ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
നാല്പത്തിരണ്ടു പേർക്കു ജീവൻ നഷ്ടപ്പെട്ടശേഷം ഡൽഹി സാവധാനം സാധാരണനിലയിലേക്കു മുടന്തിനീങ്ങുകയാണ്. നൂറുകണക്കിനാളുകളാണു പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഘർഷഭരിതമാണ് ഇപ്പോഴും അവിടത്തെ അന്തരീക്ഷം. കലാപം നിയന്ത്രിക്കാൻ നടപടിയൊന്നുമെടുക്കാതിരുന്ന കേന്ദ്ര-ഡൽഹി സംസ്ഥാന സർക്കാരുകളുടെ വിശ്വാസ്യത ഗണ്യമായി ചോർന്നുപോയിട്ടുണ്ട്. ക്രമസമാധാനപാലന സംവിധാനം പാടേ തകരുകയും പൊതുജീവിതം തകരാറിലാകുകയും ചെയ്തപ്പോഴാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദ്വൈവാരത്തിൽ അക്രമവും വർഗീയ കലാപവും പൊട്ടിപ്പുറപ്പെട്ടത്.
1947-ലെ ഇന്ത്യ-പാക് വിഭജനത്തിനും 1984-ലെ കലാപത്തിനും ശേഷം അപൂർവവും ദുഃഖകരവുമായ സാഹചര്യം ഡൽഹിയിലുണ്ടായത് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തകർപ്പൻ വിജയം നേടിയതിനു തൊട്ടുപിന്നാലെയായിരുന്നു. കേന്ദ്രത്തിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തിലേറി ഒരു വർഷം തികയുംമുന്പാണ് ബിജെപിക്കു ഡൽഹിയിൽ തിരിച്ചടിയുണ്ടായത്. കലാപത്തിൽ രണ്ടു സർക്കാരുകളും നടപടിയൊന്നുമെടുക്കാതെ നിഷ്ക്രിയത്വം പുലർത്തുന്നതാണു നാം കണ്ടത്. അതോടെ അക്രമിക്കൂട്ടം നിയമം കൈയിലെടുത്തു.
സംഘർഷത്തിൽ ഫലപ്രദമായി ഇടപെട്ട് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പോലീസും ഡൽഹി ലഫ് ഗവർണറും കേന്ദ്രഗവൺമെന്റും പരാജയപ്പെട്ടു. രോഷാകുലരായ ജനക്കൂട്ടത്തെ സാന്ത്വനപ്പെടുത്തുന്നതിൽ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കൾ പരാജയപ്പെടുകയായിരുന്നു. ജനങ്ങൾക്കിടയിൽ വിപുലമായ സ്വാധീനമുണ്ടായിരുന്ന ആം ആദ്മി പാർട്ടിയുടെയും ബിജെപിയുടെയും നേതാക്കൾ പെട്ടെന്ന് ഒറ്റപ്പെട്ടതുപോലായി. ജനങ്ങളെ ശാന്തരാക്കാനോ രാജ്യതലസ്ഥാനത്തു സമാധാനനില പുനഃസ്ഥാപിക്കാനോ അവർക്കു കഴിഞ്ഞില്ല.
പെട്ടെന്നാണ് ഇതെല്ലാം സംഭവിച്ചത് എന്നല്ല. മുന്നറിയിപ്പുകൾ വേണ്ടുവോളമുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതി പ്രശ്നം അധികാരികളെ, പ്രത്യേകിച്ചു കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാരിനെ, സംശയത്തോടെ വീക്ഷിക്കാൻ മുസ്ലിം ന്യൂനപക്ഷത്തെ പ്രേരിപ്പിച്ചു. പൗരത്വനിയമ ഭേദഗതിയിൽ ന്യൂനപക്ഷങ്ങൾക്കെതിരേ യാതൊന്നുമില്ലെന്നും ഒരു ഇന്ത്യൻ പൗരനും പൗരത്വം നഷ്ടപ്പെട്ടില്ലെന്നും കേന്ദ്രഗവൺമെന്റ് വ്യക്തമാക്കിയിട്ടും അതു വിശ്വസിക്കാൻ ആരുംതന്നെ ഉണ്ടായില്ല. ന്യൂനപക്ഷങ്ങളെയും സമൂഹത്തിലെ മതേതര വിഭാഗങ്ങളെയും തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്തുന്നതിൽ ബിജെപി നേതാക്കൾ പരാജയപ്പെട്ടു.
