ദൈവദത്തമായ ജീവൻ ദൈവത്തിന്റെ സ്വത്താണ്. അത് അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ സംരക്ഷിക്കപ്പെടുകയും വിലമതിക്കപ്പെടുകയും വേണം. ജീവൻ മനുഷ്യന്റെ നിയന്ത്രണത്തിലുള്ളതല്ല. ദൈവം മാത്രമാണു ജീവന്റെ ഉടമസ്ഥൻ. കത്തോലിക്കാസഭയുടെ പ്രഖ്യാപിതവും ഉദാത്തവുമായ നിലപാട് ജീവന്റെ കാര്യത്തിൽ വ്യക്തവും സുനിശ്ചിതവുമാണ്. ഒരോ ശിശുവിനും ഗർഭത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ജീവിക്കാനവകാശമുണ്ട്.
ഒരു ഗർഭസ്ഥശിശു ആരംഭം മുതലെ ഒരു മനുഷ്യവ്യക്തിയാണ്. ഗർഭാവസ്ഥയുടെ ആരംഭം മുതൽ അസ്തിത്വപരമായ നിലനിൽപ്പിന് അവകാശമുള്ള ജനിക്കാനുള്ള വ്യക്തി തന്നെയാണ് ഗർഭസ്ഥശിശു. ജനിക്കാനുള്ള അവകാശം ആ വ്യക്തിക്കു നിഷേധിക്കാൻ ആർക്കും അധികാരമില്ല. ജനിച്ച കുഞ്ഞും ഗർഭാവസ്ഥയിലുള്ള കുഞ്ഞും തമ്മിൽ ജീവന്റെ കാര്യത്തിൽ യാതൊരു വ്യത്യാസവുമില്ല. പ്രായത്തിൽ മാത്രമാണു വ്യത്യാസം. ജീവന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇടപെടാനുള്ള അവകാശം മനുഷ്യനില്ല. ഗർഭധാരണത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവൻ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം.
2020 ജനുവരി 29 ന് ഇന്ത്യാ ഗവണ്മെന്റ് ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് നിലവിലുള്ള 20 ആഴ്ച എന്നത് 24 ആഴ്ചയാക്കി വർധിപ്പിച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് അംഗീകാരം നൽകി. അഞ്ചു മാസം വരെ ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകുന്ന എംടിപി ആക്ട് (Medical Termination of Pregnancy Act) രാഷ്ട്രവും പൊതുഅധികാരികളും മനുഷ്യവ്യക്തിയുടെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും വേണം. ഈ അവകാശങ്ങൾ ഓരോരോ വ്യക്തികളെയോ മാതാപിതാക്കളെയോ പൊതുഅധികാരികളെയോ ആശ്രയിച്ചു നിൽക്കുന്നവയല്ല. സമൂഹമോ രാഷ്ട്രമോ നൽകുന്ന സൗജന്യവുമല്ല. അവ മനുഷ്യപ്രകൃതിയുടെ ഭാഗമാണ്. വ്യക്തിക്കു ജന്മം നൽകുന്ന സൃഷ്ടികർമത്തിന്റെ ശക്തിയാൽതന്നെ അവ അവനു സഹജമാണ്.
അങ്ങനെയുള്ള മൗലികാവകാശങ്ങളിൽ ഓരോ മനുഷ്യനും ഗർഭധാരണനിമിഷം മുതൽ മരണം വരെ ജീവിക്കാനും ശാരീരികമായ സമഗ്രസംരക്ഷണത്തിനുള്ള അവകാശമുണ്ട്. ഈ അവകാശങ്ങൾ നിയമനിർമിണം വഴി ഇല്ലാതാക്കാനുള്ള ശ്രമം മാനവകുലത്തിനും മാനവികമൂല്യങ്ങൾക്കും ജീവന്റെ സംരക്ഷണത്തിനും ഗുരുതരമായ ആഘാതമാണ്. ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നവർക്ക് മറ്റുള്ള മാനവമൂല്യങ്ങളെ എപ്രകാരമാണ് സംരക്ഷിക്കാനാവുക? ഈ യാഥാർഥവസ്തുതകളാണ് കത്തോലിക്കാ സഭ എക്കാലവും ഉയർത്തിപ്പിടിച്ചുകൊണ്ടിരിക്കുന്നത്. സൃഷ്ടിയായ മനുഷ്യൻ സ്രഷ്ടാവിന്റെ അധികാരം സ്വയം ഏറ്റെടുക്കുന്നത് അസ്തിത്വപരമായ അന്യവത്കരണത്തിനും കാരണമാകും.
