ചൈനയിൽ തുടങ്ങിയ കൊറോണ വൈറസ് ബാധ ഇന്നു ലോകത്തിനു മൊത്തം ഭീഷണി ഉയർത്തുന്നു. 57 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. യൂറോപ്പിൽ ഇറ്റലിയും പശ്ചിമേഷ്യയിൽ ഇറാനും പകർച്ചവ്യാധി ഭീതിയിലായി. ചൈനയ്ക്കടുത്തുള്ള ദക്ഷിണകൊറിയയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം.
സാമൂഹികമായും സാന്പത്തികമായും ഈ രോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഇതുവരെ കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഏതാണ്ടൊക്കെയുള്ള ചില സൂചനകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അതിലൊന്ന് പരസ്പരം ബന്ധിതമായിക്കിടന്നിരുന്ന ലോകരാജ്യങ്ങൾ ഒറ്റപ്പെടാൻ തുടങ്ങുന്നുവെന്നതാണ്. രോഗബാധയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു, രോഗം പടരുന്ന രാജ്യങ്ങളിലേക്ക് പോകാനും വിലക്കുണ്ടാകുന്നു. മറ്റൊന്ന്, ലോകത്തിന്റെ ഫാക്ടറി എന്നറിയപ്പെടുന്ന ചൈനയിലെ സ്തംഭനാവസ്ഥയാണ്. ആഗോള സാന്പത്തികമേഖലയിൽ ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ പോകുന്നതിന്റെ സൂചനകളാണ് ഇന്ത്യയിലേതടക്കമുള്ള വിപണികളിൽനിന്നു ലഭിക്കുന്നത്.
വടക്കൻ ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിൽ ഡിസംബർ അവസാനത്തോടെയാണ് ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിലും രോഗബാധിതരിലും ഭൂരിഭാഗവും ഹുബൈ പ്രവിശ്യയിലാണ്.
കൊറോണ എന്ന കുടുംബത്തിൽ പുതിയതായി കണ്ടെത്തിയ വൈറസ് ആണ് രോഗം ഉണ്ടാക്കുന്നത്. 2003 ൽ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിൽനിന്നു പൊട്ടിപ്പുറപ്പെട്ട സാർസ് ബാധയ്ക്കു കാരണമായതും ഒരു കൊറോണ വൈറസാണ്. സാർസ് ബാധയിൽ 800 പേർ മരിച്ചു. കൊറോണയിൽ മരണം 2800ന് അടുത്തായി.
പുതിയ വൈറസിന് കോവിഡ് -19 എന്നാണ് ലോകാരോഗ്യ സംഘടന പേരു നല്കിയിരിക്കുന്നത്. വൈറസ് ബാധിച്ചു ദിവസങ്ങൾ കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാക്കുക. ഇതിന് 14 ദിവസം വരെ എടുക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 24 ദിവസം വരെ എടുക്കാമെന്ന് മറ്റു ചില വിദഗ്ധരും പറയുന്നു. അതിനാൽ, രോഗം സ്ഥിരീകരിക്കുന്നതിനു മുന്പ് നിരവധിപേർക്ക് പടർന്നിരിക്കാൻ സാധ്യതയുണ്ട്. രോഗലക്ഷണങ്ങൾ പനിയിൽ ആരംഭിക്കുന്നു. ഒരാഴ്ചയ്ക്കകം ചുമയും ശ്വാസതടസവും ഉണ്ടാകും. അണുബാധ ഗുരുതരമെങ്കിൽ ന്യൂമോണിയ പിടിപെടും. ചിലപ്പോൾ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കാം. ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതിനാൽ ചികിത്സ രോഗലക്ഷണങ്ങൾക്കാണ്.
എങ്ങനെ ഈ വൈറസ് മനുഷ്യരിലെത്തി എന്നതിന് കൃത്യമായ വിശദീകരണമില്ല. വുഹാനിലെ സീഫുഡ് മാർക്കറ്റിൽനിന്നാകാമെന്നാണ് ഒരു നിഗമനം. നിയമവിരുദ്ധമായി ഒട്ടനവധി വന്യജീവികളെ ഇവിടെ വിറ്റിരുന്നു. വൈറസ് വാഹകരാകാൻ സാധ്യതയുള്ള വവ്വാൽ, മുയൽ, എലി തുടങ്ങിയവ അടക്കം. എന്നാൽ രോഗത്തിന്റെ ഉറവിടം ഈ മാർക്കറ്റാണ് എന്നതിനു സ്ഥിരീകരണമില്ല. ചൈനീസ് അക്കാഡമി ഓഫ് സയൻസസിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വുഹാനിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നാകാം രോഗാണു പുറത്തുവന്നതെന്ന ചില വാദങ്ങളുണ്ടെങ്കിലും അതിനും ഒരുവിധ സ്ഥിരീകരണവുമില്ല.