എരിതീയിൽ എണ്ണയൊഴിച്ചവർ
നാക്കിനു നിയന്ത്രണമില്ലാത്ത ചില ബിജെപി നേതാക്കൾ തങ്ങളുടെ നിരുത്തരവാദപരമായ ആക്രോശങ്ങളിലൂടെ സ്ഥിതി കൂടുതൽ വഷളാക്കുകയും വടക്കുകിഴക്കൻ ഡൽഹിയിൽ പടർന്ന കാട്ടുതീയിലേക്ക് എണ്ണയൊഴിക്കുകയും ചെയ്തു. മുതിർന്ന നേതാക്കളായിരുന്നു അവരിൽ പലരും. കേന്ദ്രമന്ത്രിമാരും പാർലമെന്റംഗങ്ങളും അവരിലുണ്ടായിരുന്നു. ഭരണമുന്നണിയുടെ വിശ്വാസ്യത ചോർത്താൻ മാത്രമാണ് അവരുടെ ജല്പനങ്ങൾ സഹായിച്ചത്. അവരെ നിയന്ത്രിക്കാനും അവർക്കെതിരേ നടപടിയെടുക്കാനും കാവി നേതൃത്വം പരാജയപ്പെട്ടത് ന്യൂനപക്ഷങ്ങളെ നിസഹായാവസ്ഥയിലാക്കി. തുറിച്ചുനോക്കുന്ന അപകടങ്ങളും സംഘർഷങ്ങളും അവരുടെ ആശങ്ക വർധിപ്പിക്കുന്നു. കലാപത്തിന്റെ ദിവസങ്ങളിൽ ഡൽഹിയിൽ നിയമവാഴ്ച തകർന്നു. ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിൽ ഡൽഹി പോലീസ് തീർത്തും പരാജയപ്പെട്ടു.
മുതിർന്ന നേതാക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആദരണീയ സംഘടനകളും സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ചു. രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷൻ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, യുഎൻ മനുഷ്യാവകാശ മേധാവി, അമേരിക്കൻ സെനറ്റിന്റെ ഇന്ത്യ കോക്കസ്, യൂറോപ്യൻ സാന്പത്തിക സമൂഹത്തിന്റെ ഒരു വിഭാഗം, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു കരുതുന്ന ബേണി സാൻഡേഴ്സ് തുടങ്ങിയവരൊക്കെ ഡൽഹി കലാപത്തിൽ തങ്ങളുടെ ആശങ്കയും പൗരത്വ നിയമ ഭേദഗതിയോടുള്ള പ്രതിഷേധങ്ങൾ സർക്കാർ കൈകാര്യം ചെയ്ത രീതിയിൽ എതിരഭിപ്രായവും രേഖപ്പെടുത്തി. അധികാരത്തിലിരിക്കുന്നവർക്കെതിരേ പൗരന്മാർ പ്രകടിപ്പിക്കുന്ന എതിർപ്പ് രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന മനോഭാവത്തിൽ പലരും ആശങ്ക രേഖപ്പെടുത്തി.
ശക്തമായ രാജ്യങ്ങളിലെ അഭിപ്രായ രൂപീകരണം നടത്തുന്നവരുടെ പിന്തുണ സർക്കാരിനു നഷ്ടപ്പെടുന്നത് ഇന്ത്യയുടെ താത്പര്യങ്ങളെ പല തലങ്ങളിൽ ബാധിക്കുമെന്നു നിരീക്ഷകർചൂണ്ടിക്കാട്ടുന്നു. മതേതര- ലിബറൽ മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത ഇന്ത്യക്കു പിന്തുണയേകുന്ന ശക്തമായ ഒരു ഗുണവിശേഷമായിരുന്നു. ന്യൂനപക്ഷങ്ങൾക്കു നേരേയുള്ള ആക്രമണവും, വിയോജിപ്പിനോടും സ്വതന്ത്ര അഭിപ്രായപ്രകടനത്തോടുമുള്ള എതിർപ്പും ഇന്ത്യയെ ഒറ്റപ്പെടുത്തി. ഇത്തരം നിലപാടുകൾ തുടരുന്നത് പല നിർണായക വിഷയങ്ങളിലും ഇന്ത്യക്ക് അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടാൻ ഇടയാക്കുമെന്നു പലരും കരുതുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി പൂർണ ഐക്യം ഉണ്ടാക്കുന്നതു ശരിയല്ല എന്നു കരുതുന്നവരും രാജ്യത്തു നിരവധിയുണ്ട്.
വിശ്വാസം വീണ്ടെടുക്കണം
രാജ്യാന്തര പിന്തുണ ഇന്ത്യ തിരിച്ചുപിടിക്കണം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയും വേണം. ഇന്ത്യയുടെ മതേതര-ജനാധിപത്യമൂല്യങ്ങളെ ഇപ്പോൾ രാജ്യത്തിനകത്തും പുറത്തും പലരും ചോദ്യംചെയ്യുകയാണ്. നാമതു വീണ്ടെടുക്കണം. അതിന്റെ ആദ്യപടിയായി വേണ്ടതു പൗരത്വ നിയമ ഭേദഗതിയിലും ബന്ധപ്പെട്ട വിഷയങ്ങളിലും ആശങ്കയിലായ ന്യൂനപക്ഷ നേതാക്കളുമായി ചർച്ച നടത്തുകയാണ്. ആവശ്യമെങ്കിൽ പൗരത്വ നിയമ ഭേദഗതിയിൽ പുനർവിചിന്തനം നടത്തുകയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനായി അതിലെ ചില വ്യവസ്ഥകൾ മാറ്റുകയും ചെയ്യണം. പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിംകൾക്കെതിരേ യാതൊന്നുമില്ല എന്നാണല്ലോ കേന്ദ്രസർക്കാരിന്റെ നിലപാട്. ആവശ്യമെങ്കിൽ അതിലെ ചില ഭാഗങ്ങൾ മാറ്റിയെഴുതുന്നതിൽ ബുദ്ധിമുട്ടുണ്ടാവില്ല.
