തപസവഴിയേ..8/ ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്
നസറത്തിലെ കൊച്ചുവീട്ടിൽ മാതാപിതാക്കളുടെ സംരക്ഷണയിലും ശിക്ഷണത്തിലും ബാലനായ യേശു വളർന്നുവന്നു. അംബരമേഘങ്ങളിൽനിന്ന് അടർന്നു വിണവനല്ല, മറിച്ച് ഏതൊരു മനുഷ്യക്കുരുന്നിനെയും പോലെ മണ്ണിന്റെ മാറിൽ വളർന്നവനാണ് അവൻ.
പ്രജ്ഞാനത്തിലും പ്രായത്തിലും പ്രീതിയിലുമുള്ള ഒരു വളർച്ചയായിരുന്നു അവന്റേത്. അതുകൊണ്ടുതന്നെ അവനെ വീക്ഷിച്ചവരൊക്കെ ആശ്ചര്യപ്പെട്ടു. വാഴ്വിൽ വളർന്ന അവൻ പൂഴിപ്പരപ്പിലൂടെ പിച്ചവച്ചു.
മണ്ണിൽ നിന്നല്ലാത്തവന്റെ മേനിയിൽ മണ്ണുപറ്റി. അമ്മയുടെ ഉമ്മകളോടൊപ്പം നുള്ളുകളും ശകാരങ്ങളുമൊക്കെ അവനും കിട്ടിയിട്ടുണ്ടാവും. വളർത്തുപിതാവിന്റെ വാത്സല്യത്തോടൊപ്പം വഴക്കുകളും ലഭിച്ചിട്ടുണ്ടാവും. അവന്റെ വളർച്ചയുടെ അതുല്യതയും അതിന്റെ വിവിധ തലങ്ങളും ഒരുപിടി പാഠങ്ങൾ നമുക്കു പറഞ്ഞുതരുന്നുണ്ട്. ജ്ഞാനത്തിലുള്ള തന്റെ വളർച്ചയിൽ അറിയേണ്ട കാര്യങ്ങൾ അവൻ അറിഞ്ഞു.
താൻ ജ്ഞാനസ്വരൂപൻ ആയിരുന്നിട്ടും അറിവിൽ അപൂർണരായ മനുഷ്യരുടെ അധ്യാപനത്തിനു സ്വയം വിധേയപ്പെട്ടു. പ്രായത്തിലുള്ള വളർച്ചയിൽ വെറുതെ വയസു വർധിപ്പിക്കുകയോ, പിറന്നാളുകളുടെ എണ്ണം കൂട്ടുകയോ അല്ല, പിന്നെയോ പക്വതയിലേക്ക് അടുക്കുകയാണ് അവൻ ചെയ്തത്. പക്വത, മനവും മേനിയും പാകമാകുന്ന അവസ്ഥയാണ്. പ്രീതിയിലുള്ള വളർച്ചയിൽ വിണ്ണിനും മണ്ണിനും പ്രിയപാത്രമായി അവൻ മാറി. പ്രായത്തിലുള്ള വളർച്ച സ്വയമേ സംഭവിക്കുന്ന ഒന്നാണ്. ജ്ഞാനത്തിലുള്ളത് ഒരാളുടെ സ്വന്തം പരിശ്രമത്തിലൂടെയുള്ളതാണ്. എന്നാൽ, പ്രീതി മറ്റുള്ളവർക്കു നമ്മോടു തോന്നേണ്ട ഒന്നാണ്. നമ്മുടെ വ്യക്തിത്വത്തിനു മീതേ ചുറ്റുമുള്ളവർ പതിപ്പിക്കുന്ന ഒരു കുറിപ്പടി.
നാളിതുവരെയുള്ള ജീവിതത്തിൽ നാമും ഏറെ വളർന്നവരല്ലേ? കേവലം തൂക്കത്തിൽ മാത്രമുള്ള ഒന്നാണോ നമ്മുടെ വളർച്ച? അറിയേണ്ടവ നമുക്കറിയാമോ അതോ, വെറും അലങ്കാരയോഗ്യതകൾ മാത്രമാണോ നമുക്കുള്ളത്? ഓർക്കണം, ദൈവികമായ ജ്ഞാനമാണ് സർവപ്രധാനം. ചിന്തകളിലും ചെയ്തികളിലും വാക്കുകളിലും പക്വത അവകാശപ്പെടാൻ നമുക്കു കഴിയുമോ? മന്നും മാനവും നമ്മെ നോക്കി സന്തോഷിക്കാറുണ്ടോ? നമ്മുടെ വളർച്ച ആരു ടെയെങ്കിലുമൊക്കെ നന്മയ്ക്ക് ഉപകരിക്കുന്നുണ്ടോ? ബാലനായ യേശുവിനെക്കുറിച്ചെന്നപോലെ നമ്മെക്കുറിച്ചും ആർക്കെങ്കിലും കുറിക്കാനാവുമോ? ഇല്ലെങ്കിൽ ഖേദിക്കണം. നാം ഭുജിച്ചു തീർത്ത ഭക്ഷണപാനീയങ്ങൾ വെറും ഉച്ഛിഷ്ടങ്ങൾ മാത്രമായിരുന്നു. പിന്നിട്ടത് കുറേ പാഴ്ദിനങ്ങളും.
ജ്ഞാനത്തിലും പ്രായത്തിലും പ്രീതിയിലും വളരാനുള്ള അവസരങ്ങൾ വൃഥാ കളയരുത്. നമ്മുടെ വളർച്ചയുടെ വഴികളെ വിശുദ്ധീകരിക്കണമേയെന്നു പ്രാർഥിക്കാം. ഒപ്പം, നമ്മെ ഇത്രത്തോളം വളർത്തിയവരെ വിസ്മരിക്കരുത്. നമ്മുടെ ശിക്ഷണത്തിനു ഏല്പിക്കപ്പെട്ടവരെ ശരിയായ ദിശയിൽ വളർത്തിക്കൊണ്ടുവരാം. അവരോടുള്ള കടമകളിൽ വെള്ളം കൂട്ടാതിരിക്കാം.
മറ്റുള്ളവരെയും വളരാൻ അനുവദിക്കാം. നമ്മുടെ വളർച്ച ആരുടെയും തളർച്ചയ്ക്കും വിളർച്ചയ്ക്കും കാരണമാകരുത്. വളരുന്നവരും വളർത്തുന്നവരുമായി മാറാൻ ഈ നോന്പുകാലം നമുക്കു പ്രചോദനമേകട്ടെ.
വളർച്ച
12:13 AM Mar 02, 2020 | Deepika.com