രോഗം പടരുന്നത് നിയന്ത്രിക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്. 1.1 കോടി ജനങ്ങളുള്ള വുഹാൻ അടക്കം ഹുബൈയിലെ ഒട്ടുമിക്ക നഗരങ്ങളും അടച്ചുപൂട്ടിയ നിലയിലാണ്. അകത്തേക്കും പുറത്തേക്കും ഗതാഗതമില്ല. ചില സ്ഥലങ്ങളിൽ വിവാഹ, മരണച്ചടങ്ങുകൾ വരെ നിരോധിച്ചു. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പാസ് സംവിധാനം ഏർപ്പെടുത്തി.
ഇപ്പോഴത്തെ കണക്കു പ്രകാരം ചൈനയിലെ രോഗബാധിതരുടെ എണ്ണം എൺപതിനായിരത്തിനടുത്താണ്. 39,500 പേരെ ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ മരിച്ചവരുടെയും രോഗികളുടെയും എണ്ണം കുറഞ്ഞുവരുന്നുണ്ട്. ചൈനയിൽ രോഗം നിയന്ത്രണവിധേയമാകുന്നുവെന്ന സൂചനയാണ് ഇതിൽനിന്നു ലഭിക്കുന്നത്. ഇതിനിടെയാണ് മറ്റു രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം പെട്ടെന്നു കൂടുന്ന റിപ്പോർട്ടുകളും വന്നത്. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടവ.
ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഇപ്പോൾ ദക്ഷിണകൊറിയയിലാണ്. ഡായിഗു, ചെങ്ഡു എന്നീ തെക്കൻ നഗരങ്ങളിലാണ് വൈറസ്ബാധ അനിയന്ത്രിതമാകുന്നത്. ജനുവരി അവസാനമാണ് കൊറിയയിൽ രോഗബാധ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ജനുവരി ആദ്യം തന്നെ രോഗം കൊറിയയിൽ എത്തിയിരിക്കാമെന്ന സൂചനയാണ് ഇതു നല്കുന്നത്.
ഇറ്റലിയിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് യൂറോപ്പിനെ ആശങ്കയിലാക്കുന്നു. വടക്കൻ ഇറ്റലിയിലെ ലോംബാർഡി, വനോറ്റോ പ്രവിശ്യകളിലാണ് പ്രധാനമായും രോഗം പടരുന്നത്. രോഗം പടരാതിരിക്കാൻ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഇറ്റലി ഈ പ്രവിശ്യകളിലെ 12 നഗരങ്ങൾ അടച്ചു. ബിസിനസ്- വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നു. ഫുട്ബോൾ അടക്കം കായിക വിനോദങ്ങൾ റദ്ദാക്കി.
സ്പെയിനിൽ കൊറോണ ആദ്യം സ്ഥിരീകരിക്കുന്നത് ടൂറിസ്റ്റായി എത്തിയ ഇറ്റാലിയൻ ദന്പതികളിലാണ്. ഇതിനെത്തുടർന്ന് ടെനരിഫ് ദ്വീപിലെ ഒരു ഹോട്ടലിൽ ആയിരത്തോളം ടൂറിസ്റ്റുകളെ അടച്ചിട്ടു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. അതും ഇറ്റലിയിൽനിന്നു മടങ്ങിയെത്തിയ ഒരാളാണ്. യൂറോപ്പിൽ ഓസ്ട്രിയ, ക്രൊയേഷ്യ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു.
ഇറാനിൽ രോഗം പടരുന്നത് ഷിയാ പുണ്യനഗരമായ ഖോമിലാണ്. നൂറിൽ താഴെ കേസുകളേ ഇറാനിൽ സ്ഥിരീകരിച്ചിട്ടുള്ളുവെങ്കിലും അതിന്റെ പലമടങ്ങു പേർക്ക് രോഗം പകർന്നിരിക്കാമെന്നു സംശയിക്കുന്നു. ഇറാനിലെ ആരോഗ്യ ഉപമന്ത്രി ഇരാജ് ഹരിച്ചിയും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഇറാക്ക്, അഫ്ഗാനിസ്ഥാൻ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ കൊറോണ രോഗം ബാധിച്ചത് ഇറാനിൽനിന്നെത്തിയവർക്കാണ്.
സാന്പത്തിക പ്രത്യാഘാതങ്ങൾ
ലോക സന്പദ്ക്രമത്തിൽ ചൈനയ്ക്കുള്ള പ്രാധാന്യം വലുതാണ്. അതിനാൽ ചൈനയിലുണ്ടാകുന്ന ഏതു പ്രതിസന്ധിയും ലോക സന്പദ് വ്യവസ്ഥയിൽ പ്രതിഫലിക്കും. ലോകത്തെ പ്രമുഖ ഓഹരി വിപണികളിൽ അടുത്ത ദിവസങ്ങളിലുണ്ടായ ഇടിവ് ഇത് വ്യക്തമാക്കുന്നു.