അക്രമങ്ങളിലേർപ്പെടുകയും കൊള്ളയും കൊലയും നടത്തുകയും ചെയ്തവർക്കെതിരേ കേന്ദ്രസർക്കാരും ഡൽഹി സർക്കാരും പക്ഷപാത പരിഗണനകളൊന്നുമില്ലാതെ ഉടൻ നടപടികൾ ആരംഭിക്കണം. വിദ്വേഷപ്രസംഗങ്ങളും പ്രചാരണങ്ങളും നടത്തിയ കാവിപ്പാർട്ടി നേതാക്കളെ മര്യാദ പഠിപ്പിക്കണം.
രാജ്യത്തു സമാധാനപരവും സൗഹാർദപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അതാവശ്യമാണ്. ഇന്ത്യയുടെ മതേതര-ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും എടുക്കണം. വിദേശത്ത് ഇന്ത്യയുടെ പ്രതിച്ഛായയും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും ഈയിടത്തെ സംഭവവികാസങ്ങളെത്തുടർന്നു പലരും പ്രകടിപ്പിച്ച ആശങ്കകൾ അകറ്റുന്നതിനും ഇതാവശ്യമാണ്.
ഐക്യരാഷ്ട്രസഭയിൽ പല വിഭാഗങ്ങളുടെയും പിന്തുണ നമുക്ക് ആവശ്യമുണ്ട്. ആയുധം വാങ്ങലിൽ സ്വതന്ത്ര തീരുമാനമെടുക്കണം. കാഷ്മീർ പ്രശ്നത്തിൽ യുഎൻ രക്ഷാസമിതിയിൽ ചൈന-പാക്കിസ്ഥാൻ അച്ചുതണ്ടിന്റെ നീക്കങ്ങൾ പരാജയപ്പെടുത്താൻ ഇന്ത്യക്കു പല രാജ്യങ്ങളുടെയും പിന്തുണ വേണം. ടർക്കിയും മലേഷ്യയുമൊക്കെ ചൈന-പാക്കിസ്ഥാൻ പക്ഷത്തേക്കു ചാഞ്ഞുകഴിഞ്ഞു.
ഇന്ത്യയുടെ ശക്തി എന്നും അതിന്റെ സമ്മിശ്ര സംസ്കാരത്തിലും നാനാത്വത്തിലെ ഏകത്വത്തിലുമായിരുന്നു. മതേതര മൂല്യങ്ങളും ലിബറൽ ചിന്താഗതികളോടുള്ള പ്രതിജ്ഞാബദ്ധതയും ഇന്ത്യയെ മറ്റു പല രാജ്യങ്ങിൽനിന്നു വ്യത്യസ്തമാക്കി.
കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യക്കുശേഷം കൊളോണിയൽ ഭരണത്തിൽനിന്നു സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യഭരണത്തിലേക്കു മാറി. പഴയ മൂല്യങ്ങളിൽനിന്നു വ്യതിചലിക്കാനുള്ള പ്രവണത അതിന്റെ പ്രത്യാഘാതങ്ങൾ പുറത്തും അകത്തും സംഭവിക്കാനിടയുള്ളതു മറന്നുകൊണ്ട് അടുത്ത കാലത്തുണ്ടാകുന്നുണ്ട് എന്നതു സമ്മതിക്കണം.
ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുന്നതിനു വികസനത്തിലും തൊഴിലുകൾ സൃഷ്ടിക്കുന്നതിലുമായിരിക്കണം സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ടത്. വിഭജന നയങ്ങൾ പിന്തുടരുന്നതിനും സമൂഹത്തിൽ വിദ്വേഷം പരത്തുന്നതിനും പകരം 2025 ഓടെ അഞ്ചുലക്ഷം കോടിയുടെ സന്പദ് വ്യവസ്ഥയിലെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കണം നമ്മുടെ മുൻഗണന.
ഒരു ഐക്യഭാരതത്തിനു മാത്രമേ സാന്പത്തിക വളർച്ചയ്ക്ക് അനുയോജ്യമായ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയൂ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
പൗരത്വ നിയമ ഭേദഗതി പുനഃപരിശോധിക്കുക, ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കുക
12:20 AM Mar 02, 2020 | Deepika.com