1971 - ലാണ് ഇന്ത്യയിൽ ഇത് നിലവിൽവന്നത്. ഇവിടെയാണ് രാഷ്ട്രങ്ങൾ ധാർമിക ജീവിതമൂല്യങ്ങൾ കാറ്റിൽ പറത്തുന്നത്. അമ്മയുടെ ഉദരമാകുന്ന സുരക്ഷിത സാഹചര്യത്തിൽ ജനിക്കുന്ന ഒരു കുഞ്ഞിന് മരണം വിധിക്കാനുള്ള അധികാരം എങ്ങനെ നിയമാനുസൃതമാകും? ഈ അധികാരം ആർക്കാണ് ഉള്ളത്? ഒരു രാഷ്ട്രത്തിന്റെ ചുമതല ജീവന്റെ സംരക്ഷണമാണ്. കുഞ്ഞ് ജനിച്ചില്ല എന്നതുകൊണ്ടു കൊല്ലാനുള്ള അധികാരം ഒരു രാഷ്ട്രത്തിനു ലഭിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതു സ്വയം പ്രഖ്യാപിത നിയമാനുസൃത കൊലപാതകങ്ങളാണ്. അത് ഒരു മനുഷ്യജീവന്റെമേൽ നടത്തുന്ന നീചവും ക്രൂരവുമായ കൈയേറ്റമാണ്. അമ്മയുടെ ഉദരമാകുന്ന സുരക്ഷിത ഭവനത്തെ കൊലക്കളമാക്കാനുള്ള അധികാരം എത്ര നിയമഭേദഗതികൾ നടത്തിയാലും നീതികരിക്കപ്പെടുകയില്ല.
ഗർഭസ്ഥ ശിശുവിന്റെ അവകാശം
ഒരു ഗർഭസ്ഥ ശിശുവിന്റെ ജനിക്കാനുള്ള സ്വാഭാവികമായ അവകാശത്തെ തടയാൻ ഒരു അമ്മയ്ക്കോ രാഷ്ട്രത്തിനോ ഡോക്ടർമാർക്കോ പൊതുഅധികാരികൾക്കോ സാധ്യമല്ല. അതിനുള്ള അധികാരമാർജിക്കാനുള്ള ശ്രമം ഒരിക്കലും നീതികരിക്കപ്പെടില്ല. ഒരു കുഞ്ഞിന് ഏറ്റവും സുരക്ഷിതമായ അഭയം അമ്മയുടെ ഉദരമാണ്. ആ ഉദരത്തിൽ വച്ച് പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിവില്ലാത്ത ജീവനെ കൊലചെയ്യുന്നതു മാനവസംസ്കാരത്തിനുതന്നെ ശാപവും അവമാനവുമാണ്. നിസഹായാവസ്ഥയിലുള്ള മനുഷ്യജീവനെ സംരക്ഷിക്കുകയെന്നത് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രഥമമായ ദൗത്യമാണ്. ഈ ഉത്തരവാദിത്വം നിറവേറ്റേണ്ട രാഷ്ട്രംതന്നെ നിയമലംഘനം നടത്തുന്നത് ന്യായീകരിക്കാനാവുമോ?
