ഒരുപക്ഷേ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തെ പൗരത്വ നിയമ ഭേദഗതിക്കു മുമ്പും പിമ്പും എന്നു രണ്ടായി തിരിക്കുന്നതിൽ അതിശയോക്തിയുണ്ട് എന്നു തോന്നുന്നില്ല. കാരണം പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയെ അത്രമാത്രം ഉഴുതുമറിച്ചിരിക്കുന്നു. നിയമം കൊണ്ടുവന്നപ്പോൾ മോദി- അമിത് ഷാ അച്ചുതണ്ടും സംഘപരിവാരവും ഉദ്ദേശിച്ചതിനും ഒരുപാട് കാതം അപ്പുറത്തേക്ക് ഇന്ത്യയുടെ രാഷ്ട്രീയം ഗതിമാറി ഒഴുകി. മുത്തലാഖ് നിരോധന നിയമം, യുഎപിഎ നിയമ ഭേദഗതി, കാഷ്മീരിന്റെ സ്വയംഭരണം റദ്ദാക്കൽ, അയോധ്യാവിധി തുടങ്ങിയവയുടെ ചുവടുപിടിച്ച് പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യയിൽ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്താം എന്നായിരുന്നു മോദിയും അമിത് ഷായും കരുതിയിരുന്നതെങ്കിൽ അവരുടെയെല്ലാം നിയന്ത്രണങ്ങൾക്ക് അപ്പുറം കാര്യങ്ങൾ എത്തിയിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പുവച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ രാം ലീലാ മൈതാനത്ത് ചേർന്ന പൊതുയോഗത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത് നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അവരുടെ വസ്ത്രധാരണത്തിലൂടെ തിരിച്ചറിയാം എന്നതായിരുന്നു. നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവർ ഒരു പ്രത്യേക മതവിഭാഗം മാത്രമാണ് എന്നു വരുത്തിത്തീർത്ത് അതിലൂടെ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായിരുന്നു ഈ വാക്കുകൾ എന്നു സംശയിക്കണം. പക്ഷേ പ്രക്ഷോഭം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണഘടനയുടെ തന്നെ നിലനിൽപ്പിനെ ബാധിക്കുന്ന ഗുരുതരമായ വിഷയമായി പൗരത്വ നിയമ ഭേദഗതി മാറ്റപ്പെട്ടു. ഈ വിഷയത്തിൽ ഉണ്ടായ ആദ്യത്തെ അപ്രതീക്ഷിത ട്വിസ്റ്റ് ഇതായിരുന്നു .
പൗരത്വ നിയമ ഭേദഗതി മുന്നിൽനിർത്തി വർഗീയ ചേരിതിരിവ് ഉണ്ടാക്കാമെന്നും അതിലൂടെ സാമ്പത്തിക മാന്ദ്യം ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളെ മൂടിവച്ചു തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കാമെന്നുമുള്ള ബിജെപിയുടെ തന്ത്രം ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാളിപ്പോയതും നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായി. ഈ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങളെ വിവാദ നിയമനിർമണങ്ങൾക്കുള്ള ജനഹിതപരിശോധന ആയാണു ബിജെപി നേതൃത്വം കണ്ടത്. ജാർഖണ്ഡിലും ഡൽഹിയിലും ആർട്ടിക്കിൾ 370 പിൻവലിച്ചതിന്റെയും പൗരത്വ നിയമ ഭേദഗതിയുടെയും അയോധ്യയിലെ രാമക്ഷേത്ര നിർമിണത്തിന്റെയും പേരിലാണ് മോദിയും അമിത് ഷായും വോട്ട് ചോദിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുതലേന്നാണ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ട്രസ്റ്റ് രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര വർഗീയത മുന്നിൽനിർത്തിക്കൊണ്ടുള്ളതായിരുന്നു പ്രചാരണം.
ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയ അജൻഡകൾക്കെതിരേയും ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരേയും ശക്തമായ പ്രതിരോധവും ചെറുത്തുനിൽപ്പും ഉണ്ടാകുന്നു എന്നതാണ് രണ്ടു മാസങ്ങൾക്കുശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ തെളിയിക്കുന്നത്. ഡൽഹി ഷഹീൻ ബാഗിലെ സമരം രാജ്യാന്തരതലത്തിൽപ്പോലും ശ്രദ്ധിക്കപ്പെടുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷഹീൻ ബാഗ് മാതൃകയിലുള്ള സമരങ്ങൾ തുടങ്ങിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങൾക്ക് തുറന്ന പിന്തുണയുമായി സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി രംഗത്തു വന്നത് ഉത്തരേന്ത്യയിൽ സമരക്കാരിൽ വലിയ ആവേശം ഉണ്ടാക്കി.
ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് സമരത്തിന്റെ നേതൃനിരയിലേക്കു വന്നത് പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾ ഒരു വിഭാഗത്തിന്റെ മാത്രം വിഷയമാണ് എന്നു ചിത്രീകരിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കു തിരിച്ചടിയായി. രാമചന്ദ്ര ഗുഹയെപ്പോലുള്ള ചരിത്രകാരന്മാരും ബുദ്ധിജീവികളും യോഗേന്ദ്ര യാദവിനെപ്പോലുള്ള സാമൂഹിക പ്രവർത്തകരും പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു എന്നു പറയാം.
നിയമഭേദഗതി കൊണ്ടുവന്നപ്പോൾ ബിജെപി നേതൃത്വം പ്രതീക്ഷിക്കാതിരുന്ന ഒരു വഴിത്തിരിവ് ആണ് ഇപ്പോൾ ഉത്തരേന്ത്യയിൽ രൂപംകൊണ്ടുവരുന്ന ഒരു ന്യുനപക്ഷ- ദളിത്- പിന്നാക്ക ഐക്യനിര. ഈ വിഭാഗത്തിൽപ്പെടുന്ന വോട്ടർമാർ കൂടുതൽ ഉൾക്കൊള്ളുന്ന ഡൽഹിയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേൺ ഇതിന്റെ സൂചനയാണ്. കേന്ദ്ര സർക്കാരിന്റെ മൂക്കിനു കീഴിലുള്ള ഡൽഹി തുടർച്ചയായി അസ്വസ്ഥമാകുന്നത് കേന്ദ്ര സർക്കാരിനു തീർച്ചയായും നല്ല സൂചനയല്ല. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, ജെ എൻ യു, ഷഹീൻബാഗ്, ഇപ്പോൾ വടക്കു കിഴക്കൻ ഡൽഹി തുടങ്ങി രാജ്യതലസ്ഥാനം തുടർച്ചയായി അസ്വസ്ഥമാണ്. ഡൽഹിയിൽനിന്നു വീശുന്ന കാറ്റ് ശക്തിപ്പെട്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു കൊടുങ്കാറ്റ് ആയി രൂപപ്പെട്ടാൽ പല വന്മരങ്ങളും കടപുഴകാൻ സാധ്യതയുണ്ട്. ഇന്ദ്രപ്രസ്ഥത്തിൽ രൂപംകൊണ്ട കൊടുങ്കാറ്റിൽ വേരറ്റുവീണ പല വന്മരങ്ങളുടെയും കഥ ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ ആവോളമുണ്ട് .
ഈ കൊടുങ്കാറ്റിനെ തടഞ്ഞുനിർത്താൻ ഏതറ്റം വരെയും പോകാൻ ഭരണകൂടം ശ്രമിക്കും. ഇന്നു രൂപംകൊള്ളുന്ന ഈ പ്രക്ഷോഭക്കൊടുംകാറ്റിനെ നേരിടാൻ പോലീസിനെയും പട്ടാളത്തെയുംകാൾ ഏറ്റവും ഫലപ്രദമായ മാർഗം തീവ്രവർഗീയതയാണ് എന്നു ഡൽഹിയിലെ ഭരണാധികാരികൾക്കു നന്നായി അറിയാം. ജാമിയ മിലിയ സമരം മുതൽ പ്രക്ഷോഭകാരികൾക്ക് എതിരേ സംഘപരിവാർ അണികളെ ഇളക്കിവിടാൻ ശ്രമങ്ങളുണ്ടായി. ജെഎൻയുവിലും ഇത് ആവർത്തിച്ചു. ഷഹീൻബാദിലും ഇതുണ്ടായി. കഴിഞ്ഞ ദിവസം മുതൽ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ ഏറ്റുമുട്ടലുകൾക്ക് ഒരു വർഗീയ കലാപത്തിന്റെ സ്വഭാവമുണ്ട്.
ഏറ്റവും അപകടകരമായി ആളിക്കത്തുന്ന കാട്ടുതീ വർഗീയകലാപമാണ്. ഇന്ത്യയിലെ പല പ്രദേശങ്ങളെയും പലപ്പോഴായി ചുട്ടെരിച്ചിട്ടുള്ള ഈ വർഗീയ കാട്ടുതീ പിടിച്ചുകെട്ടുക അത്ര നിസാരമല്ല. രാജ്യം ഒരിക്കലും ആ അവസ്ഥയിലേക്ക് എത്താതിരിക്കട്ടെ എന്നു നമുക്കു പ്രതീക്ഷിക്കാം.
പ്രഫ. റോണി കെ. ബേബി
ഗതിമാറുന്ന പൗരത്വ രാഷ്ട്രീയം
11:19 PM Feb 26, 2020 | Deepika.com