്ചുനോക്കിയിട്ടുള്ളതാണ് റെംഡെസിവിർ. എബോളയ്ക്കെതിരേ അതു ഫലപ്രദമായില്ല, എന്നാൽ, കൊറോണ വൈറസുകളിൽനിന്നുണ്ടായ സാർസിനും മെർസിനുമെതിരേ കുറേ ഫലപ്രദമായിരുന്നു- അതാണ് കോവിഡ്-19 നെതിരേ ഇതു പരീക്ഷിക്കാൻ പ്രേരണ.
ഏപ്രിൽ 17-നു ശേഷമേ പരീക്ഷണ ഫലം അറിയാനാകൂ.
ഇതുവരെയും ഔഷധമായി ഉപയോഗിക്കാൻ അനുമതി കിട്ടിയിട്ടില്ലാത്ത രാസഘടകമാണു റെംഡെസിവിർ. ന്യൂക്ലിയോ ടൈഡ് അനലോഗ് ഇനത്തിൽപ്പെടുന്നതാണ് ഈ വൈറസ് വിരുദ്ധ രാസവസ്തു.
ജപ്പാനിലെ ഫ്യൂജി ഫിലിം ഗ്രൂപ്പിന്റെ അവിഗൻ, കോവിഡ് 19-നെതിരേ പരീക്ഷിക്കപ്പെടുന്ന മറ്റൊരു രാസഘടകമാണ്. പല ഫ്ളൂകൾക്കും എതിരേ ഫലപ്രദമായി കണ്ടിട്ടുള്ളതാണ് ഫവിപിരാവിർ എന്നുകൂടി പേരുള്ള ഈ രാസസംയുക്തം. വെസ്റ്റ് നൈൽ വൈറസ്, മഞ്ഞപ്പനി വൈറസ്, ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് വൈറസ് തുടങ്ങിയവയ്ക്കെതിരേ ഇതു ഫലപ്രദമായി കണ്ടിട്ടുണ്ട്. എന്നാൽ എബോളയ്ക്കെതിരേ ഫലപ്രദമായില്ല. ഫ്യുജി ഫിലിം കോർപറേഷന്റെ കീഴിലുളള ടോയാമ കെമിക്കലാണ് ഇതു വികസിപ്പിച്ചത്. ഇതും ഔഷധമായി വ്യാപക അംഗീകാരം ലഭിച്ചതല്ല. ജപ്പാനിൽ ചിലയിനം ഫ്ളൂകൾക്കെതിരേ ഇതുപയോഗിക്കുന്നുണ്ട്.
പഴയ ആബട്ട് ലബോറട്ടറീസിൽനിന്നു രൂപംകൊണ്ട ആബ്വീ എയ്ഡ്സ് ബാധയ്ക്കെതിരേ ഉപയോഗിക്കുന്ന രണ്ട് ഔഷധങ്ങൾ ചേർത്ത ഒരു രാസസംയുക്തം കോവിഡ്-19നെതിരേ പരീക്ഷിച്ചുതുടങ്ങി. കലേട്ര എന്നാണ് ഇതിന്റെ പേര്. എച്ച്ഐവിയെ പ്രതിരോധിക്കുന്ന ലോപിനാവിർ, റിട്ടോണാവിർ എന്നിവയുടെ സംയുക്തമാണിത്. രക്തത്തിലെ എച്ച്ഐവി വൈറസിന്റെ എണ്ണം കുറയ്ക്കുന്ന കലേട്ര, കൊറോണാ വൈറസിനെതിരേയും അതു ചെയ്യുമെന്നാണു പ്രതീക്ഷ.
കോവിഡ്-19 ബാധിക്കാതിരിക്കാനുള്ള വാക്സിനുകൾ ഇനിയും പരീക്ഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഫലപ്രദമായ വാക്സിൻ കണ്ടെത്തി വികസിപ്പിച്ചെടുക്കാൻ വർഷങ്ങൾ പലതു വേണ്ടിവരും. പാർശ്വഫലങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കും പരിഹാരം ഉണ്ടാക്കേണ്ടതുകൊണ്ടാണ് ഇത്രയും താമസം.
എച്ച് വൺ എൻ വണിനെതിരേ ഗ്ലാക്സോ സ്മിത്ത് ക്ലൈൻ വികസിപ്പിച്ച വാക്സിൻ പിന്നീടു പിൻവലിക്കേണ്ടിവന്നു. പാൻഡെമ്രിക്സ് എന്ന പേരിൽ 2009-10 ൽ നൽകിയ ഔഷധം ആൾക്കാരിൽ അപ്രതീക്ഷിതമായി ഉറക്കംവരുത്തുന്നു എന്നു കണ്ടതോടെയാണു പിൻവലിച്ചത്.
മരുന്ന്, പരീക്ഷണശാലയിൽ
12:20 AM Mar 02, 2020 | Deepika.com