രാഷ്ട്രമായതുകൊണ്ടോ അധികാരിയായതുകൊണ്ടോ നിയമലംഘനം സാധുവാകുന്നില്ല. മനുഷ്യജീവൻ ഇത്രമാസം കൊണ്ടാണു ജീവനാകുന്നതെന്ന് നിർവചിക്കാനുള്ള ശ്രമം ഒരിക്കലും ന്യായീകരിക്കപ്പെടുകയില്ല. അതു നിയമവാഴ്ചയുടെ തകർച്ചയ്ക്കു തന്നെ കാരണമാകും. നിസഹായാവസ്ഥയിലുള്ള ഒരു ഗർഭസ്ഥശിശുവിനെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ആരുമില്ല എന്നകാരണത്താൽ എന്തും ചെയ്യാമെന്നുള്ളത് മാനവസംസ്കാരത്തിന് ഉതകുന്നതാണോ എന്ന് ഉറക്കെ ചിന്തിക്കണം.
കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതി വന്നപ്പോൾ പുരോഗമനപരമായി അതിനെ വിലയിരുത്തുന്നവരും ധാരാളമുണ്ടായി എന്നത് വാസ്തവം തന്നെ. പ്രതികരിക്കാനാവാത്ത ഒരു മനുഷ്യശിശുവിനെ അമ്മയുടെ ഉദരത്തിൽവച്ചു തന്നെ നിഗ്രഹിക്കുന്നതാണ് പുരോഗമനചിന്താഗതിയെങ്കിൽ മാനവകുലത്തിന് സംഭവിച്ചിരിക്കുന്നത് സംസ്കാരിക അപമൃത്യു എന്ന അപകടം തന്നെയാണ്. ബലപ്രയോഗത്തിലൂടെയാണ് ഒരു സ്ത്രീ ഗർഭാവസ്ഥയിലെത്തിയതെങ്കിൽ ആ ശിശുവിനെ വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കാനുള്ള അവകാശം സ്ത്രീക്ക് ഇല്ലയോ എന്നത് ചിലരുടെ ചോദ്യമാണ്. ഇവിടെ തെറ്റുചെയ്യുന്ന വ്യക്തിയാണോ ശിക്ഷിക്കപ്പെടുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. തികച്ചും നിരപരാധിയായ ഒരു മനുഷ്യജീവനെയാണ് ഹനിക്കുന്നത്. തെറ്റു ചെയ്തയാൾ സ്വൈരമായി വിഹരിക്കുന്നുമുണ്ടാകാം.
കൂടാതെ ഗർഭച്ഛിദ്രം ഒരു സ്ത്രീയിൽ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങളെക്കുറിച്ചും ആർക്കും ഉത്കണ്ഠയില്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുന്നതാണ് എല്ലാ അർഥത്തിലും ഗർഭച്ഛിദ്രം. മനുഷ്യവ്യക്തിയുടെ മാഹാത്മ്യം അത് ദൈവ ഛായയിലും സാദൃശ്യത്തിലുമായിരിക്കുന്നുവെന്നതിലാണ്. അതുകൊണ്ടുതന്നെ ശരിയായി രൂപം പ്രാപിക്കാത്ത മനഃസാക്ഷിയായാണ് സ്രഷ്ടാവായ ദൈവത്തിന്റെ മഹത്വം ഓരോ മനുഷ്യജീവനിലും ദർശിക്കാനാവാത്ത സ്ഥിതിയിലെത്തിക്കുന്നത്. അതുകൊണ്ട് മനഃസാക്ഷിയുടെ സഹായത്താൽ യഥാർഥ നന്മയിലേക്കു തന്നെ നയിക്കാൻ തന്റെ യുക്തികൊണ്ടുതന്നെ മനുഷ്യനു സാധിക്കും. യഥാർഥവും നല്ലതുമായവയെ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തുകൊണ്ടു മനുഷ്യന് പൂർണത കണ്ടെത്താനും കൈവരിക്കാനും സാധിക്കും. നന്മ ചെയ്യാനും തിന്മ വർജിക്കാനും തന്നെ പ്രേരിപ്പിക്കുന്ന സനാതനമായ ദൈവശബ്ദം അവൻ തന്റെ യുക്തികൊണ്ടുതന്നെ ഗ്രഹിക്കുന്നു.