വൈറസ്ബാധ പടരുന്നത് തടയാനായി കടുത്ത നിയന്ത്രണങ്ങൾ ചൈനയ്ക്ക് ഏർപ്പെടുത്തേണ്ടിവന്നു. രോഗബാധ തീവ്രമായ പ്രവിശ്യകളിൽ അടിയന്തര മെഡിക്കൽ പ്രവർത്തനങ്ങൾക്കു മാത്രമാണ് അനുമതി. ഓഫീസുകളും ഫാക്ടറികളും ചില്ലറ വില്പന സ്ഥാപനങ്ങളും തുറക്കുന്നില്ല. ഫലത്തിൽ ഒരുതരത്തിലുമുള്ള ബിസിനസ് പ്രവർത്തനങ്ങളുമില്ല. സാന്പത്തികമേഖലയുടെ അറുപതു ശതമാനം വിഹിതം പേറുന്ന ചെറുകിട, ഇടത്തരം കന്പനികൾക്ക് ദീർഘകാലത്തേക്ക് ഇത്തരം പ്രതിസന്ധി നേരിടാനുള്ള കഴിവില്ല. തൊഴിലിന്റെ 80 ശതമാനവും ഈ സ്ഥാപനങ്ങളിലാണെന്നത് ചൈനയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു.
വൈറസ് ബാധ സാന്പത്തിക, സാമൂഹിക മേഖലകളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് മുന്നറിയിപ്പു നല്കിക്കഴിഞ്ഞു. ചൈനയിലെ തളർച്ച ലോകത്തിനും അനുഭവപ്പെടുമെന്ന് യുഎസിലെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറേമി പവലും മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
2003ൽ ചൈനയിലുണ്ടായ സാർസ് വൈറസ് ബാധ ആഗോള സാന്പത്തിക മേഖലയ്ക്കുണ്ടാക്കിയ നഷ്ടം 4,000 കോടി ഡോളർ വരുമെന്നാണ് ഏകദേശ കണക്ക്. അന്ന് ചൈന ലോകത്തിലെ ആറാമത്തെ സാന്പത്തിക ശക്തിയായിരുന്നു. ആഗോള സാന്പത്തിക മേഖലയിൽ അവരുടെ വിഹിതം 4.2 ശതമാനവും. ഇന്ന് യുഎസിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ചൈന. ആഗോള സാന്പത്തിക മേഖലയിൽ അവരുടെ വിഹിതം 16.3 ശതമാനവും. ലോകത്തിലെ കയറ്റുമതിയിൽ 11ഉം ഇറക്കുമതിയിൽ 13ഉം ശതമാനം വിഹിതം 2018ൽ ചൈനയ്ക്കുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പലവിധ അസംസ്കൃത സാധനങ്ങളും വരുന്നത് ചൈനയിൽനിന്നാണ്. കൊറോണ മൂലം ചൈന സ്തംഭിക്കുന്പോൾ ഈ സപ്ലൈ ചെയിൻ നിലയ്ക്കുന്നു. ഇന്ത്യയിലേത് അടക്കമുള്ള വ്യവസായങ്ങൾക്കു പ്രശ്നങ്ങളുണ്ടാകുന്നു.
ഫാർമസി ഉത്പന്നങ്ങൾ, വളം മുതലായവ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇന്ത്യയിലെ ടെക്സ്റ്റൈൽ, വാഹന വ്യവസായ മേഖലകളിലും അസംസ്കൃത വസ്തുക്കൾ എത്തുന്നത് ചൈനയിൽനിന്നാണ്. അസംസ്കൃത വസ്തുക്കൾ ദീർഘകാലത്തേക്ക് ലഭിക്കാതിരുന്നാൽ പ്രത്യാഘാതം വലുതായിരിക്കും.
ചൈനയിൽനിന്ന് ഘടകങ്ങൾ ലഭിക്കാത്തതു മൂലം ഉത്പന്നങ്ങൾ സമയത്ത് വിപണയിൽ ഇറക്കാൻ പറ്റുന്നില്ലെന്ന് യുഎസിലെ ആപ്പിൾ കന്പനി പറഞ്ഞുകഴിഞ്ഞു. പാർട്സ് ലഭിക്കാത്തതുമൂലം പ്രതിസന്ധി ഉണ്ടാകുമെന്ന് ബ്രിട്ടനിലെ ജഗ്വാർ ലാൻഡ്റോവർ വാഹന കന്പനിയും അറിയിച്ചു.
വിമാനസർവീസുകൾ റദ്ദാക്കപ്പെടുന്നതും വിനോസഞ്ചാര മേഖലകൾ പൂട്ടുന്നതും സാന്പത്തിക തിരിച്ചടികൾക്കു കാരണമാകുന്നുണ്ട്. ആഗോള വ്യോമഗതാഗത മേഖല ഈ വർഷം 2,930 കോടി ഡോളറിന്റെ വരുമാന നഷ്ടം നേരിടുമെന്ന് എയർലൈൻ ഇൻഡസ്ട്രി സംഘടനയായ അയാട്ട മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
സുരേഷ് വർഗീസ്
കൊറോണപ്പേടിയിൽ ലോകം
11:21 PM Feb 29, 2020 | Deepika.com