മാനവികതയുടെ മൂല്യങ്ങൾ
മനുഷ്യനു ജീവൻ നിലനിർത്താനും പരിപോഷിപ്പിക്കാനും മാനവികതയുടെ മൂല്യങ്ങൾ സൂക്ഷിക്കാനും മാനുഷിക പരിസ്ഥിതിയുടെ സംരക്ഷണം അനിവാര്യമാണ്. പ്രകൃതിയുടെ സംരക്ഷണം ജീവന്റെ നിലനിൽപ്പിനെന്നപോലെതന്നെ പരമപ്രധാനമാണ് മാനുഷിക പരിസ്ഥിതിയുടെ സംരക്ഷണവും. മനുഷ്യനു പ്രകൃത്യാ സഹജമായിട്ടുള്ള വിവാഹം, കുടുംബം, ഗർഭധാരണം, മാതൃത്വം, കുട്ടികൾ എന്നിങ്ങനെ മാനുഷിക പരിസ്ഥിതി ഘടകങ്ങളുടെ സംരക്ഷണം ജീവന്റെയും പ്രകൃതിയുടെയും മാനവികതയുടെയും നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. പ്രകൃത്യാ സ്രഷ്ടാവ് മനുഷ്യനിൽ നിക്ഷേപിച്ചിരിക്കുന്ന സ്വഭാവികവും മൗലികവുമായ ഘടകങ്ങളെ തിരസ്കരിക്കുന്പോൾ മനുഷ്യന് നഷ്ടപ്പെടുന്നത് അവന്റെ മുഖം തന്നെയാണ്. സ്വത്വബോധം നഷ്ടപ്പെടുന്ന മനുഷ്യൻ ആത്യന്തികമായി അസ്തിത്വപരമായ നിലനിൽപ്പിനുള്ള സ്വാഭാവികമായ അവകാശം തന്നെ നഷ്ടപ്പെടുത്തുകയാണ്.
മനുഷ്യജീവൻ ആരംഭം മുതൽ ദൈവത്തിന്റെ സൃഷ്ടിപരമായ പ്രവർത്തനം ഉൾക്കൊള്ളുന്നതുകൊണ്ടും അതിന്റെ ഏക ലക്ഷ്യമായ സ്രഷ്ടാവുമായുള്ള സവിശേഷ ബന്ധത്തിൽ എന്നും നിലനിൽക്കുന്നതു കൊണ്ടും പാവനമാണ്. ദൈവം മാത്രമാണ് ജീവന്റെ ആരംഭം മുതൽ അവസാനം വരെ അതിന്റെ ഉടമസ്ഥൻ.
മനുഷ്യജീവൻ ഗർഭധാരണത്തിന്റെ നിമിഷം മുതൽ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങൾ ഉള്ളവനായി അംഗീകരിക്കപ്പെടണം. ഗർഭധാരണം മുതൽ ഒരു വ്യക്തിയായി പരിഗണിക്കപ്പെടുന്നതിനാൽ ഭ്രൂണം മറ്റേതൊരു മനുഷ്യനെപ്പോലെയും അതിന്റെ സമഗ്രതയിൽ സംരക്ഷിക്കപ്പെടകയും പരിചരിക്കപ്പെടുകയും സാധിക്കുന്നിടത്തോളം എല്ലാവിധ പ്രതികൂലാവസ്ഥകളെയും അതിജീവിക്കാൻ സഹായിക്കപ്പെടുകയും വേണം. മനുഷ്യഭ്രൂണത്തിന്റെ ജീവനെയും സമഗ്രതയെയും ആദരിക്കുകയും ഒരു വ്യക്തിയെന്ന നിലയിൽ അതിന്റെ സംരക്ഷണവും സൗഖ്യവും ലക്ഷ്യമാക്കുകയും ചെയ്യുകയെന്നത് ജീവനെ വിലമതിക്കുന്ന എല്ലാവരുടെയും കടമയാണ്.
ബിഷപ് ജേക്കബ് മുരിക്കൻ
ജീവനാണു മാനവികതയുടെ ചൈതന്യം
12:56 AM Feb 29, 2020 | Deepika.com